Health (Page 46)

ആരോഗ്യമന്ത്രിയുടെ ഓഫീസിന് എതിരായ നിയമന തട്ടിപ്പ് ആരോപണത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണ ജോർജ്. പലതും പറയാനുണ്ട്, അന്വേഷണം നടക്കട്ടെ. സർക്കാരിനെതിരെ നടക്കുന്ന കള്ളപ്രചാരണങ്ങളിൽ ഒന്നാണ് ഇത്. തന്റെ നേരെ വരെ അന്വേഷണം നീളുമെന്ന് പറഞ്ഞവരുണ്ട് അവർ ഇപ്പോൾ എന്ത് പറയുന്നുവെന്നും വീണാ ജോർജ് ചോദിച്ചു.തന്റെ ബന്ധു കോഴ വാങ്ങിയെന്നുള്ള ആക്ഷേപം പോലും ഇതിനിടെ ഉയർത്തികൊണ്ടുവന്നു. സർക്കാരിന്റെ പ്രവർത്തനം അഴിമതിക്കെതിരെയാണ്. സർക്കാരിന്റെ പ്രവർത്തനങ്ങളെ താറടിച്ച് കാണിക്കുന്നതിന് വേണ്ടിയാണ് ഇത്തരം ആക്ഷേപങ്ങൾ ഉയർത്തുന്നത്. വലിയ ആത്മവിശ്വാസം തനിക്ക് ആദ്യം മുതലേയുണ്ട്. താൻ തെറ്റ് ചെയ്യാത്തത് കൊണ്ടാണ് അതെന്നും മന്ത്രി വ്യക്തമാക്കി.

ഹരിദാസനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. ഹരിദാസിനെ ഉടൻ പ്രതി ചേർക്കാതെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് പൊലീസ് നീക്കം. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് സ്റ്റേഷനിൽ ആരംഭിച്ച ചോദ്യം ചെയ്യലിന്റെ ആദ്യ ഘട്ടത്തിൽ പണം കൈമാറിയെന്ന മൊഴിയിൽ ഹരിദാസൻ ഉറച്ചുനിന്നിരുന്നു. എന്നാൽ കൂടുതൽ വിശദമായ ചോദ്യം ചെയ്യലിലാണ് ഹരിദാസൻ കുറ്റസമ്മതം നടത്തിയത്.

ചോദ്യം ചെയ്യൽ രാത്രി വൈകിയും തുടർന്നു. ഇതോടെ കേസിൽ ബാസിതിന്റെ പങ്ക് കൂടുതൽ വ്യക്തമായി. നിയമനത്തട്ടിപ്പിൽ ഒരു വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അതിൽ ബാസിതും ഉൾപ്പെട്ടിട്ടുണ്ടെന്നുമുള്ള നിഗമനത്തിലാണ് പൊലീസ്.സെക്രട്ടറിയേറ്റ് അനക്സ് രണ്ടിന് മുന്നിൽ വെച്ച് താൻ അഖിൽ മാത്യുവിന് ഒരു ലക്ഷം രൂപ പണമായി നൽകിയെന്ന ആരോപണമായിരുന്നു ഹരിദാസൻ നേരത്തെ ഉയർത്തിയത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ബ്രൂസെല്ലോസിസ് രോഗബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് ജന്തുജന്യ ബാക്ടീരിയൽ രോഗമായ
ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചത്. വെമ്പായം സ്വദേശികളായ അച്ചനും മകനുമാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.

ബാക്ടീരിയൽ രോഗമാണ് ബ്രൂസെല്ലോസിസ്. കടുത്ത പനി, ദേഹവേദന, മുഖത്ത് നീര് തുടങ്ങിയവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. അച്ഛനും മകനും ഈ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെയാണ് സാമ്പിൾ പരിശോധിക്കാൻ തീരുമാനിച്ചത്. മകനിൽ നിന്ന് ശേഖരിച്ച സാമ്പിൾ പാലോട് വെറ്റിനറി ലാബിൽ പരിശോധിച്ച് ബാക്ടീരിയബാധ സ്ഥിരീകരിച്ചു. പിന്നാലെ അച്ഛനും രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

മകൻ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. കന്നുകാലികളുമായി അടുത്തിടപഴകുന്നവർക്കാണ് ഈ ബാക്ടീരിയ ബാധയുണ്ടാകാറുള്ളത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരാനുള്ള സാധ്യത കുറവാണ്. എന്നാൽ രോഗം പിടിപ്പെട്ടാൽ ദീർഘനാൾ രോഗിക്ക് ബുദ്ധിമുട്ട് അനുഭവപ്പെടും.

‘ആൻ ആപ്പിൾ എ ഡേ കീപ്പ്‌സ് ഡോക്ടർ എവേ’ എന്നാണ് പറയപ്പെടുന്നത്. ഒട്ടേറെ ആരോഗ്യ ഗുണങ്ങൾ ആപ്പിളിനുണ്ട്. എല്ലുകളുടെ സംരക്ഷണം, ദന്ത സംരക്ഷണം, കാൻസർ പ്രതിരോധം തുടങ്ങിയവക്കെല്ലാം ആപ്പിൾ കഴിക്കുന്നത് നല്ലതാണ്.

ആപ്പിൾ കഴിക്കുന്നത് വായിലെ അണുബാധയെ അകറ്റുകയും ദന്ത ശുദ്ധി വരുത്തുകയും ചെയ്യുന്നു. ആപ്പിൾ കഴിക്കുമ്പോൾ ആപ്പിളിലടങ്ങിയിരിക്കുന്ന ഫൈബർ പല്ലൂകളെ വെൺമയുള്ളതാക്കുന്നു. ആപ്പിൾ കഴിക്കുമ്പോഴുണ്ടാകുന്ന ഉമിനീർ ബാക്ടീരിയകളിൽ നിന്ന് പല്ലുകളെ സംരക്ഷിക്കുന്നുവെന്നും വിദഗ്ധർ പറയുന്നു. ആപ്പിൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കും. അതിനാൽ തന്നെ ഇത് ടൈപ്പ് ടു പ്രമേഹക്കാർക്ക് നല്ലതാണ്. ആപ്പിളിലെ പെക്ടിൻ ഇൻസുലിൻ തോത് ക്രമീകരിക്കുകയും ചെയ്യും.

വിറ്റാമിൻ സി ആപ്പിളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇത് എല്ലിന്റെ ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യും. ആപ്പിൾ സന്ധിവാതത്തെ ചെറുക്കാനും സഹായിക്കും. കൊളസ്ട്രോളിനെതിരായുള്ള ഫീനോൾസ് അടിങ്ങിയിരിക്കുന്നതിനാൽ ആപ്പിൾ കഴിക്കുന്നതിലൂടെ കൊളസിട്രോൾ നിയന്ത്രിക്കാൻ കഴിയും.

ആപ്പിൾ കഴിക്കുന്നതിലൂടെ ക്യാൻസറിനെ പ്രതിരോധിക്കാനും കഴിയുന്നതാണ്. ആപ്പിളിലുള്ള ഫ്ളവനോയിഡ് അർബുദകോശങ്ങളുടെ വളർച്ച തടയുമെന്ന് വിദഗ്ധർ പറയുന്നു. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാനും ആപ്പിൾ സഹായിക്കും.

പോഷക സമ്പന്നമായ ഭക്ഷണങ്ങളിലൊന്നാണ് കൂൺ. കാത്സ്യത്തിന്റെ ഉറവിടമാണ് കൂൺ. അസ്ഥികളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് കാത്സ്യം ആവശ്യമാണ്. കൂൺ കഴിക്കുന്നത് വിറ്റാമിൻ ഡി ലഭിക്കാൻ സഹായിക്കുന്നു.

കൂൺ കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും. കൊഴുപ്പ്, കൊളസ്‌ട്രോൾ, കലോറി എന്നിവ നിയന്ത്രിക്കാനും കൂൺ കഴിക്കുന്നത് നല്ലതാണ്.

കൂണിൽ ധാരാളമായി അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റ് ശ്വാസകോശം, പ്രോസ്റ്റേറ്റ്, സ്തനങ്ങൾ എന്നിവയെ ബാധിക്കുന്ന കാൻസറിനെ തടയും. കൂണിൽ കാണപ്പെടുന്ന മറ്റൊരു ആന്റിഓക്സിഡന്റ് കോളിൻ ആണ്. കോളിൻ കാൻസറുകൾ വികസിപ്പിക്കാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് ചില പഠനങ്ങൾ പറയുന്നത്.

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ അതീവ ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ദുരിതാശ്വാസ ക്യാമ്പുകളെല്ലാം തന്നെ ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. ക്യാമ്പിലാർക്കെങ്കിലും പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉണ്ടെങ്കിൽ മറ്റുള്ളവരുമായി സമ്പർക്കത്തിൽ വരാതെ പാർപ്പിക്കണം. ജീവിതശൈലീ രോഗമുള്ളവരേയും മറ്റസുഖബാധിതരേയും പ്രത്യേകം ശ്രദ്ധിക്കണം. അവർക്ക് മരുന്ന് മുടങ്ങരുത്. കുട്ടികൾ, ഗർഭിണികൾ, കിടപ്പ് രോഗികൾ എന്നിവർക്ക് പ്രത്യേക കരുതൽ വേണം. എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ ഉൾപ്പെടെയുള്ള മരുന്നുകൾ ഉറപ്പ് വരുത്തണം. ആരോഗ്യ പ്രവർത്തകർ ക്യാമ്പുകൾ സന്ദർശിച്ച് ആവശ്യമായവർക്ക് ചികിത്സ ഉറപ്പാക്കണമെന്നും മന്ത്രി നിർദേശം നൽകി.

ആരോഗ്യ വകുപ്പ് യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തി വരുന്നു. മഴയ്ക്ക് ശേഷം വരുന്ന രോഗങ്ങൾക്കെതിരെ ശ്രദ്ധിക്കണം. ക്യാമ്പും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നൽകണം. ജലജന്യ രോഗങ്ങൾ, ജന്തുജന്യ രോഗങ്ങൾ, വായുജന്യ രോഗങ്ങൾ, പ്രാണിജന്യ രോഗങ്ങൾ എന്നിവ ശ്രദ്ധിക്കണം. എലിപ്പനി, ഡെങ്കിപ്പനി, വയറിളക്കം, ടൈഫോയിഡ്, മഞ്ഞപ്പിത്തം, വൈറൽ പനികൾ എന്നിവയാണ് മഴയ്ക്ക് അനുബന്ധമായി അധികമായി കണ്ടുവരുന്ന രോഗങ്ങൾ. ക്യാമ്പിലുള്ളവർ മാസ്‌ക് ധരിക്കുന്നത് അഭികാമ്യം. ഇതിലൂടെ വിവിധതരം വായുജന്യ രോഗങ്ങളേയും പ്രതിരോധിക്കാനും സാധിക്കും.

എലിപ്പനി – മണ്ണുമായോ മലിന ജലവുമായോ സമ്പർക്കമുള്ളവരും സന്നദ്ധ പ്രവർത്തകരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കേണ്ടതാണ്. മലിനജലവുമായി സമ്പർക്കം വരുന്ന കാലയളവിൽ പരമാവധി ആറാഴ്ചത്തേക്ക് ആഴ്ചയിലൊരിക്കൽ ഡോക്‌സിസൈക്ലിൻ ഗുളിക 200 മില്ലീഗ്രാം (100 മില്ലീഗ്രാമിന്റെ രണ്ട് ഗുളിക വീതം) കഴിച്ചിരിക്കേണ്ടതാണ്. ആരംഭത്തിൽ എലിപ്പനി കണ്ടെത്തി ചികിത്സിച്ചാൽ സങ്കീർണതകളിൽ നിന്നും മരണത്തിൽ നിന്നും രക്ഷിക്കാൻ സാധിക്കും.

കൊതുകുജന്യ രോഗങ്ങൾ – ഡെങ്കിപ്പനി, മലമ്പനി, ചിക്കുൻ ഗുനിയ, വെസ്റ്റ് നൈൽ, ജപ്പാൻ ജ്വരം മുതലായ കൊതുജന്യ രോഗങ്ങളിൽ നിന്നും രക്ഷനേടുവാൻ വീടും പരിസരവും, ക്യാമ്പുകളും വെള്ളം കെട്ടി നിന്ന് കൊതുക് വളരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കൊതുകിന്റെ ഉറവിടങ്ങൾ ആഴ്ചയിലൊരിക്കൽ നശിപ്പിക്കണം.

വായുജന്യ രോഗങ്ങൾ – എച്ച്1 എൻ 1, വൈറൽ പനി, ചിക്കൻപോക്‌സ് തുടങ്ങിയ വായുജന്യ രോഗങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. അതിനാൽ മാസ്‌ക് ഉപയോഗിക്കുന്നത് അഭികാമ്യം.

ജലജന്യ രോഗങ്ങൾ – വയറിളക്കം, കോളറ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം മുതലായ ജലജന്യ രോഗങ്ങൾ വരാതിരിക്കാൻ ശ്രദ്ധിക്കണം. വ്യക്തി ശുചിത്വം പാലിക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. വയറിളക്കം വന്നാൽ ഒ.ആർ.എസ്. ലായനി ആവശ്യാനുസരണം നൽകുക. കൂടെ ഉപ്പിട്ട കഞ്ഞി വെള്ളം, കരിക്കിൻ വെള്ളം എന്നിവയും കൂടുതലായി നൽകുക. നിർജ്ജലീകരണത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ ഉടനെ ആശുപത്രിയിൽ എത്തിക്കുക.

ചർമ്മ രോഗങ്ങൾ – കഴിയുന്നതും ചർമ്മം ഈർപ്പരഹിതമായി സൂക്ഷിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. മലിനജലത്തിൽ ഇറങ്ങുന്നവർ കൈയ്യും കാലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി വൃത്തിയാക്കേണ്ടതാണ്.

ശരീരത്തിന് ഏറ്റവും ആരോഗ്യം നൽകുന്നവയാണ് ഫലവർഗങ്ങൾ. എന്നാൽ, ചില ഫലവർഗങ്ങൾ കഴിച്ചതിന് ശേഷം വെള്ളം കുടിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കാനിടയുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

ആപ്പിൾ:

ആപ്പിൾ കഴിച്ച ശേഷം വെള്ളം കുടിക്കുന്നത് ദഹനത്തെ ബാധിക്കുമെന്നാണ് പറയപ്പെടുന്നത്. ഇങ്ങനെ സ്ഥിരമായി ചെയ്താൽ അത് നിങ്ങളെ കാലക്രമേണ രോഗിയാക്കി മാറ്റുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

തണ്ണിമത്തൻ:

ജലാംശം കൂടുതലായതിനാൽ തണ്ണിമത്തൻ കഴിക്കുന്നത് ശരീരത്തിന് ഏറെ ഗുണം ചെയ്യും. എന്നാൽ തണ്ണിമത്തൻ കഴിച്ച ശേഷം വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.

വാഴപ്പഴം:

വാഴപ്പഴം ശരീരത്തിന് ആരോഗ്യകരമായ കൊഴുപ്പും കാത്സ്യവും നൽകുന്നു. എന്നാൽ വാഴപ്പഴം കഴിച്ചയുടൻ വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുകയും ശരീരത്തിലെ ഇൻസുലിൻ അളവ് വർദ്ധിപ്പിക്കുകയും ചെയ്യും.

മധുരക്കിഴങ്ങ്:

മധുരക്കിഴങ്ങ് കഴിച്ചതിനുശേഷം വെള്ളം കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇങ്ങനെ ചെയ്താൽ ദഹനപ്രശ്‌നങ്ങൾ ഉണ്ടാകാം.

ആധുനികകാലത്ത് ഡ്രൈവിങ്ങിന് ഏറെ സഹായകരമാണ് ഗൂഗിൾ മാപ്പ്. എന്നാൽ, പരിചിതമല്ലാത്ത വഴികളിലൂടെ മാപ്പ് നോക്കി സഞ്ചരിക്കുന്നത് ചിലപ്പോഴെങ്കിലും അപകടം സൃഷ്ടിക്കുന്നു. ഗൂഗിൾ മാപ്പ് ഉപയോഗിച്ച് സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില വസ്തുതകളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

വെള്ളപ്പൊക്കം, പേമാരി തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ നേരിടുന്ന അവസരങ്ങളിൽ പലപ്പോഴും റോഡ് ഗതാഗതം തിരിച്ചുവിടാറുണ്ട്. ഇത് ഗൂഗിൾ മാപ്പ് പറഞ്ഞു തന്നെന്നു വരില്ല.

മൺസൂൺ കാലങ്ങളിൽ, ട്രാഫിക് കുറവുള്ള റോഡുകളെ ഗൂഗിൾ മാപ്പ് അൽഗോരിതം എളുപ്പം എത്തുന്ന വഴിയായി നമ്മളെ നയിക്കാറുണ്ട്. എന്നാൽ തിരക്ക് കുറവുള്ള റോഡുകൾ സുരക്ഷിതമായി ക്കൊള്ളണമെന്നില്ല.

തോടുകൾ കവിഞ്ഞൊഴുകിയും മണ്ണിടിഞ്ഞും മരങ്ങൾ കടപുഴകി വീണും യാത്ര സാധ്യമല്ലാത്ത റോഡുകളിലൂടെയും വീതി കുറഞ്ഞതും സുഗമ സഞ്ചാരം സാധ്യമല്ലാത്ത അപകടങ്ങൾ നിറഞ്ഞ റോഡുകളിലൂടെയും ഗൂഗിൾ മാപ്പ് നയിച്ചേക്കാം. എന്നാൽ നമ്മെ അത് ലക്ഷ്യസ്ഥാനത്ത് എത്തിച്ചുകൊള്ളണമെന്നില്ല.

അപകട സാദ്ധ്യത കൂടിയ മഴക്കാലത്തും രാത്രികാലങ്ങളിലും തീർത്തും അപരിചിതവും വിജനവുമായ റോഡുകൾ ഒഴിവാക്കുന്നതാണ് സുരക്ഷിതം.

രാത്രികാലങ്ങളിൽ GPS സിഗ്നൽ നഷ്ടപ്പെട്ട് ചിലപ്പോൾ വഴി തെറ്റാനിടയുണ്ട്.

സഞ്ചാരികൾ കൂടുതൽ തിരയുന്ന റിസോർട്ടുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ഗൂഗിൾ ലൊക്കേഷനിൽ മന:പൂർവ്വമോ അല്ലാെതയൊ തെറ്റായി രേഖപ്പെടുത്തി ആളുകളെ വഴിതെറ്റിക്കുന്നതും അപകടത്തിൽ പെടുത്തുന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്.

സിഗ്നൽ നഷ്ടപ്പെടാൻ സാധ്യതയുള്ള റൂട്ടുകളിൽ നേരത്തെ തന്നെ റൂട്ട് സേവ് ചെയ്യാം.

മാപ്പിൽ യാത്രാരീതി സെലക്ട് ചെയ്യാൻ മറക്കരുത്. നാലുചക്രവാഹനങ്ങൾ, ഇരുചക്രവാഹനങ്ങൾ, സൈക്കിൾ, കാൽനടയാത്ര, ട്രെയിൻ എന്നിങ്ങനെയുള്ള ഓപ്ഷനുകളിൽ ഏതാണെന്ന് വച്ചാൽ അത് തെരഞ്ഞെടുക്കുക. ബൈക്ക് പോകുന്ന വഴി ഫോർ വീലർ പോകില്ലല്ലോ.. ഈ കാരണം കൊണ്ടുതന്നെ വഴി തെറ്റാം.

ഒരു സ്ഥലത്തേക്ക് പോകാൻ രണ്ടുവഴികളുണ്ടാകും. ഈ സന്ദർഭങ്ങളിൽ ഇടയ്ക്ക് നമുക്ക് അറിയാവുന്ന ഒരു സ്ഥലം ആഡ് സ്റ്റോപ്പ് ആയി നൽകിയാൽ വഴി തെറ്റുന്നത് ഒഴിവാക്കാം.

വഴി തെറ്റിയാൽ ലക്ഷ്യ സ്ഥാനത്തേക്കുള്ള മറ്റൊരു വഴിയാകും ഗൂഗിൾ മാപ്പ് കാണിച്ചു തരിക. എന്നാൽ, ഈ വഴി ചിലപ്പോൾ ഫോർ വീലർ അല്ലെങ്കിൽ വലിയ വാഹനങ്ങൾ പോകുന്ന വഴി ആകണമെന്നില്ല.

ഗതാഗത തടസ്സം ശ്രദ്ധയിൽപെട്ടാൽ ഗൂഗിൾ മാപ്പ് ആപ്പിലെ contribute എന്ന ഓപ്ഷൻ വഴി റിപ്പോർട്ട് ചെയ്യാം. ഇവിടെ എഡിറ്റ് മാപ്പ് ഓപ്ഷനിൽ add or fix road എന്ന ഓപ്ഷൻ വഴി പ്രശ്‌നം റിപ്പോർട്ട് ചെയ്യാം. ഗൂഗിൾ മാപ്‌സ് ഇക്കാര്യം പരിഗണിക്കും. ഇത് പിന്നീട് അതു വഴി വരുന്ന യാത്രക്കാർക്ക് തുണയാകും. തെറ്റായ സ്ഥലനാമങ്ങളും അടയാളപ്പെടുത്താത്ത മേഖലകളുമൊക്കെ ഈ രീതിയിൽ ഗൂഗിളിനെ അറിയിക്കാം.

തിരുവനന്തപുരം: സംസ്ഥാനത്ത് കനിവ് 108 സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ പുതിയ മൊബൈൽ ആപ്ലിക്കേഷൻ സജ്ജമാകുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ 108 എന്ന നമ്പറിൽ ബന്ധപ്പെടാതെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന അപ്ലിക്കേഷൻ വഴി ആംബുലൻസ് സേവനം ലഭ്യമാക്കാൻ കഴിയും. സേവനം തേടുന്ന വ്യക്തിയുടെ മൊബൈൽ ഫോണിലെ ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ അത്യാഹിതം നടന്ന സ്ഥലത്തിന്റെ കൃത്യമായ വിവരം ആംബുലൻസിലേക്ക് കൈമാറാൻ സാധിക്കും എന്നത് കാലതാമസവും ഒഴിവാക്കാൻ സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു.

ഈ മാസം മൊബൈൽ ആപ്പ് പൊതുജനങ്ങൾക്ക് ലഭ്യമാകും. സംസ്ഥാനത്ത് കനിവ് 108 ആംബുലൻസ് പദ്ധതി ആരംഭിച്ച് നാല് വർഷം പിന്നിടുമ്പോൾ 7,89,830 ട്രിപ്പുകളാണ് ഓടിയത്. ഇതിൽ 3,45,867 ട്രിപ്പുകൾ കോവിഡ് അനുബന്ധവം 198 ട്രിപ്പുകൾ നിപ അനുബന്ധവും ആയിരുന്നു. നാളിതുവരെ 90 പ്രസവങ്ങളാണ് സംസ്ഥാനത്ത് കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ നടന്നത്. നിലവിൽ 316 ആംബുലൻസുകളും 1300 ജീവനക്കാരും ആണ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് സേവനമനുഷ്ഠിക്കുന്നതെന്നും വീണാ ജോർജ് അറിയിച്ചു.

ഏറ്റവും അധികം ട്രിപ്പുകൾ 108 ആംബുലൻസുകൾ ഓടിയത് തിരുവനന്തപുരം ജില്ലയിയിലാണ്. ഇവിടെ 1,17,668 ട്രിപ്പുകൾ കനിവ് 108 ആംബുലൻസുകൾ ഓടി. ഇടുക്കി ജില്ലയിലാണ് ഏറ്റവും കുറവ് ട്രിപ്പുകൾ ഓടിയത്. ഇവിടെ 23,006 ട്രിപ്പുകളാണ് 108 ആംബുലൻസുകൾ ഓടിയത്.

ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണങ്ങളിലൊന്നാണ് മത്സ്യം. പ്രോട്ടീനുകളുടെയും വിറ്റാമിനുകളുടെയും ഉറവിടമാണിത്. വിറ്റാമിനുകളും ധാതുക്കളും തുടങ്ങി ധാരാളം പോഷകങ്ങൾ മത്സ്യത്തിലുണ്ട്.

പ്രോട്ടീൻ, സിങ്ക്, കാൽസ്യം, മഗ്‌നീഷ്യം, മറ്റ് അവശ്യ ധാതുക്കൾ എന്നിവയും മത്സ്യത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്. മത്സ്യത്തിൽ വിറ്റാമിൻ എ ധാരാളമുണ്ട്. ഇത് കണ്ണുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

ആഴ്ചയിൽ മൂന്ന് തവണയെങ്കിലും മത്സ്യങ്ങൾ കഴിക്കുന്നത് വൻകുടലിലെ കാൻസർ സാധ്യത കുറയ്ക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും മത്സ്യം കഴിക്കുന്നത് സഹായിക്കും.

മീനുകൾ പതിവായി ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തിയാൽ അസ്ഥി സംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കും. മത്സ്യത്തിൽ ഒമേഗ 3 യും വിറ്റാമിൻ ഡി യും ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നു. ഒമേഗ 3 വിഷാദ രോഗം അകറ്റും.

മത്സ്യങ്ങളിൽ അടങ്ങിയിട്ടുള്ള കാൽസ്യം ബലമുള്ള എല്ലുകൾക്ക് അത്യന്താപേക്ഷിതമാണ്. ആർത്തവവിരാമം വന്ന സ്ത്രീകളിൽ ഉണ്ടാകാനിടയുള്ള ഓസ്റ്റിയോപെറോസിസ് എന്ന അസ്ഥി രോഗത്തെ ചെറുത്തു നിർത്താനും ഇവ നല്ലതാണ്.

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്നതിന് അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷനാണ് രജിസ്‌ട്രേഷനും സർട്ടിഫിക്കേഷനും നൽകിയത്.

രാജ്യത്ത് തന്നെ അപൂർവമായ നേട്ടമാണിത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലാതല സർക്കാർ ആശുപത്രിക്ക് അവയവം മാറ്റിവയ്ക്കാനുള്ള അംഗീകാരം നൽകുന്നത്. സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ അര കോടി രൂപയോളം ചെലവഴിച്ച് അത്യാധുനിക സംവിധാനങ്ങളൊരുക്കിയാണ് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സജ്ജമാക്കിയത്. ഒക്ടോബർ മാസം ആദ്യവാരത്തിൽ ആദ്യ ശസ്ത്രക്രിയ യാഥാർഥ്യമാക്കാൻ കഴിയുമെന്നാണ് കരുതുന്നത്. വൃക്കമാറ്റിവയ്ക്കാനായി കാത്തിരിക്കുന്ന രോഗികൾക്ക് ഇതേറെ ആശ്വാസമാകുമെന്നും മന്ത്രി വ്യക്തമാക്കി.

തൃശൂർ മെഡിക്കൽ കോളേജ് ഫോറൻസിക് മേധാവി ഡോ. ഉന്മേഷിന്റെ നേതൃത്വത്തിലുള്ള സംഘം ജനറൽ ആശുപത്രിയിലെത്തി കെ സോട്ടോ റെഗുലേഷൻസ് അനുസരിച്ചുള്ള സൗകര്യങ്ങളും സജീകരണങ്ങളും വിലയിരുത്തി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 5 വർഷത്തേക്കാണ് വൃക്ക മാറ്റിവക്കൽ ശസ്ത്രക്രിയ നടത്തുവാൻ നിയമപരമായ അനുവാദം നൽകിയത്.

എറണാകുളം ജനറൽ ആശുപത്രി ഇത്തരത്തിൽ നിരവധിയായ മാതൃകകൾക്ക് തുടക്കം കുറിച്ച സ്ഥാപനമാണ്. ഈ സർക്കാരിന്റെ കാലത്താണ് ജനറൽ ആശുപത്രിയിൽ രാജ്യത്ത് ആദ്യമായി ഹൃദയ ശസ്ത്രക്രിയയ്ക്ക് തുടക്കം കുറിച്ചത്. കാർഡിയോളജി ഉൾപ്പെടെ 7 സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങൾ, 2 കാത്ത് ലാബ് ഉള്ള ആശുപത്രി, എൻ.എ.ബി.എച്ച്. അംഗീകാരം തുടങ്ങിയ നിരവധി സവിശേഷതകൾക്കൊടുവിലാണ് വൃക്ക മാറ്റൽ ശാസ്ത്രക്രിയയ്ക്ക് തുടക്കം കുറിക്കുന്നത്.

ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ഷാഹിർഷായുടെ നേതൃത്വത്തിൽ യൂറോളജി വിഭാഗം മേധാവി ഡോ. അനൂപ് കൃഷ്ണൻ, നെഫ്രോളജി വിഭാഗം മേധാവി ഡോ. സന്ദീപ് ഷേണായി, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. മധു വി എന്നിവരുടെ സംഘമാണ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വേണ്ട എല്ലാവിധ സജീകരണങ്ങളും സൂപ്പർ സ്‌പെഷാലിറ്റി ബ്ലോക്കിൽ ഒരുക്കിയിരിക്കുന്നത്.