ഇന്ത്യ നൽകിയ 3 യുദ്ധ വിമാനങ്ങൾ പറത്താൻ കഴിയുന്ന പൈലറ്റുമാർ മാലദ്വീപ് സൈന്യത്തിൽ ഇല്ല; മാലദ്വീപ് പ്രതിരോധ മന്ത്രി
മാലെ: മാലദ്വീപിൽ നിന്നുള്ള ഇന്ത്യൻ സൈന്യത്തിന്റെ പിന്മാറ്റത്തെക്കുറിച്ച് സംസാരിക്കാനായി വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ നിർണായക വെളിപ്പെടുത്തലുമായി പ്രതിരോധ മന്ത്രി ഗസ്സാൻ മൗമൂൻ. ഇന്ത്യ നൽകിയ മൂന്ന് യുദ്ധ വിമാനങ്ങൾ പറത്താൻ കഴിയുന്ന പൈലറ്റുമാർ മാലദ്വീപ് സൈന്യത്തിൽ ഇല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഇന്ത്യ നൽകിയ രണ്ട് ഹെലികോപ്റ്ററുകളും ഒരു ഡോർണിയർ വിമാനവും പറത്താൻ കഴിവുള്ള ആരും മാലദ്വീപ് ദേശീയ പ്രതിരോധ സേനയിൽ ഇല്ലെന്ന് മന്ത്രി അറിയിച്ചത്.
ഇന്ത്യൻ സൈനികരുടെ കീഴിൽ പരിശീലനം നടത്തിയിരുന്നുവെങ്കിലും അത് പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാലദ്വീപ് പ്രസിഡന്റായി ചൈന അനുകൂലിയായ മുഹമ്മദ് മുയിസു അധികാരത്തിലേറിയതോടെയാണ് ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധം വഷളായത്.
76 ഇന്ത്യൻ സൈനികർ മേയ് പത്തിനകം മാലദ്വീപ് വിടണമെന്നായിരുന്നു മുയിസു നൽകിയിരുന്ന നിർദ്ദേശം. ഇതോടെ ഇന്ത്യ സൈനികരെ തിരിച്ചുവിളിച്ചു. മാലദ്വീപിലെ സൈനികരെ പരിശീലിപ്പിക്കുന്നതിനായാണ് ഇന്ത്യൻ സൈനികർ അവിടേക്കെത്തിയത്. മുൻ പ്രസിഡന്റുമാരായ മുഹമ്മദ് നഷീദ്, അബ്ദുള്ള യമീൻ എന്നിവരുടെ കാലഘട്ടത്തിലാണ് ഇന്ത്യ മാലദ്വീപിന് ഹെലികോപ്റ്ററുകൾ നൽകിയത്.