പറക്കും തളികയുടെ ദൃശ്യങ്ങളുമായി യു എസ്

പറക്കുംതളികകളെക്കുറിച്ചുള്ള വാർത്തകൾ എല്ലാക്കാലത്തും ആകാംഷയോടെയാണ് ലോകം കണ്ടത്. ഇന്‍വെസ്റ്റിഗേറ്റീവ് ഫിലിം മേക്കറായി അറിയപ്പെടുന്ന ജെറമി കോര്‍ബലാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഒരേസമയം വായുവിലും വെള്ളത്തിലും സഞ്ചരിക്കാന്‍ കഴിയുന്ന ട്രാന്‍സ്മീഡിയം വെഹിക്കിളായിരുന്നു വിഡിയോയിലെ യുഎഫ്ഒയെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. പലയിടത്തും ഇവ കണ്ടതായി റിപ്പോർട്ടുകളുണ്ടെങ്കിലും ഒന്നിനും ആധികാരിക ഉണ്ടായിരുന്നില്ല. ഏറ്റവും ഒടുവിലായി അമേരിക്കന്‍ നാവിക സേന പകര്‍ത്തിയ യുഎഫ്ഒ (പറക്കുംതളിക)യുടെ ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയിലും മറ്റും പ്രചരിക്കുന്നത്.

അമേരിക്കന്‍ നാവിക സേനയുടെ കപ്പലായ യുഎസ്എസ് ഒമാഹയിലെ നാവികര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.പടക്കപ്പലിലെ താപവ്യതിയാനം തിരിച്ചറിയാന്‍ സാധിക്കുന്ന FLIR ക്യാമറയാണ് ഈ യുഎഫ്ഒയുടെ സാന്നിധ്യം ആദ്യം തിരിച്ചറിഞ്ഞത്. അമേരിക്കന്‍ നാവികസേനാംഗങ്ങള്‍ 2019 ജൂലൈ 15ന് രാവിലെ 11 മണിയോടെയാണ് വിഡിയോ ചിത്രീകരിക്കുന്നത്. വിഡിയോയില്‍ ഒരു സേനാംഗം അത് മുങ്ങിപ്പോയി എന്ന് പറയുന്നതും വ്യക്തമാണ്. യുഎഫ്ഒ സമുദ്രത്തില്‍ മുങ്ങിയതിന് പിന്നാലെ ഒമാഹ മേഖലയില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു.

എന്നാല്‍ ഈ പറക്കുംതളികയുടെ പൊടി പോലും കണ്ടെത്താനായില്ല. വായുവില്‍ ഒരേ സ്ഥലത്ത് നില്‍ക്കുന്നതും ചലിക്കുന്നതും പിന്നീട് പസിഫിക് സമുദ്രത്തില്‍ അപ്രത്യക്ഷമാകുന്നതുമൊക്കെയാണ് കോര്‍ബല്‍ പുറത്തുവിട്ട വിഡിയോയിലുള്ളത്. ഏതാണ്ട് ആറ് അടിയോളം വലുപ്പമുണ്ടായിരുന്നു ഈ യുഎഫ്ഒക്കെന്നാണ് കണക്കാക്കുന്നത്. യുഎസ്എസ് ഒമാഹയോട് ചേര്‍ന്ന് ഇത് ഒരു മണിക്കൂറോളം സഞ്ചരിച്ചിരുന്നു. സമുദ്രത്തില്‍ അപ്രത്യക്ഷമായതിന് പിന്നാലെ യുഎഫ്ഒ ഒമാഹയിലെ റഡാര്‍, സോണാര്‍ പരിധിയില്‍ നിന്നു കൂടി മാഞ്ഞുപോവുകയായിരുന്നു.

സമുദ്രത്തിനു മുകളില്‍ ഏതെങ്കിലും തരത്തിലുള്ള അവശിഷ്ടങ്ങള്‍ ലഭിച്ചുമില്ല. അമേരിക്കയുടെ Unidentified Aerial Phenomena Task Force (UAPTF)ന്റെ കൈവശമാണ് നിലവില്‍ ഇത്തരം വിഡിയോകളും ചിത്രങ്ങളുമെല്ലാമുള്ളത്. യുഎസ് കോണ്‍ഗ്രസിന് മുൻപാകെ ഇത്തരം സംഭവങ്ങളെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് യുഎപിടിഎഫ് ജൂണില്‍ വെക്കാനിരിക്കയാണ്. സമാനമായ പറക്കുംതളിക ദൃശ്യങ്ങളുടെ ശേഖരം തന്നെ അമേരിക്കന്‍ സൈന്യത്തിന് കൈവശമുണ്ടെന്നാണ് കരുതപ്പെടുന്നത്.