Sports (Page 182)

തിരുവനന്തപുരം: ഒളിംപിക്‌സില്‍ ചരിത്ര നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ ഹോക്കി ടീമിലെ മലയാളി താരം പി.ആര്‍. ശ്രീജേഷിനെ അഭിനന്ദനമറിയിച്ച് കേരള മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും.

മലയാളി ഗോള്‍ കീപ്പര്‍ പി.ആര്‍. ശ്രീജേഷിന്റെ നേട്ടത്തില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ട്വീറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു.

വെങ്കല മെഡല്‍ മത്സരത്തില്‍ ജര്‍മനിയുടെ നിരവധി ആക്രമണങ്ങള്‍ തട്ടിത്തെറിപ്പിച്ചത് ശ്രീജേഷിന്റെ കാവല്‍മികവാണെന്നും, അദ്ദേഹത്തിന് അര്‍ഹമായ എല്ലാ അംഗീകാരവും കേരള സര്‍ക്കാര്‍ നല്‍കുമെന്നും കായികമന്ത്രി വി. അബ്ദുറഹിമാനും ചൂണ്ടിക്കാട്ടി.

മാത്രമല്ല, ഹോക്കിയുടെ പ്രചാരണത്തിന് കായികവകുപ്പ് വിപുലമായ പരിപാടികള്‍ ആവിഷ്‌കരിക്കും, കേരളത്തില്‍ കൂടുതല്‍ ഹോക്കി ടര്‍ഫുകള്‍ ഒരുക്കും, ഹോക്കി ടൂര്‍ണമന്റെുകളും സംഘടിപ്പിക്കും, ഹോക്കിയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാനുള്ള പരിപാടികളും പദ്ധതികളും നടപ്പാക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.

പൊതുവിദ്യാഭ്യാസ വകുപ്പിലെ സ്‌പോര്‍ട്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ കൂടിയായ ശ്രീജേഷിനെ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിക്കുകയും ചെയ്തിരുന്നു.

കരുത്തരായ ജര്‍മനിയെ നാലിനെതിരെ അഞ്ച് ഗോളിന് തകര്‍ത്താണ് ഇന്ത്യ വെങ്കലം നേടി ടോക്കിയോയില്‍ ചരിത്രം കുറിച്ചത്.

ടോക്കിയോ: ഒളിംപിക്‌സില്‍ വെങ്കല മെഡലിനായി പോരാട്ടത്തിന് ഇറങ്ങുന്ന ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് വമ്പന്‍ പാരിതോഷികം പ്രഖ്യാപിച്ച് ഗുജറാത്തിലെ പ്രമുഖ രത്‌ന വ്യാപാരിയായ സാവ്ജി ധൊലാക്കിയ. ബ്രിട്ടനെ വീഴ്ത്തി രാജ്യത്തിന് വേണ്ടി വെങ്കലം നേടിയാല്‍ ഇന്ത്യന്‍ ടീം അംഗങ്ങളില്‍ വീടില്ലാത്തവര്‍ക്ക് സ്വപ്നവീട് സ്വന്തമാക്കാനായി 11 ലക്ഷം രൂപയും വീടുള്ളവര്‍ക്ക് കാര്‍ വാങ്ങാനായി അഞ്ച് ലക്ഷം രൂപയും സമ്മാനമായി നല്‍കുമെന്നാണ് ധൊലാക്കിയ പ്രഖ്യാപിച്ചിരിക്കുന്നത്.

ടോക്കിയോയിലെ പ്രകടനങ്ങളിലൂടെ നമ്മുടെ പെണ്‍കുട്ടികള്‍ ചരിത്രം രചിക്കുകയാണെന്നും, രാജ്യത്തിന്റെ അഭിമാനമായ ഇന്ത്യന്‍ വനിതാ താരങ്ങളുടെ മനോവീര്യം കൂട്ടാനാണ് പാരിതോഷികം പ്രഖ്യാപിക്കുന്നതെന്നും ധൊലാക്കിയ ഹരികൃഷ്ണ എക്‌സ്‌പോര്‍ട്‌സ് ഗ്രൂപ്പ് എന്ന സ്ഥാപനത്തിന്റെ ഉടമയായ ധൊലാക്കിയ പറഞ്ഞു.

അതേസമയം, വെങ്കല മെഡലിനായി ഇന്ത്യന്‍ വനിതാ ഹോക്കി ടീം പോരാടേണ്ടത് നിലവിലെ ചാമ്പ്യന്‍മാരായ ബ്രിട്ടനോടാണ്. ബ്രിട്ടനുമായുള്ള ഇന്ത്യയുടെ ഏറ്റുമുട്ടല്‍ അത്ര എളുപ്പമാകില്ല. എന്നാല്‍ കരുത്തരായ ഓസ്ട്രേലിയയെ അട്ടിമറിച്ചാണ് ഇന്ത്യന്‍ വനിതകള്‍ ചരിത്രത്തിലാദ്യമായി സെമിയിലെത്തിയത് എന്നത് ടീമിന് ആത്മവിശ്വാസം നല്‍കുന്നതാണ്.

ടോക്കിയോ: ഒളിംപിക്‌സില്‍ വെങ്കല മെഡലിനായി ഇന്ത്യന്‍ വനിതാ ഹോക്കി ടീം പോരാടേണ്ടത് നിലവിലെ ചാമ്പ്യന്‍മാരായ ബ്രിട്ടനോട്. ബ്രിട്ടനുമായുള്ള ഇന്ത്യയുടെ ഏറ്റുമുട്ടല്‍ അത്ര എളുപ്പമാകില്ല. എന്നാല്‍ കരുത്തരായ ഓസ്‌ട്രേലിയയെ അട്ടിമറിച്ചാണ് ഇന്ത്യന്‍ വനിതകള്‍ ചരിത്രത്തിലാദ്യമായി സെമിയിലെത്തിയത് എന്നത് ടീമിന് ആത്മവിശ്വാസം നല്‍കുന്നതാണ്.

അതേസമയം, ഗ്രൂപ്പ് ഘട്ടത്തില്‍ ഇരു ടീമുകളും ഏറ്റു മുട്ടിയപ്പോള്‍ ഇന്ത്യ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ബ്രിട്ടനു മുന്നില്‍ അടിയറവ് പറഞ്ഞിരുന്നു.

സെമിയില്‍ അര്‍ജന്റീനയോട് പൊരുതി തോറ്റാണ് ഇന്ത്യന്‍ പെണ്‍പട ഫൈനല്‍ കാണാതെ പുറത്തായത്. ബ്രിട്ടനാകട്ടെ, നെതര്‍ലന്‍ഡ്‌സിനോട് ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ന്നടിഞ്ഞാണ് വെങ്കല മെഡല്‍ പോരാട്ടത്തിന് ഇറങ്ങുന്നത്.

വമ്പന്‍ തോല്‍വി നേരിട്ടെത്തുന്ന ബ്രിട്ടനേക്കാള്‍ ആത്മവിശ്വാസത്തിലാകും ഇന്ത്യ പോരാട്ടത്തിനിറങ്ങുക. ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി നേരിട്ട ഇന്ത്യന്‍ പെണ്‍പടയക്ക് പകരം വീട്ടാനുള്ള അവസരം കൂടിയാണ് ബ്രിട്ടനെതിരെയുള്ള വെങ്കല പോരാട്ടം. വെള്ളിയാഴ്ച ഇന്ത്യന്‍ സമയം രാവിലെ ഏഴ് മണിക്കാണ് മത്സരം.

ടോക്കിയോ: നാല് പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഹോക്കി ടീം ഇന്ത്യയ്ക്കായി ഉയര്‍ത്തിയ വെങ്കലത്തിനു പിന്നില്‍ മലയാളിയുടെ കരുത്തുറ്റ കരങ്ങളും. എറണാകുളം കിഴക്കമ്പലം സ്വദേശിയായ പി ആര്‍ ശ്രീജേഷിന്റെ മികവുറ്റ പ്രകടനമാണ് ഇന്ത്യയുടെ ചരിത്ര നേട്ടത്തിനു പിന്നില്‍.

2006 മുതല്‍ ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ തുടങ്ങിയ ശ്രീജേഷിന്റെ കഠിനാധ്വാനത്തിന്റെയും നിരന്തരമായ പ്രയത്‌നത്തിന്റെയും ഫലമാണ് ഈ മെഡല്‍ നേട്ടം. ഇന്ത്യന്‍ ഹോക്കിയുടെ ഏറ്റവും വലിയ ശക്തിയാണ് ഇന്ന് പി ആര്‍ ശ്രീജേഷ്.

ഒന്നും എളുപ്പമല്ല. കഠിനാധ്വാനമില്ലാതെ വിജയങ്ങളുണ്ടാകില്ല. ടോക്കിയോയില്‍ കാഴ്ചകാണാനല്ല ടീം പോകുന്നത്’ എന്നായിരുന്നു ഒളിമ്പിക്സിന് പുറപ്പെടും മുമ്പ് ശ്രീജേഷ് പറഞ്ഞത്. അത് അന്വര്‍ത്ഥമാക്കി ജര്‍മനിയെ കാഴ്ചക്കാരാക്കി മാറ്റിയിരിക്കുകയാണ് ഇന്ത്യന്‍ പട. വെങ്കലപ്പോരാട്ടത്തില്‍ ജര്‍മനിയെ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

കളിയുടെ അവസാന ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ പ്രതിരോധനിരയിലെ പാളിച്ചകള്‍ കാരണം പാഞ്ഞുവന്ന ജര്‍മന്‍ ഷോട്ടുകള്‍ പലവട്ടം ശ്രീജേഷ് തട്ടിയകറ്റി. അവസാന സെക്കന്‍ഡുകളില്‍ ജര്‍മന്‍ നിര തൊടുത്ത പെനാല്‍റ്റി കോര്‍ണറുകളില്‍ നിന്നും അതിശയിപ്പിക്കുന്ന പ്രകടനത്തിലൂടെയാണ് ശ്രീജേഷ് ഇന്ത്യന്‍ വല കാത്തത്.

1972-ലെ മ്യൂണിക് ഒളിംപിക്‌സില്‍ ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ മാനുവല്‍ ഫ്രെഡറിക്കിനുശേഷം ഒളിംപിക്സില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ മലയാളിയെന്ന പട്ടവും ഇനി ശ്രീജേഷിന് സ്വന്തം. കേരളംപോലെ ഹോക്കിക്ക് തീരെ സ്വാധീനമില്ലാത്ത സംസ്ഥാനത്തു നിന്ന് ഒന്നരപതിറ്റാണ്ട് ഇന്ത്യന്‍ നിരയില്‍ കളിക്കുന്നതില്‍ ഓരോ മലയാളിക്കും അഭിമാനിക്കാം.

ടോക്കിയോ: ഒളിംപിക്സ് ഹോക്കിയില്‍ നാലുപതിറ്റാണ്ടിന് ശേഷം ഇന്ത്യയ്ക്ക് മെഡല്‍ നേട്ടം. ലൂസേഴ്സ് ഫൈനലില്‍ കരുത്തരായ ജര്‍മനിയെ തറപറ്റിച്ചാണ് ഇന്ത്യയുടെ വെങ്കല നേട്ടം. നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യ ജര്‍മനിയെ വീഴ്ത്തിയത്. ഇതോടെ ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യ നേടുന്ന അഞ്ചാമത്തെ മെഡല്‍ ഹോക്കി ടീമിന്റെ വകയായി.

ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പിന്നിലായിരുന്ന ഇന്ത്യ മികച്ച തിരിച്ചുവരവിലൂടെയാണ് മത്സരവും കൈപ്പിടിയിലൊതുക്കിയത്. സിമ്രന്‍ജീത് സിങ്ങിന്റെ ഇരട്ടഗോളുകളുടെ മികവിലാണ് ഇന്ത്യയുടെ വിജയം. 17, 34 മിനിറ്റുകളിലാണ് സിമ്രന്‍ജീത് ലക്ഷ്യം കണ്ടത്. ഹാര്‍ദിക് സിങ്, ഹര്‍മന്‍പ്രീത് സിങ് , രൂപീന്ദര്‍പാല്‍ സിങ് എന്നിവരുടെ വകയാണ് മറ്റു ഗോളുകള്‍.

ജര്‍മനിയുടെ ഗോളോടെയായിരുന്നു മത്സരത്തിന്റെ തുടക്കം. തിമൂര്‍ ഒറൂസാണ് ജര്‍മനിക്ക് വേണ്ടി ഗോള്‍ നേടിയത്. നിക്കളാസ് വെല്ലെന്‍ , ബെന്‍ഡിക്ട് ഫുര്‍ക് , ലൂക്കാസ് വിന്‍ഡ്‌ഫെഡര്‍ എന്നിവരും ഇന്ത്യന്‍ പ്രതിരോധത്തെ മറികടന്ന് ഗോളുകള്‍ നേടി.

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഒളിംപിക്‌സ് സംഘത്തെ സ്വാതന്ത്ര്യദിനത്തില്‍ പ്രത്യേക അതിഥികളായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിലേക്ക് ക്ഷണിക്കും. ചെങ്കോട്ടയിലെ ചടങ്ങുകള്‍ക്ക് പുറമേ ഇന്ത്യന്‍ സംഘത്തെ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ വസതിയിലേക്കും ക്ഷണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ, പുരുഷ ഹോക്കി സെമിയില്‍ തോല്‍വി വഴങ്ങിയ ഇന്ത്യന്‍ ടീമിനെ പ്രധാനമന്ത്രി ആശ്വസിപ്പിച്ചിരുന്നു. ജയവും തോല്‍വിയും ജീവിതത്തിന്റെ ഭാഗമാണെന്നും, ടീം നന്നായി പൊരുതി. വെങ്കല പോരാട്ടത്തിനും ഭാവി മത്സരങ്ങള്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു. ടീമിലെ താരങ്ങളെ ഓര്‍ത്ത് രാജ്യം അഭിമാനിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു.

മാത്രമല്ല, നൂറ് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ദുരന്തത്തിനെതിരേ പോരാടുന്നതിനിടയിലാണ് ഈ നേട്ടമെന്നത് മറക്കരുതെന്നും, പല ഇനങ്ങളിലും രാജ്യം ആദ്യമായാണ് യോഗ്യത നേടുന്നത്. യോഗ്യത നേടുക മാത്രമല്ല, മികച്ച മത്സരം കാഴ്ചവെച്ചെന്നും അദ്ദേഹം മറ്റൊരു വേദിയിലും ചൂണ്ടിക്കാട്ടിയിരുന്നു.

ടോക്കിയോ: ഒളിംപിക്‌സില്‍ പുരുഷന്മാരുടെ ജാവ്‌ലിന്‍ ത്രോയില്‍ ഒന്നാം സ്ഥാനക്കാരനായി ഫൈനല്‍ ടിക്കറ്റ് നേടി ഇന്ത്യയുടെ നീരജ് ചോപ്ര. തന്റെ ആദ്യ ശ്രമത്തില്‍ തന്നെ 86.65 മീറ്റര്‍ എറിഞ്ഞാണ് ഇന്ത്യന്‍ താരം ഗ്രൂപ്പ് എയില്‍ നിന്ന് നേരിട്ട് യോഗ്യത നേടിയത്.

ജര്‍മ്മന്‍ ജാവ്‌ലിന്‍ ഇതിഹാസം ജോഹാന്‍സ് വെറ്ററിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യന്‍ താരം ഫൈനലില്‍ കടന്നത്. 83.50 ആയിരുന്നു നേരിട്ടുള്ള യോഗ്യതയ്ക്കുള്ള ദൂരം.

ഇന്ത്യന്‍ താരത്തിന്റെ പേഴ്‌സണല്‍ ബെസ്റ്റ് 88.07 മീറ്ററാണ്. ഫൈനല്‍ അനായാസം ഉറപ്പാക്കിയ നീരജ് ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. ശനിയാഴ്ചയാണ് ഫൈനല്‍.

ടോക്കിയോ: ഒളിംപിക്‌സില്‍ ഇന്ത്യയുടെ വനിതാ ബോക്‌സര്‍ ലവ്‌ലിന ബോര്‍ഗൊഹെയ്‌ന് വെങ്കലം. ബോക്‌സിങ്ങില്‍ വനിതകളുടെ 69 കിലോഗ്രാം വെല്‍റ്റര്‍ വെയ്റ്റ് വിഭാഗത്തിലാണ് ലവ്‌ലിന ഇന്ത്യയ്ക്കായി മെഡല്‍ നേടിയത്.

സെമി ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം തുര്‍ക്കിയുടെ ബുസെനാസ് സുര്‍മെലെനിയോട് തോല്‍വി വഴങ്ങിയാണ് ലവ്‌ലിന വെങ്കല മെഡലില്‍ ഒതുങ്ങിയത്. സ്‌കോര്‍: 5-0

ഒളിംപിക്‌സില്‍ കന്നിക്കാരിയായ ലവ്‌ലിനയ്‌ക്കെതിരേ പരിചയ സമ്പത്തിന്റെ കരുത്തിലാണ് തുര്‍ക്കി താരം വിജയം സ്വന്തമാക്കിയത്. വിജയിച്ചിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് വേണ്ടി ബോക്‌സിങ്ങില്‍ ഒളിമ്പിക്‌സില്‍ ഫൈനല്‍ കളിക്കുന്ന ആദ്യ താരം എന്ന നേട്ടം സ്വന്തമാക്കാന്‍ താരത്തിന് കഴിയുമായിരുന്നു.

ക്വാര്‍ട്ടറില്‍ പുറത്തെടുത്ത അസാമാന്യ പ്രകടനം സെമിയില്‍ തുര്‍ക്കി താരത്തിനെതിരെ ആവര്‍ത്തിക്കാനാകാതെ പോയതോടെയാണ് ലവ്‌ലിനയുടെ പോരാട്ടം വെങ്കലത്തില്‍ അവസാനിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനീസ് തായ്‌പേയിയുടെ നീന്‍ ചിന്‍ ചെന്നിനെ അട്ടിമറിച്ചു സെമിയിലെത്തിയപ്പോള്‍ത്തന്നെ ലവ്‌ലിന ഒളിംപിക്‌സ് മെഡല്‍ ഉറപ്പിച്ചിരുന്നു.

മിരാബായ് ചാനുവിനും പി വി സിന്ധുവിനും ശേഷം ഈ ഒളിംപിക്‌സില്‍ ഇന്ത്യ നേടുന്ന മൂന്നാമത്തെ മെഡലാണിത്. വിജേന്ദര്‍ സിങ്ങിനും (2008) മേരി കോമിനും (2012) ശേഷം ബോക്‌സിങ്ങില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടുന്ന താരം എന്ന ബഹുമതിയും ഇനി ലവ്‌ലിനയ്ക്ക് സ്വന്തം. മേരി കോമിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിത കൂടിയാണ് ലവ്‌ലിന. അസമില്‍നിന്ന് ഒളിമ്പിക്‌സിന് യോഗ്യത നേടുന്ന ആദ്യ വനിതയയാണവര്‍.

നോട്ടിന്‍ഹാം: പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30 നാണ് ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുക.

നോട്ടിന്‍ഹാമിലെ ട്രെന്റ് ബ്രിഡ്ജിലാണ് ആദ്യ ടെസ്റ്റ് മത്സരം നടക്കുക. അഞ്ച് ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പര ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്.

ഇന്ത്യയില്‍ 3-1ന് ടെസ്റ്റ് പരമ്പര തോറ്റതിന് മറുപടി നല്‍കാന്‍ ഇംഗ്ലണ്ടിന് ലഭിക്കുന്ന അവസരമാണിത്. ഇംഗ്ലണ്ടിനുമേല്‍ സ്വന്തമാക്കിയ ആധിപത്യം തുടരാനാണ് ഇന്ത്യയുടെ പോരാട്ടം.

പരിക്കുകള്‍ വേട്ടയാടിയ ടെസ്റ്റ് ടീമിലേക്ക് ഒരിടവേളയ്ക്ക് ശേഷം അനിവാര്യമായ തിരിച്ചുവരവ് നടത്തുകയാണ് കെ.എല്‍.രാഹുല്‍. ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍ എന്നിവര്‍ക്ക് പരുക്കേറ്റ സാഹചര്യത്തില്‍ കെ.എല്‍.രാഹുല്‍ ആയിരിക്കും രോഹിത് ശര്‍മയ്ക്കൊപ്പം ഇന്ത്യയുടെ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക.

ടോക്കിയോ: ഒളിംപിക്സ് പുരുഷ ഹോക്കി സെമിയില്‍ പരാജയപ്പെട്ട ഇന്ത്യന്‍ ടീമിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജയവും തോല്‍വിയും ജീവിതത്തിന്റെ ഭാഗമാണ്, ടീം നന്നായി പൊരുതി. വെങ്കല പോരാട്ടത്തിനും ഭാവി മത്സരങ്ങള്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു.ടീമിലെ താരങ്ങളെ ഓര്‍ത്ത് രാജ്യം അഭിമാനിക്കുന്നതായും പ്രധാനമന്ത്രി തന്റെ ട്വീറ്റര്‍ അക്കൗണ്ടില്‍ കൂടി അറിയിച്ചു.

നിലവിലെ ലോക ചാമ്പ്യന്‍മാരായ ബെല്‍ജിയത്തോട് 2-5നാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. അവസാന ക്വാര്‍ട്ടറില്‍ നേടിയ മൂന്ന് ഗോളാണ് ബെല്‍ജിയത്തിന് ഫൈനല്‍ ടിക്കറ്റിന് വഴിയൊരുക്കിയത്. ആദ്യ ക്വാര്‍ട്ടറില്‍ ഇന്ത്യ 2-1ന് മുന്നിലായിരുന്നു. രണ്ടാം ക്വാര്‍ട്ടറില്‍ ബെല്‍ജിയം ഇന്ത്യയ്‌ക്കൊപ്പമെത്തി. മൂന്നാം ക്വാര്‍ട്ടറില്‍ ആരും ഗോളടിച്ചില്ല. എന്നാല്‍, അവസാന ക്വാര്‍ട്ടറില്‍ അലക്‌സാണ്ടര്‍ ഹെന്‍ട്രിക്‌സ് രണ്ട് ഗോളടിച്ച് ബെല്‍ജിയത്തെ മുന്നിലെത്തിച്ചു.

ഇന്ത്യന്‍ നിരയില്‍ മന്‍ദീപ് സിംഗും, ഹര്‍മന്‍ പ്രീത് സിംഗുമാണ് ഗോളുകള്‍ നേടിയത്. ഇനി വെങ്കലത്തിനായി ഇന്ത്യയ്ക്ക് മത്സരിക്കാം. ഓസ്ട്രേലിയ-ജര്‍മനി സെമിയില്‍ തോല്‍ക്കുന്നവരുമായാണ് ഇന്ത്യ പൊരുതേണ്ടത്.