രാജ്യത്തിനെതിരെ മോശമായി സംസാരിച്ചാല്‍ വേദനിക്കും; ഇന്ത്യ-പാകിസ്താന്‍ മാച്ച് വരുമ്‌ബോള്‍ മാത്രം വേണ്ടതല്ല ദേശീയതയെന്നും ഉണ്ണി മുകുന്ദന്‍

നമ്മുടെ രാജ്യത്തിനെതിരെ ആരെങ്കിലും മോശമായി സംസാരിച്ചാല്‍ അത് തനിക്ക് വേദനിക്കുമെന്നും ഇതൊരു രാഷ്ട്രീയ പ്രസ്താവനയായി കരുതുന്നില്ലെന്നും നടന്‍ ഉണ്ണി മുകുന്ദന്‍. ഇന്ത്യയില്‍ ജീവിക്കുന്ന ഏതൊരാള്‍ക്കും ആ ഒരു വികാരം ഉണ്ടാവണം. ഇന്ത്യ-പാകിസ്താന്‍ മാച്ച് വരുമ്‌ബോള്‍ മാത്രം വേണ്ടതല്ല ദേശീയതയെന്നും നടന്‍ പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

നടന്റെ വാക്കുകള്‍

ഞാനെന്റെ രാഷ്ട്രീയ നിലപാടൊന്നും പറഞ്ഞിട്ടില്ല. യഥാര്‍ഥത്തില്‍ രാജ്യത്തോടുള്ള എന്റെ ഇഷ്ടത്തേയും ആത്മാര്‍ഥതയേയും കുറിച്ച് ഞാന്‍ സംസാരിച്ചിട്ടുണ്ട്. ഒരു ദേശീയവാദ പ്രത്യയശാസ്ത്രം എനിക്കുണ്ട്. അത് മാറ്റിവയ്ക്കാന്‍ പറ്റില്ല. തൊരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് ആണോയെന്ന് ചോദിച്ചാല്‍ ഇതുവരെ എനിക്കങ്ങനെ തോന്നിയിട്ടില്ല. നമ്മുടെ രാജ്യത്തിനെതിരെ ആരെങ്കിലും മോശമായി സംസാരിച്ചാല്‍ അതെനിക്ക് വേദനിക്കും. ഇതൊരു രാഷ്ട്രീയ പ്രസ്താവനയാണ് എന്ന് ഞാന്‍ കരുതുന്നില്ല. ഇന്ത്യയില്‍ ജീവിക്കുന്ന ഏതൊരാള്‍ക്കും ആ ഒരു വികാരം ഉണ്ടാവണം. ഇന്ത്യ-പാകിസ്താന്‍ മാച്ച് വരുമ്‌ബോള്‍ മാത്രം വേണ്ടതല്ല ദേശീയത.

ഒരാളുടെ ദേശീയതയും രാഷ്ട്രബോധവുമൊക്കെ അവന്റെ ജാതിയും മതവും വച്ച് നിര്‍ണയിക്കുന്ന പ്രവണതയുമുണ്ട്, അതിനെ അനുകൂലിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അത് ശരിയല്ലെന്നും അത്തരമൊരു കാര്യത്തിന് താനൊരിക്കലും കൂട്ടുനിന്നിട്ടില്ലെന്നും നടന്‍ പറഞ്ഞു. അത്തരമൊരു നിലപാട് തന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. തന്റെ സിനിമകളിലൂടെയോ പറഞ്ഞിട്ടില്ല.

ചിലര്‍ പ്രതീക്ഷിക്കുന്നത് താന്‍ സംസാരിച്ചിട്ടുണ്ടാവില്ല, ചില കാര്യങ്ങള്‍ ചെയ്തിട്ടുണ്ടാവില്ല. അത് വ്യക്തിപരമായ ശരിയും തെറ്റും അടിസ്ഥാനമാക്കിയാണല്ലോ?. ആ രീതിയില്‍ പോവാനാണ് ആഗ്രഹിക്കുന്നത്. അങ്ങനെയാണെങ്കില്‍ എത്രയോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി കാംപയിന്‍ ചെയ്ത നടന്മാര്‍ ഇവിടെയുണ്ടല്ലോ? അവരോട് ഒരു ചോദ്യവും ഉണ്ടാവുന്നില്ല.

അപ്പോള്‍, ദേശീയതയെ കുറിച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുകയായിരുന്നു. പക്ഷേ ഇതേക്കുറിച്ച് വിശദീകരണമൊന്നും താന്‍ കൊടുത്തിട്ടില്ല. ഞാനുമായി ആരെങ്കിലും തെറ്റിയാല്‍, വാക്കുതര്‍ക്കമുണ്ടായാല്‍ പോലും ഞാനത് തിരുത്താന്‍ പോവാറില്ല. എന്റെ ഭാഗത്ത് ന്യായമുണ്ടെങ്കിലും ഒരിക്കലും തിരുത്തി ഞാനിങ്ങനെയാണ് ഉദ്ദേശിച്ചതെന്ന് പറയാറില്ല. കാരണം ആ വ്യക്തി സ്വയം അത് കണ്ടെത്തേണ്ടതാണ്. മനസിലാക്കേണ്ടതാണ്. കാരണം 15-16 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും നോര്‍മലായിട്ട് ചിന്തിക്കാനുള്ള കഴിവുണ്ട്.

അതേസമയം, സോഷ്യല്‍മീഡിയയെ നിയന്ത്രിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ലെന്നും അതൊരു ഫ്രീ സ്പേസാണെന്നും നടന്‍ അഭിപ്രായപ്പെട്ടു. ‘നിങ്ങളിങ്ങനെ ചെയ്താല്‍ അത് നന്നാവുമെന്ന് പറയാനുള്ള കരുത്തെനിക്കില്ല. കാരണം പൂര്‍ണമായിട്ടുള്ള എനര്‍ജി എന്റെ സിനിമകള്‍ നന്നാക്കാനും എന്നിലെ നടനെ വളര്‍ത്താനുമാണ് ഞാന്‍ ശ്രദ്ധിക്കുന്നത്’- ഉണ്ണി മുകുന്ദന്‍ പറഞ്ഞു.