International (Page 193)

രാധകരുടെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി പിഎസ്ജിയ്ക്കായി അരങ്ങേറ്റം കുറിച്ചു. റെയിംസിനെതിരായ മത്സരത്തില്‍ 66-ാം മിനിറ്റില്‍ പകരക്കാരനായാണ് മെസി ഇറങ്ങിയത്.

നെയ്മറിന് പകരക്കാരനായെത്തിയ മെസിയെ വന്‍ ആരവത്തോടെയാണ് ആരാധകര്‍ വരവേറ്റത്. മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് പിഎസ്ജി ജയിച്ചു. കിലിയന്‍ എംബാപ്പെയാണ് ഇരു ഗോളും നേടിയത്. 16, 63 മിനുറ്റുകളിലായിരുന്നു എംബാപ്പെയുടെ ഗോളുകള്‍.

സീസണില്‍ കളിച്ച നാല് മത്സരങ്ങളും ജയിച്ച ഏക ടീമായ പിഎസ്ജിയാണ് ഫ്രഞ്ച് ലീഗ് പോയിന്റ് പട്ടികയില്‍ മുന്നില്‍. 17-ാം സ്ഥാനക്കാരാണ് റെയിംസ്.

അതേസമയം, പിഎസ്ജിക്കായി എംബാപ്പെ ഇനി കളത്തിലിറങ്ങാന്‍ സാധ്യതയില്ല. റയല്‍ മാഡ്രിഡുമായി താരം ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാബൂള്‍: അഫ്ഗാന്‍ ഭരണം പിടിച്ചടക്കിയ താലിബാന്‍ ഇന്ത്യയുമായി നയതന്ത്രബന്ധം നിലനിര്‍ത്താന്‍ നീക്കം ആരംഭിച്ചു. ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന് താലിബാന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. സാംസ്‌കാരിക, വാണിജ്യ, രാഷ്ട്രീയ ബന്ധം തുടരുമെന്നാണ് താലിബാന്റെ പ്രസ്താവന.

അഫ്ഗാനുമായി ഇന്ത്യയ്ക്ക് മികച്ച നയതന്ത്ര ബന്ധമാണ് നേരത്തെ ഉണ്ടായിരുന്നത്. അഫ്ഗാന്‍ ഇന്ത്യയുടെ ബദ്ധശത്രുവായ താലിബാന്റെ ഭരണത്തിന്റെ കീഴിലായതോടെ എല്ലാ ബന്ധങ്ങളും രാജ്യം വിച്ഛേദിച്ചിരുന്നു.

അതേസമയം ഇന്ത്യയിലുള്ള അഫ്ഗാന്‍ പൗരന്മാര്‍ക്ക് കേന്ദ്രം വിസ നീട്ടി നല്‍കിയിട്ടുണ്ട്, രണ്ടുമാസത്തേക്കാണ് വിസ നീട്ടി നല്‍കിയത്.

ഇസ്ലാമാബാദ്: താലിബാന് രൂപം നൽകിയത് പാകിസ്താനാണെന്ന് വെളിപ്പെടുത്തൽ. അഫ്ഗാനിസ്താൻ മുൻ ഉപ വിദേശകാര്യമന്ത്രി മഹ്മൂദ് സൈക്കലാണ് താലിബാന്റെ സൃഷ്ടിക്ക് പിന്നിൽ പാകിസ്താനാണെന്ന് വെളിപ്പെടുത്തിയത്. ഇന്ത്യയെ നേരിടുക എന്ന ഉദ്ദേശ്യത്തോടെയാണ് പാകിസ്താൻ താലിബാന് രൂപം നൽകിയതെന്നും പാക് മുൻ പ്രധാനമന്ത്രി പർവേസ് മുഷറഫിന്റെ വാക്കുകളെ ആധാരമാക്കി മഹ്മൂദ് സൈക്കൽ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ത്യയെ നേരിടാനാണ് പാകിസ്താൻ താലിബാനെ സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു. അടിമത്തത്തിന്റെ ചങ്ങലകളെ താലിബാൻ തകർക്കുമെന്നാണ് ഇമ്രാൻ ഖാന്റെ വിശ്വാസം. എസ് എം ഖുറേഷി, യൂസഫ് മൂദ് എന്നിവരാകട്ടെ താലിബാനു വേണ്ടി ലോകത്തിനു മേൽ സമ്മർദ്ദം ചെലുത്തുന്ന തിരക്കിലാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇസ്ലാമിക് സ്റ്റേറ്റ് ഖുറാസൻ ഗ്രൂപ്പിൽ അഫ്ഗാൻ , പാക് പൗരൻമാരുണ്ട്, അൽ-ഖ്വയ്ദയുടെ നേതൃത്വത്തിന്റെ ഒരു പ്രധാന ഭാഗം താമസിക്കുന്നതും പാകിസ്താൻ – അഫ്ഗാൻ അതിർത്തി പ്രദേശത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

താലിബാനും ഇസ്ലാമിക് സ്റ്റേറ്റ് ഖുറാസനും അൽ-ഖ്വയ്ദയും തമ്മിൽ പുതുതായി ബന്ധം സ്ഥാപിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടോക്കിയോ: ദേശീയ കായികദിനത്തില്‍ ഇന്ത്യക്ക് അഭിമാനമായി പാരാലിമ്പിക്സില്‍ ഇരട്ടവെള്ളി. ടേബിള്‍ടെന്നീസില്‍ ഭവിനാബെന്‍ പട്ടേലും ഹൈജമ്ബില്‍ നിഷാദ്കുമാറും വെള്ളി നേടി. ഡിസ്‌കസ്‌ത്രോയില്‍ വിനോദ്കുമാര്‍ വെങ്കലം നേടിയെങ്കിലും എതിര്‍ടീം അപ്പീല്‍ നല്‍കിയതിനാല്‍ മത്സരഫലം പുനഃപരിശോധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

വനിതകളുടെ ടേബിള്‍ടെന്നീസില്‍ അരയ്ക്കുതാഴെ തളര്‍ന്നവരുടെ ക്ലാസ് 4 വിഭാഗത്തിലാണ് ചക്രക്കസേരയില്‍ മത്സരിച്ച മുപ്പത്തിനാലുകാരി ഭവിനയുടെ നേട്ടം. ഫൈനലില്‍ ലോക ഒന്നാംറാങ്കുകാരിയായ ചൈനയുടെ യിങ് സോയു പത്തൊമ്പത് മിനിറ്റില്‍ 11-7, 11-5, 11-6ന് ജയിച്ചുകയറി. ഗ്രൂപ്പ് മത്സരത്തിലും ഭവിന ചൈനക്കാരിയോട് തോറ്റിരുന്നു. പിന്നീട് നാല് കളി ജയിച്ചാണ് ഫൈനലില്‍ കടന്നത്. ലോക രണ്ട്, മൂന്ന്, എട്ട്, ഒമ്പത് റാങ്കുകാരെ കീഴടക്കിയായിരുന്നു ഭവിനയുടെ തേരോട്ടം.

പുരുഷന്മാരുടെ ഹൈജമ്ബില്‍ ടി 47 വിഭാഗത്തിലാണ് നിഷാദ്കുമാര്‍ വെള്ളി നേടിയത്. ഇരുപത്തൊന്നുകാരന്‍ 2.06 മീറ്ററോടെ സ്വന്തം ഏഷ്യന്‍ റെക്കോഡിനൊപ്പമെത്തി. ഇതേ ഉയരം ചാടിയ അമേരിക്കയുടെ ഡള്ളസിനും വെള്ളി ലഭിച്ചു. നിഷാദ് 2.09 മീറ്റര്‍ ചാടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അമേരിക്കയുടെ റോഡെറിക് ടൗണ്‍സെന്‍ഡ് 2.15 മീറ്റര്‍ ചാടി ലോകറെക്കോഡിട്ടാണ് സ്വര്‍ണം സ്വന്തമാക്കിയത്.

ഡിസ്‌കസ്‌ത്രോയില്‍ എഫ് 52 വിഭാഗത്തിലാണ് വിനോദ്കുമാര്‍ മത്സരിച്ചത്. 19.91 മീറ്റര്‍ എറിഞ്ഞ് ഏഷ്യന്‍ റെക്കോഡിട്ട് വെങ്കലം നേടിയെങ്കിലും മണിക്കൂറുകള്‍ക്കകം താല്‍ക്കാലികമായി തടഞ്ഞു. വിനോദിന്റെ യോഗ്യത സംബന്ധിച്ചാണ് പരാതി. തീരുമാനം ഇന്നുണ്ടാകും.

മെഡല്‍ നേടിയ താരങ്ങളെ രാഷ്ട്രപതി രാംനാഥ് കോവിന്ദും, പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉള്‍പ്പടെയുള്ളവര്‍ അഭിനന്ദിച്ചു.

ടോക്കിയോ: പാരാലിമ്പിക്സില്‍ ആദ്യ സുവര്‍ണ നേട്ടവുമായി ഇന്ത്യ. വനിതകളുടെ പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍സിലാണ് ഇന്ത്യയുടെ ആവണി ലെഖാര സ്വര്‍ണം നേട്ടം സ്വന്തമാക്കിയത്.

ലോക റെക്കോഡോടെയാണ് അവനിയുടെ സ്വര്‍ണ നേട്ടം. 249.6 പോയിന്റോടെയാണ് അവനി റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. ഇതോടെ, പാരാലിമ്പിക്സില്‍ ഇന്ത്യയ്ക്കായി സ്വര്‍ണം നേടുന്ന ആദ്യ വനിതയെന്ന നേട്ടവും അവനി സ്വന്തമാക്കി.

ചൈനയുടെ ഷാംഗ് വണ്‍ വെള്ളിയും ഉക്രൈന്റെ ഐറിന ഷേഷ്ടനിക് വെങ്കലവും നേടി.

കാബൂൾ: കാബൂൾ വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണം നടത്തി അമേരിക്ക. കാബൂൾ വിമാനത്താവളം ലക്ഷ്യമിട്ട ചാവേറുകളെ ഡ്രോൺ ആക്രമണം നടത്തി വധിച്ചതായി അമേരിക്ക അറിയിച്ചു. രണ്ടു ദിവസത്തിനിടെ രണ്ടാം തവണയാണ് അമേരിക്ക കാബൂളിൽ വ്യോമാക്രമണം നടത്തുന്നത്. സ്വയം പ്രതിരോധ നീക്കമാണ് നടത്തിയതെന്നും അമേരിക്ക പറയുന്നു.

അതേസമയം സ്‌ഫോടനം നടന്നത് ജനവാസ മേഖലയിലാണെന്നും ഒരു കുട്ടി കൊല്ലപ്പെട്ടുവെന്നും കാബൂൾ പോലീസ് വ്യക്തമാക്കുന്നു. ഖാജി ബാഗ്റയിലെ ഗുലൈയിൽ ജനവാസ മേഖലയിൽ റോക്കറ്റ് പതിച്ചാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കാബൂളിൽ വീണ്ടുമൊരു ആക്രമണ സാധ്യതയുണ്ട് അമേരിക്ക മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് സ്‌ഫോടനം ഉണ്ടായത്. 36 മണിക്കൂറിനുള്ളിൽ ആക്രമണത്തിന് സാധ്യത ഉണ്ടെന്നാണ് പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകിയത്. ആക്രമണം നേരിടാൻ അമേരിക്കൻ സൈന്യത്തിന് ബൈഡൻ നിർദേശം നൽകുകയും ചെയ്തിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച കാബൂൾ വിമാനത്താവളത്തിന് പുറത്ത് ഇരട്ട സ്‌ഫോടനം നടന്നിരുന്നു. നൂറിലധികം പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മരിച്ചവരിൽ 97 അഫ്ഗാനിസ്താൻ സ്വദേശികളും 19 അമേരിക്കൻ പട്ടാളക്കാരും ഉൾപ്പെടുന്നു. ഇരുന്നൂറോളം പേർക്ക് സ്ഫോടനത്തിൽ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. നേരത്തെ താലിബാനും രഹസ്യാന്വേഷണ ഏജൻസികളും അക്രമണത്തിന് പിന്നിൽ ഐഎസ് ആണെന്ന് അറിയിച്ചിരുന്നു. ആക്രമിച്ചവർക്ക് മാപ്പില്ലെന്നും തിരിച്ചടിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ന്യൂഡൽഹി: കാബൂൾ വിമാനത്താവളം ആക്രമിച്ച ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസൻ (ISIS-K) ഭീകരസംഘടനയിൽ കേരളത്തിൽ നിന്നുള്ള 14 പേർ ഭാഗമാണെന്ന് റിപ്പോർട്ട്. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ബഗ്രാം ജയിലിൽ നിന്ന് താലിബാൻ മോചിപ്പിച്ച തീവ്രവാദികളിൽ ഉൾപ്പെട്ട 14 മലയാളികളും ആക്രമണം നടത്തിയ സംഘത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. കാബൂൾ വിമാനത്താവളത്തിലുണ്ടായ ബോംബാക്രമണത്തിൽ 13 യു എസ് സൈനികർ ഉൾപ്പടെ 170 പേരാണ് കൊല്ലപ്പെട്ടത്.

ഐസിസ്-കെയുടെ ഭാഗമായ 14 മലയാളികളിൽ ഒരാൾ മുമ്പ് വീട്ടിലേക്ക് വിളിച്ചിരുന്നതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ മറ്റ് 13 പേരെ കുറിച്ച് കൂടുതൽ വിവരങ്ങളില്ല. ഇവർ ഇപ്പോഴും ഐസിസ്-കെ ഭീകരവാദ ഗ്രൂപ്പിനൊപ്പം കാബൂളിലുണ്ടെന്നാണ് സൂചന. കാബുൾ വിമാനത്താവള ആക്രമത്തിൽ ഇവരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മലപ്പുറം, കാസർകോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ളവരാണ് ഇവരെന്നും റിപ്പോർട്ടിൽ വിശദമാക്കുന്നു.

അഫ്ഗാനിസ്താനിലും പാകിസ്താനിലും സജീവമായ ഐസിസിന്റെ പ്രാദേശിക അനുബന്ധ സംഘടനയാണ് ഐസിസ് – കെ (Isis-K) അഥവാ ഇസ്ലാമിക് സ്റ്റേറ്റ് ഖൊരാസൻ പ്രൊവിൻസ് (ISKP). അഫ്ഗാനിസ്താനിലെ എല്ലാ ജിഹാദി തീവ്രവാദ സംഘടനകളെക്കാളും ഏറ്റവും തീവ്രവും അക്രമാസക്തവുമായ സംഘടനയാണിത്.

2015 ജനുവരിയിലാണ് ഐസിസ്-കെ സ്ഥാപിക്കപ്പെട്ടത്. അഫ്ഗാനിസ്താനിൽ നിന്നും പാകിസ്താനിൽ നിന്നും ജിഹാദികളിൽ നിന്ന് റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ട്. കിഴക്കൻ പ്രവിശ്യയായ നംഗർഹറിലാണ് ഐസിസ്-കെയുടെ ആസ്ഥാനം. പാകിസ്ഥാനിലേക്കും പുറത്തേക്കും മയക്കുമരുന്നും കള്ളക്കടത്തുകളും നടത്തുന്ന ഇടനാഴിയാണ് നംഗർഹർ.

കാബൂള്‍: അഫ്ഗാനില്‍ മികച്ച ഭരണം കാഴ്ചവയ്ക്കുമെന്ന് അധികാരമേറ്റപ്പോള്‍ ലോകത്തിനു മുന്നില്‍ വാക്കുതന്ന താലിബാന്‍ തന്റെ കാടന്‍ നിയമങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിന്റെ തുടര്‍ച്ചയായി ഫവദ് അന്ദരാബി എന്ന പ്രാദേശിക ഗായകനെ താലിബാന്‍ വധിച്ചതായാണ് പുതിയതായി വന്ന റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനിലെ മുന്‍ മന്ത്രി മസൂദ് അന്ദരാബിയെ ഉദ്ധരിച്ച് അഫ്ഗാനിസ്ഥാനിലെ ഒരു പ്രാദേശിക മാധ്യമമാണ് ഈ ക്രൂരത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇതിനു മുമ്പും താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ഭരണമേറ്റെടുത്തപ്പോള്‍ രാജ്യത്തുണ്ടായിരുന്ന നിരവധി സംഗീതജ്ഞരെ ഉപദ്രവിക്കുകയും കൊന്നൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ ഭരണമേല്‍ക്കുന്നതിനു മുമ്പു തന്നെ മുന്‍ വര്‍ഷങ്ങളില്‍ കണ്ടിരുന്ന താലിബാന്‍ ആയിരിക്കില്ല ഇത്തവണത്തേത് എന്ന് നേതാക്കള്‍ തന്നെ അഫ്ഗാന്‍ ജനങ്ങള്‍ക്കും ലോകരാഷ്ട്രങ്ങള്‍ക്കും ഉറപ്പു നല്‍കിയിരുന്നു. ഈ ഉറപ്പുകളൊക്കെ കാറ്റില്‍ പറത്തിയാണ് അഫ്ഗാനിലെ താലിബാന്റെ അധികാര വിളയാട്ടം.

ടോക്കിയോ: താലിബാന്‍ പിടിയിലായ അഫ്ഗാനില്‍ നിന്നും പാരാലിമ്പിക്‌സില്‍ പങ്കെടുക്കാന്‍ എത്താന്‍ കഴിയാതെ പോയ കായികതാരങ്ങളുടെ വാക്കുകള്‍ ലോകത്തെയാകെ സങ്കടത്തിലാഴ്ത്തിയിരുന്നു. എന്നാല്‍ ഇതാ അഫ്ഗാനിസ്ഥാന്റെ രണ്ട് കായികതാരങ്ങള്‍ താലിബാന്റെ കീഴില്‍ നിന്നും രക്ഷപ്പെട്ട് ടോക്കിയോ മത്സരങ്ങള്‍ക്കായി എത്തിയിരിക്കുന്നു. ഇതില്‍ ഒരു വനിതാ താരവുമുണ്ടെന്നതാണ് ശ്രദ്ധേയം.

ഉദ്ഘാടന ചടങ്ങിന് അഞ്ച് ദിവസത്തിന് ശേഷമാണ് സക്കിയ ഖുദാദിയും, ഹൊസൈന്‍ റസൂലിയും ഇപ്പോള്‍ ഗെയിംസ് വേദിയില്‍ എത്തിയിരിക്കുന്നത്. താരങ്ങള്‍ ടോക്കിയോയില്‍ റിപ്പോര്‍ട്ട് ചെയ്തതായി ഇന്റര്‍നാഷണല്‍ പാരാലിമ്പിക് കമ്മറ്റിയും (ഐപിസി) അറിയിച്ചിട്ടുണ്ട്.

ശനിയാഴ്ച വൈകുന്നേരം, അഫ്ഗാന്‍ കായികതാരങ്ങളായ സകിയയെയും, റസൂലിയെയും പാരാലിമ്പിക് വില്ലേജിലേക്ക് ഐപിസി പ്രസിഡന്റ് ആന്‍ഡ്രൂ പാര്‍സണും ഐപിസി അത്‌ലറ്റ്‌സ് കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ ചെല്‍സി ഗോട്ടലും ചേര്‍ന്ന് സ്വാഗതം ചെയ്തു.

കഴിഞ്ഞ വാരാന്ത്യത്തില്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇവര്‍ സുരക്ഷിതമായി പലായനം ചെയ്തിരുന്നു. തുടര്‍ന്ന്, രണ്ട് കായികതാരങ്ങളും ഫ്രാന്‍സിലെ പാരീസില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് എക്സ്പെര്‍ടൈസ് ആന്‍ഡ് പെര്‍ഫോമന്‍സില്‍ ഫ്രഞ്ച് കായിക മന്ത്രാലയത്തിന്റെ ഉന്നത പരിശീലന കേന്ദ്രത്തില്‍ ഒരാഴ്ച ചെലവഴിച്ചു. ശേഷം, വെള്ളിയാഴ്ച വൈകുന്നേരമാണ് ഇരുവരും പാരീസ് ചാള്‍സ് ഡി ഗല്ലെ വിമാനത്താവളത്തില്‍ നിന്ന് ടോക്കിയോ ഹനേഡ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്.

സെപ്റ്റംബര്‍ 2 ന് ഷെഡ്യൂള്‍ ചെയ്തിട്ടുള്ള വനിതാ തായ്ക്വോണ്ടോ കെ 44 -49 കിലോഗ്രാം വിഭാഗത്തിലാണ് സക്കിയ ഖുദാദി മത്സരിക്കുന്നത്. സെപ്റ്റംബര്‍ മൂന്നിന് നടക്കുന്ന പുരുഷന്മാരുടെ 400 മീറ്റര്‍ ടി 47 അത്ലറ്റിക്‌സ് ഇനത്തില്‍ ഹൊസൈന്‍ റസൂലിയും പങ്കെടുക്കുമെന്ന് ഐപിസി അറിയിച്ചു.

പാരിസ്: ആരാധകര്‍ കാത്തിരുന്ന മെസ്സിയുടെ പിഎസ്ജി അരങ്ങേറ്റം ഇന്ന്. റൈംസിനെ നേരിടാനുള്ള പി എസ് ജി സ്‌ക്വാഡില്‍ ലയണല്‍ മെസ്സിയും ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

രണ്ടാഴ്ച മുമ്പ് തന്നെ മെസ്സി പി എസ് ജിയില്‍ എത്തിയിരുന്നു എങ്കിലും താരം മാച്ച് ഫിറ്റ് അല്ലാത്തതിനായി ഇതുവരെയുള്ള മത്സരങ്ങളില്‍ കളിച്ചിരുന്നില്ല. ഇന്ന് ആദ്യ ഇലവനില്‍ തന്നെ താരം ഉണ്ടാകും എന്നാണ് സൂചനകള്‍. സൂപ്പര്‍ താരങ്ങളായ നെയ്മര്‍, എമ്ബപ്പെ എന്നിവരും മെസ്സിയോടൊപ്പം ഇന്നത്തെ പി എസ് ജി സ്‌ക്വാഡില്‍ ഉണ്ട്.

ബാഴ്‌സലോണ അല്ലാത്ത ഒരു ക്ലബിന്റെ ജേഴ്‌സിയില്‍ മെസ്സി ഇറങ്ങുന്ന ആദ്യ മത്സരമാകും ഇത്. ഇന്നത്തെ മത്സരം ഇന്ത്യയില്‍ ഒരു ചാനലും ടെലികാസ്റ്റ് ചെയ്യുന്നില്ല എന്നത് ഫുട്‌ബോള്‍ ആരാധകര്‍ക്ക് വലിയ നിരാശ നല്‍കും. എങ്കിലും ഓണ്‍ലൈന്‍ സ്ട്രീമിങ് വഴി മത്സരം കാണാന്‍ ഫുട്‌ബോള്‍ ആരാധകര്‍ ഒരുങ്ങി കഴിഞ്ഞു. ഇന്ന് രാത്രി 12.15നാണ് മത്സരം.