General (Page 1,286)

തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ബുധനാഴ്ച്ച അർധരാത്രി മുതൽ പ്രാദേശികാടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസയാണ് ഇക്കാര്യം അറിയിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടു ശതമാനത്തിനു താഴെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ‘എ’ കാറ്റഗറിയിലും എട്ടു മുതൽ 20 വരെ ‘ബി’ കാറ്റഗറിയിലും 20 മുതൽ 30 വരെ ‘സി’ കാറ്റഗറിയിലും 30നു മുകളിൽ ‘ഡി’ കാറ്റഗറിയിലും ഉൾപ്പെടുത്തിയാണു നിയന്ത്രണമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.

ജില്ലയിൽ ‘ഡി’ കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുള്ള തദ്ദേശ സ്ഥാപനങ്ങൾ

ആറു തദ്ദേശ സ്ഥാപനങ്ങളാണു ‘ഡി’ കാറ്റഗറിയിൽപ്പെടുന്നത്. ഇവിടെ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ശനിയാഴ്ചയും ഞായറാഴ്ചയും ഏർപ്പെടുത്തുന്ന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഈ തദ്ദേശ സ്ഥാപനങ്ങളിൽ എല്ലാ ദിവസവും ബാധകമായിരിക്കും. കഠിനംകുളം, പോത്തൻകോട്, പനവൂർ, മണമ്പൂർ, അതിയന്നൂർ, കാരോട് എന്നീ പ്രദേശങ്ങളെയാണ് ഡി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

‘സി’ കാറ്റഗറിയിൽപ്പെടുത്തിയിട്ടുള്ള തദ്ദേശ സ്ഥാപനങ്ങൾ

38 തദ്ദേശ സ്ഥാപനങ്ങളാണു ‘സി’ കാറ്റഗറിയിലുള്ളത്. ഇവിടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളുണ്ടാകും. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ ദിവസവും പ്രവർത്തിക്കാം. വിവാഹാവശ്യത്തിനുള്ള വിൽപ്പനയ്ക്കായി വസ്ത്രവ്യാപാര ശാലകൾ, ജ്വല്ലറികൾ, ചെരുപ്പു കടകൾ തുടങ്ങിയവയ്ക്കു പ്രവർത്തിക്കാം. കുട്ടികൾക്കുള്ള പുസ്തകങ്ങൾ വിൽക്കുന്ന കടകൾ, റിപ്പയർ സർവീസ് കടകൾ തുടങ്ങിയവയ്ക്കും 50 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി രാവിലെ എഴു മുതൽ വൈകിട്ട് ഏഴു വരെ പ്രവർത്തിക്കാം. റസ്റ്ററന്റുകൾ ടെക്ക് എവേയ്ക്കു മാത്രമായി രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ പ്രവർത്തിക്കാം.

മംഗലപുരം, അഴൂർ, കാഞ്ഞിരംകുളം, കടയ്ക്കാവൂർ, ചെറുന്നിയൂർ, ഒറ്റൂർ, കിഴുവിലം, മാറനല്ലൂർ, വിതുര, കല്ലിയൂർ, ചെമ്മരുതി, കൊല്ലയിൽ, പെരുങ്കടവിള, ഇലകമൺ, തിരുപുരം, അരുവിക്കര, മുദാക്കൽ, വെമ്പായം, അമ്പൂരി, പുളിമാത്ത്, പള്ളിച്ചൽ, കല്ലറ, അണ്ടൂർക്കോണം, കരുംകുളം, നെല്ലനാട്, കോട്ടുകാൽ, ബാലരാമപുരം, ആനാട്, പഴയകുന്നുമ്മേൽ, വക്കം, കാട്ടാക്കട, കുന്നത്തുകാൽ, വെങ്ങാനൂർ, ചിറയിൻകീഴ്, മലയിൻകീഴ്, ചെങ്കൽ, ഇടവ, കിളിമാനൂർ എന്നീ പ്രദേശങ്ങളാണ് സി കാറ്റഗറിയിലുള്ളത്.

‘ബി’ കാറ്റഗറിയിലുള്ള തദ്ദേശ സ്ഥാപനങ്ങൾ

31 തദ്ദേശ സ്ഥാപനങ്ങളാണു ബി കാറ്റഗറിയിലുള്ളത്. ഇവിടെ എല്ലാ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും കോർപ്പറേഷനുകൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കും 25 ശതമാനം ജീവനക്കാരെ ഉപയോഗിച്ചു പ്രവർത്തിക്കാം. ബാക്കിയുള്ളവർ വർക്ക് ഫ്രം ഹോം വ്യവസ്ഥയിൽ ജോലി ചെയ്യണം. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ പ്രവർത്തിക്കാം. മറ്റു കടകൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ 50 ശതമാനം ജീവനക്കാരെ ഉപയോഗിച്ചു പ്രവർത്തിക്കാം. അക്ഷയ സെന്ററുകൾക്ക് രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ പ്രവർത്തനാനമതിയുണ്ടാകും. സ്വകാര്യ സ്ഥാപനങ്ങൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ 50 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി തുറക്കാം. ബിവ്റെജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകൾ, ബാറുകൾ തുടങ്ങിയവ ടെക്ക് എവേയ്ക്കു മാത്രമായു തുറക്കാം. തിരക്ക് ഒഴിവാക്കുന്നതിന് ആപ്പ് വഴി ബുക്കിങ് ഏർപ്പെടുത്തും. പ്രഭാത, സായാഹ്ന സവാരിയും അകലംപാലിച്ചുള്ള കായിക വിനോദങ്ങളും അനുവദിക്കും. ടെക്ക്എവേയ്ക്കു മാത്രമായി ഹോട്ടലുകളും റസ്റ്ററന്റുകളും രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ തുറക്കാം. വീട്ടുജോലിക്കാർക്കും യാത്രാനുമതിയുണ്ടാകും. വർക്കല മുനിസിപ്പാലിറ്റി, പൂവച്ചൽ, കരകുളം, പള്ളിക്കൽ, തൊളിക്കോട്, കരവാരം, വെട്ടൂർ, കുളത്തൂർ, വിളപ്പിൽ, പെരിങ്ങമ്മല, പൂവാർ, പുല്ലമ്പാറ, പാറശാല, വിളവൂർക്കൽ, വാമനപുരം, ആറ്റിങ്ങൽ മുനിസിപ്പാലിറ്റി, പാങ്ങോട്, വെള്ളറട, വെള്ളനാട്, തിരുവനന്തപുരം കോർപ്പറേഷൻ, നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി, മാണിക്കൽ, ഒറ്റശേഖരമംഗലം, ആര്യങ്കോട്, അഞ്ചുതെങ്ങ്, ഉഴമലയ്ക്കൽ, നെടുമങ്ങാട് മുനിസിപ്പാലിറ്റി, ആര്യനാട് നാവായിക്കുളം, മടവൂർ, കള്ളിക്കാട് എന്നിവയാണ് ബി കാറ്റഗറിയിലുള്ള പ്രദേശങ്ങൾ.

എ’ കാറ്റഗറിയിൽപ്പെടുന്ന തദ്ദേശ സ്ഥാപനങ്ങൾ

നന്ദിയോട്, നഗരൂർ, കുറ്റിച്ചൽ എന്നിവയാണ് എ കാറ്റഗറിയിലുള്ളത്. ഇവിടെ എല്ലാ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളും കോർപ്പറേഷനുകളും സ്വയംഭരണ സ്ഥാപനങ്ങളും 25 ശതമാനം ജീവനക്കാരെ ഉപയോഗിച്ചു പ്രവർത്തിക്കും. ബാക്കിയുള്ളവർ വർക്ക് ഫ്രം ഹോം വ്യവസ്ഥയിൽ ജോലി ചെയ്യണം. എല്ലാ കടകളും (അക്ഷയ കേന്ദ്രങ്ങൾ ഉൾപ്പെടെ0 രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ 50 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കാം. ടാക്സികൾ, ഓട്ടോറിക്ഷകൾ എന്നിവയ്ക്ക് ഓടാം. ടാക്സിയിൽ ഡ്രൈവറെ കൂടാതെ മൂന്നു പേരെയും ഓട്ടോയിൽ ഡ്രൈവറെക്കൂടാതെ രണ്ടു പേരെയും അനുവദിക്കും.

കുടുംബാംഗങ്ങളുമായുള്ള യാത്രയ്ക്ക് ഈ നിയന്ത്രണമുണ്ടാകില്ല. ബിവ്റെജസ് ഔട്ട്ലെറ്റുകളും ബാറുകളും ടേക്ക് എവേയ്ക്കു മാത്രമായി തുറക്കും. തിരക്ക് നിയന്ത്രിക്കാൻ ആപ്പ് ഏർപ്പെടുത്തും. പ്രഭാത, സായാഹ്ന സവാരിയും അകലംപാലിച്ചുള്ള കായിക വിനോദങ്ങളും അനുവദിക്കും. ടെക്ക്എവേയ്ക്കു മാത്രമായി ഹോട്ടലുകളും റസ്റ്ററന്റുകളും രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ തുറക്കാം. ഹോം ഡെലിവറി രാത്രി 9.30 വരെ അനുവദിക്കും. വീട്ടുജോലിക്കാർക്കും യാത്രാനുമതിയുണ്ടാകുമെന്നും കളക്ടർ അറിയിച്ചു.

തിരുവനന്തപുരം: ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിനെത്തുടർന്ന് വ്യാഴാഴ്ച മുതൽ യാത്ര ചെയ്യുന്നവർ കരുതേണ്ട രേഖകൾ സംബന്ധിച്ച മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് ഇത് സംബന്ധിച്ച മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.

നിയന്ത്രണങ്ങളിൽ ഇളവ് വന്ന സ്ഥലങ്ങളിൽ നിന്ന് (ടി.പി.ആർ നിരക്ക് എട്ട് ശതമാനത്തിൽ കുറവുളള സ്ഥലം) ഭാഗിക ലോക്ഡൗൺ നിലവിലുളള സ്ഥലങ്ങളിലേയ്ക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമില്ലെന്ന് മാർഗ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. എന്നാൽ യാത്രക്കാർ പൂരിപ്പിച്ച സത്യവാങ്മൂലം കരുതണം. ഈ രണ്ട് വിഭാഗത്തിൽപെട്ട സ്ഥലങ്ങളിൽ നിന്നും സമ്പൂർണ ലോക്ക് ഡൗൺ നിലവിലുളള സ്ഥലങ്ങളിലേയ്ക്ക് മെഡിക്കൽ ആവശ്യങ്ങൾ, വിവാഹച്ചടങ്ങുകൾ, മരണാനന്തരച്ചടങ്ങുകൾ, നിർമ്മാണ പ്രവർത്തനങ്ങൾ, വ്യാവസായിക ആവശ്യങ്ങൾ മുതലായവയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നവർക്ക് പോലീസ് പാസ് ആവശ്യമാണ്.

സമ്പൂർണ ലോക്ക് ഡൗൺ നിലവിലുളള സ്ഥലങ്ങളിൽ നിന്ന് ഭാഗിക ലോക്ക് ഡൗൺ ഏർപ്പെടുത്തിയ സ്ഥലത്തേയ്ക്കും നിയന്ത്രണങ്ങൾ ഒഴിവാക്കിയ സ്ഥലത്തേയ്ക്കും ഇത്തരം ആവശ്യങ്ങൾക്ക് യാത്ര ചെയ്യുന്നതിനും പാസ് ആവശ്യമാണ്. പാസ് ലഭിക്കാൻ ബുദ്ധിമുട്ടുളളവർക്ക് ആവശ്യമായ രേഖകൾ സഹിതം വെളള പേപ്പറിൽ അപേക്ഷ തയ്യാറാക്കി നൽകിയാൽ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ നിന്ന് പാസ് ലഭിക്കുന്നതാണ്. എത്തിച്ചേരേണ്ട സ്ഥലത്തെ തദ്ദേശഭരണ സ്ഥാപനത്തിന്റെ പേരും വാർഡ് നമ്പരും ഉൾപ്പെടെയുളള മുഴുവൻ വിലാസം, യാത്രയുടെ ആവശ്യം, യാത്ര ചെയ്യുന്ന ആൾക്കാരുടെ പേരും വിലാസവും മൊബൈൽ നമ്പർ വാഹനത്തിന്റെ നമ്പർ എന്നിവ ഉൾപ്പെടുത്തി വേണം അപേക്ഷ തയ്യാറാക്കേണ്ടതെന്ന് മാർഗ നിർദ്ദേശത്തിൽ പറയുന്നു.

ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിലുളള സ്ഥലങ്ങളിൽ നിന്ന് അകത്തേയ്ക്കും പുറത്തേയ്ക്കും പരീക്ഷകൾക്കും മെഡിക്കൽ ആവശ്യങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും മാത്രമേ യാത്ര അനുവദിക്കൂ. യാത്രചെയ്യുന്നവർ തിരിച്ചറിയൽ കാർഡ്, ഹാൾടിക്കറ്റ്, മെഡിക്കൽ രേഖകൾ എന്നിവയിൽ അനുയോജ്യമായവ കരുതണം. സംസ്ഥാനത്ത് വ്യാഴാഴ്ച മദ്യവിൽപന പുനരാരംഭിക്കുന്ന സാഹചര്യത്തിൽ വിൽപ്പന കേന്ദ്രങ്ങളിലും ബാറുകളിലും എത്തുന്നവർ മാസ്‌ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ഇക്കാര്യം ഉറപ്പാക്കുന്നതിന് പോലീസിനെ വിന്യസിക്കും. ഇത്തരം സ്ഥാപനങ്ങൾക്ക് സമീപം പട്രോളിംഗ് കർശനമാക്കാനും ഡിജിപി നിർദ്ദേശിച്ചു.

വയനാട്: മരംമുറി കേസുമായി ബന്ധപ്പെട്ട് റവന്യൂ, വനം വകുപ്പുകളടക്കമുള്ളവയുടെ ഏകോപനത്തോടെയുള്ള സമഗ്രമായ അന്വേഷണമാണ് ലക്ഷ്യമിടുന്നതെന്ന് എഡിജിപി എസ് ശ്രീജിത്ത്. നിരാലംബരായ ആളുകൾ മരംവെട്ടുന്നതും, മരംകൊള്ളക്കാരുടെ മാഫിയ തടിവെട്ടിക്കടത്തുന്നതും വെവ്വേറെ കാണാൻ അന്വേഷണസംഘത്തിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. മരംമുറിയുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയ എല്ലാവരെയും അന്വേഷണപരിധിയിൽ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

റവന്യൂ ഉത്തരവിന്റെ മറവിൽ സംസ്ഥാനത്ത് നടന്ന മരം കൊള്ളയെ കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം വയനാട്ടിലെത്തിയിരുന്നു. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വയനാട്ടിലെത്തിയത്. ഉന്നത ഉദ്യോഗസ്ഥരുമായി ക്രൈംബ്രാഞ്ച് സംഘം ചർച്ച നടത്തി. ധനേഷ് കുമാറിന്റെ നേതൃത്വത്തിൽ വനംവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരും, വിജിലൻസ് അന്വേഷണ ഉദ്യോഗസ്ഥൻ ഷാന്റി ടോം, രണ്ട് റവന്യൂ ഡെപ്യൂട്ടി കളക്ടർമാർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

മരം മുറിയിൽ റോജി അഗസ്റ്റിൻ അടക്കമുള്ളവരുടെ ഇടപെടലിനെ കുറിച്ചും ഉദ്യോഗസ്ഥരുടെ വഴിവിട്ട സഹായത്തെ കുറച്ചും ക്രൈംബ്രാഞ്ച് സംഘം വിശദമായി പരിശോധിക്കുമെന്നാണ് വിവരം.

ത്യശൂർ: സംസ്ഥാനത്ത് ലോക്ക് ഡൗൺ ഇളവുകളുടെ ഭാഗമായി പൊതു ഗതാഗതം പുനരാരംഭിച്ചാലും സ്വകാര്യ ബസുകൾ പൂർണ തോതിൽ സർവീസ് നടത്തില്ല. ട്രയൽ റൺ എന്ന നിലയിൽ ഏതാനും ബസുകൾ മാത്രമേ ഓടുകയുള്ളൂവെന്നാണ് വിവരം. ആദ്യ ഘട്ടമെന്ന നിലയിൽ 10 ശതമാനത്തിൽ താഴെ മാത്രം ബസുകൾ നാളെ മുതൽ നിരത്തിലിറക്കാനാണ് ബസ് ഉടമകൾ തീരുമാനിച്ചിരിക്കുന്നത്.

യാത്രക്കാരുടെ വർധനവും കളക്ഷനും വിലയിരുത്തിയതിനു ശേഷമേ കൂടുതൽ ബസുകൾ ഓടിക്കാനാവൂവെന്നാണ് ബസ് ഉടമകളുടെ നിലപാട്. എല്ലാ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിച്ചാൽ മാത്രമേ ബസുകൾ സർവീസ് നടത്തിയിട്ട് കാര്യമുള്ളൂവെന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.കെ സേതുമാധവൻ വ്യക്തമാക്കി. തൃശൂർ ജില്ലയിൽ 1700 ഓളം സ്വകാര്യ ബസുകളാണ് സർവ്വീസ് നടത്തുന്നത്. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധി കാരണം പകുതിയോളം ബസുകൾ മാത്രമായിരുന്നു സർവ്വീസ് നടത്തിയിരുന്നത്.

കോവിഡ് വ്യാപനവും തുടർന്നുണ്ടായ ലോക്ക് ഡൗണും മൂലം വലിയ പ്രതിസന്ധിയാണ്് സ്വകാര്യ ബസ് മേഖല നേരിടുന്നത്. സാമൂഹിക അകലം പാലിക്കേണ്ടതിനാൽ യാത്രക്കാരുടെ എണ്ണം കുറച്ച് സർവ്വീസ് നടത്തുകയെന്നത് വലിയ നഷ്ടമാണെന്നാണ് ബസുടമകൾ പറയുന്നത്. അധിക നികുതി ഒഴിവാക്കണമെന്നും ബസുടമകൾ ആവശ്യപ്പെടുന്നു.

സാധാരണക്കാരായ ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് നഷ്ടം സഹിച്ചും സ്വകാര്യ ബസുകൾ സർവ്വീസുകൾ നടത്തുന്നതെന്നാണ് ഉടമകൾ പറയുന്നത്. നികുതി ഇനത്തിൽ ഇളവ് നൽകാതെയും ഇന്ധന സബ്സിഡി അനുവദിക്കാതെയും ബസ് വ്യവസായം മുന്നോട്ട് കൊണ്ടു പോകാനാവില്ലെന്നും ഇൻഷൂറൻസ് അടയ്ക്കാനുള്ള സമയം നീട്ടി നൽകണമെന്നും ഇവർ വ്യക്തമാക്കുന്നു. ഒരു വർഷത്തോളമായി സർവ്വീസ് നടത്താതിരിക്കുന്ന ബസുകൾ നിരത്തിലിറക്കണമെങ്കിൽ അറ്റകുറ്റപ്പണികൾ നടത്തണം. ഇതിന് തന്നെ ലക്ഷക്കണക്കിന് രൂപ വേണ്ടി വരും.

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ ഇളവിന്റെ ഭാഗമായി നാളെ മുതൽ മദ്യവിൽപ്പന ആരംഭിക്കും. ബെവ്കോ ഔട്ട്ലെറ്റുകൾ വഴി നേരിട്ടായിരിക്കും മദ്യവിൽപ്പന നടത്തുന്നത്. ബെവ്ക്യൂ ആപ്പ് വഴിയുള്ള വിതരണം ഒഴിവാക്കി. സാമൂഹിക അകലം പാലിച്ചായിരിക്കും വിൽപ്പന നടത്തുക. ബാറുകളിൽ നിന്നും പാഴ്സലായി മദ്യം ലഭിക്കും.

ബെവ്ക്യൂ ആപ്പ് അപ്ഡേറ്റ് ചെയ്യുന്നതിന്റെ കാലതാമസം കണക്കിലെടുത്താണ് ബെവ്കോ ഔട്ട്ലെറ്റുകൾ വഴി നേരിട്ട് മദ്യം വിതരണം ചെയ്യാൻ തീരുമാനിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടി പ്രദേശങ്ങളിൽ മദ്യവിൽപ്പനയ്ക്ക് അനുമതിയില്ല. ടിപിആർ 20 ശതമാനത്തിൽ താഴെയുള്ള സ്ഥലങ്ങളിൽ മാത്രമേ മദ്യവിൽപ്പന ഉണ്ടായിരിക്കുകയുള്ളു.

കോട്ടയം: ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കുമ്പോഴും ആരാധനാലയങ്ങള്‍ക്ക് വിലക്ക് തുടരുന്നതിനെതിരെ എന്‍എസ്എസ്. ഇത് വിശ്വാസികളുടെ അവകാശത്തെ ചോദ്യം ചെയ്യുന്നതാണെന്നും ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും തുറക്കുമ്പോഴും ആരാധനാലയങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു.

രോഗവ്യാപന തോതിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളെ നാല് സോണുകളായി തിരിച്ചാണ് സര്‍ക്കാര്‍ നിയന്ത്രണം. ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് ലോക്ക്ഡൗണിന്റെ ആരംഭകാലത്ത് ഇളവുകള്‍ ഉണ്ടായിരുന്നു. നിയന്ത്രിതമായ രീതിയില്‍ വിശ്വാസികള്‍ക്ക് ദര്‍ശനം നടത്താനുള്ള അനുമതി നല്‍കാന്‍ സര്‍ക്കാര്‍ അനുവദിക്കണമെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

covid

ന്യൂഡൽഹി: കോവിഡ് വാക്‌സിനേഷനായി മുൻകൂട്ടി ബുക്ക് ചെയ്യൽ ഇനി മുതൽ നിർബന്ധമില്ലെന്ന് കേന്ദ്രസർക്കാർ. 18 വയസ്സും അതിന് മുകളിലുള്ള ആർക്കും അടുത്തുള്ള വാക്സിനേഷൻ സെന്ററിലെത്തി മുൻകൂട്ടി രജിസ്റ്റർ ചെയ്യാതെ തന്നെ വാക്സിൻ സ്വീകരിക്കാമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. സ്ലോട്ട് ബുക്ക് ചെയ്യലും ഇനി മുതൽ നിർബന്ധമില്ല.

രാജ്യത്തെ വാക്‌സിനേഷൻ പ്രക്രിയ വേഗത്തിലാക്കാനാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം. ഗ്രാമപ്രദേശങ്ങളിൽ വാക്‌സിനേഷൻ മന്ദഗതിയിലാണ് നടക്കുന്നതെന്നാണ് സർക്കാർ വിലയിരുത്തുന്നത്. ബുക്കിംഗ് സൗകര്യം എടുത്ത് മാറ്റുന്നതിലൂടെ വാക്‌സിൻ കുത്തിവെയ്പ്പിന്റെ വേഗത വർധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ജൂൺ 21 മുതൽ രാജ്യത്തെ 18 വയസ്സിന് മുകളിലുള്ള 75 ശതമാനം പൗരൻമാർക്കും സൗജന്യമായി കേന്ദ്രം വാക്‌സിൻ വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. വാക്‌സിൻ കുത്തിവെയ്പ്പിന് ബുക്ക് ചെയ്യൽ ഒഴിവാക്കുന്ന തീരുമാനം സംസ്ഥാനങ്ങൾ എങ്ങനെ നടപ്പിലാക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ബുക്കിംഗ് സൗകര്യം തുടരുമെന്നാണ് വിവരം.

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 17 മുതൽ മിതമായ രീതിയിൽ പൊതുഗതാഗതം ആരംഭിക്കും. ഓട്ടോറിക്ഷ, ടാക്‌സി സർവ്വീസുകൾ നിയന്ത്രണങ്ങളോടെ ഇളവ് അനുവദിച്ചിട്ടുണ്ട്. ലോക്ക് ഡൗണും ട്രിപ്പിൾ ലോക്ക് ഡൗണും ഉള്ള പ്രദേശങ്ങളിൽ ഇവയ്ക്ക് നിയന്ത്രണം ഉണ്ടാകും. അന്തർജില്ലാ പൊതുഗതാഗതവും ഉണ്ടാകില്ല.

ബിവറേജ് ഔട്ട് ലെറ്റുകൾ രാവിലെ 9 മുതൽ വൈകീട്ട് ഏഴ് വരെ പ്രവർത്തിക്കും. ബാങ്കുകളുടെ പ്രവർത്തനം നിലവിലുള്ളത് പോലെ ആഴ്ചയിൽ മൂന്ന് ദിവസമായി തുടരും. വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും 20 പേർക്ക് മാത്രമാണ് പങ്കെടുക്കാൻ അനുമതിയുള്ളത്. സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂർണ ലോക് ഡൗൺ ആയിരിക്കും. ആരധനാലയങ്ങൾ ഉടനെ തുറക്കില്ല. രോഗ വ്യാപനം കുറവായ സ്ഥലങ്ങളിൽ ബാർബർഷോപ്പുകൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. എല്ലാ അഖിലേന്ത്യാ-സംസ്ഥാനതല പൊതുപരീക്ഷകളും നടത്താൻ അനുവദിക്കും.

കാർഷിക- വ്യവസായ മേഖലയിലെ പ്രവർത്തനങ്ങൾക്ക് അനുമതിയുണ്ട്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് ഗതാഗതം അനുവദിക്കും. അക്ഷയ കേന്ദ്രങ്ങൾ തിങ്കൾ മുതൽ വെള്ളിവരെ പ്രവർത്തിക്കും. കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ 25 ശതമാനം ജീവനക്കാരെ വെച്ച് പ്രവർത്തിപ്പിക്കാൻ അനുമതിയുണ്ട്. റൊട്ടേഷൻ അടിസ്ഥാനമാക്കിയാകും ഇത്.

ടിപിആർ നിരക്ക് എട്ട് ശതമാനത്തിൽ താഴെയുള്ള മേഖലകളിൽ എല്ലാ കടകൾക്കും 50 ശതമാനം ജീവനക്കാരുമായി തുറന്നു പ്രവർത്തിക്കാൻ അനുമതിയുണ്ട്. രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെയാകും പ്രവർത്തന സമയം. മറ്റ് വ്യാപാര സ്ഥാപനങ്ങൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കാം.

ടിപിആർ നിരക്ക് 20 ശതമാനത്തിന് മുകളിൽ ഉള്ള മേഖലകളിൽ അവശ്യസേവനങ്ങൾക്ക് മാത്രമാണ് അനുമതിയുള്ളത്. മറ്റ് കടകൾ വെള്ളിയാഴ്ച മാത്രം പ്രവർത്തിക്കും.

അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ എല്ലാ ദിവസവും രാവിലെ ഏഴ് മുതൽ രാത്രി ഏഴുവരെ തുറക്കാൻ അനുവദിക്കും. അക്ഷയ കേന്ദ്രങ്ങൾ തിങ്കൾ, വെള്ളി ദിവസങ്ങളിൽ തുറക്കും. ജൂൺ 17 മുതൽ കേന്ദ്ര – സംസ്ഥാന സർക്കാർ ഓഫീസുകൾ പൊതുമേഖലാ സ്ഥാപനങ്ങൾ, ഗവൺമെന്റ് കമ്പനികൾ, സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവ റൊട്ടേഷൻ അടിസ്ഥാനത്തിൽ 25 ശതമാനം ജീവനക്കാരുമായി എല്ലാ ദിവസവും പ്രവർത്തിക്കാം. ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. ടേക്ക് എവേ സംവിധാനവും ഹോം ഡെലിവറിയും നടത്താം.

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നൽകിയിരുന്ന ആനുകൂല്യങ്ങൾ റദ്ദാക്കി ആദായ നികുതി വകുപ്പ്. സംഘടനയ്ക്ക് കിട്ടിക്കൊണ്ടിരുന്ന ആദായ നികുതി നിയമത്തിലെ 80 ജി ആനുകൂല്യമാണ് റദ്ദാക്കിയത്. ഒരു പ്രത്യേക വിഭാഗത്തിന് മാത്രം ആനുകൂല്യം ലഭ്യമാക്കുന്നുവെന്നും ഇതുവഴി ആദായ നികുതി ചട്ടങ്ങൾ ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ചാരിറ്റബിൾ സ്ഥാപനങ്ങൾക്കും ദുരിതാശ്വാസ ഫണ്ടുകൾക്കുമുള്ള സംഭാവനകൾക്ക് സംഘടനകൾക്ക് ആദായ നികുതി നിയമത്തിലെ 80 ജി പ്രകാരം ഇളവുകൾ ലഭിക്കുമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.

ഒരു പ്രത്യേക മതവിഭാഗത്തിന് മാത്രം ആനുകൂല്യങ്ങൾ ലഭ്യമാക്കിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ആദായ നികുതി വകുപ്പ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് നൽകിയിരുന്ന ആനുകൂല്യങ്ങൾ റദ്ദ് ചെയ്തത്. 1961 ലെ ആദായ നികുതി വകുപ്പിന്റെ 13(1)(b), 12AA(4)(a) വകുപ്പുകളുടെ ലംഘനമാണ് ഇതെന്നും ആദായ നികുതി വകുപ്പ് വിശദീകരിക്കുന്നു. 2021 മാർച്ച് 22 നാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. 1961 ലെ ആദായ നികുതി നിയമപ്രകാരം U/s 12A r.w.s. 12AA അനുസരിച്ച് 2012 ആഗസ്റ്റ് 28ന് രജിസ്റ്റർ ചെയ്ത(നം- പി-1589648) സംഘടനയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ.

ആദായ നികുതിയിൽ ഇളവ് അനുവദിക്കുന്ന 80 ജി ആനുകൂല്യം സംഘടനയ്ക്കും ലഭിച്ചിരുന്നു. 2013-14 മുതൽ 2020-21 വരെ ആദായ നികുതി റിട്ടേൺ സമർപ്പിച്ചിരുന്നുവെന്നും ആദായ നികുതി വകുപ്പ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. നിയമത്തിലെ 12AA (3) രജിസ്‌ട്രേഷൻ റദ്ദാക്കുന്നതിലേക്ക് നയിക്കുന്ന പ്രധാന ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിച്ചതായി അസെസ്സി സൊസൈറ്റിയുടെ മെമ്മോറാണ്ടത്തിൽ നിന്ന് കണ്ടെത്തിയതായും ചൂണ്ടിക്കാട്ടുന്നു.വിവിധ വിഭാഗങ്ങൾക്കിടയിലെ സാഹോദര്യവും സൗഹാർദവും നശിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഏർപ്പെട്ടിരുന്നുവെന്നും ആദായ നികുതി വകുപ്പ് വിശദീകരിക്കുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ സമ്പൂർണ്ണ ലോക്ക്ഡൗൺ പിൻവലിക്കാൻ തീരുമാനം. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. രോഗതീവ്രത അനുസരിച്ച് പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് തീരുമാനം.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ന് മുകളിൽ ഉള്ള സ്ഥലങ്ങളിൽ സമ്പൂർണ ലോക്ക് ഡൗൺ ആയിരിക്കും. ടിപിആർ 30 ന് മുകളിൽ ആയാൽ ട്രിപ്പിൾ ലോക്ക് ഡൗണും പ്രഖ്യാപിക്കും. ടിപിആർ എട്ടിന് താഴെയുള്ള പ്രദേശങ്ങളിൽ കൂടുതൽ ഇളവുകൾ നൽകും. ബുധനാഴ്ച്ച അർദ്ധ രാത്രി മുതലായിരിക്കും ഇളവുകൾ പ്രാബല്യത്തിൽ വരിക.

ജൂൺ 17 മുതൽ പൊതുഗതാഗതം മിതമായ തോതിൽ അനുവദിക്കും. ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തും. വ്യാവസായിക – കാർഷിക മേഖലകളിലെ പ്രവർത്തനങ്ങൾ എല്ലാ തദ്ദേസ്ഥാപനങ്ങളുടെ പരിധിയിലും അനുവദിക്കും ഈ മേഖലയിലെ തൊഴിലാളികൾക്ക് ഗതാഗത സൗകര്യം അനുവദിക്കും.

അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ എല്ലാ ദിവസവും രാവിലെ ഏഴ് മുതൽ രാത്രി ഏഴുവരെ തുറക്കാൻ അനുവദിക്കും. അക്ഷയ കേന്ദ്രങ്ങൾ തിങ്കൾ, വെള്ളി ദിവസങ്ങളിൽ തുറക്കും. ജൂൺ 17 മുതൽ കേന്ദ്ര – സംസ്ഥാന സർക്കാർ ഓഫീസുകൾ പൊതുമേഖലാ സ്ഥാപനങ്ങൾ, ഗവൺമെന്റ് കമ്പനികൾ, സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവ റൊട്ടേഷൻ അടിസ്ഥാനത്തിൽ 25 ശതമാനം ജീവനക്കാരുമായി എല്ലാ ദിവസവും പ്രവർത്തിക്കാം.

സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച മുഖ്യമന്ത്രി ബെവ്‌കോ ഔട്ട്‌ലെറ്റുകളും ബാറുകളും തുറക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിയന്ത്രണങ്ങളോട് കൂടിയാകും പ്രവർത്തനം. രാവിലെ ഒമ്പത് മണിമുതൽ വൈകിട്ട് ഏഴ് വരെയാകും പ്രവർത്തന സമയമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ബാറുകളിൽ പാഴ്‌സൽ മാത്രമാകും ലഭ്യമാകുക. അപ്പ് വഴി ബുക്ക് ചെയ്താകും മദ്യ വിൽപ്പനയെന്ന് മുഖ്യമന്ത്രി അറിയിച്ചു. സെക്രട്ടേറിയറ്റിൽ റൊട്ടേഷൻ അടിസ്ഥാനത്തിൽ 50 ശതമാനം വരെ ജീവനക്കാർക്ക് പ്രവർത്തിക്കാം. ബാങ്കുകൾ നിലവിലുള്ള രീതിയിൽതന്നെ തുടർന്നും പ്രവർത്തിക്കും.