ന്യൂഡല്‍ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കക്ക് നൂറ് കോടി ഡോളറിന്റെ അടിയന്തര സഹായം നല്‍കാനുള്ള കരാറില്‍ ഒപ്പുവെക്കാനൊരുങ്ങി ഇന്ത്യ. 2020-ല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ രൂക്ഷമായതോടെയാണ് ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നത്. ഊര്‍ജപ്രതിസന്ധിയടക്കം വര്‍ധിച്ചതോടെ ശ്രീലങ്കയിലെ ജനങ്ങള്‍ തെരുവിലിറങ്ങുന്ന സ്ഥിതി വരെ ഉണ്ടായി. ഇതിനിടെയാണ് ശ്രീലങ്കന്‍ ധനമന്ത്രി ബേസില്‍ രജപക്‌സെ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിക്കുകയും സഹായം തേടുകയും ചെയ്തത്. മോദിക്ക് പുറമെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തുകയും ക്രെഡിറ്റ് ലൈന്‍ സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തുകയും ചെയ്തു.
മോദിയും രജപക്‌സെയും തമ്മില്‍ ‘വിപുലമായ ഉഭയകക്ഷി വിഷയങ്ങള്‍’ സംബന്ധിച്ച് ചര്‍ച്ച നടന്നതായും ടൂറിസം, മത്സ്യബന്ധനം എന്നിവയ്ക്ക് പുറമെ ഊര്‍ജമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളും ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തിയെന്നും ശ്രീലങ്കന്‍ ഹൈക്കമ്മീഷന്‍ വ്യക്തമാക്കി. പാലാലി വിമാനത്താവളത്തിന്റെയും കാങ്കസന്‍തുറൈ തുറമുഖത്തിന്റെയും സംയുക്ത വികസനം സംബന്ധിച്ച മുന്‍ നിര്‍ദേശങ്ങള്‍ അന്തിമമാക്കാന്‍ ശ്രീലങ്കയെ പ്രേരിപ്പിക്കുക എന്നതാണ് സഹായം കൊണ്ട് ഇന്ത്യ ലക്ഷ്യമിടുന്നത്. രണ്ടും തമിഴ്‌നാട് തീരത്തോട് ചേര്‍ന്നുള്ള ജാഫ്‌ന ഉപദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്.
ശ്രീലങ്കന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഇന്ത്യ നല്‍കുന്ന പിന്തുണയ്ക്ക് രജപക്‌സെ നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ചതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 2020ന് ശേഷം 1.4 ബില്യണ്‍ ഡോളര്‍ സഹായമാണ് ഇന്ത്യ ശ്രീലങ്കയ്ക്ക് നല്‍കിയിട്ടുള്ളത്. 500 മില്യണ്‍ ഡോളര്‍ കടം, 400 മില്യണ്‍ ഡോളര്‍ കറന്‍സി സ്വാപ്പ്, ഏഷ്യന്‍ ക്ലിയറിംഗ് യൂണിയനുമായുള്ള ലോണ്‍ ഡെഫര്‍മെന്റിനായി 500 മില്യണ്‍ ഡോളര്‍ എന്നിവയാണ് സഹായങ്ങള്‍. എന്നാല്‍, ഇതിനുമേല്‍ ഇന്ത്യ ഉപാധികളൊന്നും വെച്ചിട്ടില്ലെങ്കിലും ഇന്ത്യയുടെ ഇടപെടലില്‍ ഐഎംഎഫ് സഹായം നല്‍കി തുടങ്ങിയതോടെ നിരവധി ഇന്ത്യന്‍ പദ്ധതികള്‍ക്ക് ഈയിടെ ശ്രീലങ്ക ഗ്രീന്‍ സിഗ്‌നല്‍ കാണിച്ചിരുന്നു.