നിയമസഭയിൽ ബി.ജെ.പിയുടെ അംഗസംഖ്യ കൂടുമെന്ന് നേതാക്കളുടെ നിരീക്ഷണം

bjp

തിരുവനന്തപുരം : നിലവിലുള്ള ഏക സീറ്റിൽ നിന്ന് നിയമസഭയിൽ ബി.ജെ.പിയുടെ അംഗസംഖ്യ മൂന്നു മുതൽ ആറ് വരെ എത്താമെന്ന് പോളിംഗിന് ശേഷം നേതാക്കളുടെ നിരീക്ഷണം. ഉയർന്ന പോളിംഗ് എൻ.ഡി.എയ്ക്ക് ഗുണം ചെയ്യുമെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറയുന്നത്. ശബരിമല വികാരം സർക്കാരിനെതിരെ തിരിയുമെന്നും ഭക്തജനങ്ങളോട് എല്ലാ വിധത്തിലുള്ള ക്രൂരതകളും കാണിച്ചശേഷം ഇപ്പോൾ ഖേദപ്രകടനം നടത്തിയിട്ട് കാര്യമില്ലെന്നും ബി.ജെ.പി പറയുന്നു.

ഇരുമുന്നണികളിലായി ധ്രുവീകരിക്കപ്പെട്ട രാഷ്ട്രീയത്തിന് വരുന്ന മാറ്റം ബി.ജെ.പി രാഷ്ട്രീയ ശക്തിയാവുന്നതിന്റെ സൂചനയാണെന്നും അവർ അവകാശപ്പെടുന്നു.പാലക്കാട് ജില്ലയിലെ തന്നെ മലമ്പുഴ, സുരേഷ് ഗോപി മത്സരിക്കുന്ന തൃശൂർ, ജേക്കബ് തോമസ് മത്സരിക്കുന്ന ഇരിങ്ങാലക്കുട, പത്തനംതിട്ടയിലെ അടൂർ, കോന്നി, ആറന്മുള, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ, ചേർത്തല, കൊല്ലം ജില്ലയിലെ ചാത്തന്നൂർ, തിരുവനന്തപുരത്ത് കഴക്കൂട്ടം, തിരുവനന്തപുരം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലും ബി.ജെ.പി പ്രതീക്ഷ വച്ചുപുലർത്തുന്നു.

സിറ്റിംഗ് സീറ്റായ നേമത്തും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ മത്സരിക്കുന്ന മഞ്ചേശ്വരത്തും മെട്രോമാൻ ഇ.ശ്രീധരൻ മത്സരിക്കുന്ന പാലക്കാടും ബി.ജെ.പിക്ക് വിജയപ്രതീക്ഷയുണ്ട്. ദേശീയ നേതാക്കളെയും കേന്ദ്രമന്ത്രിമാരെയും പ്രചാരണ രംഗത്തിറക്കിയ ബി.ജെ.പിക്കും എൻ.ഡി.എയ്ക്കും പ്രതീക്ഷകൾക്ക് കുറവില്ല.