Technology (Page 119)

മൈക്രോസോഫ്റ്റിന്റെ വെബ് ബ്രൗസറായ ഇന്റർനെറ്റ് എക്സ്‌പ്ലോറർ 2022 ജൂൺ പതിനഞ്ചോടെ പിൻവാങ്ങുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. ഇന്റർനെറ്റ് എക്സ്‌പ്ലോററിന്റെ 25 വർഷം നീണ്ട സേവനത്തിനാണ് ഇതോടെ വിരാമമാകുന്നത്. പകരമായി ഉപയോക്താക്കള്‍ മൈക്രോസോഫ്റ്റിന്‍റെ പുതിയ ബ്രൗസറായ എംഎസ് എഡ്ജ് ഉപയോഗിക്കാനാണ് കമ്പനി നിര്‍ദേശിക്കുന്നത്. വിൻഡോസ്-95-ലാണ് മൈക്രോസോഫ്റ്റ് ആദ്യമായി ഇന്റർനെറ്റ് എക്സ്‌പ്ലോററിനെ അവതരിപ്പിച്ചത്.

2000 ത്തോടെ വെർച്വൽ ലോകത്ത് തരംഗം സൃഷ്ടിക്കാൻ ഇന്റർനെറ്റ് എക്സ്‌പ്ലോററിന് കഴിഞ്ഞു. 2002-ൽ 95 ശതമാനം വിപണി ഈ ബ്രൗസർ കീഴടക്കി. കൂടുതൽ വേഗമേറിയ വെബ് ബ്രൗസറുകൾ രംഗത്തുവന്നതോടെ ഇന്റർനെറ്റ് എക്സ്‌പ്ലോററിന്റെ തളർച്ചയ്ക്ക് തുടക്കമായി. 2010-ൽ ഇതിന്റെ ഉപയോഗം 50 ശതമാനമായി കുറയുകയും ഇപ്പോൾ അഞ്ചു ശതമാനത്തിൽ താഴെയെത്തുകയും ചെയ്തു. ഇപ്പോൾ ഉപയോഗത്തിൽ മുന്നിൽനിൽക്കുന്നത് ഗൂഗിളിന്റെ വെബ് ബ്രൗസറായ ക്രോമാണ്. 69 ശതമാനമാണ് വിപണിയിലെ ഉപയോഗം.

പറക്കുംതളികകളെക്കുറിച്ചുള്ള വാർത്തകൾ എല്ലാക്കാലത്തും ആകാംഷയോടെയാണ് ലോകം കണ്ടത്. ഇന്‍വെസ്റ്റിഗേറ്റീവ് ഫിലിം മേക്കറായി അറിയപ്പെടുന്ന ജെറമി കോര്‍ബലാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഒരേസമയം വായുവിലും വെള്ളത്തിലും സഞ്ചരിക്കാന്‍ കഴിയുന്ന ട്രാന്‍സ്മീഡിയം വെഹിക്കിളായിരുന്നു വിഡിയോയിലെ യുഎഫ്ഒയെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. പലയിടത്തും ഇവ കണ്ടതായി റിപ്പോർട്ടുകളുണ്ടെങ്കിലും ഒന്നിനും ആധികാരിക ഉണ്ടായിരുന്നില്ല. ഏറ്റവും ഒടുവിലായി അമേരിക്കന്‍ നാവിക സേന പകര്‍ത്തിയ യുഎഫ്ഒ (പറക്കുംതളിക)യുടെ ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയിലും മറ്റും പ്രചരിക്കുന്നത്.

അമേരിക്കന്‍ നാവിക സേനയുടെ കപ്പലായ യുഎസ്എസ് ഒമാഹയിലെ നാവികര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.പടക്കപ്പലിലെ താപവ്യതിയാനം തിരിച്ചറിയാന്‍ സാധിക്കുന്ന FLIR ക്യാമറയാണ് ഈ യുഎഫ്ഒയുടെ സാന്നിധ്യം ആദ്യം തിരിച്ചറിഞ്ഞത്. അമേരിക്കന്‍ നാവികസേനാംഗങ്ങള്‍ 2019 ജൂലൈ 15ന് രാവിലെ 11 മണിയോടെയാണ് വിഡിയോ ചിത്രീകരിക്കുന്നത്. വിഡിയോയില്‍ ഒരു സേനാംഗം അത് മുങ്ങിപ്പോയി എന്ന് പറയുന്നതും വ്യക്തമാണ്. യുഎഫ്ഒ സമുദ്രത്തില്‍ മുങ്ങിയതിന് പിന്നാലെ ഒമാഹ മേഖലയില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു.

എന്നാല്‍ ഈ പറക്കുംതളികയുടെ പൊടി പോലും കണ്ടെത്താനായില്ല. വായുവില്‍ ഒരേ സ്ഥലത്ത് നില്‍ക്കുന്നതും ചലിക്കുന്നതും പിന്നീട് പസിഫിക് സമുദ്രത്തില്‍ അപ്രത്യക്ഷമാകുന്നതുമൊക്കെയാണ് കോര്‍ബല്‍ പുറത്തുവിട്ട വിഡിയോയിലുള്ളത്. ഏതാണ്ട് ആറ് അടിയോളം വലുപ്പമുണ്ടായിരുന്നു ഈ യുഎഫ്ഒക്കെന്നാണ് കണക്കാക്കുന്നത്. യുഎസ്എസ് ഒമാഹയോട് ചേര്‍ന്ന് ഇത് ഒരു മണിക്കൂറോളം സഞ്ചരിച്ചിരുന്നു. സമുദ്രത്തില്‍ അപ്രത്യക്ഷമായതിന് പിന്നാലെ യുഎഫ്ഒ ഒമാഹയിലെ റഡാര്‍, സോണാര്‍ പരിധിയില്‍ നിന്നു കൂടി മാഞ്ഞുപോവുകയായിരുന്നു.

സമുദ്രത്തിനു മുകളില്‍ ഏതെങ്കിലും തരത്തിലുള്ള അവശിഷ്ടങ്ങള്‍ ലഭിച്ചുമില്ല. അമേരിക്കയുടെ Unidentified Aerial Phenomena Task Force (UAPTF)ന്റെ കൈവശമാണ് നിലവില്‍ ഇത്തരം വിഡിയോകളും ചിത്രങ്ങളുമെല്ലാമുള്ളത്. യുഎസ് കോണ്‍ഗ്രസിന് മുൻപാകെ ഇത്തരം സംഭവങ്ങളെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് യുഎപിടിഎഫ് ജൂണില്‍ വെക്കാനിരിക്കയാണ്. സമാനമായ പറക്കുംതളിക ദൃശ്യങ്ങളുടെ ശേഖരം തന്നെ അമേരിക്കന്‍ സൈന്യത്തിന് കൈവശമുണ്ടെന്നാണ് കരുതപ്പെടുന്നത്.

ടെൽ അവീവ്: ഇസ്രയേലിന്റെ ആധുനിക ഹ്രസ്വദൂര മിസൈൽ പ്രതിരോധ കവചം ആണ് അയൺ ഡോം അഥവാ ഐ – ഡോം. കരയിൽ ട്രക്കിലാണ് മൊത്തം യൂണിറ്റ്. ഒരേ സമയം ഒന്നിലേറെ ലക്ഷ്യങ്ങൾ ഭേദിക്കും. മൂന്ന് ദിവസം 1500ലേറെ റോക്കറ്റുകളാണ് ഹമാസ് ഇസ്രയേലിലേക്ക് വർഷിച്ചത്. ഇതിൽ ബഹുഭൂരിപക്ഷവും അയൺ ഡോമിന്റെ ഇന്റർസെപ്റ്റർ മിസൈലുകൾ തകർത്തു.ഐ -ഡോമിൽ നിന്ന് കുത്തനെ വിക്ഷേപിക്കുന്ന ഇന്റർസെപ്റ്റർ മിസൈൽ ശത്രു മിസൈലിനെ അതിന്റെ സഞ്ചാരപഥത്തിൽ ചെന്ന് ഇടിച്ച് സ്ഫോടനത്തിലൂടെ തകർക്കും. മദ്ധ്യദൂര,​ ദീർഘദൂര ശത്രുമിസൈലുകൾ തകർക്കാനുള്ള ഡേവിഡ്‌സ് സ്ലിംഗ്,​ ആരോ എന്നീ കവചങ്ങൾക്കൊപ്പമാണ് അയൺ ഡോം വിന്യസിക്കുന്നത്.

ഹമാസ് അയൺ ഡോം മിസൈലുകളേക്കാൾ താഴ്ന്ന സഞ്ചാരപഥമുള്ള റോക്കറ്റുകൾ വികസിപ്പിച്ചിട്ടുണ്ട്. കൂടുതൽ കൃത്യതയുള്ള ആയിരക്കണക്കിന് റോക്കറ്റുകൾ അവർ വാങ്ങിക്കൂട്ടിയിട്ടുമുണ്ട്. കുറഞ്ഞ റേഞ്ചുള്ള മോർട്ടാറുകളെ തകർക്കാൻ അയൺ ഡോമിന് കഴിയില്ല. മുൻപ് ഹിസ്ബുള്ള ദിവസം 1000 മുതൽ 1500 വരെ റോക്കറ്റുകളാണ് ഒരു ദിവസം വർഷിച്ചത്. അതാണ് അയൺ ഡോം വികസിപ്പിക്കാൻ പ്രേരണയായത്.ശത്രു മിസൈലുകൾ പതിക്കുന്ന സ്ഥലം മുൻകൂട്ടി കൃത്യമായി കണക്കാക്കും.

തുറസായ സ്ഥലങ്ങളിൽ വീഴുന്ന ശത്രു മിസൈലുകൾ തകർക്കാൻ ഇന്റർസെപ്റ്റർ മിസൈലുകൾ പാഴാക്കേണ്ട. ജനവൈസകേന്ദ്രങ്ങളിൽ വീഴുമെന്ന് ഉറപ്പുള്ളവ തകർക്കുകയും ചെയ്യും. 90ശതമാനത്തിലേറെയാണ് കൃത്യത. ആയിരക്കണക്കിന് ശത്രു റോക്കറ്റുകൾ തകർത്തിട്ടുണ്ട്. കുറഞ്ഞ പ്രഹര പരിധി 5 മുതൽ 7 വരെ കിലോമീറ്ററാണ്.ഒരു സമയം ശത്രുവിന്റെ നിശ്ചിത എണ്ണം (എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല )​ ആയുധങ്ങളെ മാത്രമേ തകർക്കാനാവൂ.

ശത്രു ഒരേ സമയം അതിൽ കൂടുതൽ ആയുധങ്ങൾ പ്രയോഗിച്ചാൽ അയൺ ഡോം നിസഹായമാവും. നേവി പതിപ്പ് സി – ഡോം. ഇത് കപ്പലിലാണ് വിന്യസിക്കുന്നത്.എഴുപത് കിലോമീറ്റർ പരിധിയിൽ വരുന്ന ശത്രുവിന്റെ മിസൈൽ,​ റോക്കറ്റ്,​ പീരങ്കി,​ മോർട്ടാർ,​ ഹ്രസ്വദൂര ഗൈഡഡ് മിസൈലുകൾ,​ വിമാനം,​ ഹെലികോപ്റ്റർ,​ ആളില്ലാ വിമാനം എന്നിവയെല്ലാം തകർക്കും.

ഒരു കൺട്രോൾ യൂണിറ്റും,​ ശത്രു ലക്ഷ്യം കണ്ടുപിടിച്ച് ട്രാക്ക് ചെയ്യാനുള്ള റഡാറും 20 ഇന്റർസെപ്റ്റർ മിസൈലുകൾ വീതമുള്ള മൂന്ന് വെർട്ടിക്കൽ ലോഞ്ചറുകളും ഉൾപ്പെടുന്നതാണ് ഒരു യൂണിറ്റ്. ഒരേസമയം 60 മിസൈലുകൾ വിക്ഷേപിക്കാം. 2011 മുതൽ ഇസ്രയേലിന്റെ സേനയുടെ ഭാഗം. അമേരിക്കൻ സാമ്പത്തിക സഹായത്തോടെ റാഫേൽ അഡ്വാൻസ്ഡ് സിസ്റ്റംസ് ആണ് നിർമ്മാണം. റഡാർ നിർമ്മിച്ചത് ഇസ്രയേൽ കമ്പനിയായ എൽറ്റ സിസ്റ്റംസ്. ഒരു യൂണിറ്റിന്റെ വില 370 കോടി രൂപ. ഇന്റർസെപ്റ്ററായി ഉപയോഗിക്കുന്നത് താമിർ മിസൈൽ. അതിന്റെ വില 60ലക്ഷം രൂപ

ചൊവ്വയില്‍ വിജയകരമായി സോഫ്റ്റ് ലാന്‍ഡിങ് നടത്തി ചൈന. ടിയാന്‍വെന്‍ 1 ദൗത്യത്തിന്റെ ഭാഗമായ ഴുറോങ് റോവര്‍ ചൊവ്വയില്‍ സുരക്ഷിതമായി ഇറക്കി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സമുദ്രം ആയിരുന്നുന്നെന്ന് അനുമാനിക്കുന്ന ഉട്ടോപ്യ പ്ലാനീഷ്യയില്‍ ആണ് ചൈന പര്യവേഷണ വാഹനം ഇറക്കിയത്. ചൈനയില്‍ പര്യവേക്ഷണ വാഹനം സുരക്ഷിതമായി ഇറക്കുന്ന മൂന്നാമത്തെ രാജ്യമാണ് ചൈന. ആദ്യ ദൗത്യത്തില്‍ തന്നെ ചൊവ്വയില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന ആദ്യ രാജ്യം എന്ന അപൂര്‍വ നേട്ടവും ഇതോടെ ചൈനയ്ക്ക് സ്വന്തം.

2020 ജൂലൈ 23ന് വെന്‍ചാങ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് വിക്ഷേപിച്ച ദൗത്യം 2021 ഫെബ്രുവരയില്‍ തന്നെ ചൊവ്വ ഭ്രമണപഥത്തില്‍ എത്തിയിരുന്നു. മൂന്ന് മാസത്തെ ദൗത്യ കാലാവധി ആണ് റോവറിന് നല്‍കിയിരിക്കുന്നത്.

മൊബൈല്‍ ഫോണിലൂടെ ബാങ്ക് ഇടപാടുകള്‍ നടത്തുന്നവര്‍ ശ്രദ്ധിക്കേണ്ട പ്രധാനകാര്യങ്ങള്‍
പബ്ലിക് വൈ ഫൈ ഉപയോഗിച്ച് ഓണ്‍ലൈന്‍ ബാങ്കിടപാടുകള്‍ ചെയ്യരുത്, പബ്ലിക് ചാര്‍ജിങ് സ്റ്റേഷനുകളില്‍ ലഭ്യമായ കേബിളുകള്‍ ഉപയോഗിച്ച് ഫോണ്‍ ചാര്‍ജ് ചെയ്യരുത്. യുഎസ്ബി കേബിളുകള്‍ വഴി വിവരങ്ങള്‍ ചോര്‍ത്തുന്ന ജ്യൂസ് ജാക്കിങ് ഒഴിവാക്കാനാണിത്. യാത്രയില്‍ പവര്‍ ബാങ്കും സ്വന്തം ചാര്‍ജറും കരുതുക.ഗൂഗിളില്‍ നേരിട്ട് ബാങ്കുകളുടെ ഫോണ്‍ നമ്പരുകളോ കസ്റ്റമര്‍ കെയര്‍ നമ്പറോ മറ്റു പ്രധാന വിവരങ്ങളോ തിരയരുത്. ഗൂഗിള്‍ പ്ലേ സ്റ്റോറിലോ ആപ്പിള്‍ ആപ്പ് സ്റ്റോറിലോ നിന്നല്ലാതെ അനൗദ്യോഗിക മാര്‍ഗങ്ങള്‍ വഴി ലഭിക്കുന്ന ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത്. ആന്‍ഡ്രോയിഡ് സെക്യൂരിറ്റി അപ്‌ഡേറ്റുകള്‍ ഒഴിവാക്കരുത്. ഇമെയില്‍ വഴിയും എസ്എംഎസ് വഴിയും വരുന്ന പേമെന്റ് അനുബന്ധ ലിങ്കുകള്‍ ആധികാരികത ഉറപ്പു വരുത്താതെ ക്ലിക്ക് ചെയ്യരുത്.ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ തുടങ്ങിയ വിവിധങ്ങളായ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി കെവൈസിയും മറ്റു വിവരങ്ങളും ഷെയര്‍ ചെയ്യരുത്. എളുപ്പം ഓര്‍മിക്കുന്ന പാസ് വേര്‍ഡ് ഉപയോഗിക്കരുത്. ഒരു പാസ് വേര്‍ഡ് തന്നെ ദീര്‍ഘകാലം ഉപയോഗിക്കരുത്.സ്ഥിരമായി ഉപയോഗിക്കാത്ത മൊബൈല്‍ നമ്പര്‍, ഇ മെയില്‍ ഐഡി എന്നിവ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കരുത്. ബാങ്കില്‍ നിന്നുള്ള അപ്‌ഡേറ്റുകള്‍ തല്‍സമയം അറിയുന്നതിന് ഇത് ബുദ്ധിമുട്ടുണ്ടാക്കും.

nasa

ന്യൂയോര്‍ക്ക് : നിയന്ത്രണം വിട്ട് നിലം പതിച്ച റോക്കറ്റിന്റെ കാര്യത്തില്‍ ചൈനയെ വിമര്‍ശിച്ച് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ. നാസ അഡ്മിനിസ്ട്രേറ്റര്‍ ബില്‍ നെല്‍സണാണ് വിമര്‍ശനവുമായി എത്തിയത്. ഭൂമിയിലേക്ക് പതിക്കുമെന്നറിഞ്ഞിട്ടും അപകട സാദ്ധ്യതകള്‍ കുറയ്ക്കാനുള്ള നടപടികള്‍ ചൈന സ്വീകരിച്ചില്ലെന്നും പര്യവേഷണങ്ങള്‍ നടത്തുന്ന രാജ്യങ്ങള്‍ ആളുകള്‍ക്കും, വസ്തുക്കള്‍ക്കും സുരക്ഷിതത്വം ഉറപ്പാക്കണമെന്നും ഇത്തരം കാര്യങ്ങളില്‍ സുതാര്യത ഉറപ്പാക്കണമെന്നും നെല്‍സണ്‍ പ്രതികരിച്ചു.ചൈനീസ് റോക്കറ്റായ ലോംഗ് മാര്‍ച്ച് 5ബി റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ മാലിദ്വീപിനടുത്തുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് പതിച്ചത്. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചതോടെ റോക്കറ്റിന്റെ പ്രധാന ഭാഗങ്ങളെല്ലാം കത്തി നശിച്ചിരുന്നു. 100 അടി ഉയരവും 22 ടണ്‍ ഭാരവുമുള്ളതായിരുന്നു റോക്കറ്റ്. ഇതിന്റെ 18 ടണ്‍ ഭാരമുള്ള ഭാഗമാണ് ഭൂമിയിലേക്ക് പതിച്ചത്.

തിരുവനന്തപുരം: നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റ് വീണത് കേരളത്തില്‍ നിന്നും 900 മൈല്‍ അകലെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍. റോക്കറ്റ് വീണ സ്ഥലത്തേക്ക് കൊച്ചിയില്‍ നിന്നു വായുമാര്‍ഗം 1448 കിലോമീറ്റര്‍ ദൂരമേയുള്ളു.ശനിയാഴ്ച രാത്രി 11.30- നോടടുത്ത് പതിച്ചിരുന്നുവെങ്കില്‍ അത് ന്യൂയോര്‍ക്ക് പ്രാന്തപ്രദേശത്തിലാകുമായിരുന്നുവെന്നാണ് യുഎസ് വ്യോമയാന വക്താവ് അറിയിച്ചിരുന്നത്. എന്നാല്‍ റോക്കറ്റിന്റെ വേഗത പ്രവചിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇന്ത്യന്‍ സമയം ഇന്നു രാവിലെ എട്ടുമണിയോടടുത്താണ് റോക്കറ്റ് മാലിദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്ത് വീണതായി ചൈനീസ് സ്‌പേസ് ഏജന്‍സി അറിയിച്ചത്.

യുഎസ് സ്‌പേസ് ഏജന്‍സിയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും റഷ്യന്‍ സ്‌പേസ് ഏജന്‍സിയും റോക്കറ്റ് പതിക്കുന്ന കാര്യത്തില്‍ വ്യത്യസ്തമായ സ്ഥലങ്ങളാണ് പ്രവചിച്ചിരുന്നത്. എന്നാല്‍, ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് വീഴുന്നതെന്നും അത് ഇന്ത്യയ്ക്ക് അരികിലാകുമെന്നും ആരും പറഞ്ഞിരുന്നില്ല.റോക്കറ്റിന്റെ വരവ് ലോകത്തെമ്പാടുമുള്ള വിവിധ സ്‌പേസ് ഏജന്‍സികള്‍ ട്രാക്ക് ചെയ്യുന്നുണ്ടായിരുന്നു. പ്രതീക്ഷിച്ചതിലും എട്ടു മണിക്കൂര്‍ കഴിഞ്ഞാണ് ഇത് ഭൂമിയില്‍ പതിച്ചത്.

എന്നാല്‍ സമയം നീണ്ടു പോയിരുന്നുവെങ്കില്‍ ഇത് ഓസ്‌ട്രേലിയയുടെയോ ന്യൂസിലന്‍ഡിന്റെയോ ജനവാസമേഖലയില്‍ വീഴുമായിരുന്നുവെന്ന നിഗമനവും പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞവര്‍ഷം മെയില്‍ സമാനമായ സംഭവം ചൈനയുടെ ഭാഗത്തു നിന്നും സംഭവിച്ചിരുന്നു. അന്ന് ഭൂമിയിലേക്ക് പതിച്ച റോക്കറ്റിന്റെ അവശിഷ്ടം ഐവറി കോസ്റ്റിനു സമീപം വീണ് നിരവധി കെട്ടിടങ്ങള്‍ക്കു തകരാര്‍ വരുത്തിയിരുന്നു. ബഹിരാകാശത്ത് അത് സെക്കന്‍ഡില്‍ നാലു മൈല്‍ വേഗതയിലാണ് പറന്നിരുന്നത്.

ഇതിന്റെ ചിത്രങ്ങള്‍ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി പുറത്തു വിട്ടിരുന്നു. ചൈനീസ് റോക്കറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യയ്ക്ക് അരികിലായി പതിക്കുമെന്ന കാര്യം ഇന്നു പുലര്‍ച്ചെ വരെ അവ്യക്തമായിരുന്നു. ഇന്തോനേഷ്യയ്ക്ക് സമീപം വീഴുമെന്നാണ് റഷ്യന്‍ സ്‌പേസ് ഏജന്‍സി ഇന്നലെ രാത്രിയോടെ പ്രവചിച്ചിരുന്നത്. എന്നാല്‍, റോക്കറ്റിന്റെ കാര്യത്തില്‍ ഭയപ്പെടേണ്ടതില്ലെന്നും ഭൂരിഭാഗവും അന്തരീക്ഷത്തില്‍ വച്ചു തന്നെ കത്തിപ്പോകുമെന്നും അവശേഷിക്കുന്നത് സമുദ്രത്തില്‍ പതിക്കുമെന്നുമായിരുന്നു ചൈനീസ് വാദം.

നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റിന്റെ ചിത്രങ്ങള്‍ പുറത്ത്. ഇറ്റലി ആസ്ഥാനമായുള്ള വെര്‍ച്വല്‍ ടെലിസ്‌കോപ്പ് പ്രോജക്റ്റ് ആണ് ഭൂമിയിലേക്ക് മനുഷ്യനു ഭീഷണിയായി വീഴാനൊരുങ്ങുന്ന ചൈനീസ് റോക്കറ്റിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത്. വെര്‍ച്വല്‍് ടെലിസ്‌കോപ്പ് പ്രോജക്റ്റിന്റെ ദൂരദര്‍ശിനിക്ക് മുകളില്‍ ബുധനാഴ്ച വൈകുന്നേരം 435 മൈല്‍ ഉയരത്തില്‍ റോക്കറ്റ് അതിവേഗം സഞ്ചരിക്കുകയായിരുന്നുവെന്ന് ഗവേഷകര്‍ പറഞ്ഞു.ലോകമെമ്പാടുമുള്ള ബഹിരാകാശ ഏജന്‍സികളും ജ്യോതിശാസ്ത്രജ്ഞരും ലോംഗ് മാര്‍ച്ച് 5 ബി എന്ന ചൈനീസ് ഭീമന് റോക്കറ്റ് ഭൂമിയിലേക്ക് തിരികെ വരുന്നതും കാത്തിരിക്കുകയാണ്.സാധാരണഗതിയില്‍ ഉപേക്ഷിക്കപ്പെട്ട റോക്കറ്റ് ഘട്ടങ്ങള് ലിഫ്‌റ്റോഫ് കഴിഞ്ഞാലുടന് അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കുമെങ്കിലും അത് വെള്ളത്തിലാണ് വീഴുക. ഇത്തരം അനിയന്ത്രിതമായ റീഎന്‍ട്രികള്‍ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താന്‍ സ്‌പേസ് ടഗ് ഉള്‍പ്പെടുത്തണമെന്നാണ് അന്താരാഷ്ട്ര വിദഗ്ധരുടെ ആവശ്യം.ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട് പതിക്കുന്ന ചൈനീസ് റോക്കറ്റ് പ്രവേശിക്കുമ്പോള്‍് തങ്ങളുടെ ജനങ്ങള്‍ക്കും സ്വത്തിനും ചെറിയ ഭീഷണി സൃഷ്ടിക്കുമെന്ന് ചൈന രഹസ്യമായി സമ്മതിച്ചുവെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ പറയുന്നത്.റോക്കറ്റിന്റെ മുകള്‍ഘട്ടം അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കുന്നതില്‍ ചൈന വളരെയധികം ശ്രദ്ധിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെന്‍ബിംഗ് പറഞ്ഞു.21 ടണ്‍ഭാരമുള്ള വാഹനം അനിയന്ത്രിതമായി ജനവാസമേഖലയില്‍ ഇറങ്ങുമെന്ന വാര്‍ത്ത വന്നത് മുതല്‍ക്കേ ലോകം ഭീതിയിലാണ്. ഇത് മിക്കവാറും ന്യൂയോര്‍്ക്ക് തീരങ്ങളില്‍ മൂക്കും കുത്തി വീഴാനുള്ള സാധ്യതയാണുള്ളതെന്നാണ് ഇപ്പോഴത്തെ നിഗമനം.

ന്യൂഡൽഹി;രാജ്യത്ത് 5ജി പരീക്ഷണങ്ങൾക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ. 5 ജി സാങ്കേതികവിദ്യയ്ക്കും സ്പെക്ട്രം ട്രയലിനുമാണു ടെലികോം സേവന ദാതാക്കൾക്ക് (ടിഎസ്പി) കേന്ദ്ര ടെലികോം ഡിപ്പാർട്ട്മെന്റ് അനുമതി നൽകിയത്. ഭാരതി എയർടെൽ, റിലയൻസ് ജിയോ ഇൻഫോകോം, വൊഡഫോൺ ഐഡിയ, എംടിഎൻഎൽ എന്നിവ ഗ്രാമീണ, അർദ്ധ നഗര, നഗര പ്രദേശങ്ങളിൽ 5ജി ട്രയൽ നടത്തും.

ചൈനീസ് കമ്പനികളെ ഒഴിവാക്കിയാണു ട്രയലിന് അനുമതി നൽകിയിരിക്കുന്നത്. ടെലികോം ഉപകരണ നിർമാതാക്കളുടെ പട്ടികയിൽ എറിക്സൺ, നോക്കിയ, സാംസങ്, സി-ഡോട്ട്, റിലയൻസ് ജിയോ എന്നിവയുടെ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തി. തുടക്കത്തിൽ, ഭാരതി എയർടെല്ലും വൊഡഫോൺ ഐഡിയയും ചൈനയിലെ ഹുവേയ്‍യുടെ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പരീക്ഷണത്തിനു നിർദേശങ്ങൾ സമർപ്പിച്ചിരുന്നു.പിന്നീട് ചെെനീസ് കമ്പനികളിൽ നിന്നുളള സാങ്കേതികവിദ്യകളില്ലാതെ അപേക്ഷ സമർപ്പിച്ചതിനു പിന്നാലെയാണ് അനുമതി ലഭിച്ചത്. ​‘എറിക്സൺ, നോക്കിയ, സാംസങ്, സി-ഡോട്ട് എന്നിവ ഒറിജിനൽ ഉപകരണ നിർമാതാക്കളുമായും സാങ്കേതിക ദാതാക്കളുമായും ചേർന്നാണു പ്രവർത്തിക്കുന്നത്. റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് തദ്ദേശീയ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്’– ടെലികോം വകുപ്പ് അറിയിച്ചു.

രാജ്യത്തെ 5 ജി സേവനങ്ങളിൽനിന്ന് ചൈനീസ് കമ്പനികളെ സർക്കാർ വിലക്കുമെന്നാണ് ഈ നീക്കം നൽകുന്ന സൂചന. ട്രയലുകൾ നടത്തുന്നതിന് ടെലികോം ഓപ്പറേറ്റർമാർക്ക് അവരുടെ നിലവിലുള്ള സ്പെക്ട്രം (800 മെഗാഹെർട്സ്, 900 മെഗാഹെർട്സ്, 1800 മെഗാഹെർട്സ്, 2500 മെഗാഹെർട്സ്) ഉപയോഗിക്കാൻ അനുവാദമുണ്ട്. ട്രയലുകളുടെ കാലാവധി നിലവിൽ 6 മാസമാണ്. ഉപകരണങ്ങൾ സ്വന്തമാക്കുന്നതിനും സജ്ജീകരിക്കുന്നതിനുമുള്ള 2 മാസത്തെ സമയപരിധിയും ഇതിലുൾപ്പെടുന്നു.

നിയന്ത്രണം നഷ്ടമായ 21000 കിലോഗ്രാം ഭാരമുള്ള ചൈനീസ് റോക്കറ്റ് ദിവസങ്ങള്‍ക്കകം ഭൂമിയില്‍ പതിക്കുമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ വ്യാഴാഴ്ച ചൈന വിക്ഷേപിച്ച ലോങ് മാര്‍ച്ച് 5ബി എന്ന റോക്കറ്റാണ് ഭൂമിയിലേക്ക് വീഴുന്നത്. ചൈന നിര്‍മിക്കുന്ന ബഹിരാകാശ നിലയത്തിന്റെ ആദ്യഘട്ടവുമായാണ് ഈ റോക്കറ്റ് പറന്നുയര്‍ന്നത്. സ്വര്‍ഗത്തിലെ ഒത്തൊരുമ എന്നര്‍ഥം വരുന്ന ടിയാന്‍ഹെ എന്നാണ് ആദ്യഘട്ടത്തിന് ഇട്ട പേര്. സ്വര്‍ഗത്തിലെ കൊട്ടാരം അഥവാ ടിയാങ്കോങ് എന്നാണ് ചൈന തങ്ങളുടെ ബഹിരാകാശ നിലയത്തിനിട്ടിരിക്കുന്ന പേര്. ന്യൂയോര്‍ക്ക്, മാഡ്രിഡ്, ബെയ്ജിങ് തുടങ്ങിയ വന്‍ നഗരങ്ങള്‍ വരെ റോക്കറ്റ് വീഴാനിടയുള്ള പ്രദേശങ്ങളിലുണ്ട്. സെക്കന്റില്‍ 6.40 കിലോമീറ്റര്‍ വേഗത്തില്‍ പതിക്കുന്ന 100 അടി നീളവും 16 അടി വീതിയുമുള്ള കൂറ്റന്‍ റോക്കറ്റിന്റെ വലിയ ഭാഗം ഭൂമിയിലെത്തും മുൻപെ കത്തി തീരുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.

വടക്ക് പരമാവധി ന്യൂയോര്‍ക്ക്, മാഡ്രിഡ്, ബെയ്ജിങ് തുടങ്ങിയ വന്‍ നഗരങ്ങള്‍ വരെയും തെക്ക് ന്യൂസീലൻഡ്, ചിലെ എന്നിവിടങ്ങള്‍ വരെയും ഈ റോക്കറ്റ് വീണേക്കാമെന്നാണ് ജൊനാഥന്‍ മക്‌ഡോവല്‍ പറയുന്നത്. ചൈനീസ് റോക്കറ്റിന്റെ തിരിച്ചുവരവിനെക്കുറിച്ച് ഭൂമിക്ക് ചുറ്റും ഭ്രമണം ചെയ്യുന്ന വസ്തുക്കളെ നിരീക്ഷിക്കുന്ന വാനനിരീക്ഷകനായ ജൊനാഥന്‍ മക്‌ഡോവലാണ് മുന്നറിയിപ്പ് നല്‍കിയത്. നിലവിലെ റോക്കറ്റിന്റെ സഞ്ചാര പാതവെച്ച് ഭൂമിയില്‍ ഇത് പതിക്കാനിടയുള്ള പ്രദേശങ്ങളും അദ്ദേഹം കണക്കുകൂട്ടി പറയുന്നുണ്ട്.ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന വന്‍ നഗരങ്ങളും ജനവാസം കുറഞ്ഞ മേഖലകളും സമുദ്രങ്ങളുമെല്ലാം ഈ മുന്നറിയിപ്പ് ലഭിച്ച പ്രദേശത്തിന്റെ പരിധിയിലുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 11.23നാണ് ചൈന ലോങ് മാര്‍ച് 5ബി റോക്കറ്റ് വിക്ഷേപിക്കുന്നത്. അതേസമയം സ്വന്തമായി ബഹിരാകാശ നിലയമെന്നത് ചൈനയെ സംബന്ധിച്ച് സ്വപ്‌നസാക്ഷാത്കാരമാണ്. എന്നാല്‍ ബഹിരാകാശ നിലയം സ്ഥാപിക്കാന്‍ വിക്ഷേപിച്ച ആദ്യ റോക്കറ്റ് തന്നെ ജനവാസ മേഖലയില്‍ വീണാല്‍ അത് വലിയ നാണക്കേടാവുകയും ചെയ്യും. നിയന്ത്രണം നഷ്ടമായ ചൈനീസ് റോക്കറ്റ് ഭൂമിയില്‍ എവിടെ പതിക്കുമെന്ന ആകാംഷയിലാണ് ലോകം.