സല്‍മാന്‍ ഖാനെതിരെ വധഭീഷണി; യുവാവ് അറസ്റ്റില്‍

മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെതിരെ ഇ-മെയില്‍ വഴി വധഭീഷണി സന്ദേശമയച്ച യുവാവ് മുംബൈ പോലീസിന്റെ പിടിയില്‍. രാജസ്ഥാന്‍ ജോധ്പൂരിലെ ലുനി പൊലീസ് സ്റ്റേഷനു കീഴിലുള്ള രോഹിച്ച കലന്‍ ഗ്രാമത്തിലെ സിയാഗോണ്‍ കി ധനിയില്‍ താമസക്കുന്ന ധക്കാട് രാം ബിഷ്ണോയ് (21) ആണ് അറസ്റ്റിലായത്.

‘പഞ്ചാബ് ഗായകനായ സിദ്ധു മൂസെവാലയുടെ ഗതി വരും’ എന്നായിരുന്നു ഭീഷണി. സല്‍മാന്‍ ഖാന്റെ ബാന്ദ്ര ആസ്ഥാനമായുള്ള വസതി പതിവായി സന്ദര്‍ശിക്കുകയും ഒരു ആര്‍ട്ടിസ്റ്റ് മാനേജ്മെന്റ് കമ്ബനി നടത്തുകയും ചെയ്യുന്ന പ്രശാന്ത് ഗുഞ്ചാല്‍ക്കറാണ് ബാന്ദ്ര പൊലീസ് സ്റ്റേഷനില്‍ ഭീഷണി ഇ-മെയിലിനെക്കുറിച്ച് പരാതി നല്‍കിയത്. അടുത്തിടെ, ഗാലക്സി അപ്പാര്‍ട്ട്മെന്റിലെ ഖാന്റെ ഓഫീസില്‍ എത്തിയ ഇദ്ദേഹം, രോഹിത് ഗാര്‍ഗ് എന്ന ഐഡിയില്‍ നിന്ന് ഒരു ഇ-മെയില്‍ വന്നത് കാണുകയും തുടര്‍ന്ന് പരാതി നല്‍കുകയുമായിരുന്നു. പിന്നാലെ നടത്തിയ വിശദമായ സാങ്കേതിക പരിശോധനയില്‍ ഭീഷണി സന്ദേശമയച്ചയാളെ കുറിച്ച് വിവരം ലഭിച്ചു. തുടര്‍ന്ന് ഒരു സംഘം പൊലീസുകാര്‍ രാജസ്ഥാനിലേക്ക് പുറപ്പെടുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് മുംബൈ പൊലീസ് ഗുണ്ടാനേതാക്കളായ ലോറന്‍സ് ബിഷ്ണോയി, ഗോള്‍ഡി ബ്രാര്‍ എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഐപിസി 120-ബി (ക്രിമിനല്‍ ഗൂഢാലോചന), 506-II (ഭീഷണിപ്പെടുത്തല്‍), 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം, നേരത്തെയും താരത്തിന് വധഭീഷണി ലഭിച്ചിരുന്നു. കഴിഞ്ഞ ജൂണിലായിരുന്നു സല്‍മാനും പിതാവ് സലിം ഖാനും വധഭീഷണി മുഴക്കിക്കൊണ്ടുള്ള കത്ത് ലഭിച്ചത്. ഇതിന് പിന്നാലെ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തിലെ ചിലരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് സല്‍മാന് എക്സ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.