International (Page 142)

ക്ഷയ രോഗവുമായി ബന്ധപ്പെട്ട് നിർണായക പഠനവുമായി ഗവേഷകർ. ക്യാൻസർ മരുന്നുകൾ ക്ഷയരോഗത്തെ പ്രതിരോധിച്ചേക്കാമെന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തൽ. ക്ഷയരോഗവും ക്യാൻസറും തമ്മിൽ ഒരു ബന്ധമുണ്ടെന്നും ഗവേഷകർ പറയുന്നു. സ്റ്റാൻഫോർഡ് മെഡിസിനിലെ ഗവേഷകരാണ് പഠനം നടത്തിയത്. ക്ഷയരോഗമുള്ള ആളുകളുടെ ശ്വാസകോശത്തിലെ ‘ഗ്രാനുലോമകൾ’ എന്ന് വിളിക്കപ്പെടുന്ന ക്ഷതം കാൻസർ കോശങ്ങൾ അല്ലെങ്കിൽ അണുബാധകൾ എന്നിവക്കെതിരായ ശരീരത്തിന്റെ രോഗപ്രതിരോധ പ്രതികരണത്തെ കുറയ്ക്കാൻ അറിയപ്പെടുന്ന പ്രോട്ടീനുകളാൽ നിറഞ്ഞിരിക്കുന്നുവെന്നും പഠനത്തിൽ കണ്ടെത്തി.

ചിലതരം ക്യാൻസർ മരുന്നുകൾ പ്രതിരോധശേഷി കുറയ്ക്കുന്ന പ്രോട്ടീനുകളെ ലക്ഷ്യമിടുന്നു. മരുന്നുകൾ ക്യാൻസർ രോഗികളിൽ വ്യാപകമായി ഉപയോഗിക്കുന്നതിനാൽ ക്ഷയരോഗബാധയെ ചെറുക്കാൻ കഴിയുമോ എന്ന് പരിശോധിക്കാൻ ക്ലിനിക്കൽ പരീക്ഷണങ്ങൾ വേഗത്തിൽ ആരംഭിക്കാൻ കഴിയുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. മൾട്ടിപ്ലക്സ്ഡ് അയോൺ ബീം ഇമേജിംഗ് ബൈ ടൈം ഓഫ് ഫ്‌ലൈറ്റ് (MIBI-TOF) എന്ന ഇമേജിംഗ് സാങ്കേതികതയാണ് ഗവേഷകർ ഉപയോഗിച്ചത്. ഈ ടെക്‌നിക് ഉപയോഗിച്ച് ക്ഷയരോഗമുള്ള 15 ആളുകളിൽ നിന്ന് ശ്വാസകോശത്തിലെയും മറ്റ് കോശങ്ങളിലെയും ഗ്രാനുലോമകളിലെ പ്രതിരോധശേഷി കുറയ്ക്കുന്ന പ്രോട്ടീനുകളുടെ സ്ഥാനം നിരീക്ഷിച്ചു.

രണ്ട് പ്രോട്ടീനുകളുടെ ഉയർന്ന അളവുകൾ ഗവേഷകർ കണ്ടെത്തി. PD-L1, IDO1 – അത് ക്യാൻസറിനുള്ള പ്രതിരോധ പ്രതികരണത്തെ അടിച്ചമർത്താൻ കഴിയും. അവ പലപ്പോഴും ട്യൂമർ ടിഷ്യുകളിൽ കാണപ്പെടുന്നു. ക്യാൻസർ മരുന്നുകളാണ് ഈ പ്രോട്ടീനുകൾ ലക്ഷ്യമിടുന്നതെന്ന് നേച്ചർ ഇമ്മ്യൂണോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഗവേഷകർ 1500 ത്തിൽ അധികം ആളുകളിൽ നിന്ന് ശേഖരിച്ച രക്തസാമ്പിളുകൾ പരിശോധിച്ചപ്പോൾ PD-L1 ന്റെ അളവ് ക്ലിനിക്കൽ ലക്ഷണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തി. ഒളിഞ്ഞിരിക്കുന്നതോ ലക്ഷണങ്ങളില്ലാത്തതോ ആയ അണുബാധയുള്ള രോഗികൾക്ക് അവരുടെ രക്തത്തിൽ PD-L1 ന്റെ അളവ് കുറവായിരുന്നു. മാത്രമല്ല ഉയർന്ന PD-L1 അളവുള്ളവരേക്കാൾ അണുബാധയിലേക്ക് പുരോഗമിക്കാനുള്ള സാധ്യത കുറവാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി.

ലോസ് അഞ്ചിലസ്: സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്ക് അടിമകളാകുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഇനി കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണം. ഇതു സംബന്ധിച്ച ബില്ല് കാലിഫോര്‍ണിയ നിയമസഭയില്‍ അവതരിപ്പിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ എത്തുന്ന കുട്ടികള്‍ ചൂഷണം ചെയ്യുന്നത് തടയുന്നതിനുള്ള നിയമനിര്‍മ്മാണമാണ് ബില്ലിന്റെ ലക്ഷ്യം. ഇതിനുള്ള യുഎസിലെ എറ്റവും വലിയ രാഷ്ട്രീയ ശ്രമമാണ് ഇതെന്നാണ് ലോസ് അഞ്ചിലോസ് ടൈംസ് റിപ്പോര്‍ട്ട് പറയുന്നത്.

അസംബ്ലി ബില്‍ 2408, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ഡ്യൂട്ടി ടു ചില്‍ഡ്രന്‍ ആക്റ്റ് എന്നാണ് അവതരിപ്പിക്കപ്പെട്ട ബില്ലിന്റെ പേര്, പാസോ റോബിള്‍സിലെ റിപ്പബ്ലിക്കന്‍ പ്രതിനിധി ജോര്‍ദാന്‍ കണ്ണിംഗ്ഹാമും ഓക്ക്‌ലാന്‍ഡിലെ ഡെമോക്രാറ്റ് പ്രതിനിധി ബഫി വിക്‌സും ചേര്‍ന്ന് സാന്‍ഡീഗോ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലോ ചില്‍ഡ്രന്‍സ് അഡ്വക്കസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പിന്തുണയോടെയാണ് ഈ ബില്ല് അവതരിപ്പിച്ചത്.
‘ഈ കമ്പനികളില്‍ ചിലത് അവരുടെ ആപ്പുകളില്‍ മനഃപൂര്‍വ്വം കുട്ടികളെ കെണിയില്‍പ്പെടുത്താന്‍, കുട്ടികള്‍ ഉപയോഗിക്കുന്നുണ്ടെന്ന് കമ്പനികള്‍ക്ക് തന്നെ വ്യക്തമായി അറിയാം. ആപ്പിലെ സവിശേഷതകള്‍ സോഷ്യല്‍മീഡിയ കുട്ടികള്‍ കൂടുതല്‍ ഉപയോഗിക്കുന്നതിന് കാരണമാകുന്നു, ഇത് ആസക്തിയിലേക്ക് നയിക്കും,’ കണ്ണിംഗ്ഹാം വ്യക്തമാക്കി.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ കുട്ടികള്‍ അടിമയാകാതിരിക്കാന്‍ പുതിയ ബില്ല് കമ്പനികളെ ബാധ്യസ്ഥമാക്കുമെന്നും, ആവശ്യമെങ്കില്‍ അവരുടെ ഡിസൈന്‍ സവിശേഷതകളും ഡാറ്റ ശേഖരണ രീതികളും ഭേദഗതി ചെയ്യിക്കാനും സാധ്യതയുണ്ടെന്നാണ് ബില്ലിന്റെ നിര്‍മ്മാതാക്കള്‍ പറയുന്നു.

ബെയ്ജിംഗ്: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി ചർച്ച നടത്തി. യുക്രൈൻ – റഷ്യ യുദ്ധത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്താൻ വേണ്ടിയാണ് ഇരുവരും തമ്മിൽ ചർച്ച നടത്തിയത്. വീഡിയോ കോൺഫറൻസിലൂടെയായിരുന്നു ചർച്ച. രണ്ടുമണിക്കൂർ നേരം ഇരുവരും തമ്മിൽ സംസാരിച്ചു. സമാധാനത്തിനായി ചൈനയും യുഎസും അന്താരാഷ്ട്ര ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി പ്രസിഡന്റ് ബൈഡനോട് ആവശ്യപ്പെട്ടു.

ഇപ്പോഴത്തെ യുദ്ധത്തോട് ആർക്കും താത്പര്യമില്ലെന്ന് ഷി ജിൻപിംഗ് വ്യക്തമാക്കിയതായാണ് ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചരിത്രത്തിന്റെ ശരിയായ ഭാഗത്ത് ചൈന നിൽക്കേണ്ടതുണ്ട്. അത് ആവശ്യമാണ്. ഇപ്പോൾ യുക്രൈനിൽ നടക്കുന്ന സംഭവവികാസങ്ങൾ ആരും ആഗ്രഹിക്കുന്നില്ല. സമാധാനവും സുരക്ഷയുമാണ് രാജ്യാന്തര സമൂഹത്തിന്റെ ഏറ്റവും മൂല്യവത്തായ നിധികളെന്നും ചൈനയും യുഎസും രാജ്യാന്തര ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണമെന്നും അദ്ദേഹം അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.

അതേസമയം യുക്രൈൻ ആക്രമണം അവസാനിപ്പിക്കാൻ ഇരു നേതാക്കളും റഷ്യയോട് ആവശ്യപ്പെട്ടതായി വൈറ്റ് ഹൗസ് വ്യക്തമാക്കി.

2021 ലെ ലോകസുന്ദരിപ്പട്ടം പോളണ്ടിന്റെ കരോലിന ബിയലാവ്‌സ്‌കക്ക്. യുഎസ്എ, ഇന്തോനേഷ്യ, മെക്‌സിക്കോ, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, കോട്ട് ഡി ഐവയര്‍ എന്നീ രാജ്യങ്ങളിലെ സുന്ദരികളെ പിന്തള്ളിയാണ് ബിയലാവ്‌സ്‌ക ലോകസുന്ദരിപ്പട്ടം സ്വന്തമാക്കിയത്. മിസ് വേള്‍ഡ് 2019 ജമൈക്കയുടെ ടോണി-ആന്‍ സിംഗ് തന്റെ പിന്‍ഗാമിയെ കിരീടമണിയിച്ചു.

യുഎസില്‍ നിന്നുള്ള ഇന്ത്യന്‍ വംശജ ശ്രീ സെയ്‌നിയാണ് ഫസ്റ്റ് റണ്ണറപ്പ്. മാനസ വാരാണസിയെന്ന ഹൈദരാബാദ് സ്വദേശിനിയാണ് ഇന്ത്യയെ പ്രതിനിധാനം ചെയ്ത് മത്സരത്തില്‍ പങ്കെടുത്തത്. മിസ് വേള്‍ഡ് ഫൈനല്‍ ആഗോളതലത്തില്‍ 100-ലധികം രാജ്യങ്ങളിലാണ് സംപ്രേക്ഷണം ചെയ്തത്.

നീന്തലും സ്‌കൂബാ ഡൈവിംഗും ടെന്നീസും ബാഡ്മിന്റണും കളിക്കുന്നതാണ് തനിക്ക് ഏറെ ഇഷ്ടമുള്ള കാര്യങ്ങളെന്ന് കരോലിന ബിയലാവ്‌സ്‌ക പറയുന്നു.

തിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ വരുന്ന ആശുപത്രികളിലേക്ക് വനിതാ നഴ്സുമാർക്ക് നോർക്ക റൂട്സ് മുഖേന മികച്ച തൊഴിലവസരം. ബി എസ് സി/ എം എസ് സി / പി എച് ഡി/ നഴ്സിംഗ് യോഗ്യതയും 36 മാസത്തിൽ (3 വർഷത്തിൽ ) കുറയാതെ പ്രവർത്തി പരിചയവുമുള്ള ഉദ്യോഗാർത്ഥികളെയാണ് പരിഗണിക്കുന്നത്.

നിലവിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്നത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അപേക്ഷ സമർപ്പിക്കുന്നതിന് ആവശ്യമാണ്. വർക്കിംഗ് ഗാപ് ഉണ്ടാവരുത്. താല്പര്യമുള്ളവർ അപേക്ഷ സമർപ്പിക്കുന്നതിന് അപ്ഡേറ്റ് ചെയ്ത ബയോഡേറ്റ, ആധാർ, പാസ്പോര്ട്ട്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്(ഡിഗ്രി/പോസ്റ്റ് ഗ്രാഡുവേറ്റ് സർട്ടിഫിക്കറ്റ്) എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, സ്റ്റിൽ വർക്കിംഗ് സർട്ടിഫിക്കറ്റ്, ഫോട്ടോ (500*500 പിക്സൽ, വൈറ്റ് ബാക്ഗ്രൗൻഡ് JPG ഫോർമാറ്റ്), നഴ്സിംഗ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സഹിതം 20.03.2022 വരെ അപേക്ഷിക്കാവുന്നതാണ്.

അപേക്ഷകൾ rmt3.norka@kerala.gov.in/ norkaksa19@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ 20.03.2022 (അവസാന തീയതി) വൈകുന്നേരം 3 മണി വരെ അയക്കാവുന്നതാണ്. പ്രായം 35 വയസിൽ കവിയരുത്. ആകർഷകമായ ശമ്പളം ലഭിക്കുന്നതാണ്. താമസം, ഭക്ഷണം, വിസ എന്നിവ സൗജന്യമാണ്. കരാർ ഓരോ വർഷം കൂടുമ്പോഴും പുതുക്കാവുന്നതാണ്. ഇന്റർവ്യൂ മാർച്ച് 21 മുതൽ 24 വരെ കൊച്ചിയിൽ നടക്കും. ഉദ്യോഗാർത്ഥികൾ ഇമെയിൽ അയക്കുമ്പോൾ അവർക്ക് അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് താല്പര്യമുള്ള തീയതി (21.03.22 – 24.03.22) കൂടി രേഖപ്പെടുത്തി അയക്കേണ്ടതാണ്.

അപൂർണ്ണമായിട്ടുള്ള അപേക്ഷകൾ ഒരറിയിപ്പും കൂടാതെ നിരസിക്കുന്നതാണ് നോർക്ക റൂട്സിനു മറ്റു സബ് ഏജന്റുമാർ ഇല്ല. അത്തരത്തിൽ ആരെങ്കിലും ഉദ്യോഗാർത്ഥികളെ സമീപിക്കുകയാണെങ്കിൽ അത് നോർക്ക റൂട്സിന്റെ ശ്രദ്ധയിൽപ്പെ ടുത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾ നോർക്കറൂട്സിന്റെ വെബ്സൈറ്റിൽ (www.norkaroots.org) നിന്നും ടോൾ ഫ്രീ നമ്പറായ 1800 425 3939 ഇന്ത്യയിൽ നിന്നും +91 8802 012345 വിദേശത്തു നിന്നും (മിസ്ഡ് കോൾ സൗകര്യം ) ലഭിക്കുന്നതാണ്.

ന്യൂഡല്‍ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കക്ക് നൂറ് കോടി ഡോളറിന്റെ അടിയന്തര സഹായം നല്‍കാനുള്ള കരാറില്‍ ഒപ്പുവെക്കാനൊരുങ്ങി ഇന്ത്യ. 2020-ല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ രൂക്ഷമായതോടെയാണ് ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നത്. ഊര്‍ജപ്രതിസന്ധിയടക്കം വര്‍ധിച്ചതോടെ ശ്രീലങ്കയിലെ ജനങ്ങള്‍ തെരുവിലിറങ്ങുന്ന സ്ഥിതി വരെ ഉണ്ടായി. ഇതിനിടെയാണ് ശ്രീലങ്കന്‍ ധനമന്ത്രി ബേസില്‍ രജപക്‌സെ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിക്കുകയും സഹായം തേടുകയും ചെയ്തത്. മോദിക്ക് പുറമെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തുകയും ക്രെഡിറ്റ് ലൈന്‍ സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തുകയും ചെയ്തു.

മോദിയും രജപക്‌സെയും തമ്മില്‍ ‘വിപുലമായ ഉഭയകക്ഷി വിഷയങ്ങള്‍’ സംബന്ധിച്ച് ചര്‍ച്ച നടന്നതായും ടൂറിസം, മത്സ്യബന്ധനം എന്നിവയ്ക്ക് പുറമെ ഊര്‍ജമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളും ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തിയെന്നും ശ്രീലങ്കന്‍ ഹൈക്കമ്മീഷന്‍ വ്യക്തമാക്കി. പാലാലി വിമാനത്താവളത്തിന്റെയും കാങ്കസന്‍തുറൈ തുറമുഖത്തിന്റെയും സംയുക്ത വികസനം സംബന്ധിച്ച മുന്‍ നിര്‍ദേശങ്ങള്‍ അന്തിമമാക്കാന്‍ ശ്രീലങ്കയെ പ്രേരിപ്പിക്കുക എന്നതാണ് സഹായം കൊണ്ട് ഇന്ത്യ ലക്ഷ്യമിടുന്നത്. രണ്ടും തമിഴ്‌നാട് തീരത്തോട് ചേര്‍ന്നുള്ള ജാഫ്‌ന ഉപദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്.

ശ്രീലങ്കന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഇന്ത്യ നല്‍കുന്ന പിന്തുണയ്ക്ക് രജപക്‌സെ നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ചതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 2020ന് ശേഷം 1.4 ബില്യണ്‍ ഡോളര്‍ സഹായമാണ് ഇന്ത്യ ശ്രീലങ്കയ്ക്ക് നല്‍കിയിട്ടുള്ളത്. 500 മില്യണ്‍ ഡോളര്‍ കടം, 400 മില്യണ്‍ ഡോളര്‍ കറന്‍സി സ്വാപ്പ്, ഏഷ്യന്‍ ക്ലിയറിംഗ് യൂണിയനുമായുള്ള ലോണ്‍ ഡെഫര്‍മെന്റിനായി 500 മില്യണ്‍ ഡോളര്‍ എന്നിവയാണ് സഹായങ്ങള്‍. എന്നാല്‍, ഇതിനുമേല്‍ ഇന്ത്യ ഉപാധികളൊന്നും വെച്ചിട്ടില്ലെങ്കിലും ഇന്ത്യയുടെ ഇടപെടലില്‍ ഐഎംഎഫ് സഹായം നല്‍കി തുടങ്ങിയതോടെ നിരവധി ഇന്ത്യന്‍ പദ്ധതികള്‍ക്ക് ഈയിടെ ശ്രീലങ്ക ഗ്രീന്‍ സിഗ്‌നല്‍ കാണിച്ചിരുന്നു.

ജനീവ: കോവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ഗൗരവതരമായ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കോവിഡ് കേസുകളിൽ ഉടൻതന്നെ വൻ വർദ്ധനയുണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടന നൽകുന്ന മുന്നറിയിപ്പ്. ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനോം ഗബ്രിയേസസാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനം വീണ്ടും ഉണ്ടാവാനുള്ള സാദ്ധ്യത ഏറെയാണെന്നും ഒരു തരംഗം കൂടി നാം പ്രതീക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യൻ രാജ്യങ്ങളെയായിരിക്കും ഈ തരംഗം കൂടുതലായും ബാധിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ജനങ്ങൾ എല്ലാവരും ഗൗരവമായി കോവിഡ് മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നത് തുടരണം. പല രാജ്യങ്ങളിലും കൊവിഡ് പരിശോധന കുറവായതിനാൽ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം എല്ലായിടത്തും കുറവാണ്. അതിനാൽ തന്നെ ഇപ്പോൾ ഈ കാണുന്നത് വലിയൊരു മഞ്ഞു മലയുടെ അഗ്രം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോവിഡ് വൈറസ് വ്യാപനത്തിൽ എല്ലാ രാജ്യങ്ങളും ജാഗ്രത പുലർത്തണം. വാക്‌സിനേഷനും കോവിഡ് പരിശോധനകളും തുടരണം. ആരോഗ്യ പ്രവർത്തരുടെയും പ്രായമായവരുടെയും കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നു. എത്രയും വേഗം തന്നെ വാക്‌സിനേഷൻ പൂർത്തിയാക്കാൻ രാജ്യങ്ങൾ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞയാഴ്ച മാത്രം എട്ടു ശതമാനം വർദ്ധനവാണ് കോവിഡ് കേസുകളിൽ ഉണ്ടായത്. ഈ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി രംഗത്തെത്തിയത്.

സിയോള്‍: കൊവിഡിന്റെ നാലാം തരംഗ ഭീതിയില്‍ ദക്ഷിണ കൊറിയ. കൊവിഡ് ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ഏജന്‍സിയാണ് രാജ്യം കൊവിഡ് ഭീതിയിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. നാല് ലക്ഷം കൊവിഡ് കേസുകളാണ് ഇവിടെ പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം 293 പേര്‍ മരണപ്പെട്ടതായും ഏജന്‍സി അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഭൂരിഭാഗം പേര്‍ക്കും സമ്പര്‍ക്ക രോഗബാധയാണ്. നിലവില്‍ ദക്ഷിണ കൊറിയയില്‍ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 7,629,275 ആണ്.

അതേസമയം, കൊവിഡ് വ്യാപനത്തിന്റെ ഏറ്റവും ഭീകരമായ അവസ്ഥയിലൂടെയാണ് നിലവില്‍ ചൈനയും കടന്നു പോകുന്നത്. പല നഗരങ്ങളിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. യുക്രൈന്‍-റഷ്യ യുദ്ധത്തിന്റെ ഭാഗമായി എണ്ണവില കുതിച്ചുയര്‍ന്നതോടെ ആഗോള സമ്പദ്വ്യവസ്ഥ സമ്മര്‍ദ്ദത്തിലായിരിക്കുന്ന സാഹചര്യത്തിലാണ് ലോക്ഡൗണ്‍ പോലുള്ള നിയന്ത്രണങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വാഷിങ്ടൺ: റഷ്യയിൽ നിന്നും കുറഞ്ഞ വിലയ്ക്ക് ഇന്ത്യ എണ്ണവാങ്ങുന്നത് യു.എസ് ഉപരോധങ്ങളുടെ ലംഘനമല്ലെന്ന് അമേരിക്ക. പ്രസ് സെക്രട്ടറി ജെൻ സാകി വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. തങ്ങൾ ഏർപ്പെടുത്തിയ ഉപരോധം പാലിക്കണമെന്നാണ് ലോകരാജ്യങ്ങളോട് പറയാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യയിൽ നിന്നും കുറഞ്ഞ വിലയ്ക്ക് എണ്ണവാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനം നിലവിൽ യു.എസ് ഏർപ്പെടുത്തിയ ഉപരോധത്തിന് വിരുദ്ധമാണോയെന്ന ചോദ്യത്തിന് അങ്ങനെ കരുതുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഇപ്പോൾ എഴുതുന്ന ചരിത്ര പുസ്തകങ്ങളിൽ എവിടെ നിൽക്കണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

റഷ്യയെ പിന്തുണക്കുന്നത് യുക്രൈൻ അധിനിവേശത്തിന് പിന്തുണ നൽകുന്നതിന് സമാനമാണ്. ഇത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. റഷ്യയിൽ നിന്നും കുറഞ്ഞ വിലക്ക് എണ്ണവാങ്ങാൻ ഇന്ത്യ തീരുമാനിച്ചതായുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ത്യയ്ക്ക് ഏറ്റവുമധികം ക്രൂഡ് ഓയിൽ നൽകുന്നത് ഇപ്പോൾ ഇറാഖാണ്. 2021 ലെ കണക്കനുസരിച്ച് മൊത്തം ഇറക്കുമതിയുടെ 25 ശതമാനം ഇറാഖിൽ നിന്നായിരുന്നു. സൗദി അറേബ്യയാണ് രണ്ടാം സ്ഥാനത്ത്. 16 ശതമാനമാണ് ഇവിടെ നിന്നും ഇറക്കുമതി ചെയ്യുന്നത്. മൂന്നാം സ്ഥാനത്താണ് യുഎഇയുള്ളത്. നൈജീരിയ (8 ശതമാനം) അമേരിക്ക (7 ശതമാനം) എന്നീ രാജ്യങ്ങളാണ് നിലവിൽ ഇന്ത്യയിലേക്ക് ക്രൂഡ് ഓയിൽ കയറ്റുമതി ചെയ്യുന്ന മറ്റു പ്രമുഖ രാജ്യങ്ങൾ.

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ ഗംഗ വഴി യുക്രൈനില്‍ നിന്ന് 22 ,500 ഇന്ത്യക്കാരെ തിരികെയെത്തിച്ചതായി വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ രാജ്യസഭയില്‍ അറിയിച്ചു. സുമിയിലും കാര്‍കീവിലും കനത്ത വെല്ലുവിളികളാണ് രക്ഷാദൗത്യത്തില്‍ നേരിട്ടത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വലിയ ഏകോപനമാണ് നടന്നത്. എംബസി ജീവനക്കാര്‍ നല്‍കിയതും വലിയ സേവനമാണ്. നയതന്ത്രതലത്തില്‍ റഷ്യയുമായും ഇടപെടല്‍ നടത്തിയെന്നും അദ്ദേഹം അറിയിച്ചു.

യുക്രൈനിലെ അമ്മമാര്‍ക്കും കുട്ടികള്‍ക്കുമുള്ള മെറ്റേണിറ്റി ആശുപത്രി റഷ്യ നടത്തിയ ബോംബ് സ്ഫോടനത്തെ റഷ്യയുടെ നീചമായ പ്രവൃത്തിയെന്നാണ് യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കി വിശേഷിപ്പിച്ചത്. അതില്‍ ഒരു കുട്ടിയുള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെടുകയും ചുരുങ്ങിയത് 17 പേര്‍ക്കെങ്കിലും പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ബുധനാഴ്ച മരിയുപോളില്‍ നടന്ന വ്യോമാക്രമണത്തെത്തുടര്‍ന്ന് ഒരു ഗര്‍ഭിണി സ്ട്രെച്ചറില്‍ കിടക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ആക്രമണത്തില്‍ പരിക്കേറ്റിരുന്ന അവരും കുഞ്ഞും മരിച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

എന്നാല്‍, ആ സമയത്ത് ആശുപത്രി പ്രവര്‍ത്തനക്ഷമമല്ലായിരുന്നുവെന്നും, സംഭവസ്ഥലത്ത് ചിത്രീകരിച്ചിരിക്കുന്ന പരിക്കേറ്റ സ്ത്രീകള്‍ അഭിനേതാക്കളായിരുന്നു എന്നൊക്കെയുള്ള എംബസിയുടെ അടിസ്ഥാനരഹിതമായ അവകാശവാദങ്ങളാണ് ലണ്ടനിലെ റഷ്യന്‍ എംബസിയുടെ രണ്ട് പോസ്റ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തതോടെ പൊളിഞ്ഞത്. ബോംബാക്രമണത്തിന്റെ പിറ്റേന്ന് ആശുപത്രിയുടെ അവശിഷ്ടങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന മറ്റൊരു ഗര്‍ഭിണിയായ സ്ത്രീയെയും എംബസി ഇതേരീതിയില്‍ അപകീര്‍ത്തിപ്പെടുത്തിയിരുന്നു.