Entertainment (Page 99)

ഇളയദളപതി വിജയ് ചിത്രം ‘കാവലന്‍’ റീ- റിലീസിന്. ഫെബ്രുവരി 10ന് 100ലധികം സെന്ററുകളിലായി ചിത്രം റിലീസ് ചെയ്യും. 2011 ജനുവരി 15ന് സിദ്ദിഖിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കാവലന്‍ 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും തിയേറ്ററുകളിലെത്തുന്നത്. അസിനും മിത്രാ കുരിയനുമാണ് ചിത്രത്തിലെ നായികമാര്‍.

സിദ്ദിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാള ചിത്രം ‘ബോഡിഗാര്‍ഡ്’ന്റെ തമിഴ് റീമേക്കാണ് ‘കാവലന്‍’. ദിലീപും നയന്‍താരയും ജോഡികളായെത്തിയ ‘ബോഡിഗാര്‍ഡ്’ വലിയ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ചിത്രത്തിന്റെ ഹിന്ദി റീമേക്കില്‍ സല്‍മാന്‍ ഖാനും കരീന കപൂറുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വാര്‍ത്താപ്രചരണം പി.ശിവപ്രസാദ്.

ബംഗളൂരു: ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ ലാലും ഒരുമിക്കുന്ന ആദ്യചിത്രമെന്ന നിലയില്‍ മലൈക്കോട്ടൈ വാലിബനെ കുറിച്ചുള്ള ഓരോ വിശേഷങ്ങളെയും ആരാധകര്‍ ഏറെ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. അതിനിടയിലാണ് കാന്താര താരം ഋഷഭ് ഷെട്ടിയും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ടെന്ന വാര്‍ത്ത പുറത്തുവന്നത്. ഇപ്പോള്‍ അക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ഷെട്ടി.

വാലിബനിലേക്ക് തന്നെ ക്ഷണിച്ചിരുന്നെങ്കിലും അടുത്തതായി ഒരു കന്നഡ സിനിമ ചെയ്യാന്‍ ആഗ്രഹിച്ചതിനാല്‍ ഓഫര്‍ നിരസിക്കുകയായിരുന്നുവെന്ന് ഋഷഭ് ഷെട്ടി പറഞ്ഞു. കാന്താരയുടെ സ്റ്റണ്ട് മാസ്റ്റര്‍ വിക്രം മോറും കന്നഡ സ്റ്റാന്‍ഡ്അപ്പ് കോമേഡിയനും നടനുമായ ഡാനിഷ് സെയ്തും ചിത്രത്തിന്റെ ഭാഗമായതിനാല്‍ മലൈക്കോട്ടൈ വാലിബന് ഒരു കന്നഡ ബന്ധവമുണ്ട്. കാന്താരയുടെ തകര്‍പ്പന്‍ വിജയത്തിനു ശേഷം കന്നഡ സിനിമയുടെ മുഖമായി മാറിയിരിക്കുകയാണ് ഋഷഭ്. കാന്താരയുടെ പ്രീക്വലിനായുള്ള തയ്യാറെടുപ്പിലാണ് താരം. ജൂണില്‍ ഷൂട്ടിംഗ് തുടങ്ങുമെന്നും അടുത്ത വര്‍ഷം വേനലവധിക്കാലത്ത് ചിത്രം തിയറ്ററിലെത്തുമെന്നും ഷെട്ടി അറിയിച്ചിരുന്നു.

അതേസമയം മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം രാജസ്ഥാനില്‍ പുരോഗമിക്കുകയാണ്. ചിത്രത്തില്‍ മോഹന്‍ലാല്‍ ചെമ്‌ബോത്ത് സൈമണ്‍ എന്ന ഗുസ്തി കഥാപാത്രത്തെയായിരിക്കും അവതരിപ്പിക്കുകയെന്നും ആന്ധ്രാപ്രദേശിന്റെ പശ്ചാത്തലത്തില്‍ ഒരു മിത്ത് പ്രമേയമാക്കി ഒരുങ്ങുന്ന പീരിയഡ് ഡ്രാമയായിട്ടാണ് സിനിമയൊരുക്കുമെന്നുമാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.

ജപ്പാനില്‍ ചരിത്ര നേട്ടവുമായി രാജമൗലിയുടെ ആര്‍ആര്‍ആര്‍. ഇവിടെ ചിത്രം 175 ദിവസമായി പ്രദര്‍ശനം തുടരുകയാണ്.

114 തിയേറ്ററുകളിലായാണ് സിനിമ പ്രദര്‍ശനം തുടരുന്നത്. രാജമൗലി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ റിലീസിന് മുമ്ബ് ആര്‍ആര്‍ആര്‍ ടീം ജപ്പാനില്‍ എത്തിയപ്പോള്‍ മികച്ച സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. 1998ല്‍ എത്തിയ രജനികാന്ത് ചിത്രം ‘മുത്തു’വിന്റെ റെക്കോര്‍ഡാണ് ആര്‍ആര്‍ആര്‍ ജപ്പാനില്‍ തിരുത്തിക്കുറിച്ചത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24നായിരുന്നു ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തത്. 550 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രം 1,150 കോടിയാണ് ബോക്‌സോഫീസില്‍ നിന്നും നേടിയത്. തിയേറ്റര്‍ റിലീസിന് പിന്നാലെ നെറ്റ്ഫ്‌ലിക്‌സിലൂടെ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. നെറ്റ്ഫ്‌ലിക്‌സില്‍ തുടര്‍ച്ചയായ 14-ാം വാരവും ആഗോള ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഉണ്ടായിരുന്നു ചിത്രം.

കൊവിഡ് കാലത്ത് തകര്‍ന്നുപോയ ഒരു ചലച്ചിത്ര വ്യവസായത്തെ ട്രാക്കിലേത്ത് തിരിച്ചെത്തിക്കുന്നതില്‍ മറ്റ് ഒന്നാംനിര താരങ്ങളൊക്കെ പരാജയപ്പെട്ടിടത്താണ് ഷാരൂഖ് ഖാന്റെ പഠാന്‍ വിജയം നേടിയത്.

നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു ഷാരൂഖ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത് എന്നതും കൗതുകകരമാണ്. റിപബ്ലിക് ദിന തലേന്ന് തിയേറ്ററുകളിലെത്തിയ ചിത്രം ബോക്‌സ് ഓഫീസ് പല റെക്കോര്‍ഡുകളും തകര്‍ക്കുന്നുണ്ട്.

ആദ്യ മൂന്ന് ദിനങ്ങളില്‍ ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയത് 201 കോടി ആയിരുന്നു. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് മറ്റൊരു 112 കോടി. അങ്ങനെ ആകെ ചിത്രത്തിന്റെ നേട്ടം 313 കോടി ആയിരുന്നു. ഇതില്‍ ഹിന്ദി ചിത്രങ്ങളുടെ എക്കാലത്തെയും ബോക്‌സ് ഓഫീസ് മുന്നേറ്റം പരിഗണിക്കുമ്‌ബോള്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ 200 കോടി ക്ലബ്ബില്‍ ഏറ്റവും വേഗത്തില്‍ എത്തിയ ചിത്രം എന്ന പട്ടം ഇനി പഠാന് അവകാശപ്പെട്ടതാണ്. രണ്ട് തെന്നിന്ത്യന്‍ ചിത്രങ്ങളുടെ ഹിന്ദി പതിപ്പുകളെ മറികടന്നാണ് ഷാരൂഖ് ഖാന്‍ ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. കെജിഎഫ് 2 അഞ്ച് ദിനങ്ങളിലും ബാഹുബലി 2 ആറ് ദിവസം കൊണ്ടുമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

കൊച്ചി: വിനീത് ശ്രീനിവാസന്‍ നായകനായ മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന സിനിമയെക്കുറിച്ച് നടത്തിയ അഭിപ്രായപ്രകടനത്തിന് പിന്നാലെ സമൂഹമാദ്ധ്യമം വഴി തന്നെ അപമാനിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് ഇടവേള ബാബു പറഞ്ഞു. തന്നെയും താര സംഘടനയായ അമ്മയെയും അപമാനിക്കാന്‍ സജീവ ശ്രമം നടക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

‘ഞാന്‍ സിനിമയെക്കുറിച്ച് നടത്തിയ പരാമാര്‍മശത്തിന്റെ ചില ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോകള്‍ യുട്യൂബ്, ഇന്‍സ്റ്റഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ പ്‌ളാറ്റ്‌ഫോമുകള്‍ വഴി വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇവയില്‍ അസഭ്യം ഉള്‍പ്പെടുന്ന വീഡിയോകള്‍ അടക്കമുണ്ട്. എനിക്കെതിരെ അപകീര്‍ത്തിപരമായ ഉള്ളടക്കമുള്ള വീഡിയോകള്‍ അടക്കം പങ്കുവെച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണം’- ഇടവേള ബാബു കൊച്ചി സൈബര്‍ സെല്ലിന് പരാതി നല്‍കി.

വിനീത് ശ്രീനിവാസന്റെ സഹ-സംവിധായകനായിരുന്ന അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത ചിത്രമായിരുന്നു മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്. വിനീത് ശ്രീനിവാസന്‍ ആദ്യമായി നെഗറ്റീവ് ഷേഡിലുള്ള അഭിഭാഷക വേഷം അവതരിപ്പിച്ച ചിത്രം വ്യത്യസ്തമായ ആഖ്യാനശൈലി മൂലം പ്രേക്ഷക പ്രശംസ നേടിയെടുത്തിരുന്നു. ചിത്രത്തെക്കുറിച്ച് ഇടവേള ബാബു നടത്തിയ പരാമര്‍ശത്തിന് പിന്നാലെ നിരവധി ട്രോളുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ആഗോളതലത്തില്‍ തന്നെ 235 കോടി കളക്ഷന്‍ പിന്നിട്ട് കഴിഞ്ഞിരിക്കുകയാണ് ഷാരുഖ് ഖാന്‍ ചിത്രം പത്താന്‍. ജനുവരി 26 ന് ചിത്രം ഇന്ത്യയില്‍ 70 കോടി രൂപയ്ക്ക് അടുത്തെത്തി. പത്താന്റെ ലോകമെമ്ബാടുമുള്ള മൊത്തം ബോക്‌സ് ഓഫീസ് കളക്ഷന്‍ ആദ്യ ദിനം 100 കോടി കവിഞ്ഞിരുന്നു.

ചിത്രത്തിലെ ‘ബേഷരം രംഗ്’ എന്ന ഗാനം റിലീസിന് മുമ്ബ് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഗാനത്തിലെ ഒരു രംഗത്തില്‍ കാവിനിറത്തിലുള്ള ബിക്കിനി അണിഞ്ഞ് നായിക ദീപിക പദുകോണ്‍ പ്രത്യക്ഷപ്പെട്ടതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ഇതിനെത്തുടര്‍ന്ന് സിനിമക്കെതിരെ വലിയ ബഹിഷ്‌കരണാഹ്വാനങ്ങളാണുണ്ടായത്. ഇപ്പോഴിതാ ഗാനത്തിന്റെ ചിത്രീകരണത്തെക്കുറിച്ച് മനസ്സു തുറന്നിരിക്കുകയാണ് ദീപിക പദുകോണ്‍. ഗാനത്തിന്റെ ചിത്രീകരണം ഏറെ പ്രയാസം നിറഞ്ഞതായിരുന്നു എന്ന് ദീപിക പറഞ്ഞു.

‘ബേഷരം രംഗ് ഒരര്‍ത്ഥത്തില്‍ എന്റെ സോളോ ഗാനമാണ്. ഷൂട്ടിങ് ലൊക്കേഷന്‍ ഏറെ പ്രയാസം നിറഞ്ഞതായിരുന്നു. ഗാനരംഗത്തില്‍ വേനല്‍ മനോഹരമായി തോന്നുമെങ്കിലും ശൈത്യകാലത്താണത് ചിത്രീകരിച്ചത്. ഏറെ ബുദ്ധിമുട്ടിയാണ് ആ ഗാനരംഗം ചിത്രീകരിച്ചത്’- ദീപിക പറഞ്ഞു.

നമ്മുടെ രാജ്യത്തിനെതിരെ ആരെങ്കിലും മോശമായി സംസാരിച്ചാല്‍ അത് തനിക്ക് വേദനിക്കുമെന്നും ഇതൊരു രാഷ്ട്രീയ പ്രസ്താവനയായി കരുതുന്നില്ലെന്നും നടന്‍ ഉണ്ണി മുകുന്ദന്‍. ഇന്ത്യയില്‍ ജീവിക്കുന്ന ഏതൊരാള്‍ക്കും ആ ഒരു വികാരം ഉണ്ടാവണം. ഇന്ത്യ-പാകിസ്താന്‍ മാച്ച് വരുമ്‌ബോള്‍ മാത്രം വേണ്ടതല്ല ദേശീയതയെന്നും നടന്‍ പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

നടന്റെ വാക്കുകള്‍

ഞാനെന്റെ രാഷ്ട്രീയ നിലപാടൊന്നും പറഞ്ഞിട്ടില്ല. യഥാര്‍ഥത്തില്‍ രാജ്യത്തോടുള്ള എന്റെ ഇഷ്ടത്തേയും ആത്മാര്‍ഥതയേയും കുറിച്ച് ഞാന്‍ സംസാരിച്ചിട്ടുണ്ട്. ഒരു ദേശീയവാദ പ്രത്യയശാസ്ത്രം എനിക്കുണ്ട്. അത് മാറ്റിവയ്ക്കാന്‍ പറ്റില്ല. തൊരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് ആണോയെന്ന് ചോദിച്ചാല്‍ ഇതുവരെ എനിക്കങ്ങനെ തോന്നിയിട്ടില്ല. നമ്മുടെ രാജ്യത്തിനെതിരെ ആരെങ്കിലും മോശമായി സംസാരിച്ചാല്‍ അതെനിക്ക് വേദനിക്കും. ഇതൊരു രാഷ്ട്രീയ പ്രസ്താവനയാണ് എന്ന് ഞാന്‍ കരുതുന്നില്ല. ഇന്ത്യയില്‍ ജീവിക്കുന്ന ഏതൊരാള്‍ക്കും ആ ഒരു വികാരം ഉണ്ടാവണം. ഇന്ത്യ-പാകിസ്താന്‍ മാച്ച് വരുമ്‌ബോള്‍ മാത്രം വേണ്ടതല്ല ദേശീയത.

ഒരാളുടെ ദേശീയതയും രാഷ്ട്രബോധവുമൊക്കെ അവന്റെ ജാതിയും മതവും വച്ച് നിര്‍ണയിക്കുന്ന പ്രവണതയുമുണ്ട്, അതിനെ അനുകൂലിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അത് ശരിയല്ലെന്നും അത്തരമൊരു കാര്യത്തിന് താനൊരിക്കലും കൂട്ടുനിന്നിട്ടില്ലെന്നും നടന്‍ പറഞ്ഞു. അത്തരമൊരു നിലപാട് തന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. തന്റെ സിനിമകളിലൂടെയോ പറഞ്ഞിട്ടില്ല.

ചിലര്‍ പ്രതീക്ഷിക്കുന്നത് താന്‍ സംസാരിച്ചിട്ടുണ്ടാവില്ല, ചില കാര്യങ്ങള്‍ ചെയ്തിട്ടുണ്ടാവില്ല. അത് വ്യക്തിപരമായ ശരിയും തെറ്റും അടിസ്ഥാനമാക്കിയാണല്ലോ?. ആ രീതിയില്‍ പോവാനാണ് ആഗ്രഹിക്കുന്നത്. അങ്ങനെയാണെങ്കില്‍ എത്രയോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി കാംപയിന്‍ ചെയ്ത നടന്മാര്‍ ഇവിടെയുണ്ടല്ലോ? അവരോട് ഒരു ചോദ്യവും ഉണ്ടാവുന്നില്ല.

അപ്പോള്‍, ദേശീയതയെ കുറിച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുകയായിരുന്നു. പക്ഷേ ഇതേക്കുറിച്ച് വിശദീകരണമൊന്നും താന്‍ കൊടുത്തിട്ടില്ല. ഞാനുമായി ആരെങ്കിലും തെറ്റിയാല്‍, വാക്കുതര്‍ക്കമുണ്ടായാല്‍ പോലും ഞാനത് തിരുത്താന്‍ പോവാറില്ല. എന്റെ ഭാഗത്ത് ന്യായമുണ്ടെങ്കിലും ഒരിക്കലും തിരുത്തി ഞാനിങ്ങനെയാണ് ഉദ്ദേശിച്ചതെന്ന് പറയാറില്ല. കാരണം ആ വ്യക്തി സ്വയം അത് കണ്ടെത്തേണ്ടതാണ്. മനസിലാക്കേണ്ടതാണ്. കാരണം 15-16 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും നോര്‍മലായിട്ട് ചിന്തിക്കാനുള്ള കഴിവുണ്ട്.

അതേസമയം, സോഷ്യല്‍മീഡിയയെ നിയന്ത്രിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ലെന്നും അതൊരു ഫ്രീ സ്പേസാണെന്നും നടന്‍ അഭിപ്രായപ്പെട്ടു. ‘നിങ്ങളിങ്ങനെ ചെയ്താല്‍ അത് നന്നാവുമെന്ന് പറയാനുള്ള കരുത്തെനിക്കില്ല. കാരണം പൂര്‍ണമായിട്ടുള്ള എനര്‍ജി എന്റെ സിനിമകള്‍ നന്നാക്കാനും എന്നിലെ നടനെ വളര്‍ത്താനുമാണ് ഞാന്‍ ശ്രദ്ധിക്കുന്നത്’- ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

ബോക്സ് ഓഫീസില്‍ ഒരു ബമ്ബര്‍ ഓപ്പണിംഗുമായി ഷാാരൂഖ് ഖാന്റെ ‘പത്താന്‍’. സൂപ്പര്‍സ്റ്റാറിന്റെ ചിത്രം ആഭ്യന്തര ബോക്സ് ഓഫീസില്‍ ഏകദേശം 67 കോടി രൂപ (ഗ്രോസ്) നേടാനാണ് സാധ്യത.

സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം 4.5 മില്യണ്‍ USD (മൊത്തം) നേടിയേക്കാം എന്നാണ് റിപ്പോര്‍ട്ട്. അതായത് ഏകദേശം 36 കോടി രൂപ. രണ്ടും കൂടിച്ചേര്‍ന്നാല്‍, പത്താന്റെ ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ 100 കോടി കവിഞ്ഞു. ഷാരൂഖ്, ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവരുടെ ചിത്രം ലോകമെമ്ബാടുമുള്ള ബോക്സ് ഓഫീസില്‍ ഒന്നാം ദിനം തന്നെ 100 കോടി ക്ലബ്ബില്‍ പ്രവേശിച്ചു.

വടക്കേ അമേരിക്കയിലെ പത്താന്റെ ബോക്സ് ഓഫീസ് കളക്ഷന്‍ 1.5 മില്യണ്‍ യുഎസ്ഡിയിലധികമാകുമെന്നാണ് ബിഒഐ റിപ്പോര്‍ട്ട്. മറുവശത്ത്, ഗള്‍ഫ് വിപണിയില്‍ പത്താന്‍ 1 മില്യണ്‍ യുഎസ് ഡോളറിലധികം സമ്ബാദിക്കും. ചിത്രത്തിന്റെ ആഗോള ബോക്സ് ഓഫീസ് കണക്ക് 100 കോടിയിലധികം വരും.

പ്രിയദര്‍ശന്‍, വിവേക് രഞ്ജന്‍ അഗ്‌നിഹോത്രി തുടങ്ങി ആറ് സംവിധായകര്‍ ഒന്നിക്കുന്ന സീരീസ് ‘വണ്‍ നേഷന്‍’ വരുന്നു. റിപ്പബ്ലിക്ക് ദിനത്തിലാണ് പ്രഖ്യാപിച്ചത്. ‘ദി കശ്മീര്‍ ഫയല്‍സ്’ സംവിധായകന്‍ വിവേക് രഞ്ജന്‍ അഗ്‌നിഹോത്രി ട്വിറ്റര്‍ വഴിയാണ് പ്രഖ്യാപനം നടത്തിയത്. പ്രിയദര്‍ശന്‍, ഡോ. ചന്ദ്രപ്രകാശ് ദ്വിവേദി, ജോണ്‍ മാത്യു മാത്തന്‍, മജു ബൊഹാര, സഞ്ജയ് പുരണ്‍ സിംഗ് ചൗഹാന്‍ എന്നിവരാണ് മറ്റു സംവിധായകര്‍.

‘ആറ് ദേശീയ അവാര്‍ഡ് ജേതാക്കള്‍ ചേര്‍ന്ന്, ഇന്ത്യയെ OneNation ആയി നിലനിര്‍ത്താന്‍ 100 വര്‍ഷക്കാലം തങ്ങളുടെ ജീവിതം സമര്‍പ്പിച്ച, വാഴ്ത്തപ്പെടാത്ത നായകന്മാരുടെ പറയാത്ത കഥകള്‍ പറയും’-സഹസംവിധായകരുമായി തന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ രണ്ട് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് വിവേക് ഇങ്ങനെ കുറിച്ചു. വിഷ്ണു വര്‍ദ്ധന്‍ ഇന്ദുരിയും ഹിതേഷ് തക്കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

മുംബൈ: ഷാരൂഖ് ഖാന്‍-ദീപിക പദുക്കോണ്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘പത്താന്‍’ റിലീസിന് മുന്‍പെ ചോര്‍ന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഓണ്‍ലൈനില്‍ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയതിനെതിരെ അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തി.

റിലീസിന്റെ തലേദിവസമായ ജനുവരി 24നാണ് ഷാരുഖ് ചിത്രത്തിന്റെ വ്യാജ പതിപ്പ് ഓണ്‍ലൈനിലെത്തിയത്. ഇതിനെ തുടര്‍ന്ന് എല്ലാവരും ചിത്രം തിയേറ്ററില്‍ നിന്ന് തന്നെ കാണണമെന്ന് അണിയറപ്രവര്‍ത്തകര്‍ അഭ്യര്‍ഥിച്ചു. തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നതിന് ഒരു ദിവസം മുമ്ബ്, നടന്മാരും സിനിമയുടെ നിര്‍മ്മാതാക്കളായ യാഷ് രാജ് ഫിലിം പൈറസി വിരുദ്ധ അപേക്ഷ നല്‍കിയിട്ടും സിനിമയുടെ വ്യാജപതിപ്പ് പുറത്ത് വരികയായിരുന്നു. തമിഴ് റോക്കേഴ്സ്, ഫിലിംസില്ല, ഫിലിമി4വാപ്പ് തുടങ്ങിയ നിരവധി വെബ്സൈറ്റുകളില്‍ ചിത്രം ഇതിനകം പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്