‘വരനെ ആവശ്യമുണ്ട്’ ചെയ്യില്ലെന്ന് കരുതിയതിന് കാരണം വീട്ടില്‍ വന്ന ആ സന്ദര്‍ശകന്‍

സിനിമയില്‍ നിന്ന് മാറി നിന്ന കാലത്തെ കുറിച്ച് മനസ്സ് തുറന്ന് നടന്‍ സുരേഷ് ഗോപി. രണ്ടാംഭാവത്തിന്റെ പരാജയം എന്നെ തളര്‍ത്തി, അതിന് ശേഷമാണ് ഇനി സിനിമ ചെയ്യുന്നില്ലെന്ന് തീരുമാനിക്കുന്നത്. എന്നാല്‍, കുറച്ചു കാലം കഴിഞ്ഞ് രണ്‍ജിപണിക്കരെ വിളിച്ചിട്ട് നമുക്കൊരു സിനിമ ചെയ്യണം. വീണ്ടും എന്റെ ഫ്ളക്സ് വരണമെന്നൊക്കെ പറഞ്ഞു. രണ്‍ജി ഒരാഴ്ച കഴിഞ്ഞ് വിളിച്ചിട്ട് പറഞ്ഞു, സിനിമയൊക്കെ ചെയ്യാം പക്ഷെ നീ പഴയതുപോലെ തെറി പറയണം, സിഗരറ്റും വലിക്കണം. അങ്ങനെയുണ്ടെങ്കില്‍ ചെയ്യാം. അങ്ങനെയായിരുന്നു ഭരത്ചന്ദ്രന്‍ ഐപിഎസ് സംഭവിച്ചത്.

വരനെ ആവശ്യമുണ്ട് എന്ന കഥ കേട്ടപ്പോള്‍ തന്നെ ഇഷ്ടമായിരുന്നു, പക്ഷെ ആ ചിത്രം താമസിക്കാന്‍ കാരണം ശോഭന ഡേറ്റ് നല്‍കാന്‍ ഒരു വര്‍ഷമെടുത്തു. സെറ്റിലേക്ക് പോകാന്‍ തീരുമാനിച്ച ദിവസം രാവിലെ വീട്ടില്‍ വന്ന ഒരു സന്ദര്‍ശകന്‍ പറഞ്ഞ കാര്യം കേട്ട് അതിയായ വിഷമം തോന്നിയിട്ട് ഈ സിനിമയില്‍ അഭിനയിക്കേണ്ട എന്ന് വരെ തീരുമാനിച്ചിരുന്നു. ബുക്ക് ചെയ്ത വിമാന ടിക്കറ്റും അന്ന് കാന്‍സല്‍ ചെയ്യുകയായിരുന്നു.

സര്‍ വന്നില്ലെങ്കില്‍ ഈ സിനിമ ഞാന്‍ ചെയ്യില്ലെന്ന് പിന്നീട് അനൂപ് പറയുകയായിരുന്നു. ഇത് മുടങ്ങിയാല്‍ അതിന്റെ പാപം ഞാന്‍ സാറിന്റെ മുകളിലില്‍ ഇടും. സാര്‍ ഇല്ലെങ്കില്‍ ശോഭന മാഡത്തിന്റെ ഡേറ്റും വേണ്ടെന്ന് പറഞ്ഞു. അതു കേട്ടപ്പോള്‍ സന്ദര്‍ശകനോട് നിങ്ങള്‍ നിങ്ങളുടെ കാര്യം ചെയ്യൂ എന്ന് പറഞ്ഞ് ഞാന്‍ ചെന്നൈയ്ക്ക് പോവുകയായിരുന്നു. അങ്ങനെയാണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രം പൂര്‍ത്തിയാക്കുന്നത്. സുരേഷ് ഗോപി വ്യക്തമാക്കി.