യൂറോപ്യൻ യൂണിയന്റെ സഹായം ഏറ്റവും കൂടുതൽ ആവശ്യമുള്ള സമയം; പിന്തുണ തേടി യുക്രൈൻ പ്രസിഡന്റ്

കീവ്: യൂറോപ്യൻ യൂണിയനിൽ തങ്ങളെയും ഉൾപ്പെടുത്തിയാൽ രാജ്യാന്തര സഖ്യം കൂടുതൽ കരുത്തുറ്റതാകുമെന്ന് വ്യക്തമാക്കി യുക്രൈൻ പ്രസിഡന്റ് സെലെൻസ്‌കി. യൂറോപ്യൻ യൂണിയനിൽ ചേരുന്നതിനുള്ള അപേക്ഷ സമർപ്പിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. യുക്രൈന് യൂറോപ്യൻ യൂണിയന്റെ സഹായം ഏറ്റവും കൂടുതൽ ആവശ്യമുള്ള സമയമാണിതെന്നും ഇപ്പോൾ സഹായിച്ചില്ലെങ്കിൽ രാജ്യം എന്നന്നേക്കുമായി ഒറ്റപ്പെട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു.

നിങ്ങൾ യുക്രൈനൊപ്പമാണ് എന്ന് തെളിയിക്കാനുള്ള സമയമായി. അതിന് സാധിച്ചാൽ മരണത്തെ തോൽപിക്കാൻ ജീവിതത്തിനും ഇരുട്ടിനെ പരാജയപ്പെടുത്താൻ വെളിച്ചത്തിനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പല രാജ്യങ്ങളും റഷ്യയ്ക്ക് ഉപരോധം ഏർപ്പെടുത്തി. യൂറോപ്യൻ യൂണിയനിലെ മൂന്ന് രാജ്യങ്ങൾ യുക്രൈന് എഴുപതോളം യുദ്ധവിമാനങ്ങൾ നൽകാൻ തീരുമാനമെടുത്തയായ വിവരങ്ങളും പുറ്ത്തുവരുന്നുണ്ട്. മിഗ് 29, എസ് യു 25 തുടങ്ങിയ വിമാനങ്ങൾ നൽകാനാണ് ബൾഗേറിയ, പോളണ്ട്, സ്ലൊവാക്യ എന്നീ രാജ്യങ്ങൾ തീരുമാനിച്ചത്. ഇതിൽ ബൾഗേറിയ 16 മിഗ് 29 യുദ്ധവിമാനങ്ങളും 14 എസ് യു 25 യുദ്ധവിമാനങ്ങളും നൽകും. പോളണ്ട്, സ്ലൊവാക്യ എന്നിവ യഥാക്രമം 28ഉം 12 ഉം മിഗ്29 യുദ്ധവിമാനങ്ങളും നൽകും.

യുക്രൈന് ആയുധങ്ങൾ വാങ്ങുന്നതിനായി ധനസഹായം നൽകാനും യൂറോപ്യൻ യൂണിയൻ തീരുമാനിച്ചിട്ടുണ്ട്. തങ്ങളിൽ ഒരാളായാണ് യുക്രെയിനെ കാണുന്നതെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ അറിയിച്ചു.