ആര്‍ആര്‍ആറിന്റെ ഓസ്‌കര്‍ ക്യാംപെയിന് കോടികള്‍ മുടക്കിയെന്ന പ്രചരണം; വിശദീകരണവുമായി നിര്‍മ്മാതാവ്

ആര്‍ആര്‍ആറിന്റെ ഓസ്‌കര്‍ ക്യാംപെയിന് രാജമൗലിയും സംഘവും കോടികള്‍ മുടക്കിയിരുന്നുവെന്ന് അവാര്‍ഡ് നേട്ടത്തിന് പിന്നാലെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ആര്‍ആര്‍ആറിന്റെ നിര്‍മ്മാതാവ് ഡി.വി.വി ദാനയ്യ ഇപ്പോള്‍.

ക്യാംപെയ്ന്റെ ഭാഗമായി 80 കോടി രൂപ അണിയറപ്രവര്‍ത്തകര്‍ ചെലവാക്കി എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരുന്നത്. എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകളെയെല്ലാം തള്ളുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവായ ദാനയ്യ. ഓസ്‌കര്‍ ക്യാംപെയിന് വേണ്ടി ഇത്രയും തുക ചെലവാക്കിയിട്ടില്ല. അങ്ങനെ മുടക്കിയിട്ട് ഒരു ലാഭവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍.ആര്‍.ആര്‍ ഓസ്‌കര്‍ നോമിനേഷനെത്തിയപ്പോള്‍ മറ്റ് പല പ്രചരണങ്ങളും നടന്നിരുന്നു. പുരസ്‌കാര വിതരണ ചടങ്ങിലേക്ക് നാട്ടുനാട്ടുവിന്റെ രചയിതാവിനും സംഗീത സംവിധായകനും മാത്രമേ സൗജന്യപ്രവേശനം ലഭിച്ചുള്ളു. സംവിധായകന്‍ രാജമൗലി, രാംചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവര്‍ക്ക് 20 ലക്ഷം രൂപ നല്‍കേണ്ടി വന്നു എന്നിങ്ങനെയുള്ള പ്രചരണങ്ങള്‍ നടന്നിരുന്നു. എന്നാല്‍ പ്രചരണ വേളയില്‍ തന്നെ ആര്‍ആര്‍ആര്‍ സംഘം ഇക്കാര്യം നിഷേധിച്ചിരുന്നു.