Kerala (Page 1,878)

bjp

തിരുവനന്തപുരം : നിലവിലുള്ള ഏക സീറ്റിൽ നിന്ന് നിയമസഭയിൽ ബി.ജെ.പിയുടെ അംഗസംഖ്യ മൂന്നു മുതൽ ആറ് വരെ എത്താമെന്ന് പോളിംഗിന് ശേഷം നേതാക്കളുടെ നിരീക്ഷണം. ഉയർന്ന പോളിംഗ് എൻ.ഡി.എയ്ക്ക് ഗുണം ചെയ്യുമെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറയുന്നത്. ശബരിമല വികാരം സർക്കാരിനെതിരെ തിരിയുമെന്നും ഭക്തജനങ്ങളോട് എല്ലാ വിധത്തിലുള്ള ക്രൂരതകളും കാണിച്ചശേഷം ഇപ്പോൾ ഖേദപ്രകടനം നടത്തിയിട്ട് കാര്യമില്ലെന്നും ബി.ജെ.പി പറയുന്നു.

ഇരുമുന്നണികളിലായി ധ്രുവീകരിക്കപ്പെട്ട രാഷ്ട്രീയത്തിന് വരുന്ന മാറ്റം ബി.ജെ.പി രാഷ്ട്രീയ ശക്തിയാവുന്നതിന്റെ സൂചനയാണെന്നും അവർ അവകാശപ്പെടുന്നു.പാലക്കാട് ജില്ലയിലെ തന്നെ മലമ്പുഴ, സുരേഷ് ഗോപി മത്സരിക്കുന്ന തൃശൂർ, ജേക്കബ് തോമസ് മത്സരിക്കുന്ന ഇരിങ്ങാലക്കുട, പത്തനംതിട്ടയിലെ അടൂർ, കോന്നി, ആറന്മുള, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ, ചേർത്തല, കൊല്ലം ജില്ലയിലെ ചാത്തന്നൂർ, തിരുവനന്തപുരത്ത് കഴക്കൂട്ടം, തിരുവനന്തപുരം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലും ബി.ജെ.പി പ്രതീക്ഷ വച്ചുപുലർത്തുന്നു.

സിറ്റിംഗ് സീറ്റായ നേമത്തും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ മത്സരിക്കുന്ന മഞ്ചേശ്വരത്തും മെട്രോമാൻ ഇ.ശ്രീധരൻ മത്സരിക്കുന്ന പാലക്കാടും ബി.ജെ.പിക്ക് വിജയപ്രതീക്ഷയുണ്ട്. ദേശീയ നേതാക്കളെയും കേന്ദ്രമന്ത്രിമാരെയും പ്രചാരണ രംഗത്തിറക്കിയ ബി.ജെ.പിക്കും എൻ.ഡി.എയ്ക്കും പ്രതീക്ഷകൾക്ക് കുറവില്ല.

കൊച്ചി: കെ.പി.സി.സി മീഡിയ സെല്‍ കണ്‍വീനറും എ. കെ ആന്‍റണിയുടെ മകനുമായ അനില്‍ കെ. ആന്‍റണിക്കെതിരെ കോണ്‍ഗ്രസ് അനുകൂലികളുടെ ഫേസ്ബുക്ക് പേജായ ‘കോണ്‍ഗ്രസ് സൈബര്‍ ടീം’ നിശിത വിമർശനം.

ഇദ്ദേഹത്തെക്കൊണ്ട് കോണ്‍ഗ്രസ് ഐ.ടി സെല്ലിന് എന്തെങ്കിലും ഗുണം ഉണ്ടായോ എന്നാണ് സൈബര്‍ ടീമിന്‍റെ ചോദ്യം. ഇതുപോലുള്ള പാഴുകളെ വച്ച് ഐ.ടി സെല്‍ നടത്തുന്നതിലും നല്ലത് കെ.പി.സി.സി ഐ.ടി സെല്‍ പിരിച്ചു വിടുന്നത് ആണ്. പാര്‍ട്ടിക്ക് അത്രയും പണം ലാഭമായി കിട്ടുമെന്നും പോസ്റ്റിൽ പറയുന്നു.

കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന എത്ര പേജ്, ഫേസ്ബുക്ക് ഗ്രൂപ്പ് ഉണ്ടെന്ന് അറിയാത്ത ആളാണ് ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ കണ്‍വീനര്‍ ആയ അനില്‍ കെ ആന്‍റണി. എ. സി മുറിയില്‍ ഇരുന്ന് സ്വന്തമായി ചെയ്ഡ് ന്യൂസ് കൊടുത്തു ആളാകുന്നത് അല്ല അനിലേ സൈബര്‍ പോരാട്ടമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

പൂഞ്ഞാറില്‍ ഈരാറ്റുപേട്ട ഇത്തവണ ചതിച്ചെന്ന് പിസി ജോര്‍ജ്ജ് . ഈരാറ്റുപേട്ടയില്‍ പിന്നില്‍ പോകും. മറ്റെല്ലായിടങ്ങളിലും മുന്‍തൂക്കം ഉണ്ടാകും. ഭൂരിപക്ഷം എത്രയാകുമെന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. വോട്ട് ചെയ്യാന്‍ തയ്യാറായവരെ ഈരാറ്റുപേട്ടയില്‍ എസ്ഡിപിഐക്കാര്‍ ഭീഷണിപ്പെടുത്തി. ഇതിന് സിപിഎം പിന്തുണ ഉണ്ടായിരുന്നു.

ബിജെപി വോട്ട് മണ്ഡലത്തില്‍ അനുകൂലമായിരുന്നു എന്നും പോളിങിന് ശേഷം പിസി ജോര്‍ജ്ജ് പ്രതികരിച്ചു. മാന്യന്‍മാരെ ബിജെപി തെരഞ്ഞെടുപ്പില്‍ പിന്തുണച്ചാല്‍ അതെങ്ങനെ വോട്ട് കച്ചവടം ആകും? ഒരു ചായപോലും ഒരു ബിജെപിക്കാരനും പൂഞ്ഞാറില്‍ വാങ്ങിക്കൊടുത്തിട്ടില്ല, പിന്തുണക്കണമെന്ന് മാന്യമായി അഭ്യര്‍ത്ഥിക്കുകയാണ് ചെയ്തതെന്നും പിസി ജോര്‍ജ്ജ്

സംസ്ഥാനത്ത് തൂക്ക് മന്ത്രിസഭയേ അധികാരത്തിലെത്തു. യുഡിഎഫിന്റെ പിന്തുണ തേടി അങ്ങോട്ട് പോയിട്ടില്ല. തൂക്ക് മന്ത്രിസഭ വന്നാല്‍ ആരെ പിന്തുണക്കുമെന്ന് ആലോചിച്ചിട്ടില്ല. ഹിന്ദു ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പതിവില്ലാത്ത രീതിയില്‍ കൂടുതല്‍ പിന്തുണ പൂഞ്ഞാറില്‍ ഉണ്ടായിട്ടുണ്ട്. പാലായില്‍ ജോസ് കെ മാണി വരുദ്ധ വികാരം ഉണ്ടായിരുന്നു എന്നും തെരഞ്ഞെടുപ്പില്‍ ജനപക്ഷം പിന്തുണച്ചത് മാണി സി കാപ്പനെ ആണെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

sreedharan

പാലക്കാട്: ജയിച്ചാലും തോറ്റാലും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും പാലക്കാട് മണ്ഡലത്തില്‍ തന്നെ ഉണ്ടാവുമെന്നും മെട്രോമാന്‍ ഇ ശ്രീധരന്‍. വികസനം, വ്യവസായം, മാലിന്യം, കുടിവെള്ളം എന്നിവയില്‍ നടപടികള്‍ സ്വീകരിക്കാന്‍ എം.എല്‍.എ ആകാന്‍ കാത്തിരിക്കില്ലെന്നും വോട്ട് പിടിക്കാനായി മറ്റൊരു കാര്യവും താന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ പ്രവര്ത്തക സംവിധാനം ബിജെപിക്കുണ്ട്. അതിനാല്‍ തിരഞ്ഞെടുപ്പില്‍ തനിക്ക് വ്യക്തിപരമായി ഏറെ കഷ്ടപ്പെടേണ്ടി വന്നിട്ടില്ലെന്നും യഥാര്‍ഥ പ്രയത്‌നം ബിജെപി പ്രവര്‍ത്തകരുടേതാണെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴ: പരാജയഭീതി പൂണ്ട സിപിഎം എല്ലായിടത്തും അക്രമം അഴിച്ചുവിടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാനൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സുറിനെ സിപിഎം പ്രവര്‍ത്തകര്‍ വെട്ടികൊലപ്പെടുത്തിയ സംഭവം ചൂണ്ടിക്കാട്ടി സംസാരിക്കുകയായിരുന്നു ചെന്നിത്തല. സംസ്ഥാനത്ത് പലയിടത്തും യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് അക്രമങ്ങളും ഭീഷണികളും നേരിടേണ്ടി വന്നുവെന്നും അദ്ദേഹം ആരോപിച്ചു.

പാനൂരില്‍ ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവം അപലപനീയമാണ്. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കൊലയാളികളുടെ പാര്‍ട്ടിയായ സിപിഎം അക്രമം അവസാനിപ്പിക്കാന്‍ തയ്യാറാകണം. എത്ര ചോരകുടിച്ചാലും മതിയാകില്ലെന്ന നിലയിലാണ് സിപിഎമ്മിന്റെ അക്രമം വര്‍ധിച്ചുവരുന്നത്. കായംകുളത്ത് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പിച്ചു. ഹരിപ്പാട് മണ്ഡലം പ്രസിഡന്റിനെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ മര്‍ദിച്ചു.

അക്രമത്തിന്റെ ശൈലി ഇനിയെങ്കിലും സിപിഎം ഉപേക്ഷിക്കണം. ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിന് സമാനമായ സംഭവമാണ് പാനൂരില്‍ ഉണ്ടായത്. ആന്തൂരില്‍ 35 ബൂത്തുകളില്‍ ഒരുബൂത്തിലൊഴികെ എല്ലായിടത്തും മറ്റുപാര്‍ട്ടികളുടെ ബൂത്ത് ഏജന്റുമാരെ അടിച്ചോടിച്ചു. ഇങ്ങനെയാണോ ഉത്തരവാദിത്തമുളള രാഷ്ട്രീയ പ്രസ്ഥാനം പ്രവര്‍ത്തിക്കേണ്ടത്. എംവിഗോവിന്ദന്‍ പറഞ്ഞതനുസരിച്ച് കളളവോട്ട് ചെയ്യാനെത്തിയവരെ തടഞ്ഞതാണ് കാരണം. തിരഞ്ഞെടുപ്പ് കഴിഞ്ഞു ഇനിയെങ്കിലും സമാധാന അന്തരീക്ഷം നിലനിര്‍ത്താനുളള ശ്രമങ്ങള്‍ സിപിഎം സ്വീകരിക്കണം. സാങ്കേതികമായി അവര്‍ അധികാരത്തിലാണ്. നാട്ടില്‍ മനസമാധാനം പുലരണം. ചെന്നിത്തല പറഞ്ഞു.

തളിപ്പറമ്പില്‍ വ്യാപകമായി ബൂത്തുപിടിത്തമുണ്ടായെന്നും ഇവിടെ റീപോളിങ് വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേരളത്തിലെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ കുറ്റമറ്റ വോട്ടര്‍ പട്ടിക തയ്യാറാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച തന്റെ നിര്‍ദേശങ്ങള്‍ ഇന്ന് കമ്മിഷന് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിശ്വാസ സമൂഹം തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് കനത്ത തിരിച്ചടി നല്‍കുമെന്നാണ് ഉറച്ചുവിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാലക്കാട്: എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ ചെയ്‌തത് ചതിയാണെന്ന് മന്ത്രി എ കെ ബാലൻ. യു ഡി എഫ് കരുതിവച്ച ബോംബ് ഇതായിരുന്നു. ഇതിനെ രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.സുകുമാരൻ നായരുടെ പ്രസ്‌താവനയ്‌ക്ക് പിന്നാലെ കോൺഗ്രസ്, യു ഡി എഫ് നേതാക്കളുടെ പ്രസ്‌താവനകൾ വന്നപ്പോൾ ഗൂഢാലോചന വ്യക്തമായി. മന്നവും നാരായണപ്പണിക്കരും ഇരുന്ന സ്ഥാനത്തിരുന്നാണ് സുകുമാരൻ നായർ ഇത് ചെയ്‌തത്.

സുകുമാരൻ നായർ പറഞ്ഞാലുടൻ സാധാരണ നായന്മാർ കേൾക്കുമെന്ന് കരുതേണ്ടെന്നും തിരഞ്ഞെടുപ്പ് ഫലം അത് വ്യക്തമാക്കുമെന്നും എ കെ ബാലൻ പറഞ്ഞു.സുകുമാരൻ നായർ പറഞ്ഞത് ആ സമുദായം കേൾക്കില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കും. സുകുമാരൻ നായരുടേത് സമുദായ നേതാവിന്റെ നിലപാടല്ലെന്നും വിജയരാഘവൻ പറഞ്ഞു. സുകുമാരൻ നായരുടെ പ്രസ്‌താവന ജനങ്ങളുടെ യുക്തിയെ പരിഹസിക്കുന്നതാണെന്നായിരുന്നു മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ പ്രതികരണം.

അതേസമയം, സി പി എമ്മിന്റെ ഭാഗത്ത് നിന്ന് വിമർശനം തുടരുന്നതിനിടയിൽ വിശദീകരണവുമായി എൻ എസ് എസ് രംഗത്തെത്തിയിട്ടുണ്ട്. സുകുമാരൻ നായരുടെ വാക്കുകൾ വളച്ചൊടിച്ചാണ് വിവാദം ഉണ്ടാക്കുന്നത് എന്നാണ് എൻ എസ് എസ് വിശദീകരിക്കുന്നത്. അയ്യപ്പനുമായി ബന്ധപ്പെട്ട വിവാദം തുടങ്ങി വച്ചത് എൻ എസ് എസ് അല്ല. വിശ്വാസ പ്രശ്‌നത്തിൽ എൻ എസ് എസിന് നിലപാടുണ്ട്. അതിൽ അന്നും ഇന്നും മാറ്റം ഇല്ലെന്നും എൻ എസ് എസ് വ്യക്തമാക്കുന്നു. വിശ്വാസ സംരക്ഷണത്തെ കുറിച്ച് എൻ എസ് എസ് പറഞ്ഞത് അയ്യപ്പന്റെ പേരിലായത് പിണറായി വിജയന്റെ പ്രതികരണത്തെ തുടർന്നാണെന്നും എൻ എസ് എസ് പറയുന്നു.

കണ്ണൂര്‍ : തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. പുല്ലൂക്കര പാറാല്‍ മന്‍സൂര്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ പിടിയിലായി. കൊലപാതകത്തിന് പിറകില്‍ സിപിഎം ആണെന്ന് ലീഗ് ആരോപിച്ചു.
149-ാം നമ്പര്‍ ബൂത്തിലേക്ക് ഓപ്പണ്‍ വോട്ട് ചെയ്യുന്നതിനായി വോട്ടര്‍മാരെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. വോട്ടെടുപ്പ് തീര്‍ന്നതോടെ തര്‍ക്കം അവസാനിച്ചെന്ന് കരുതിയെങ്കിലും രാത്രി ഏഴരയോടെ വീണ്ടും സംഘര്‍ഷമുണ്ടായി. രാത്രിയോടെ ഒളിച്ചിരുന്ന ഒരുസംഘം ആളുകള്‍ മന്‍സൂര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന സമയം നോക്കി ബോംബെറിഞ്ഞ് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.അതേസമയം, പുതുപ്പള്ളി 55-ാം നമ്പര്‍ ബൂത്ത് ഏജന്റ് സോമന് ഇന്നലെ അര്‍ധരാത്രി വെട്ടേറ്റു.

election

സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 74.02 ശതമാനം പോളിങ്.77.9 ശതമാനവുമായി കോഴിക്കോടാണ്‌ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ ഏറ്റവും മികച്ച പോളിങ് നിരക്കാണിത്. 81.55 ശതമാനം വോട്ട് രേഖപ്പെടുത്തിയ കുന്ദമംഗലം മണ്ഡലമാണ് പോളിങ്ങില്‍ മുന്നില്‍. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലാണ് ഏറ്റവും കുറഞ്ഞ പോളിങ് ശതമാനം 73.85 ശതമാനം.ഏറ്റവും കുറവ് പോളിങ് പത്തനംതിട്ടയിലാണ് 68.09 ശതമാനം. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 77.35 ശതാമനം ആണ് പോളിങ് രേഖപ്പെടുത്തിയിരുന്നത്.

കോഴിക്കോടിനു പിന്നാലെ കണ്ണൂര്‍, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലും കൂടുതല്‍ പോളിങ് രേഖപ്പെടുത്തി. കനത്ത ത്രികോണ മത്സരം നടക്കുന്ന നേമം, കഴക്കൂട്ടം, മഞ്ചേശ്വരം മണ്ഡലങ്ങളിലടക്കം മികച്ച പോളിങ് നടന്നു. ഗുരുവായൂര്‍, തലശ്ശേരി മണ്ഡലങ്ങളില്‍ വോട്ടിങ് ശതമാനം കുറഞ്ഞിരിക്കുന്നത് മുന്നണികള്‍ക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ രണ്ട് മണ്ഡലങ്ങളിലും ബിജെപിക്ക് സ്ഥാനാര്‍ഥിമാരില്ലാത്തതിനാല്‍ ബിജെപി വോട്ടുകള്‍ പോള്‍ ചെയ്യപ്പെടുന്നില്ല എന്നാണ് കരുതുന്നത്.

സംസ്ഥാനത്ത് പലയിടത്തു നിന്നും വോട്ടിങ് സംബന്ധിച്ച പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. കൊല്ലം, ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ കള്ളവോട്ട് നടന്നതായി ആരോപണങ്ങളുണ്ട്. വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ പോസ്റ്റല്‍ വോട്ട് ചെയ്തതായി രേഖപ്പെടുത്തിയെന്ന് കാട്ടി വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്നാണ് പരാതി. ആള് മാറി വോട്ട് ചെയ്തെന്ന പരാതിയും ചിലയിടങ്ങളില്‍നിന്ന് ഉയര്‍ന്നിട്ടുണ്ട്.

തിരുവനന്തപുരം: സമര നായകന്‍ വി.എസ്. അച്യുതാനന്ദനും ഭാര്യ വസുമതിയും വോട്ട് രേഖപ്പെടുത്തിയില്ല. അവസാന നിമിഷം വരെയും പോസ്റ്റല്‍ വോട്ടിനു വേണ്ടി ഇരുവരും കാത്തിരുന്നെങ്കിലും മോഹം സഫലമായില്ല. നിയമപരമായി പാേസ്റ്റല്‍ വോട്ട് അനുവദിക്കാനാവില്ലെന്ന അറിയിപ്പാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയത്. എണ്‍പത് വയസിന് മുകളിലുള്ളതിനായി വസുമതിക്കും കോവിഡ് മാനദണ്ഡപ്രകാരം ബൂത്തിലെത്തി വോട്ട് ചെയ്യാന്‍ സാധിക്കില്ല. പുന്നപ്രയിലാണ് ഇരുവര്‍ക്കും വോട്ട്. താമസിക്കുന്ന തിരുവനന്തപുരത്ത് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്ന് കാണിച്ച് വി.എസും ഭാര്യയും അമ്പലപ്പുഴ റിട്ടേണിംഗ് ഓഫീസര്‍ക്ക് മാസങ്ങള്‍ക്ക് മുമ്പ് അപേക്ഷ നല്‍കിയതാണ്. ഫലമില്ലെന്ന് കണ്ടപ്പോള്‍ തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പ് കമ്മിഷന്റൈ ഓഫീസിലും അപേക്ഷ നല്‍കി. വോട്ടുള്ള മണ്ഡലത്തിന് പുറത്ത് ബാലറ്റ് വോട്ട് അനുവദിക്കാനാവില്ലെന്ന അറിയിപ്പാണ് കിട്ടിയത്. അമ്പലപ്പുഴയിലെ റിട്ടേണിംഗ് ഓഫീസര്‍ ഒരു ചടങ്ങുപോലെ പുന്നപ്രയിലെ വി.എസിന്റെ വീടായ വേലിക്കകത്ത് വീട്ടില്‍ ബാലറ്റുമായി ചെന്ന് മടങ്ങി. വി.എസ് തിരുവനന്തപുരത്താണെന്ന് അവരെ അറിയിച്ചു.

കൊച്ചി: കലാകാരന്‍ എന്ന നിലയില്‍ നല്ല ഭരണം വരണം എന്നതുമാത്രമാണ് ആഗ്രഹിക്കുന്നതെന്നും കേരളത്തില്‍ തുടര്‍ഭരണമുണ്ടാകുമോ എന്നതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും നടന്‍ ദിലീപ്. ജനക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന നീതി നടപ്പാക്കുന്ന നല്ല ഭരണകര്‍ത്താക്കള്‍ അധികാരത്തില്‍ വരട്ടെയെന്നും താരം വോട്ടു രേഖപ്പെടുത്തിയതിനു ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.നിലവിലെ ഭരണത്തില്‍ സംതൃപ്തനാണോ എന്ന ചോദ്യത്തിന് എല്ലാവരും തന്റെ സുഹൃത്തുക്കളാണെന്നായിരുന്നു ദിലീപിന്റെ പ്രതികരണം. അമ്മയ്ക്കും ഭാര്യ കാവ്യ മാധവനും മറ്റു ബന്ധുക്കള്‍ക്കുമൊപ്പമെത്തിയാണ് ദിലീപ് വോട്ട് രേഖപ്പെടുത്തിയത്.