Entertainment (Page 32)

സണ്ണി ഡിയോൾ പ്രധാന വേഷത്തിൽ എത്തുന്ന ഗദാർ -2 ആണ് ഇപ്പോൾ ബോക്സ് ഓഫീസ് കൈയടക്കിയിരിക്കുന്നത്. 90 കളിലെ താരമായിരുന്ന സണ്ണി ഡിയോളിന്റെ മികച്ച തിരിച്ചു വരവ് തന്നെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. ഇപ്പോഴിതാ ഗദാർ 2 പല സിനിമകളുടെയും റെക്കോർഡ് തകർത്ത് 500 കോടി ക്ലബ്ബിലേക്ക് കയറുകയാണ്. കെജിഎഫ് 2 സിനിമയുടെ ഹിന്ദി പതിപ്പിന്റെ ലൈഫ് ടൈം കളക്ഷൻ ഗദാർ 2 മറികടന്നു എന്നാണ് വാർത്തകൾ വരുന്നത്. 439.95 കോടിയാണ് ചിത്രം ഇപ്പോൾ വരെ നേടിയ കളക്ഷൻ. 1947ൽ പാക് വിഭജന സമയത്ത് നടന്ന പ്രണയകഥയായിരുന്നു 2001ൽ ഇറങ്ങിയ ഗദാറിൽ പറഞ്ഞത്.

താര സിംഗ്, സക്കീന എന്നിവരുടെ പ്രണയത്തിന് 22 വർഷങ്ങൾക്ക് ശേഷം 1971ലെ പാക്ക് ഇന്ത്യ യുദ്ധകാലത്ത് എന്ത് സംഭവിച്ചു എന്ന കഥയാണ് ഗദാർ 2 പറയുന്നത്. 2001 ൽ ഇറങ്ങിയ ചിത്രത്തിന്റെ തുടർച്ചയായാണ് ഗദാർ 2 അനിൽ ശർമ്മ ഇറക്കിയിരിക്കുന്നത്. അമീഷ പട്ടേൽ ആണ് സക്കീന എന്ന കഥാപാത്രത്തെ രണ്ടാം ഭാഗത്തിൽ അഭിനയിക്കുന്നത്. 80 കോടി ബജറ്റിൽ ഇറക്കിയ ഗദാർ 2 വിന് അടുത്തകാലത്തുള്ള ഹിന്ദി സിനിമകളുടെ കളക്ഷൻ വച്ച് നോക്കിയാൽ മികച്ച കളക്ഷൻ ആണ് ഇത് വരെയും ലഭിച്ചത്.

അനൂപ് മേനോൻ, ജയസൂര്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വർഷങ്ങൾക്കു മുമ്പ് വി കെ പി സംവിധാനം ചെയ്ത ചിത്രമായിരുന്നു ബ്യൂട്ടിഫുൾ. സിനിമയുടെ രണ്ടാം ഭാഗം ഇറങ്ങാൻ പോകുന്നുവെന്ന വാർത്തകളാണ് ഇപ്പോൾ വരുന്നത്. രണ്ടാം ഭാഗത്തിലും അനൂപ് മേനോന്റെ തിരക്കഥയിൽ വി കെ പിയാണ് സംവിധാനം നിർവഹിക്കുന്നത്. എന്നാൽ ചിത്രത്തിൽ ജയസൂര്യ ഉണ്ടാകില്ല. ഈ വിവരം അനൂപ് മേനോൻ തന്നെയാണ് ഫേസ്ബുക്കിലൂടെ പറഞ്ഞത്.

ബാദുഷ പ്രൊഡക്ഷൻസ് ആൻഡ് യെസ് സിനിമാസ് എന്നിവ സംയുക്തമായാണ് സിനിമ നിർമ്മിക്കുന്നത്. ബ്യൂട്ടിഫുളിന്റെ ആദ്യ ഭാഗത്തിന്റെ അണിയറ പ്രവർത്തകർ എല്ലാവരും രണ്ടാം ഭാഗത്തിലും ഉണ്ട്. ചിത്രത്തിൽ സംഗീതം നിർവഹിക്കുന്നത് രതീഷ് രതീഷ് വേഗ ആണ്. ജോമോൻ ടി ജോണും മഹേഷ് നാരായണനും തന്നെയാണ് ഛായാഗ്രഹണവും എഡിറ്റിംഗ് നിർവഹിക്കുന്നത്. സിനിമയുടെ താരനിർണയം പൂർത്തിയായ ശേഷമായിരിക്കും ചിത്രീകരണം ആരംഭിക്കുന്നത്.

വ്യാഴാഴ്ച പ്രഖ്യാപിച്ച 69 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾക്ക് പിന്നാലെ വിവാദങ്ങൾ കനക്കുകയാണ്. തമിഴിൽ നിന്നുള്ള മികച്ച ചിത്രങ്ങളെ ജൂറി പരിഗണിച്ചില്ലെന്നാണ് ആക്ഷേപം. കർണ്ണൻ, ജയ് ഭീം എന്നീ ചിത്രങ്ങളെ ജൂറി പൂർണമായും തള്ളിയെന്നാണ് ഉയർന്നുവരുന്ന വിമർശനങ്ങൾ. ഇതിനെതിരെ പ്രതികരിച്ച് നടൻ പ്രകാശ് രാജ് രംഗത്ത് വന്നിരിക്കുകയാണ്.’ ഗാന്ധിയെ കൊന്ന ആളുകൾക്ക് ഭരണഘടന ഉണ്ടാക്കിയ അംബേദ്കറും അത് പോലെ തന്നെയാണ്. അംബേദ്കറിന്റെ തത്വങ്ങൾ നശിപ്പിക്കാൻ നോക്കുന്നവർ ജയ് ഭീമിന് ഒരിക്കലും അവാർഡ് നൽകില്ല’. ജയ് ഭീം എന്ന മറാത്തി കവിത എഴുതി അതിനോടൊപ്പം ആയിരുന്നു പ്രകാശ് രാജ് എക്സിൽ തന്റെ പ്രതികരണം രേഖപ്പെടുത്തിയത്.

അതേസമയം മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള അവാർഡ് ദ കശ്മീർ ഫയൽസിന് നൽകിയതിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രതികരിച്ചിരുന്നു. രാഷ്ട്രീയനേട്ടത്തിനായി ദേശീയ അവാർഡ്ഉപയോഗിക്കരുതെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. അതേ സമയം ദേശീയ അവാർഡിൽ നിന്ന് ജയ് ഭീം, സർപ്പട്ട പരമ്പരൈ , കര്‍ണ്ണന്‍ എന്നീ സിനിമകൾ ഒഴിവാക്കപ്പെട്ടതാണ് തമിഴ് ഇൻഡസ്ട്രിയിലെ ഏറ്റവും വലിയ ചർച്ചാ വിഷയം. ജയ് ഭീമിൽ ലിജോ മോളുടെ അഭിനയത്തിന് ദേശീയ അവാർഡ് നൽകണമെന്നും ആരാധകരുടെ വാദിക്കുന്നുണ്ട്.

മലയാളത്തിന്റെ സ്വന്തം നടൻ മമ്മൂട്ടിയുടെ പിറന്നാൾ സെപ്തംബർ 7 നാണ്. ഈ വർഷത്തെ താരത്തിന്റെ ജന്മ ദിനം കുറച്ച് പ്രത്യേകതയുള്ളതാണ്. സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ശേഷമുള്ള ജന്മദിനമാണെങ്കിലും മറ്റൊരു പ്രത്യേകത കൂടി ഈ വട്ടത്തെ ജന്മദിനത്തിനുണ്ട്. പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി മമ്മൂട്ടിയുടെ കാൽ ലക്ഷത്തോളം ആരാധകർ രക്ത ദാനം ചെയ്യാനൊരുങ്ങുകയാണ്. താരത്തിന്റെ ഫാൻസ്‌ അസ്സോസിയേഷനായ മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷനാണ് രക്തദാനം സംഘടിപ്പിക്കുന്നത്.

ഇന്ത്യയടക്കമുള്ള 17 രാജ്യങ്ങളിലെ ആരാധകർ ആഗസ്ത് അവസാന ആഴ്ച്ച മുതൽ ആരംഭിക്കുന്ന രക്തദാന യജ്ഞത്തിൽ പങ്കാളിയാകും. യു എ ഇ, കുവൈറ്റ്, സൗദി അറേബ്യ, ഖത്തർ, ബഹ്‌റിൻ, അമേരിക്ക, ഓസ്ട്രേലിയ, കാനഡ, ന്യൂസിലൻഡ്, ശ്രീലങ്ക, യു .കെ, സിംഗപ്പൂർ, ചൈന, മലേഷ്യ എന്നിവിടങ്ങളിലെ ആരാധകർ രക്ത ധാനം ചെയ്യുമെന്ന് ആരാധക സംഘടനാ സെക്രട്ടറി സഫീദ് മുഹമ്മദ് പറഞ്ഞു. മുൻ വർഷങ്ങളിലും ആരാധകർ മമ്മൂട്ടിയുടെ പിറന്നാളിന് ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.

കിംഗ് ഓഫ് കൊത്തയുടെ റിലീസിന് ശേഷം ആരാധകരോടും പ്രേക്ഷകരോടും നന്ദി പറഞ്ഞു ദുൽഖർ സൽമാൻ. ‘ ഞാൻ പ്രതീക്ഷിച്ചതിലും അധികം സ്നേഹവും പിന്തുണയും നിങ്ങൾ എനിക്ക് തന്നു. ഞാനിവിടെ എത്താനുള്ള കാരണം തന്നെ നിങ്ങൾ ഓരോരുത്തരുമാണ്. വീണു പോയപ്പോഴെല്ലാം എന്നെ പിടിച്ചുയർത്തി മുന്നോട്ട് പോകാൻ പ്രേരിപ്പിച്ചത് നിങ്ങളുടെ പിന്തുണയാണ് ‘എന്നായിരുന്നു ദുൽഖർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ‘കിംഗ് ഓഫ് കൊത്തയ്ക്ക് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന സ്നേഹത്തിൽ ഞൻ വിനീതനാണ്. നിങ്ങളുടെ ഓണത്തിന്റെ ഭാഗമാകാൻ ഞങ്ങൾക്ക് സാധിച്ചതിൽ സന്തോഷം. ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഞാൻ നിങ്ങൾക്ക് നന്ദി പറയുന്നു’ എന്നും ദുൽഖർ കൂട്ടിച്ചേർത്തു.

സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്ത കിംഗ് ഓഫ് കൊത്ത എന്ന സിനിമ ഓഗസ്റ്റ് 24 നാണ് റിലീസായത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തീയറ്ററുകളിൽ ലഭിക്കുന്നത്. ഒരു ഗ്യാങ്സ്റ്റർ വേഷത്തിലെത്തുന്ന ദുൽഖറിന്റെ പ്രകടനത്തിന് മികച്ച കൈയ്യടിയാണ് ലഭിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, ഗോകുൽസുരേഷ്, ഷബീർ കല്ലറക്കൽ, പ്രസന്ന എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ന്യൂ ഡൽഹി : ബിജെപി എംപി അഭിനയിച്ച ചിത്രമായ ഗദാർ -2 പാർലമെന്റിൽ പ്രദർശിപ്പിക്കാനുള്ള നീക്കത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി. പുതിയ പാർലമെന്റ് മന്ദിരത്തിൽ സിനിമ പ്രദർശിപ്പിക്കാനുള്ള ബിജെപിയുടെ നീക്കത്തിനെയാണ് കോൺഗ്രസ് എതിർത്തത്. ഇന്ത്യൻ ജനാധിപത്യത്തെ വിശ്വ ഗുരു അസംബന്ധത്തിന്റെ തിയേറ്റർ ആക്കി മാറ്റിയെന്നാണ് കോൺഗ്രസ് ആരോപിച്ചത്. കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആണ് വിമർശനം രേഖപ്പെടുത്തിയത്.

ബാങ്ക് ഓഫ് ബറോഡയ്ക്ക് 56 കോടി രൂപ നൽകാനുള്ള ബിജെപി എംപിയാണ് ഗദാർ -2 നായകൻ. സിനിമയിറങ്ങി 24 മണിക്കൂറിനുള്ളിൽ എംപി ക്കെതിരെയുള്ള നടപടി ബാങ്ക് ഓഫ് ബറോഡ പിൻവലിച്ചെന്നും ജയറാം രമേശ് ട്വിറ്ററിൽ പ്രതികരിച്ചു. പാർലമെന്റിൽ വരാത്തതിന് റെക്കോർഡുള്ള എംപിയുടെ ചിത്രമാണ് ഇപ്പോൾ പ്രദർശിപ്പിക്കാൻ ഒരുങ്ങുന്നത്. നശിച്ചുകൊണ്ടിരിക്കുന്ന ജനാധിപത്യത്തിന് കടുത്ത നാണക്കേട് ഉണ്ടാക്കുന്ന നടപടിയാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.

മരണമടഞ്ഞ് മൂന്നുവർഷം കഴിയുമ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാവുകയാണ് ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുട്ട്. ഇന്ത്യയുടെ ചാന്ദ്രദൗത്യം വിജയകരമായി സേഫ് ലാൻഡ് ചെയ്തപ്പോൾ ആരാധകർ ഏറ്റവും ഓർത്തത് സുശാന്തിനെയാകും. ചന്ദ്രനിൽ സ്വന്തമായി ഭൂമിയുള്ള ടെലിസ്കോപ്പിലൂടെ വാനനിരീക്ഷണം സ്ഥിരമായി ചെയ്തിരുന്ന അതിലുപരി ബഹിരാകാശ സഞ്ചാരിയാകാൻ ആഗ്രഹിച്ച നടനായിരുന്നു സുശാന്ത്. ബോളിവുഡിൽ നടനായി തിളങ്ങിയപ്പോഴും തന്റെ ഭൗതികശാസ്ത്രത്തിലെ പ്രാവീണ്യം കൊണ്ട് ഭൂമിയെയും ബഹിരാകാശത്തെയും ചന്ദ്രനെയും പറ്റി പഠിക്കാൻ താരം കുറെ ശ്രമിച്ചിരുന്നു.

2018 ൽ ചന്ദ്രനിലേക്ക് പോകുന്ന കഥ പറയുന്ന ‘ചന്ദാ മാമാ ദൂർ കെ’ എന്ന ചിത്രത്തിൽ അഭിനയിക്കാനായി താരം തീരുമാനിച്ചിരുന്നു. ആ ചിത്രത്തിൽ ഒരു ബഹിരാകാശ സഞ്ചാരിയുടെ വേഷമായിരുന്നു സുശാന്തിന് നൽകാൻ സംവിധായകൻ തീരുമാനിച്ചിരുന്നത്. സിനിമയുടെ പ്രൊഡക്ഷൻ വർക്കുകൾക്ക് മാത്രം 67 കോടി വേണ്ടി വരുമെന്ന കാരണത്താലാണ് ചിത്രം എടുക്കാനുള്ള തീരുമാനം തന്നെ നിന്നു പോയത് . ഈ സിനിമയിൽ അഭിനയിക്കുന്നതിനു വേണ്ടി ആസ്‌ട്രോണട്ട് ആവാനുള്ള നാസയുടെ 2 വർഷത്തെ പ്രത്യേക ട്രെയിനിങ് നടൻ സ്വീകരിച്ചിരുന്നു. ‘ഞാൻ കുറച്ചു നാൾ കൂടി നാസയിൽ ട്രെയിനിങ് സ്വീകരിച്ചിരുന്നെങ്കിൽ എനിക്ക് ഇൻസ്ട്രക്ടർ ആകാം’ എന്നായിരുന്നു സുശാന്ത് അന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

കൊച്ചി അഞ്ചുമന ക്ഷേത്രത്തിന്റെ ഓഡിറ്റോറിയത്തിൽ 50 അടി നീളവും 25 അടി വീതിയും ഉള്ള പൂക്കളം തീർത്തിരിക്കുകയാണ് നിവിൻ പോളി ഫാൻസ് അസോസിയേഷൻ. നിവിൻ പോളിയുടെ ചിത്രമാണ് ആരാധകർ ഈ പൂക്കളത്തിൽ ഒരുക്കിയിരിക്കുന്നത്. താരത്തിന്റെ ഏറ്റവും പുതിയ സിനിമയായ രാമചന്ദ്രബോസ് ആൻഡ് കോ യുടെ പ്രമോഷൻ പരിപാടിയോട് അനുബന്ധിച്ചായിരുന്നു ഭീമാകാരമായ പൂക്കളം നിർമിച്ചത്. പൂക്കളം നേരിട്ട് കാണാനായി നിവിൻ പോളിയും അവിടെയുണ്ടായിരുന്നു.

ഓണ റിലീസായി തിയേറ്ററിൽ എത്തുന്ന രാമചന്ദ്രബോസ് ആൻഡ് കോ സംവിധാനം ചെയ്യുന്നത് ഹനീഫ് അദേനിയാണ്. ഒരു നല്ലവനായ കൊള്ളക്കാരന്റെയും അദ്ദേഹത്തിന്റെ കൊള്ളയുടെയും കഥയാണ് ഹാസ്യാത്മകമായി ചിത്രത്തിൽ പറയുന്നത്. യുഎഇയിലും കേരളത്തിലുമായി ഷൂട്ടിംഗ് ചെയ്ത ചിത്രം നിർമിക്കുന്നത് മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്സും ചേർന്നാണ്.

രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിൽ ഉണ്ണി മുകുന്ദൻ നായകനാകും. ‘ജയ് ഗണേശ്’ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും രഞ്ജിത് ശങ്കർ തന്നെയാണ് നിർവഹിക്കുന്നത്. ഉണ്ണിമുകുന്ദന്റെ പ്രൊഡക്ഷൻ കമ്പനിയായ ഉണ്ണിമുകുന്ദൻ ഫിലിംസും രഞ്ജിത് ശങ്കറിന്റെ പ്രൊഡക്ഷൻ കമ്പനിയായ ഡ്രീം ആൻഡ് ബിയോണ്ട് ഫിലിംസും ചേർന്നാണ് ‘ജയ് ഗണേശ് ‘ നിർമ്മിക്കുന്നത്. ഗണേശോത്സവത്തോടനുബന്ധിച്ച് ഒറ്റപ്പാലത്ത് നടന്ന ചടങ്ങിൽ ആയിരുന്നു സിനിമയുടെ പ്രഖ്യാപനം നടന്നത്. തുടർന്ന് സോഷ്യൽ മീഡിയയിലൂടെ രഞ്ജിത് ശങ്കർ ഔദ്യോഗികമായി ചിത്രത്തിന്റെ ടൈറ്റിൽ വീഡിയോ പങ്കുവെച്ചിരുന്നു.

‘ജയ് ഗണേശ് സിനിമയിലേക്ക് ഞാൻ നടനെ തിരയുകയായിരുന്നു. മാളികപ്പുറത്തിനുശേഷം കഴിഞ്ഞ ഏഴുമാസമായി ഉണ്ണി മുകുന്ദനും ഒരു സിനിമയിലും അഭിനയിച്ചിരുന്നില്ല. നല്ല തിരക്കഥയ്ക്കായി ആ സമയം കാത്തിരിക്കുകയായിരുന്നു ഉണ്ണി. ചിത്രത്തിന്റെ കഥ പറഞ്ഞപ്പോൾ ഉണ്ണി അന്വേഷിച്ച തിരക്കഥയും ഞാൻ ഉദ്ദേശിച്ച നടനെയുമാണ് കണ്ടെത്താൻ കഴിഞ്ഞത്. തുടർന്നാണ് ഈ പ്രൊജക്റ്റ് ഒരുമിച്ച് നിർമ്മിക്കാൻ ഞങ്ങൾ തീരുമാനിച്ചത്. ഇത് ആവേശവും വെല്ലുവിളിയും നിറഞ്ഞ യാത്രയാണെങ്കിലും ഇതിലെ ഓരോ ഘട്ടവും ഞങ്ങൾ ആസ്വദിക്കും’ എന്നാണ് രഞ്ജിത്ത് ശങ്കർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ജയ് ഗണേശ് സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്നാണ് സംവിധായകൻ വ്യക്തമാക്കുന്നത്. വിനയൻ സംവിധാനം ചെയ്യുന്ന അത്ഭുത ദ്വീപിന്റെ രണ്ടാം ഭാഗത്തിൽ ഉണ്ണി മുകുന്ദനാണ് നായകൻ.

അക്ഷയ് കുമാർ ചിത്രം ഒ എം ജി 2 പരാജയമാണെന്ന് പ്രചരിക്കുന്നതിനിടെ സിനിമയുടെ കളക്‌ഷൻ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. അക്ഷയ് കുമാർ ഒരു രൂപ പോലും പ്രതിഫലം വാങ്ങാത്ത ചിത്രത്തിൻറെ കളക്ഷൻ 114 കോടി കടന്നതായാണ് പുറത്ത് നിന്ന് വരുന്ന വിവരങ്ങളിൽ നിന്നും അറിയാൻ കഴിയുന്നത്.

ഗഡാർ -2 വെന്ന സണ്ണി ഡിയോൾ ചിത്രം തീയറ്ററിൽ തകർത്തോടുന്നതിനിടയിൽ ഒ എം ജി 2 100 കോടി ക്ലബ്ബിൽ കയറിയത് നിർമാതാക്കൾക്ക് ആശ്വാസ്യകരമായ വാർത്തയാണ്. ചിത്രം ഉടൻ 125 കോടി കടക്കുമെന്ന് ബോളിവുഡ് ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് വ്യക്തമാക്കുന്നു. ഒ എം ജി 2 പ്രൈം ഷോകളിൽ ഹൗസ് ഫുൾ സ്റ്റാറ്റസിലെത്തിയെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അക്ഷയ് കുമാർ നായകനായ ചിത്രത്തിൽ യാമിഗൗതം, പങ്കജ് ത്രിപാഠി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.