Technology (Page 10)

ന്യൂഡൽഹി: വൺപ്ലസ് 12 ആർ വാങ്ങിയവർക്ക് മോഡൽ ഇഷ്ടമായില്ലെങ്കിൽ മുഴുവൻ തുകയും തിരികെ നൽകുമെന്ന് റിപ്പോർട്ട്. കമ്പനിയ്ക്ക് പറ്റിയ ഒരു അബദ്ധത്തിന്റെ പേരിലാണ് പുതിയ തീരുമാനമെന്നാണ് വിവരം. ലോഞ്ചിങ് സമയത്ത് കമ്പനി അവകാശപ്പെട്ടിരുന്ന ഒരു ഫീച്ചർ ഫോണിൽ ഇല്ലാത്ത സാഹചര്യത്തിലാണ് കമ്പനി ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. 12R വേരിയന്റ് 4.0 സ്റ്റാൻഡ് ഫ്‌ളാഷ് സ്റ്റോറേജുള്ളതാണെന്നായിരുന്നു കമ്പിയുടെ അവകാശ വാദം.

എന്നാൽ, യുഎഫ്എസ് 3.1 സ്റ്റോറേജ് കപ്പാസിറ്റിയാണ് ഫോണിനുള്ളതെന്നാണ് ഈ മോഡൽ വാങ്ങി ഉപയോഗിച്ചവർ വ്യക്തമാക്കുന്നത്. വൺപ്ലസ് 12ആർ സ്റ്റോറേജ് സാങ്കേതികവിദ്യയെക്കുറിച്ച് വൺപ്ലസ് സിഒഒയും പ്രസിഡന്റുമായ കിൻഡർ ലിയു തന്നെയാണ് ആദ്യ അവകാശ വാദം ഉന്നയിച്ചത്. ലോഞ്ച് സമയത്ത് മാത്രമല്ല വെബ്സൈറ്റിലും കമ്പനി ഈ അവകാശവാദം ഉന്നയിച്ചിരുന്നു. പിന്നീടാണ് കമ്പനി പിഴവ് സംഭവിച്ചുവെന്ന് അംഗീകരിച്ചതും തുക തിരികെ നൽകുമെന്ന് ഉപഭോക്താക്കളെ അറിയിച്ചതും.

കമ്പനി റീഫണ്ട് തുക നൽകുന്നത് സ്റ്റോറേജിലെ ഈ വ്യത്യാസം മൂലം ഫോൺ തിരികെ നൽകാൻ ആഗ്രഹിക്കുന്നവർക്കായിരിക്കും. വഞ്ചിക്കപ്പെട്ടുവെന്ന് തോന്നുന്നവർക്ക് കസ്റ്റമർ സർവീസ് ടീമുമായി ബന്ധപ്പെടാം. മുഴുവൻ തുകയും റീഫണ്ട് നൽകുമെന്ന് കമ്പനി വ്യക്തമാക്കി. കസ്റ്റമർ കെയർ വിഭാഗത്തെയാണ് ഇതിനായി സമീപിക്കേണ്ടത്. വൺ പ്ലസ് 12ആറിന്റെ 256ജിബി വേരിയന്റ് വാങ്ങിയവർക്ക് മാത്രമേ വൺപ്ലസ് ഈ ആനുകൂല്യം ലഭിക്കൂ. 2024 മാർച്ച് 16 വരെ മാത്രമായിരിക്കും തുക തിരികെ ലഭിക്കുക. ഇത് കഴിഞ്ഞ് എത്തുന്നവർക്ക് തുക തിരികെ ലഭിക്കില്ല.

ഉപഭോക്താക്കൾക്കായി എന്നും പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാൻ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ് ആപ്പ് ശ്രമിക്കാറുണ്ട്. ഇതിന്റെ ഭാഗമായാണ് ഏതാനും നാളുകൾക്ക് മുൻപ് വാട്ട്‌സ് ആപ്പ് ചാനലുകൾ ആരംഭിച്ചത്. ചാനലുകളിൽ പുതിയ പരീക്ഷണങ്ങൾക്ക് തയ്യാറെടുക്കുകയാണ് വാട്ട്‌സ് ആപ്പ്. ചാനലുകളുടെ ഉടമസ്ഥാവകാശം കൈമാറാൻ സാധിക്കുന്ന തരത്തിലുള്ള ഫീച്ചറാണ് വാട്ട്‌സ് ആപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നത്. ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്കാണ് ആദ്യം ഈ സേവനം ലഭിക്കുക.

ചാനലുകളുടെ യഥാർത്ഥ ഉടമയ്ക്ക് അഡ്മിന് യോഗ്യരായ ഉപഭോക്താക്കളുടെ പട്ടികയിൽ നിന്ന് ഒരു പുതിയ ഉടമയെ തിരഞ്ഞെടുക്കാനാകും. ഇത്തരത്തിൽ റിക്വസ്റ്റ് സ്വീകരിക്കുന്ന ഉപഭോക്താവിന് ചാനലിന്റെ സമ്പൂർണ്ണ അധികാരം ലഭിക്കും. ചാനൽ ഡിലീറ്റ് ചെയ്യാനും, മറ്റ് അഡ്മിനുകളെ റിമൂവ് ചെയ്യാനും ഈ ഫീച്ചറിലൂടെ കഴിയുമെന്നതാണ് പ്രത്യേകത..ഗൂഗിൾ പ്ലേ ബീറ്റാ പ്രോഗ്രാം വഴി ഉപഭോക്താക്കൾക്ക് ഈ അപ്‌ഡേറ്റ് ലഭിക്കും. മുൻ അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്ത ചില ബീറ്റാ ടെസ്റ്റർമാർക്കും ഈ ഫീച്ചർ പ്രയോജനപ്പെടുത്താൻ കഴിയും.

തിരുവനന്തപുരം: താത്ക്കാലിക നമ്പർ ആയാലും അത് നമ്പർ പ്ലേറ്റിലായിരിക്കണമെന്ന അറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. ഫാൻസി നമ്പർ ബുക്ക് ചെയ്യുന്നതിനും, ബോഡി കെട്ടുന്നതിനും, മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്യുന്നതിനും മറ്റുമായി പുതിയ വാഹനങ്ങൾ ഡീലർഷിപ്പിൽ നിന്നും താൽക്കാലിക റജിസ്‌ട്രേഷൻ നമ്പർ ( Temporary Registration Number) നേടി ഡെലിവറി എടുക്കുന്നുണ്ട്. ഇത്തരം താൽക്കാലിക നമ്പറുകൾ മഞ്ഞ പ്രതലത്തിൽ ചുവപ്പ് അക്കത്തിൽ ആയിരിക്കും. എന്നാൽ ഈ നമ്പർ കടലാസിൽ എഴുതിയും, സ്റ്റിക്കർ ഒട്ടിച്ചും മറ്റും വാഹനം ഡെലിവറി എടുക്കുന്നതായി കാണുന്നു. മറ്റ് റോഡ് ഉപയോക്താക്കൾക്കും പൊതുജനങ്ങൾക്കും ഒരു വാഹനത്തെ തിരിച്ചറിയാനുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകമായ വാഹന നമ്പർ വ്യക്തമായും കൃത്യമായും പ്രദർശിപ്പിക്കണം.

വാഹനം അപകടത്തിൽപെട്ടാലോ അല്ലെങ്കിൽ ഒരു അപകടമുണ്ടാക്കി നിർത്താതെ ഓടിച്ച് പോയാൽ വാഹനത്തിനെ തിരിച്ചറിയണമെങ്കിൽ വ്യക്തമായി വായിക്കാൻ പറ്റുന്നതരത്തിലുള്ള നമ്പർ പ്ലേറ്റ് ആയിരിക്കണം. കൂടാതെ ഇപ്പോൾ നമ്മുടെ ഇഷ്ട നമ്പറുകൾ ലഭിക്കുന്നതിനായി താൽക്കാലിക നമ്പർ എടുത്ത് കൊണ്ട് നിരവധി വാഹനങ്ങൾ നിരത്തിലുണ്ട്. വ്യക്തമായ രീതിയിൽ നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കാതെ വാഹനം ഓടിച്ചാൽ അത് ശിക്ഷാർഹമായ കുറ്റകൃത്യമാണ്. കേന്ദ്ര മോട്ടോർ വാഹന ചട്ടം 53 C പ്രകാരം താൽക്കാലിക നമ്പർ വാഹനത്തിന്റെ പിറകിലും മുമ്പിലും നമ്പർ പ്ലേറ്റിൽ ഘടിപ്പിച്ചിട്ടുണ്ടെന്ന് വാഹനം ഷോറൂമിൽ നിന്നു ഡെലിവറി എടുക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം: സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനു സർക്കാർ നടപ്പാക്കുന്ന ‘ഡിജി കേരളം’ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ കുടുംബശ്രീ അയൽക്കൂട്ടങ്ങളും 18ന് പ്രത്യേക യോഗം ചേരും. ‘ഡിജി കൂട്ടം’ എന്ന പേരിൽ സ്മാർട്ട് ഫോണുമായാണ് അന്ന് അംഗങ്ങൾ യോഗത്തിന് ചേരുന്നത്. പദ്ധതി കൂടുതൽ ജനകീയമാക്കുന്നതിനും കൂടുതൽ പേരെ പദ്ധതിയുടെ ഭാഗമാക്കുന്നതിനുമായി തദ്ദേശ സ്വയംഭരണ വകുപ്പിൻറെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 18 വരെ സംഘടിപ്പിക്കുന്ന ‘ഡിജി വാരാഘോഷ’ത്തിൻറെ ഭാഗമായാണ് കുടുംബശ്രീയുടെ കീഴിലുളള മൂന്നു ലക്ഷത്തിലേറെ അയൽക്കൂട്ടങ്ങളിലും പ്രത്യേക യോഗങ്ങൾ സംഘടിപ്പിക്കുന്നത്.

ഡിജി കേരളം പദ്ധതിയുടെ ആദ്യഘട്ടത്തിൽ കുടുംബശ്രീ പ്രവർത്തകർ, എസ്.സി, എസ്.ടി പ്രൊമോട്ടർമാർ, തൊഴിലുറപ്പ് പദ്ധതി മേറ്റുമാർ, വിദ്യാർത്ഥികൾ എന്നിവർക്ക് വീഡിയോ ട്യൂട്ടോറിയൽ വഴി പരിശീലനം നൽകി വിവരശേഖരണം നടത്താനും തുടർന്ന് പ്രത്യേക പരിശീലനം നൽകിയ ഡിജിറ്റൽ വൊളണ്ടിയർമാർ വഴി ഡിജിറ്റൽ സാക്ഷരതാ പ്രവർത്തനം നടത്താനുമാണ് ലക്ഷ്യമിട്ടിട്ടുള്ളത്.

18ന് ചേരുന്ന പ്രത്യേക അയൽക്കൂട്ടത്തിൽ തങ്ങളുടെ പരിധിയിൽ ഡിജിറ്റൽ സാക്ഷരത ആവശ്യമുള്ളവരുടെ പട്ടിക ഓരോ അയൽക്കൂട്ടവും തയ്യാറാക്കും. കുടുംബശ്രീ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി മുദ്രഗീതവും ഡിജി കേരളം ക്യാമ്പയിനുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് തയ്യാറാക്കിയ വീഡിയോ ട്യൂട്ടോറിയലും എല്ലാ അംഗങ്ങളും കേൾക്കുന്നതടക്കമുള്ള പ്രവർത്തനങ്ങളും ആവിഷ്‌ക്കരിച്ചിട്ടുണ്ട്. തുടർന്ന് ഡിജിറ്റൽ സാക്ഷരത ആവശ്യമുള്ളവരുടെ വിവരം ഡിജി കേരളം പോർട്ടലിൽ രജിസ്റ്റർ ചെയ്യും. അയൽക്കൂട്ടങ്ങളിലെ 46 ലക്ഷത്തിലേറെ അംഗങ്ങളിലേക്കും പദ്ധതി വിവരങ്ങൾ എത്തിക്കാനാണ് ഡിജി കൂട്ടം ലക്ഷ്യമിടുന്നത്.

വാട്ട്‌സ് ആപ്പിൽ പുതിയ ഫീച്ചറെത്തുന്നു. ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ സുരക്ഷാ കവചം തീർക്കാനുള്ള പുതിയ ഫീച്ചറാണ് വാട്ട്‌സ് ആപ്പിൽ എത്തുന്നത്. ലോക്ക് ചെയ്ത സ്‌ക്രീനിൽ പോലും, ആപ്പ് തുറക്കാതെ തന്നെ നമ്പറുകളും സംശയാസ്പദമായ നമ്പറുകളും നേരിട്ട് ബ്ലോക്ക് ചെയ്യാൻ ഉപഭോക്താക്കളെ സഹായിക്കുന്നതായിരിക്കും പുതിയ ഫീച്ചർ. നോട്ടിഫിക്കേഷനിൽ നിന്നുതന്നെ അപരിചിതമായ അക്കൗണ്ടുകൾ ഉടനടി ബ്ലോക്ക് ചെയ്യാൻ പുതിയ ഫീച്ചറിലൂടെ ഉപഭോക്താക്കൾക്ക് കഴിയും. വാട്ട്‌സ്ആപ്പ് വഴിയുള്ള പല തട്ടിപ്പുകളും റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഇത്തരമൊരു ഫീച്ചർ അവതരിപ്പിക്കുന്നത്.

പുതിയ ഫീച്ചറിലൂടെ ഉപഭോക്താക്കളുടെ സുരക്ഷ കൂടുതൽ ഉറപ്പുവരുത്താൻ കഴിയും. പുതിയ ഫീച്ചർ അനുസരിച്ച്, നോട്ടിഫിക്കേഷനിലെ ആക്ഷൻസ് മെനുവിലെ റിപ്ലെ ബട്ടന് അടുത്തുള്ള ബ്ലോക്ക് ഓപ്ഷൻ ടാപ്പ് ചെയ്യാവുന്നതാണ്. ലോക്ക് സ്‌ക്രീനിൽ നോട്ടിഫിക്കേഷൻ ദൃശ്യമാകാൻ ഉപഭോക്താവ് അനുവദിക്കുകയാണെങ്കിൽ, ഫോൺ തുറക്കാതെ തന്നെ ലോക്ക് സ്‌ക്രീനിൽ നിന്ന് നേരിട്ട് കോൺടാക്ട് ബ്ലോക്ക് ചെയ്യാൻ സാധിക്കും. പരിചിതമല്ലാത്ത നമ്പറുകളോട് പ്രതികരിക്കരുതെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.

തിരുവനന്തപുരം: പ്രമുഖ പെൻസിൽ കമ്പനികളിൽ പാക്കിംഗ് ജോലി, വീട്ടിലിരുന്നു ലക്ഷങ്ങൾ നേടാമെന്ന് വാഗ്ദാനവുമായി സമൂഹമാധ്യമങ്ങളിൽ വരുന്ന പരസ്യം തട്ടിപ്പാണെന്ന് വ്യക്തമാക്കി കേരളാ പോലീസ്. ഇത്തരം ജോലി വാഗ്ദാനം ചെയ്തുള്ള പരസ്യങ്ങളിൽ വിളിക്കേണ്ട മൊബൈൽ നമ്പർ വരെ നൽകിയാണ് തട്ടിപ്പ്.

പല പോസ്റ്റുകളിലും പല നമ്പറുകൾ ആണ് കോൺടാക്റ്റ് നമ്പറായി കൊടുത്തിരിക്കുന്നത്. ഉയർന്ന ശമ്പളം പ്രതീക്ഷിച്ച് ജോലിക്ക് വേണ്ടി വാട്‌സാപ് നമ്പറിൽ ബന്ധപ്പെടുന്നവരോട് ഗൂഗിൾ പേ വഴിയോ ഫോൺപേ വഴിയോ രജിസ്‌ട്രേഷൻ ഫീസ് ആവശ്യപ്പെടും. അടുത്ത പടി ഫോട്ടോ വാങ്ങി കമ്പനിയുടെതെന്ന രീതിയിൽ വ്യാജ തിരിച്ചറിയൽ കാർഡ് അയച്ചുകൊടുക്കും. മേൽവിലാസം വെരിഫൈ ചെയ്യാനും കൊറിയർ ചാർജ്ജായി പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നത്. നടരാജ് പെൻസിലിന്റെ പേരിൽ ജോലി വാഗ്ദാനം ചെയ്യുന്ന പോസ്റ്റുകൾ തട്ടിപ്പാണ് എന്ന് കമ്പനി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം [ GOLDEN HOUR ] തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.www cybercrime gov in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണെന്നും പോലീസ് കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ചെറിയ വീടുകൾക്ക് വൈദ്യുതി കണക്ഷൻ എടുക്കാൻ ഹാജരാക്കേണ്ട രേഖകൾ ഏതൊക്കെയാണെന്ന് വിശദമാക്കി കെഎസ്ഇബി. 100 ചതുരശ്ര മീറ്ററിൽ (1076 ചതുരശ്ര അടി) താഴെ തറ വിസ്തീർണ്ണമുള്ള ഗാർഹികാവശ്യത്തിനുള്ള കെട്ടിടങ്ങളിൽ വൈദ്യുതി കണക്ഷൻ ലഭിക്കാൻ ഉടമസ്ഥാവകാശ രേഖയോ നിയമപരമായ കൈവശാവകാശ രേഖയോ ആവശ്യമില്ല.

താഴെപ്പറയുന്ന കാര്യങ്ങൾ രേഖപ്പെടുത്തി വെള്ളക്കടലാസിലെഴുതിയ സാക്ഷ്യപത്രം മാത്രം അപേക്ഷയ്‌ക്കൊപ്പം സമർപ്പിച്ചാൽ മതിയാകും

  1. കെട്ടിടത്തിന്റെ ആകെ തറ വിസ്തീർണ്ണം 100 ചതുരശ്ര മീറ്ററിൽ താഴെയാണ്.
  2. കെട്ടിടം നിലവിലും ഭാവിയിലും പൂർണ്ണമായും ഗാർഹിക ആവശ്യത്തിനു മാത്രമേ ഉപയോഗിക്കുകയുള്ളു.
  3. വൈദ്യുതി കണക്ഷൻ ഒരുതരത്തിലും കെട്ടിടത്തിന്മേലുള്ള നിയമപരമായ ഉടമസ്ഥതയോ കൈവശാവകാശമോ ആയി പരിഗണിക്കുകയില്ല
  4. നിയമപരമായി അധികാരമുള്ള ഉദ്യോഗസ്ഥൻ കെ എസ് ഇ ബി അധികാരിയോട് രേഖാമൂലം ആവശ്യപ്പെടുന്ന പക്ഷം വൈദ്യുതികണക്ഷൻ സ്ഥിരമോ താത്കാലികമോ ആയി വിച്ഛേദിക്കാവുന്നതാണ്.

തിരുവനന്തപുരം; വൻ ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളിൽ കൂടുതലും നടക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിലൂടെയാണെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. ടെലഗ്രാം ആണ് ഇതിനായി വ്യാപകമായി ഉപയോഗിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ വലയിലാക്കുന്നവരെ ടെലിഗ്രാം ഗ്രൂപ്പിൽ ചേരാൻ തട്ടിപ്പുകാർ പ്രേരിപ്പിക്കുന്നു. തങ്ങൾക്ക് ലഭിച്ച വൻ തുകയുടെയും മറ്റും കണക്കുകൾ ആകും ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾക്ക് പറയാനുണ്ടാവുക. അവർക്ക് പണം ലഭിച്ചു എന്ന തെളിയിക്കാൻ സ്‌ക്രീൻഷോട്ടുകളും പങ്കുവെയ്ക്കും. എന്നാൽ, ആ ഗ്രൂപ്പിൽ നിങ്ങൾ ഒഴികെ ബാക്കി എല്ലാവരും തട്ടിപ്പുകാരുടെ ആൾക്കാരാണെന്ന കാര്യം നമ്മൾ ഒരിക്കലും അറിയില്ല എന്നതാണ് സത്യമെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

തുടർന്ന് ഏതെങ്കിലും വ്യാജ വെബ്സൈറ്റ് കാണിച്ച് നിക്ഷേപം നടത്താൻ ആവശ്യപ്പെടുന്നു. മിക്ക തട്ടിപ്പുകളും ഏതാണ്ട് സമാനമായ രീതിയിലാണ്. തുടക്കത്തിൽ ചെറിയ തുക നിക്ഷേപിക്കുന്നവർക്കുപോലും തട്ടിപ്പുകാർ അമിത ലാഭം നൽകും. ഇതോടെ തട്ടിപ്പുകാരിൽ ഇരകൾക്ക് കൂടുതൽ വിശ്വാസമാകും. പിന്നീട് നിക്ഷേപിച്ചതിനേക്കാൾ രണ്ടോ മൂന്നോ ഇരട്ടി ലാഭം നേടിയതായി സ്‌ക്രീൻഷോട്ട് നൽകും. എന്നാൽ ഇത് സ്‌ക്രീൻഷോട്ട് മാത്രമാണെന്നും പിൻവലിക്കാൻ ആകില്ലെന്നും നിക്ഷേപകർക്ക് വൈകിയാണ് മനസിലാകുന്നത്.

പണം പിൻവലിക്കാൻ ആഗ്രഹിക്കുമ്പോൾ ജിഎസ്ടിയുടെയും നികുതിയുടെയും മറവിൽ തട്ടിപ്പുകാർ കൂടുതൽ പണം തട്ടിയെടുക്കുന്നു.തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് തട്ടിപ്പിന് ഇരയാകാതെ വിവേകത്തോടെ പെരുമാറുന്നതാണ്. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം [ GOLDEN HOUR ] തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime gov in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

സിഗ്നലുകളില്ലാതെ ദേശീയപാത 66ൽ കാസർഗോഡ് തലപ്പാടിമുതൽ കഴക്കൂട്ടം വരെ സഞ്ചരിക്കാൻ സാധിക്കും.സംസ്ഥാനത്തെ സിഗ്നലുകളില്ലാത്ത 603 കിലോമീറ്റർ നീളത്തിലുള്ള ആദ്യത്തെ പ്രധാന റോടായി ഈ പാത മാറും.

കഴക്കൂട്ടത്ത് നിന്നും ഇടപ്പള്ളി വരെയും തടസ്സമില്ലാതെ എളുപ്പത്തിൽ തന്നെ യാത്ര ചെയ്യാനാകും. വെറും മൂന്നര മണിക്കൂറിൽ ഈ യാത്ര പൂർത്തീകരിക്കും. ഈ റോഡ് പൂർത്തിയാകുന്നതോടെ കാസർകോട് നിന്ന് തിരുവന്തപുരത്തേക്ക് 100 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ചാൽ ഏഴു മണിക്കൂർ കൊണ്ട് എത്താൻ സാധിക്കും. എല്ലാ ജങ്ഷനുകളിലും മേൽപ്പാലം ഉണ്ടാക്കിയാകും ഇത് സാധ്യമാവുക.


ഈ പദ്ധതി മൂന്നു കൊല്ലത്തിനകം പൂർത്തിയാകുമെന്നാണ് റിപ്പോർട്ട്. അത് പോലെ ദേശീയപാത 66ൽ 12 ടോൾബൂത്തുകളാണ് ഉള്ളത്. നിലവിൽ ദേശീയപാത പൂർത്തിയായ കഴക്കൂട്ടം മുതൽ മുക്കോല വരെയാകും സിഗ്നൽ ഉണ്ടാവുക. റോഡ് മുറിച്ചു കടക്കുന്നതിനായി 400 ലധികം അടിപ്പാതകളാണ് പണിയുന്നത്. റോഡിൽ യാത്ര ദൂരം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി മുന്നോട്ട് പോകുന്നത് .

പുതുതലമുറ ആകാശ് മിസൈൽ വിജയകരമായി പരീക്ഷിച് ഡിആർഡിഒ. പരീക്ഷണം നടത്തിയത് ഒഡീഷയിലെ ചാന്ദിപ്പൂരിലുള്ള ഇന്റഗ്രെറ്റഡ് ടെസ്റ്റ് റേഞ്ചിലായിരിന്നു. മിസൈൽ സംവിധാനത്തിന്റെ ശേഷി ഐടിആറിൽ നിന്നുള്ള റഡാറുകൾ, ടെലിമെട്രി, ഇലക്ട്രോ ഒപ്റ്റിക്കൽ ട്രാൿക്കിങ് സിസ്റ്റം എന്നിവയിൽ നിന്നും പരിശോധിച്ചു.പുതുതലമുറ ആകാശ് മിസൈൽ രൂപകൽപന ചെയ്തിരിക്കുന്നത് ഡിആർഡിഒ ആണ്. മിസൈൽ പരീക്ഷണം നടന്നത് ഡിആർഡിഒ, ഭാരത് ഡൊമിനിക്സ് ലിമിറ്റഡ് , ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു.

മിസൈലിന്റെ വിജയകരമായ പരീക്ഷണം രാജ്യത്തിൻറെ പ്രതിരോധശേഷി കൂടുതലായി വർധിപ്പിക്കുമെന്ന് രാജ്നാഥ് സിങ്പറഞ്ഞു. ഇവയ്ക്ക് താഴ്ന്ന ഉയരത്തിൽ പറക്കാനും കഴിയും. റഡാറിൽ കൂടുതൽ ഉയരത്തിൽ പരത്തുന്ന മിസൈലുകൾ എളുപ്പത്തിൽ കാണാവുന്നത് കൊണ്ടാണ് പുതുതലമുറ മിസൈലുകൾ കൂടി സൈന്യത്തിന്റെ ഭാഗമാകുന്നത്.