ദിസ്പൂർ: രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ സർക്കാർ പദ്ധതികളിൽ നിന്നും ഒഴിവാക്കാനൊരുങ്ങി അസം. രണ്ടിൽ അധികം കുട്ടികൾ ഉള്ളവർക്ക് സർക്കാർ ജോലി നൽകില്ലെന്നാണ് അസം സർക്കാരിന്റെ തീരുമാനം. ഇത്തരക്കാർക്ക് കേന്ദ്ര- സംസ്ഥാന സർക്കാർ ആനുകൂല്യങ്ങൾ നൽകേണ്ടതില്ലെന്നും സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായി രണ്ട് കുട്ടികൾ നയം സംസ്ഥാനത്ത് കർശനമായി നടപ്പിലാക്കും. കേന്ദ്ര-സംസ്ഥാന സർക്കാർ ആനുകൂല്യങ്ങൾ രണ്ട് കുട്ടികൾ മാത്രമുള്ള കുടുംബങ്ങൾക്ക് മാത്രമായി ചുരുക്കാനാണ് തീരുമാനം. രണ്ടിലധികം കുട്ടികളുള്ളവരെ ആനുകൂല്യങ്ങൾക്കായി പരിഗണിക്കില്ല. പോപ്പുലേഷൻ ആൻഡ് വിമൻ എംപവർമെന്റ് പോളിസീസ് ഓഫ് അസം അനുസരിച്ചാണ് സർക്കാർ ജോലികളിൽ നിന്നും രണ്ടിൽ അധികം കുട്ടികളുള്ളവരെ ഒഴിവാക്കുന്നത്. ആദ്യ ഘട്ടത്തിൽ നാലു മുതൽ അഞ്ചുവരെ കുട്ടികളുള്ളവരെയാണ് ഒഴിവാക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
ജനസംഖ്യാ നിയന്ത്രണത്തിനായി കുടുംബാസൂത്രണ നയം നടപ്പിലാക്കുമെന്ന് ജൂൺ മാസം ആദ്യവാരമാണ് ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചത്. ഇതിനായി ന്യൂനപക്ഷങ്ങളോട് കുടുംബാസൂത്രണ നയം സ്വീകരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ജനസംഖ്യ വർദ്ധിക്കുന്നത് ദാരിദ്ര്യത്തിനും, ഭൂമി കയ്യേറ്റങ്ങൾ വർദ്ധിക്കുന്നതിനും കാരണമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് രണ്ട് കുട്ടികൾ നയം നടപ്പിലാക്കാൻ അസം സർക്കാർ തീരുമാനിച്ചത്.
വായ്പ എഴുതിത്തള്ളൽ, ക്ഷേമ പദ്ധതികൾ, തദ്ദേശ സ്ഥാപനങ്ങളിലെ പദവികൾ തുടങ്ങിയവയെല്ലാം ഇനി ജനസംഖ്യ നയമനുസരിച്ചാകും നൽകുക. എന്നാൽ തേയിലത്തൊട്ടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കും പട്ടിക വിഭാഗങ്ങളിൽ നിന്നുള്ളവർക്കും പട്ടിക ജാതിക്കാർക്കും പുതിയ മാനദണ്ഡങ്ങളിൽ നിന്ന് ഇളവുകളുണ്ടാകും.

