Entertainment (Page 190)

താന്‍ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ കേളു എന്ന കഥാപാത്രമായി ഞെട്ടിച്ചു എന്ന് നടന്‍ ഇന്ദ്രന്‍സിനെ കുറിച്ച് ഹൃദയംതൊടുന്ന കുറിപ്പുമായി സംവിധായകന്‍ വിനയന്‍. ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം അഭിപ്രായം പങ്കുവെച്ചത്. ഇന്ദ്രന്‍സിന്റെ കഥാപാത്രത്തിന്റെ ഏതാനും ചിത്രങ്ങളും കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

‘മലയാളസിനിമയിലെ മിടുക്കനായ കോസ്റ്റ്യൂം ഡിസൈനറായിരുന്ന ഒരു ചെറുപ്പക്കാരന്‍ വര്‍ഷങ്ങള്‍ക്കു ശേഷം അന്താരാഷ്ട്ര വേദികളില്‍ നമ്മുടെ യശ്ലസ്സുയര്‍ത്തി ആദരവു നേടുന്ന അതുല്യ നടനായി മാറുന്ന കാഴ്ച അഭിമാനത്തോടെ നാം കണ്ടു നിന്നു. കഴിഞ്ഞ മുപ്പത്തഞ്ചു വര്‍ഷമായി സംശുദ്ധനായ ഈ കലാകാരനെ എനിക്കറിയാം. എന്റെ ആദ്യകാല ചിത്രമായ കല്യാണ സൗഗന്ധികത്തില്‍ ആരെയും ചിരിപ്പിക്കുന്ന കോമഡി വേഷമായിരുന്നു ഇന്ദ്രന്‍സ് ചെയ്തത്. അതിനു ശേഷം വാസന്തിയും ലഷ്മിയും പിന്നെ ഞാനും എന്ന സിനിമയില്‍ കലാഭവന്‍ മണി ചെയ്ത രാമു എന്ന കഥാപാത്രത്തിന്റെ സുഹൃത്തായ ഉണ്ണിബാലനെ ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നതു കണ്ടപ്പോള്‍ വളരെ വ്യത്യസ്ഥമായ,സീരിയസ്സായ കഥാപാത്രങ്ങള്‍ ഇന്ദ്രനു ചെയ്യാന്‍ കഴിയുമെന്നു ഞാന്‍ പറഞ്ഞിരുന്നു. എങ്കില്‍ കോമഡി മാത്രം ചെയ്യുന്ന മണിക്കു കൊടുത്ത പോലെ നല്ല കഥാപാത്രം എനിക്കു വേണ്ടി സാര്‍ ഉണ്ടാക്കുമോ എന്നെന്നോടു ചോദിച്ച ഇന്ദ്രന്റെ മുഖത്തു തെളിഞ്ഞ അഭിനയത്തോടുള്ള അഭിനിവേശം ഞാനിപ്പഴും ഓര്‍ക്കുന്നു.. എന്റെ കൂടെ അല്ലങ്കിലും ഇന്ദ്രന്‍സ് ആ സ്വപ്നം സാക്ഷാത്കരിച്ചു, അഭിനയകലയുടെ നിറുകയില്‍ എത്തി…’-വിനയന്‍ കുറിച്ചു.

സിജു വില്‍സണ്‍ നായകനാവുന്ന ബിഗ് ബജറ്റ് ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. അനൂപ് മേനോന്‍, സെന്തില്‍ കൃഷ്ണ, സുരേഷ് കൃഷ്ണ, ടിനി ടോം, ജാഫര്‍ ഇടുക്കി, ദീപ്തി സതി, രേണു സൗന്ദര്‍ തുടങ്ങിയവരാണ് വേഷമിടുന്നത്. ശ്രീ ഗോകുലം മൂവീസിന്റേതാണ് നിര്‍മ്മാണം.

വാരിയംകുന്നന്‍ സിനിമയുടെ പ്രഖ്യാപനം മുതല്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് പൃഥ്വിരാജും ആഷിഖ് അബുവും നേരിട്ടിരുന്നത്. എന്നാല്‍, സിനിമയില്‍ നിന്ന് പിന്മാറാനുള്ള കാരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ആഷിഖ് അബു ഇപ്പോള്‍. സംവിധായകന്‍ എന്ന നിലയിലെ പിന്മാറ്റത്തില്‍ ബാഹ്യസമ്മര്‍ദ്ദങ്ങളൊന്നും സ്വാധീനിച്ചിട്ടില്ലെന്ന് ആഷിഖ് അബു പറയുന്നു. വിമര്‍ശനങ്ങളോ പ്രചാരണങ്ങളോ ഭയന്നല്ല സിനിമയില്‍ നിന്നും പിന്മാറിയതെന്നും ആഷിഖ് അബു വ്യക്തമാക്കി.

‘വലിയ സാമ്പത്തിക ബാദ്ധ്യതയുള്ളതും ചരിത്രത്തോട് നീതി പുലര്‍ത്തി ചേയ്യണ്ടതുമായ സിനിമയായിരുന്നു വാരിയംകുന്നന്‍. ചിത്രം പൂര്‍ത്തിയാക്കാന്‍ കഴിയുമോയെന്ന ആശങ്ക ആദ്യം മുതലുണ്ടായിരുന്നു. നിര്‍മ്മാതാക്കള്‍ക്ക് മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ ആഗ്രഹമുണ്ട്. സംവിധായകന്‍ എന്ന നിലയിലെ പിന്മാറ്റത്തില്‍ ബാഹ്യസമ്മര്‍ദ്ദങ്ങളൊന്നും സ്വാധീനിച്ചിട്ടില്ല’- അദ്ദേഹം പറഞ്ഞു.

എന്നാല്‍, സിനിമയില്‍ നിന്നും പിന്മാറാനുള്ള തീരുമാനം തന്റേതല്ലെന്ന് പൃഥ്വിരാജ് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. സിനിമയുടെ നിര്‍മാതാവോ സംവിധായകനോ താനല്ല. മറുപടി പറയേണ്ടത് അവരാണെന്നും പൃഥ്വിരാജ് ദുബായില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന ആരോപണങ്ങളിലും വ്യക്തി ജീവിതത്തെക്കുറിച്ചും കലാജീവിതത്തെക്കുറിച്ചും മറ്റുള്ളവര്‍ എന്ത് പറയുന്നുവെന്നതിലും താന്‍ ശ്രദ്ധിക്കാറില്ലെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

കങ്കണ റണാവത്ത് നായികയായെത്തുന്ന ചിത്രം ‘തേജസ്’ 2022 ഒക്ടോബര്‍ 5 ന് തിയേറ്ററുകളിലെത്തും. സായുധ സേനയുടെ പതാക ദിനത്തെ അനുസ്മരിച്ചാണ് ആര്‍എസ്വിപി മൂവീസ് തേജസിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചത്.

2016-ല്‍ ഇന്ത്യന്‍ വ്യോമസേനയില്‍ ആദ്യമായി യുദ്ധ റോളില്‍ പ്രവേശിച്ച സ്ത്രീകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ചിത്രമാണ് സര്‍വേഷ് മേവാര രചനയും സംവിധാനവും നിര്‍വഹിച്ച തേജസ്. തേജസ് ഗില്‍ എന്നാണ് ചിത്രത്തിലെ കങ്കണയുടെ കഥാപാത്രത്തിന്റെ പേര്.

നമ്മുടെ രാജ്യത്തെ ഭീകരതയില്‍ നിന്ന് സുരക്ഷിതമാക്കാന്‍ നമ്മുടെ സേനകള്‍ ഏറ്റെടുക്കുന്ന ഏറ്റവും വെല്ലുവിളി നിറഞ്ഞ ചില പോരാട്ട ദൗത്യങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഈ വര്‍ഷം നവംബറിലാണ് തേജസ് പൂര്‍ത്തിയാക്കിയത്. അന്‍ഷുല്‍ ചൗഹാന്‍, വരുണ്‍ മിത്ര, സങ്കല്‍പ് ഗുപ്ത എന്നിവരും ചിത്രത്തിലുണ്ട്. ധക്കഡ്, മണികര്‍ണിക റിട്ടേണ്‍സ്: ദി ലെജന്‍ഡ് ഓഫ് ദിദ്ദ എന്നിവയാണ് കങ്കണയുടെ ഇനി വരാനിരിക്കുന്ന ചിത്രങ്ങള്‍.

കലാമൂല്യവും സാമൂഹിക പ്രതിബദ്ധതയുമുള്ള ചിത്രങ്ങളൊരുക്കി ശ്രദ്ദേയനായ യുവ സംവിധായകനാണ് പി.കെ ബിജു. ബിജുവിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ‘കണ്ണാളന്‍’ ഡിസംബര്‍ 17-ന് നീസ്ട്രീം, സീനിയ, ഫസ്റ്റ് ഷോസ്, തീയേറ്റര്‍ പ്ലേ, ഹൈ ഹോപ്പ്സ്, എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യും.

സമൂഹത്തില്‍ ഒറ്റപ്പെട്ട് പോകുന്ന മനുഷ്യരുടെ നിസ്സഹായതയും വെല്ലുവിളികളും ഒരു പത്രപ്രവര്‍ത്തകന്റെ ജീവിതത്തിലൂടെ വെള്ളിത്തിരയിലെത്തിക്കുന്ന ചിത്രമാണ് ‘കണ്ണാളന്‍’. ഹരിനാരായണന്‍ എന്ന പത്രപ്രവര്‍ത്തകന്റെ സംഘര്‍ഷഭരിതമായ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളോട് പട പൊരുതുന്ന ഒരു പത്രപ്രവര്‍ത്തകന്റെ ജീവിതത്തിലൂടെ ഇന്നത്തെ സോഷ്യല്‍ പൊളിറ്റിക്‌സ് കൂടി ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. പച്ചമനുഷ്യരുടെയും ജീവിതയാഥാര്‍ത്ഥ്യങ്ങളുടെയും ഒരു നേര്‍സാക്ഷ്യമാണ് ‘കണ്ണാളന്‍’ പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നത്. ആത്മീയതയില്‍ ഹിംസയ്ക്ക് സ്ഥാനമില്ലെന്നാണ് കണ്ണാളന്‍ പറയുന്നതെന്ന് സംവിധായകന്‍ പി കെ ബിജു പറഞ്ഞു. സ്വന്തം ജീവിതം കൊണ്ട് കലഹിക്കുന്ന ഒരു മനുഷ്യന്റെ അതിജീവനത്തിന്റെ കഥ കൂടി ചിത്രം പറയുന്നുണ്ടെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു

ശ്രീജിത്ത് രവി, രജേഷ് ശര്‍മ്മ, അശ്വതി ചിന്നു, മാലതി ടീച്ചര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. 360 ഡിഗ്രി പിക്ച്ചേഴ്സിനുവേണ്ടി പി.കെ. ബൈജു, ദാമോദര്‍ അപ്പു എന്നിവര്‍ നിര്‍മ്മിക്കുന്ന കണ്ണാളന്‍ പി.കെ ബിജു രചനയും, സംവിധാനവും നിര്‍വ്വഹിക്കുന്നു.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലിറങ്ങിയ ‘ചുരുളി’ പൊതു ധാര്‍മ്മികതക്ക് നിരക്കാത്തതെന്ന് ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശിയായ അഭിഭാഷക പെഗ്ഗി ഫെന്‍ നല്‍കിയ ഹര്‍ജിയില്‍ സംവിധായകനും, കേന്ദ്ര സെന്‍സര്‍ ബോര്‍ഡിനും, നടന്‍ ജോജുവിനും ഹൈക്കോടതി നോട്ടീസ് അയച്ചു.

ചിത്രത്തിലെ രംഗങ്ങള്‍ പരിശോധിച്ച കോടതി ഭാഷാപ്രയോഗം അതിഭീകരമാണെന്ന് കണ്ടെത്തുകയായിരുന്നു. എന്നാല്‍, അനുമതി നല്‍കിയ പതിപ്പല്ല പ്രദര്‍ശിപ്പിച്ചതെന്ന് സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചു.

സിനിമയിലെ ഭാഷാപ്രയോഗം സ്ത്രീകളെയും കുട്ടികളെയും അപമാനിക്കുന്ന രീതിയിലാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. സിനിമയിലെ ഭാഷാപ്രയോഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചക്ക് വഴി വെച്ചിരുന്നു. ഹര്‍ജി ഹൈക്കോടതി വിശദവാദത്തിനായി വീണ്ടും പരിഗണിക്കും.

നവാഗതനായ ഡോ.പ്രഗ്ഭല്‍ സംവിധാനം ചെയ്യുന്ന അഡ്വഞ്ചറസ് ആക്ഷന്‍ ത്രില്ലര്‍ ‘മഡ്ഡി’ തിയേറ്ററുകളില്‍. മലയാളത്തിനു പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലുമായാണ് പ്രദര്‍ശനത്തിന് എത്തുന്നത്. ഇന്ത്യയിലെ ആദ്യത്തെ 4X4 മഡ് റേസ് സിനിമയാണ് മഡ്ഡി. ഓഫ് റോഡ് മോട്ടോര്‍ സ്പോര്‍ട്ടിന്റെ ഒരു രൂപമാണ് മഡ്‌റേസിങ്ങ്. മഡ് റേസിങ് വിഭാഗത്തിലെ സമഗ്രമായ ആക്ഷന്‍ ത്രില്ലറായാണ് ചിത്രം വിഭാവനം ചെയ്തിരിക്കുന്നത്. ‘കോസ്റ്റ്‌ലി മോഡിഫൈഡ്’ 4×4 വാഹനങ്ങളാണ് മഡ് റേസിംഗിനായി സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്.

പികെ7 പ്രൊഡക്ഷന്റെ ബാനറില്‍ പ്രേമ കൃഷ്ണ ദാസ് ആണ് ആക്ഷന്‍ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ നിര്‍മ്മാണം. എഡിറ്റിംഗ് സാന്‍ ലോകേഷ്, സംഗീതം, പശ്ചാത്തലസംഗീതം, സൗണ്ട് ഡിസൈന്‍ രവി ബസ്‌റൂര്‍, ഛായാഗ്രഹണം കെ ജി രതീഷ്, ആക്ഷന്‍ കൊറിയോഗ്രഫി റണ്‍ രവി, മഡ് റേസ് കൊറിയോഗ്രഫി ഡോ പ്രഗഭല്‍, ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധായകന്റേത് തന്നെയാണ്.

യുവാന്‍ കൃഷ്ണ, റിഥാന്‍ കൃഷ്ണ, അമിത് ശിവദാസ്, രണ്‍ജി പണിക്കര്‍, അനുഷ സുരേഷ്, ഹരീഷ് പേരടി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

സിനിമയില്‍ നിന്ന് മാറി നിന്ന കാലത്തെ കുറിച്ച് മനസ്സ് തുറന്ന് നടന്‍ സുരേഷ് ഗോപി. രണ്ടാംഭാവത്തിന്റെ പരാജയം എന്നെ തളര്‍ത്തി, അതിന് ശേഷമാണ് ഇനി സിനിമ ചെയ്യുന്നില്ലെന്ന് തീരുമാനിക്കുന്നത്. എന്നാല്‍, കുറച്ചു കാലം കഴിഞ്ഞ് രണ്‍ജിപണിക്കരെ വിളിച്ചിട്ട് നമുക്കൊരു സിനിമ ചെയ്യണം. വീണ്ടും എന്റെ ഫ്ളക്സ് വരണമെന്നൊക്കെ പറഞ്ഞു. രണ്‍ജി ഒരാഴ്ച കഴിഞ്ഞ് വിളിച്ചിട്ട് പറഞ്ഞു, സിനിമയൊക്കെ ചെയ്യാം പക്ഷെ നീ പഴയതുപോലെ തെറി പറയണം, സിഗരറ്റും വലിക്കണം. അങ്ങനെയുണ്ടെങ്കില്‍ ചെയ്യാം. അങ്ങനെയായിരുന്നു ഭരത്ചന്ദ്രന്‍ ഐപിഎസ് സംഭവിച്ചത്.

വരനെ ആവശ്യമുണ്ട് എന്ന കഥ കേട്ടപ്പോള്‍ തന്നെ ഇഷ്ടമായിരുന്നു, പക്ഷെ ആ ചിത്രം താമസിക്കാന്‍ കാരണം ശോഭന ഡേറ്റ് നല്‍കാന്‍ ഒരു വര്‍ഷമെടുത്തു. സെറ്റിലേക്ക് പോകാന്‍ തീരുമാനിച്ച ദിവസം രാവിലെ വീട്ടില്‍ വന്ന ഒരു സന്ദര്‍ശകന്‍ പറഞ്ഞ കാര്യം കേട്ട് അതിയായ വിഷമം തോന്നിയിട്ട് ഈ സിനിമയില്‍ അഭിനയിക്കേണ്ട എന്ന് വരെ തീരുമാനിച്ചിരുന്നു. ബുക്ക് ചെയ്ത വിമാന ടിക്കറ്റും അന്ന് കാന്‍സല്‍ ചെയ്യുകയായിരുന്നു.

സര്‍ വന്നില്ലെങ്കില്‍ ഈ സിനിമ ഞാന്‍ ചെയ്യില്ലെന്ന് പിന്നീട് അനൂപ് പറയുകയായിരുന്നു. ഇത് മുടങ്ങിയാല്‍ അതിന്റെ പാപം ഞാന്‍ സാറിന്റെ മുകളിലില്‍ ഇടും. സാര്‍ ഇല്ലെങ്കില്‍ ശോഭന മാഡത്തിന്റെ ഡേറ്റും വേണ്ടെന്ന് പറഞ്ഞു. അതു കേട്ടപ്പോള്‍ സന്ദര്‍ശകനോട് നിങ്ങള്‍ നിങ്ങളുടെ കാര്യം ചെയ്യൂ എന്ന് പറഞ്ഞ് ഞാന്‍ ചെന്നൈയ്ക്ക് പോവുകയായിരുന്നു. അങ്ങനെയാണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രം പൂര്‍ത്തിയാക്കുന്നത്. സുരേഷ് ഗോപി വ്യക്തമാക്കി.

കൊച്ചി: താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി വീണ്ടും മോഹന്‍ലാലിനെ എതിരില്ലാതെ തിരഞ്ഞെടുത്തു. രണ്ടാം വട്ടമാണ് അദ്ദേഹം പ്രസിഡന്റ് പദവിയിലെത്തുന്നത്. ഇടവേള ബാബുവാണ് ജനറല്‍ സെക്രട്ടറി. .വൈസ് പ്രസിഡന്റുമാരായി ആശാ ശരത്തിനെയും ശ്വേത മേനോനെയും, ജോയന്റ് സെക്രട്ടറിയായി ജയസൂര്യയെയും തിരഞ്ഞെടുത്തു.

മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള നിലവിലെ ഭരണസമിതി രണ്ടാംവട്ടമാണ് തിരഞ്ഞടുക്കപ്പെടുന്നത്. അതേസമയം, 21 വര്‍ഷം തുടര്‍ച്ചയായി സെക്രട്ടറിയായും ജനറല്‍ സെക്രട്ടറിയായും സംഘടനയെ നയിക്കുന്ന പ്രത്യേക ഇടവേള ബാബുവിനുണ്ട്.

മുംബൈ: ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ‘മിന്നല്‍ മുരളി’ ഡിസംബര്‍ 24 ന് നെറ്റ്ഫ്ളിക്സിലൂടെ റിലീസ് ചെയ്യും. ചിത്രത്തിന്റെ തിയേറ്റര്‍ എക്സ്പീരിയന്‍സ് നഷ്ടമായതിന്റെ വിഷമത്തിലാണ് ആരാധകര്‍. എന്നാല്‍, തിയേറ്റര്‍ റിലീസിന് മുമ്പ് തന്നെ ചിത്രം കാണാനുള്ള അവസരം പ്രേക്ഷകരുടെ മുമ്പിലേക്ക് തുറന്നു വന്നിരിക്കുകയാണ്. മുംബൈയില്‍ വെച്ച് നടക്കുന്ന ജിയോ മുംബൈ അക്കാദമി ഓഫ് മൂവിങ് ഇമേജ് ഫിലിം ഫെസ്റ്റിവലിലാണ് മിന്നല്‍ മുരളി പ്രദര്‍ശനത്തിനെത്തുന്നത്.

ഡിസംബര്‍ 16 നാണ് മിന്നല്‍ മുരളിയുടെ വേള്‍ഡ് പ്രീമിയര്‍ ജിയോ മാമി ഫിലിം ഫെസ്റ്റിവലില്‍ നടക്കുന്നത്. ചലച്ചിത്ര താരവും നിര്‍മാതാവുമായ പ്രിയങ്ക ചോപ്രയാണ് മാമി ഫിലിം ഫെസ്റ്റിവലിന്റെ പുതിയ ചെയര്‍പേഴ്സണ്‍. സംവിധായിക അഞ്ജലി മേനോന്‍, അനുപമ ചോപ്ര, ഇഷാ അംബാനി, വിശാല്‍ ഭരദ്വാജ്, ഫര്‍ഹാന്‍ അക്തര്‍, ആനന്ദ് മഹീന്ദ്ര, കബീര്‍ ഖാന്‍, വിക്രമാദിത്യ മൊടവാനി, സോയ അക്തര്‍, റാണ ദഗുപതി, സിദ്ധാര്‍ഥ് റോയ കപൂര്‍, സ്മൃതി കിരണ്‍ എന്നിവരാണ് ജിയോ മാമി ഫിലിം ഫെസ്റ്റിവല്‍ ട്രസ്റ്റീ ബോര്‍ഡിലെ അംഗങ്ങള്‍.

കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മിന്നല്‍ മുരളി. ബേസില്‍- ടൊവിനോ കൂട്ടുകെട്ടില്‍ പിറക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്.

രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള ഡിസംബര്‍ 9 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മേളക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ചലച്ചിത്ര അക്കാദമി അറിയിച്ചു. ഏരീസ് പ്ളക്സ് എസ്.എല്‍ തിയേറ്ററിലെ ഓഡി 1, 4, 5, 6 എന്നിവിടങ്ങളിലാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. തിയേറ്ററില്‍ വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാകും. മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, ആന്റണി രാജു, വി.എന്‍. വാസവന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് ഉദ്ഘാടന ചിത്രമായ ‘ബെയ്‌റൂട്ട് ഐ ഓഫ് ദ് സ്റ്റോം പ്രദര്‍ശിപ്പിക്കും.

കൊവിഡ് കാലത്തെ അതിജീവനം പ്രമേയമാക്കിയ പത്ത് പ്രത്യേക ചിത്രങ്ങള്‍ ഉള്‍പ്പടെ 220 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ലോങ് ഡോക്യുമെന്ററി, ഷോര്‍ട്ട് ഡോക്യുമെന്ററി, അന്താരാഷ്ട്ര ഷോര്‍ട്ട് ഫിക്ഷന്‍, മത്സരേതര മലയാളം വിഭാഗം, ഹോമേജ് ,അനിമേഷന്‍, മ്യൂസിക് വീഡിയോ എന്നീ വിഭാഗങ്ങളിലായാണ് ചിത്രങ്ങളുടെ പ്രദര്‍ശനം. ലോങ് ഡോക്യുമെന്ററി വിഭാഗത്തില്‍ സോണിയ ഫിലിന്റോ ഒരുക്കിയ ബ്രഡ് ആന്‍ഡ് ബിലോങിങ്, സുവദ്രോ ചൗധരിയുടെ ക്ലോസ് ടു ബോര്‍ഡര്‍ ,ആസാമീസ് ചിത്രം ഡെയ്സ് ഓഫ് സമ്മര്‍ ,കീമത് ചുക്കാത്തി സിന്ദഗി,ബാണി സിങ്ങിന്റെ ലോങ്ങിങ്,അജയ് ബ്രാറിന്റെ ദി ഹിഡന്‍ വാര്‍ എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

ഫോക്കസ് ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തില്‍ കുംഭ, മേക്കിങ് ഓഫ് മോസസ്, ഹരിപ്രിയ, എ പഫ് എന്നിവ ഉള്‍പ്പടെ 25 ചിത്രങ്ങളാണ് മേളയിലെത്തുക. അന്താരാഷ്ട്ര ഷോര്‍ട്ട് ഫിക്ഷന്‍ വിഭാഗത്തില്‍ 21 ചിത്രങ്ങളും മത്സരേതര മലയാളം വിഭാഗത്തില്‍ 15 ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തും. ഒരു തുടക്കത്തിന്റെ കഥ എന്ന മലയാളം ചിത്രം ഉള്‍പ്പടെ നാലു അനിമേഷന്‍ ചിത്രങ്ങളും മൂന്നു മ്യൂസിക്കല്‍ വീഡിയോകളും മേളയിലുണ്ട്. പ്രമുഖ ക്യുറേറ്ററായ റഷീദ് ഇറാനി, സംവിധായിക സുമിത്ര ഭവേ എന്നിവരോടുള്ള ആദരസൂചകമായി ഇഫ് മെമ്മറീസ് സെര്‍വ്‌സ് മീ റൈറ്റ് , എ പാരലല്‍ ജേര്‍ണി എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍ വിഭാഗങ്ങളിലായി ദേശീയ മത്സരവും സംസ്ഥാനാടിസ്ഥാനത്തില്‍ ക്യാമ്പസ് വിഭാഗ മത്സരവും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.