പതാകക്ക് കീഴില്‍ സുരക്ഷിതം; യുക്രൈന്‍ അതിര്‍ത്തി കടക്കാന്‍ തുണയായത് ഇന്ത്യന്‍ പതാകയെന്ന് വിദ്യാര്‍ഥികള്‍

ന്യൂഡല്‍ഹി: യുക്രൈനില്‍ നിന്ന് ചെക്‌പോയിന്റുകള്‍ കടക്കാന്‍ ഇന്ത്യന്‍ പതാകയാണ് സാഹയകമായതെന്ന് വിദ്യാര്‍ഥികള്‍. യുക്രൈനിലെ ഒഡേസയില്‍ നിന്ന് റൊമാനിയയില്‍ എത്തിച്ചേര്‍ന്ന വിദ്യാര്‍ഥികളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യയില്‍ നിന്നുള്ളവര്‍ മാത്രമല്ല പാകിസ്താന്‍, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും ഇന്ത്യന്‍ പതാക കൈയ്യിലേന്തി അതിര്‍ത്തി കടക്കുന്നുണ്ടെന്നും അവര്‍ പറയുന്നു. ഇന്ത്യന്‍ പതാക കൈയ്യിലുണ്ടായിരുന്നതു കൊണ്ട് വഴിയില്‍ ആക്രമണങ്ങളൊന്നും നേരിടേണ്ടി വന്നില്ലെന്നും യാത്രയിലെ പ്രതിസന്ധികള്‍ മറികടക്കാന്‍ പതാക പ്രയോജനപ്പെട്ടതായും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.

അതിര്‍ത്തികള്‍ കടക്കാനും ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടാനും ഇന്ത്യന്‍ പതാക കൈയ്യില്‍ വെക്കണമെന്ന് യുക്രൈനിലെ പൗരന്മാര്‍ക്ക് കേന്ദ്രം നല്‍കിയ നിര്‍ദ്ദേശം അനുസരിച്ചാണ് വിദ്യാര്‍ഥികള്‍ പതാകയുമായി റൊമാനിയന്‍ അതിര്‍ത്തിയിലേക്ക് തിരിച്ചത്.

എന്നാല്‍, കൈയില്‍ പതാക ഇല്ലാതിരുന്നതിനാല്‍ അടുത്തുള്ള കടകളില്‍ നിന്ന് കര്‍ട്ടനും സ്‌പ്രേ പെയിന്റും വാങ്ങി അവ ഉപയോഗിച്ച് പതാക ഉണ്ടാക്കുകയും തുടര്‍ന്ന് ഇതുമായി അതിര്‍ത്തി കടക്കുകയായിരുന്നെന്നും വിദ്യാര്‍ഥികള്‍ കൂട്ടിച്ചേര്‍ത്തു.