General (Page 4)

അങ്ങനെ നമ്മൾ ഇതും നേടി’… വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷ പ്രസംഗം തുടങ്ങിയത് ഇങ്ങനെയായിരുന്നു.

വിഴിഞ്ഞം പദ്ധതിയെ വിവിധ ഘട്ടങ്ങളിൽ തടസ്സപ്പെടുത്തുന്നതിന് സ്ഥാപിത താൽപര്യക്കാർ പടർത്താൻ ശ്രമിച്ച തെറ്റിദ്ധാരണകളെ ജനങ്ങളെ വിശ്വാസത്തിലെടുത്ത് അതിജീവിച്ചു. നിയമക്കുരുക്കുകളടക്കം നീക്കി. തീരദേശ പുനരധിവാസ – ജീവനോപാധി പ്രശ്നങ്ങൾ 120 കോടി ചെലവാക്കി പരിഹരിച്ചു. അവിടുത്തെ പെൺകുട്ടികളെ ക്രെയിൻ പ്രവർത്തിപ്പിക്കുന്ന ജോലിയടക്കം ഏൽപ്പിച്ചു. തദ്ദേശീയ സ്ത്രീകൾക്കായി നൈപുണ്യ കേന്ദ്രങ്ങൾ തുറന്നു. ഇങ്ങനെ പ്രശ്നങ്ങൾ പരിഹരിച്ച് സങ്കടങ്ങൾക്ക് അറുതിയുണ്ടാക്കിയാണു സംസ്ഥാന സർക്കാർ വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോയത്. അയ്യായിരത്തിലധികം തൊഴിലവസരങ്ങളാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഭാഗമായി നേരിട്ടു ലഭ്യമാകുന്നത്. കേരളത്തിന്റെ അതിനപ്പുറം ഇന്ത്യയുടെയാകെ വികസനത്തെ വിഴിഞ്ഞം തുറമുഖം വലിയ തോതിൽ ഭദ്രമാക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ സ്വപ്നസാഫല്യവും അഭിമാന മുഹൂർത്തവുമായ വിഴിഞ്ഞം തുറമുഖം നാടിന് സമർപ്പിക്കുന്നത് മൂന്നാം മിലീനിയത്തിലെ വികസന സാധ്യതകളിലേക്കുള്ള രാജ്യത്തിന്റെ മഹാകവാടം തുറക്കലാണ്. ഇന്ത്യയെ സാർവദേശീയ മാരിടൈം വ്യാപാര ലോജിസ്റ്റിക്സ് ഭൂപട ശൃംഖലയിൽ കണ്ണിചേർക്കുന്ന മഹാസംരംഭമാണിത്. രാജ്യചരിത്രത്തിന്റെ വിസ്മൃതിയിൽ നിന്ന് വിഴിഞ്ഞത്തെ വീണ്ടെടുത്ത് നവീകരിച്ചു വികസിപ്പിച്ചു സാർവദേശീയ തുറമുഖമാക്കി മാറ്റിയത് കേരളത്തിലെ സർക്കാരിന്റെ ഇച്ഛാശക്തിയും നിശ്ചയദാർഢ്യവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആദ്യമായാണ് ഇന്ത്യയിൽ ഒരു സംസ്ഥാനത്തിന്റെ മുൻകൈയിൽ ഒരു ബൃഹത് തുറമുഖ നിർമ്മാണം നടക്കുന്നത്. ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്. 8,686 കോടിയിൽ 5,370.86 കോടി. ബാക്കി 2,497 കോടി അദാനി വിഴിഞ്ഞംപോർട്ട് പ്രൈവറ്റ് ലിമിറ്റഡാണു മുടക്കുന്നത്. തിരിച്ചടയ്ക്കേണ്ട  818 കോടി രൂപയുടെ  വയബിലിറ്റി ഗ്യാപ് ഫണ്ടാണു കേന്ദ്രം നൽകുന്നത്. ഈ തുറമുഖത്തോടെ 220 ദശലക്ഷം ഡോളറിന്റെ പ്രതിവർഷ രാഷ്ട്ര നഷ്ടം നികന്നു തുടങ്ങുകയാണ്. 75 ശതമാനം കണ്ടയിനർ ട്രാൻസ്ഷിപ്പ്മെന്റ് കാർഗോ വിദേശ തുറമുഖങ്ങളിലേക്കു തിരിച്ചു വിടുകയായിരുന്നു ഇക്കാലമത്രയും. അത് അവസാനിക്കുകയാണ്. രാഷ്ട്ര നഷ്ടം വലിയൊരളവിൽ പരിഹരിക്കാൻ കേരളത്തിനു കഴിയുന്നു എന്നതു കേരളീയർക്കാകെ അഭിമാനകരമാണ്. കരാർ പ്രകാരം 2045 ൽ മാത്രമേ ഇതു പൂർത്തിയാവേണ്ടതുള്ളു. നമ്മൾ അതിനു കാത്തുനിന്നില്ല. 2024 ൽ തന്നെ കൊമേഴ്സ്യൽ ഓപ്പറേഷനാരംഭിച്ചു. മദർഷിപ്പിനെ സ്വീകരിച്ചു. തുടർന്നിങ്ങോട്ട്  250 ലേറെ കപ്പലുകൾ വിഴിഞ്ഞത്തു നങ്കൂരമിട്ടു. ഇപ്പോഴിതാ ഒന്നാം ഘട്ടം പതിറ്റാണ്ടു മുമ്പു പൂർത്തിയാക്കി കമ്മീഷൻ ചെയ്യുന്നു. 2028 ൽ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും പൂർത്തിയാക്കും.

മഹാപ്രളയം, ഇതര പ്രകൃതിക്ഷോഭങ്ങൾ, കോവിഡ് അടക്കമുള്ള മഹാവ്യാധികൾ എന്നിവയൊക്കെ സമ്പദ്ഘടനയെ ഉലച്ചുവെങ്കിലും കേരളം അവിടെ തളർന്നുനിന്നില്ല. നിർമാണ കമ്പനിയായ അദാനിയും നല്ല രീതിയിൽ സഹകരിച്ചു. 1996 ലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ രൂപപ്പെടുത്തിയ പദ്ധതിയാണിവിടെ യാഥാർത്ഥ്യമാവുന്നത്. ഇടക്കാലത്ത് അനിശ്ചിതത്വത്തിലായ പദ്ധതിയുടെ പഠനത്തിനായി 2009 ൽ ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷനെ നിയോഗിച്ചു. 2010 ൽ ടെൻഡർ നടപടികളിലേക്കു കടന്നെങ്കിലും കേന്ദ്രം അനുമതി നിഷേധിച്ചു. 2015 ൽ ഒരു കരാറുണ്ടായി. കരാറിൽ പല തലത്തിലുള്ള വിമർശനങ്ങൾ നിലനിൽക്കുമ്പോഴും വിഴിഞ്ഞം പദ്ധതി നടപ്പാവുക തന്നെ വേണം എന്ന നിലപാടാണ് തങ്ങൾ കൈക്കൊണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2016 ൽ അധികാരത്തിൽ വന്നതിനെത്തുടർന്നുള്ള ഘട്ടത്തിൽ ബൃഹദ് തുറമുഖമായി വിഴിഞ്ഞം വളരുന്നതിനുള്ള നിലപാടുകൾ സ്വീകരിച്ചു. അതാണ് വിഴിഞ്ഞത്തെ ഇന്നത്തെ നിലയിൽ യാഥാർത്ഥ്യമാക്കി മാറ്റിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. വിഴിഞ്ഞത്ത് നടന്ന വിപുലമായ ചടങ്ങിലാണ് പ്രധാനമന്ത്രി പദ്ധതി ഔപചാരികമായി ഉദ്‌ഘാടനം ചെയ്തത്.പദ്ധതിയുടെ നേട്ടങ്ങളും സാധ്യതകളും ഉയർത്തിക്കാട്ടിയാണ് പ്രധാനമന്ത്രി സംസാരിച്ചത്

ഇനി മുതൽ രാജ്യത്തിന്റെ സമ്പത്ത് രാജ്യത്തിനുവേണ്ടി ഉപയോഗിക്കപ്പെടുമെന്നും വിദേശത്തേക്കുള്ള സാമ്പത്തികച്ചെലവ് കുറയുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖം കേരളത്തിനും ഇന്ത്യയ്ക്കുമുള്ള വലിയ സാമ്പത്തിക നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. വികസിത ഭാരതം എന്ന ദൗത്യത്തിൽ തുറമുഖ നഗരങ്ങൾക്ക് വലിയ പങ്ക് ഉണ്ടെന്ന് മോദി ചൂണ്ടിക്കാട്ടി.

സംസ്ഥാന സർക്കാരുമായി ചേർന്ന് വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാക്കിയതിന്റെ ഭാഗമായാണ്പദ്ധതിയുടെ ഭാവി സാധ്യതകൾ പലർക്കും ആശങ്കയുണ്ടാക്കുമെന്നും, താൻ വിഴിഞ്ഞം തുറമുഖം സന്ദർശിച്ചുവെന്നും, ഗൗതം അദാനി ഇത്ര വലിയ പദ്ധതി കേരളത്തിൽ നടപ്പാക്കിയതിൽ ഗുജറാത്തുകാർ പോലും നിരാശപ്പെടുമെന്ന് അദ്ദേഹം തമാശയായി കൂട്ടിച്ചേർത്തു.

ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേകർ, മുഖ്യമന്ത്രി പിണറായി വിജയൻ, അദാനി ഗ്രൂപ് ചെയർമാൻ ഗൗതം അദാനി, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, സംസ്ഥാനമന്ത്രി വിഎൻ വാസവൻ, എംപിമാരായ ശശി തരൂർ, ജോൺ ബ്രിട്ടാസ്, എംഎൽഎ എം. വിൻസെന്റ്, മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ പദ്ധതിസ്ഥലത്തെത്തിയ ശേഷം പദ്ധതി പ്രദേശം നടന്നുകണ്ട ശേഷമാണ് വേദിയിലേക്ക് എത്തിയത്, വേദിയിലുണ്ടായിരുന്ന രാഷ്ട്രീയ നേതാക്കളെ കണ്ടു അഭിവാദ്യം ചെയ്തു. ബിജെപി പ്രവർത്തകർ അദ്ദേഹം വേദിയിലെത്തിയപ്പോൾ ആവേശത്തോടെ സ്വീകരിച്ചു. പിന്നീട് ഗൗതം അദാനി അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു.

പരിപാടിയുടെ തുടക്കത്തിൽ സംസാരിച്ച തുറമുഖ വകുപ്പ് മന്ത്രി, വിഴിഞ്ഞം പദ്ധതിയെ ഇടതുപക്ഷ സർക്കാർ സഫലമാക്കിയ ദൗത്യമായി വിശേഷിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ സാന്നിധ്യത്തിൽ വെച്ച് സംസാരിക്കുമ്പോൾ, കേന്ദ്രം വിഴിഞ്ഞത്തിന് നൽകിയത് വായ്പയോടു കൂടിയ സഹായം മാത്രമാണെന്നും, പദ്ധതിയുടെ പ്രധാന സംഭാവന സംസ്ഥാന സർക്കാരിന്റേതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ദില്ലി: നിയന്ത്രണ രേഖയില്‍ വീണ്ടും പാക് അക്രമം. കുപ്‍വാര, ബാരമ്മുല, പൂഞ്ച് എന്നിവിടങ്ങളിലായി പാകിസ്താന്‍ തുടര്‍ച്ചയായി എട്ടാം ദിവസം കൂടി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. അതിര്‍ത്തിയില്‍ പാകിസ്താന്റെ ആക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടിയാണ് നല്‍കിയത്.

ഇതിനിടയില്‍, ജമ്മു കശ്മീരില്‍ ഭീകരപ്രവൃത്തികളുമായി ബന്ധമുള്ളവരുടെ വീടുകളില്‍ വ്യാപകമായ പരിശോധനകള്‍ ആരംഭിച്ചു. ശ്രീനഗറിലെ 21 ഇടങ്ങള്‍ ഉള്‍പ്പെടെ നിരവധി വീടുകളിലാണ് പരിശോധന നടക്കുന്നത്. ചിലരെ കസ്റ്റഡിയില്‍ എടുത്ത് വിശദമായ ചോദ്യം ചെയ്യലും നടക്കുകയാണ്.

അതിര്‍ത്തി മേഖലകളില്‍ അധിക സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി ഇന്ത്യ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. സൈനിക അഭ്യാസങ്ങളും തുടരുകയാണ്. ഉത്തര്‍പ്രദേശിലെ ഗംഗ എക്‌സ്പ്രസ് വേയില്‍ യുദ്ധവിമാനങ്ങള്‍ അണിനിരത്തി വ്യോമസേന പ്രകടനം നടത്തും. അറബിക്കടലില്‍ നാവികസേനയുടെ അഭ്യാസങ്ങളും പുരോഗമിക്കുകയാണ്.

ഭീകരാക്രമണങ്ങളെ തുടർന്ന് കേന്ദ്രസർക്കാരിന്റെ നടപടികൾ ചര്‍ച്ച ചെയ്യാൻ കോൺഗ്രസ് പ്രവർത്തക സമിതി ഇന്ന് യോഗം ചേരും.

ചരിത്രത്തിൽ ഇടംനേടാനിരിക്കുന്ന  ഒരവിസ്മരണീയ  നിമിഷത്തിനാണ് മേയ് 2ന് നാട് സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ. മേയ് 2ന് നടക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷനിങ്ങുമായി ബന്ധപെട്ടു വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 2ന്   രാവിലെ 11 മണിക്ക് വിഴിഞ്ഞം അന്താരാഷ്ട്ര  തുറമുഖം കമ്മീഷൻ ചെയ്യും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ഷിപ്പിംഗ്-പോർട്സ്  വകുപ്പ് മന്ത്രി  സർബാനന്ദ സോനോവാൾ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ, സംസ്ഥാന  മന്ത്രിമാരായ വി ശിവൻകുട്ടി, ജി.ആർ അനിൽ, സജി ചെറിയാൻ, മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എംപിമാരായ ശശി തരൂർ, അടൂർ  പ്രകാശ്, എ എ റഹീം, എം.എൽ.എ എം വിൻസെന്റ്, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, മേയർ ആര്യ രാജേന്ദ്രൻ, അദാനി പോർട്‌സ് മാനേജിങ് ഡയറക്ടർ കരൺ അദാനി തുടങ്ങിയവർ പങ്കെടുക്കും.     

2024 ജൂലൈയിൽ വിഴിഞ്ഞത്തിന്റെ ട്രയൽ റൺ ആരംഭിച്ചു. ഡിസംബർ 3 ന് കമ്മീഷനിംഗ് സർട്ടിഫിക്കറ്റ് ലഭിച്ചു. 285 കപ്പലുകൾ ഇതുവരെയായി വിഴിഞ്ഞത്ത് എത്തി. ഇതുവരെ 5.93 ലക്ഷം TEU കൈകാര്യം ചെയ്യാൻ സാധിച്ചു. ഫെബ്രുവരി മാസത്തിലും മാർച്ച് മാസത്തലും വന്ന കപ്പലുകളും കണ്ടൈയിനറുകളും കണക്കിലെടുക്കുമ്പോൾ രാജ്യത്തെ തന്നെ ഒന്നാമത്തെ തുറമുഖമായി വിഴിഞ്ഞം മാറുന്നുവെന്നു കാണാം.

2028 ഓടെ തുടർന്നുള്ള ഘട്ടങ്ങൾ പൂർത്തിയാകുമെന്നും 2034  മുതൽ വരുമാനം ലഭിച്ചു തുടങ്ങുമെന്നും മന്ത്രി കൂട്ടിചേർത്തു.

സാൻ ഫെർണാണ്ടോ, എം എസ് സി തുർക്കി തുടങ്ങിയ കൂറ്റൻ കപ്പലുകൾക്ക്  തുറമുഖത്ത് സുഗമമായി അടുക്കാൻ സാധിച്ചത്  വിഴിഞ്ഞം തുറമുഖത്തിന്റെ പ്രകൃതിദത്ത സൗകര്യങ്ങൾ വിളിച്ചോതുന്നതാണ്. അസംസ്‌കൃത വസ്തുക്കളുടെ അഭാവം, ഓഘി, പ്രളയം, കോവിഡ് -19 എന്നിങ്ങനെ ഒട്ടനവധി തടസ്സങ്ങളെ അതിജീവിച്ചാണ് നിർമ്മാണം പൂർത്തിയാക്കുന്നത് എന്നും 2034 ഓടെ തുറമുഖത്തെ പൂർണ്ണ അർത്ഥത്തിലും ലക്ഷ്യത്തിലും വ്യപ്തിയിലും എത്തിക്കാൻ സാധിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

രണ്ടും മൂന്നും ഘട്ട വികസനത്തിന്റെ ഭാഗമായി കണ്ടെയ്നർ ടെർമിനൽ 1,200 മീറ്റർ നീളത്തിലേക്ക് വിപുലീകരിക്കും. ബ്രേക്ക് വാട്ടറിന്റെ നീളം 900 മീറ്റർ കൂടി വർധിപ്പിക്കും, കണ്ടെയ്നർ സംഭരണ യാർഡിന്റെയും, ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങളുടെയും വികസനം, 1220 മീറ്റർ നീളമുള്ള മൾട്ടിപർപ്പസ് ബർത്തുകൾ, 250 മീറ്റർ നീളമുള്ള ലിക്വിഡ് ബർത്തുകൾ , ലിക്വിഡ് കാർഗോ സംഭരണ സൗകര്യങ്ങളുടെ വികസനം എന്നിവയ്ക്ക് ആവശ്യമുള്ള 77.17 ഹെക്ടർ വിസ്തൃതിയിലുള്ള ഭൂമിയാണ് ഡ്രജിങ്ങിലൂടെ കടൽ നികത്തി കണ്ടത്തുക. ഇതിനായി സ്വകാര്യ ഭൂമി ഏറ്റെടുക്കേണ്ടതില്ല. 

8867 കോടി രൂപ ചിലവ് വന്ന ആദ്യ ഘട്ടത്തിൽ 5595 കോടി സംസ്ഥാന സർക്കാരും 2454 കോടി അദാനി കമ്പനിയും 818 കോടി വയബിലിറ്റി ഗ്യാപ് ഫണ്ട് (വി.ജി.എഫ്) ആയും ആണ്  ചിലവഴിക്കുന്നത്.

അടുത്ത ഘട്ടത്തിനാവശ്യമായ 9500 കോടി രൂപ പൂർണമായും അദാനി പോർട്‌സ് വഹിക്കും. വി.ജി.എഫ് 817.80 കോടി രൂപ നെറ്റ് പ്രസന്റ് മൂല്യം അടിസ്ഥാനമാക്കി കേന്ദ്രത്തിന് തിരിച്ച് അടക്കണം. തുറമുഖം സജ്ജമാവുമ്പോൾ വരുമാനത്തിന്റെ ഭൂരിഭാഗവും കേന്ദ്രസർക്കാരിലേക്ക് പോവും.

കസ്റ്റംസ് ഡ്യൂട്ടിയായി പിരിച്ചെടുക്കുന്ന ഓരോ രൂപയിൽ നിന്നും 60 പൈസ കേന്ദ്രത്തിനും ഒന്ന് മുതൽ മൂന്ന് പൈസ വരെ സംസ്ഥാനത്തിനും എന്നിങ്ങനെയാണ് നിരക്ക്.  പ്രതിവർഷം 10,000 കോടി രൂപ വിഴിഞ്ഞത്തുനിന്ന് വരുമാനമുണ്ടാകും.  കേന്ദ്രത്തിന് ലഭിക്കാനിടയുള്ളത് 6,000 കോടി രൂപയുടെ അധിക വരുമാനമാണ്.

തുറമുഖം സ്ഥാപിക്കുന്നതിലൂടെ ഉണ്ടാകുന്ന പ്രാദേശിക വാണിജ്യ ഇടപാടുകളിലൂടെയും ഗതാഗത സൗകര്യങ്ങളിലൂടെയുമെല്ലാം അധിക വരുമാനവും ഉണ്ടാവും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന 10.7 കി.മീ റെയിൽപ്പാതയുടെ നിർമാണം കൊങ്കൺ റെയിൽവേ കോർപ്പറേഷന് ചുമതലയാണ്. ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഇതിൽ 9.02 കി.മീ ടണലിലൂടെയാണ്. 1482.92 കോടി രൂപ ചെലവിൽ 5.526 ഹെക്ടർ ഭൂമി ഏറ്റെടുക്കലും ഉൾപ്പെടുന്നു. DPR-ന് 2022-ൽ ദക്ഷിണ റെയിൽവേയുടെ അനുമതിയും പാരിസ്ഥിതിക അനുമതിയും ലഭിച്ചു. നിർമാണം 2028 ഡിസംബറിൽ പൂർത്തിയാകും. റെയിൽപ്പാത ചരക്കു നീക്കത്തിൽ കാര്യക്ഷമതയും ഇന്ത്യൻ റെയിൽവേക്ക് വരുമാനവും ഉറപ്പാക്കും. താൽക്കാലികമായി തിരുവനന്തപുരത്ത് കണ്ടെയ്‌നർ റെയിൽ ടെർമിനൽ (CRT) സ്ഥാപിക്കാനുള്ള ചർച്ചകൾ നടക്കുന്നു.

AVPPL-ന്റെ ചുമതലയിൽ 2 കി.മീ അപ്രോച്ച് റോഡ് നിർമാണം പുരോഗമിക്കുന്നു. തലക്കോട് ജംഗ്ഷനിൽ NH 66-മായി ബന്ധിപ്പിക്കുന്ന ഡിസൈൻ NHAI അംഗീകരിച്ചെങ്കിലും, ചരക്കു നീക്കം കണക്കിലെടുത്ത് ക്ലോവർ ലീഫ് ഡിസൈൻ നിർദേശിച്ചു. ഇതിന് അധിക ഭൂമി ഏറ്റെടുക്കണം. ഭൂമി ഏറ്റെടുക്കലിന്റെ ചെലവും സമയബന്ധിത നടപടികളും സംസ്ഥാന സർക്കാർ NHAI-യുമായി ചർച്ച ചെയ്യുന്നു. കാലതാമസം ഒഴിവാക്കാൻ താൽക്കാലിക സംവിധാനങ്ങൾ NHAI അംഗീകരിക്കുകയും  AVPPL നിർമാണം ആരംഭിക്കുമായും ചെയ്തിട്ടുണ്ട്.

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ. രാമചന്ദ്രന്റെ കുടുംബത്തെ സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, അവരുടെ ദു:ഖത്തിൽ പങ്കു ചേരുകയും സർക്കാരിന്റെയും ജനങ്ങളുടെ പിന്തുണയും ഉറപ്പു നൽകുകയും ചെയ്തു.

നിര്ദ്ദയമായ ആക്രമണത്തെ അഭിമുഖീകരിക്കേണ്ടി വന്നതിനിടെ, മകൾ ആരതി കാണിച്ച ധൈര്യം ഈ നാടിന്റെ അഭിമാനമായി മാറിയതായി മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ആരതിയുടെ ധൈര്യവും കരുത്തും അവൾ പ്രകടിപ്പിച്ച മാനവികതയും നമ്മുടെ സമൂഹം അതിപ്രധാനമാക്കുന്ന മൂല്യങ്ങളാണ്. ഇനി വരാനിരിക്കുന്ന ജീവിതത്തിൽ കൂടുതൽ ശക്തിയോടെ മുന്നേറാൻ അവർക്ക് കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

politics

ദില്ലി: പഹൽഗാമിലെ ഭീകരാക്രമണത്തെ തുടർന്ന് സിന്ധു നദീജല കരാറിൽ നിന്നു പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ച് ഇന്ത്യ . ജലവിഭവ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഉടൻ ഡാമുകൾ സന്ദർശിച്ച് കേന്ദ്ര സർക്കാരിന് റിപ്പോർട്ട് നൽകും. അതേസമയം, മുന്നറിയിപ്പില്ലാതെ വെള്ളം തുറന്ന വിട്ടതിനെതിരെ പാക്കിസ്ഥാന്റെ ശക്തമായ പ്രതികരണം തുടരുന്നു. ലോക ബാങ്കിനെയും അന്താരാഷ്ട്ര തർക്ക പരിഹാര കോടതിയെയും സമീപിക്കാൻ പാക്കിസ്ഥാൻ തീരുമാനിച്ചു.

സിന്ധു നദീജല കരാർ ഇന്ത്യ ഏകപക്ഷീയമായി അവസാനിപ്പിക്കാൻ കഴിയില്ലെന്നും, ഓരോ തുള്ളി വെള്ളത്തിലും പാക്കിസ്ഥാന്റെ അവകാശം നിലനില്ക്കുന്നുണ്ടെന്നും പാക് മന്ത്രി അഹമ്മദ് ഖാൻ ലഘാരി പറഞ്ഞു. ഇന്ത്യയുടെ നീക്കത്താൽ അന്താരാഷ്ട്ര തലത്തിൽ വിശ്വാസ്യത നഷ്ടപ്പെട്ടതായി അദ്ദേഹം ആരോപിച്ചു.

ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെ വലിച്ചിഴയ്ക്കുന്നതായി ഇന്ത്യയുടെ നിലപാട് കൂടുതൽ കടുപ്പിച്ചു. ഒരു തുള്ളി വെള്ളം പോലും ഇനി പാക്കിസ്ഥാനിലേക്ക് വിട്ടുനൽകില്ലെന്ന നിലപാടിലാണ് ഇന്ത്യ. ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ ഈ വിഷയത്തിൽ ഉയർന്നതലയുള്ള വിലയിരുത്തലുകൾ നടത്തുകയും ചെയ്തു.

പാക്കിസ്ഥാനിലേക്കുള്ള ജലപ്രവാഹം തടയാൻ ഹൃസ്വകാലവും ദീർഘകാലവുമായ പദ്ധതികൾ ഇന്ത്യ തയ്യാറാക്കിയിട്ടുണ്ട്. അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങളുടെ തുടർച്ചയാണ് കരാറിൽ നിന്നുള്ള പിന്മാറ്റത്തിന് ഇന്ത്യ ആസൂത്രിതമായി ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാൻ, കരാറിന്റെ വ്യവസ്ഥകൾ അനുസരിച്ച് ചർച്ചകൾക്ക് തയ്യാറാകാതെ ഇന്ത്യയുടെ ആവശ്യം നിരസിച്ചിട്ടുള്ളതും, കരാർ ലംഘിച്ചതുമാണ് ജലശക്തി മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ ചൂണ്ടിക്കാണിച്ചത്.

സിന്ധു നദിയുടെ ആറ് പോഷക നദികളിൽ ജലവിതരണത്തെ കുറിച്ചുള്ള കരാറിൽ നിന്ന് പിന്മാറാൻ ഇന്ത്യ ഔദ്യോഗികമായി അറിയിച്ചിരുന്നു. പടിഞ്ഞാറൻ നദികളായ ഝെലം, ചെനാബ്, ഇൻഡസ് എന്നിവയിൽ പാക്കിസ്ഥാനെ, കിഴക്കൻ നദികളായ സത്ലജ്, ബ്യാസ്, രവി എന്നിവയിൽ ഇന്ത്യയെ യഥാക്രമം അധികാരപ്പെടുത്തുന്നതായിരുന്നു കരാർ. പാക്കിസ്ഥാനു നല്‍കപ്പെട്ട നദികളിൽ ജലം കൃഷിക്കും വൈദ്യുതി ഉൽപാദനത്തിനുമായി ഉപയോഗിക്കാമെങ്കിലും, ജലപ്രവാഹം തടയാനോ, പാക്കിസ്ഥാന്റെ സമ്മതിയില്ലാതെ വലിയ പദ്ധതികൾ നടപ്പാക്കാനോ സാധിക്കില്ല. ഇപ്പോൾ കരാറിൽ നിന്നുള്ള പിന്മാറ്റത്തിലൂടെ, ഇവയെല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കാനാണ് ഇന്ത്യയുടെ നീക്കം.

പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പ്രാധാന്യം നൽകി അവയെ ശക്തിപ്പെടുത്തുന്നതിനുള്ള സർക്കാർ ഇടപെടലുകൾ ലക്ഷ്യം കണ്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. കൃത്യമായ പ്രവർത്തനങ്ങളിലൂടെയും ആവശ്യമായ നടപടികളിലൂടെയും മുൻപ് നഷ്ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കാൻ കഴിഞ്ഞു. 1,000 കോടി രൂപയുടെ വിറ്റുവരവ് ഉണ്ടാകുന്ന കമ്പനികളുടെ ഗണത്തിലേക്ക് കടന്ന കെൽട്രോൺ അനന്തമായ വികസന സാധ്യതകളുള്ള കെ എം എം എൽ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ മികച്ച മാതൃകകളാണ്. ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് ഹോട്ടൽ ഹൈസിന്തിൽ സംഘടിപ്പിച്ച പൊതുമേഖലാ സ്ഥാപനങ്ങളുടെ ശാക്തീകരണ ശില്പശാലയുടെ സമാപന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

പൊതുമേഖലാ സ്ഥാപനങ്ങളെ അഭിവൃദ്ധിപ്പെടുത്തുന്നതിന് സ്ഥാപനത്തിനുള്ളിൽ നിന്നും തന്നെ കൂട്ടായ പരിശ്രമം ആവശ്യമാണ്. ഉൽപ്പന്നങ്ങൾ ഫലപ്രദമായി മാർക്കറ്റ് ചെയ്യാനാകണം. സുതാര്യവും സംശുദ്ധവുമായ നടപടികൾ സ്ഥാപനത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും ഉറപ്പാക്കണം. റിക്രൂട്ട്‌മെന്റ് നടപടികൾ സമയബന്ധിതമായും നടപ്പിലാക്കണം. സ്ഥാപന മേധാവികൾ ആഭ്യന്തരമായ വിഷയങ്ങൾ കൃത്യമായി പരിഹരിച്ച് മുന്നോട്ട് പോകണമെന്നും പ്രവർത്തനങ്ങളിൽ പ്രൊഫഷണലിസം ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശില്പശാലയുടെ ഭാഗമായി സർക്കാരിന് സമർപ്പിക്കുന്ന നിർദ്ദേശങ്ങൾ പരിശോധിച്ച് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊതുഭരണ, വ്യവസായ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ മുഖ്യപ്രഭാഷണം നടത്തി. വ്യവസായ വകുപ്പ് ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി ആനി ജൂലാ തോമസ്, ബ്യുറോ ഓഫ് പബ്ലിക് എന്റെർപ്രൈസസ് ഡയറക്ടർ മനോജ് എൻ കെ, ബോർഡ് ഓഫ് പബ്ലിക് സെക്ടർ ട്രാൻസ്ഫർമേഷൻ ചെയർമാൻ അജിത് കുമാർ കെ, വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടർമാർ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.

സംസ്ഥാനത്തെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പൊതുമേഖല കമ്പനികളുടെ പ്രവർത്തന മികവ് വർദ്ധിപ്പിക്കുന്നതിനും ഭരണതലത്തിൽ ആവശ്യമായ ആശയങ്ങൾ വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ശില്പശാല സംഘടിപ്പിച്ചത്. ശില്പശാലയിലെ ആശയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് നയപരമായ മാറ്റങ്ങളും നിർദ്ദേശങ്ങളും അടങ്ങുന്ന കരട് രേഖ സർക്കാരിന് സമർപ്പിക്കും

ദില്ലി: സിന്ധു നദീജല കരാർ റദ്ദാക്കാൻ ഇന്ത്യ ചർച്ച ചെയ്യുന്നതിനെതിരെ പാകിസ്ഥാൻ കടുത്ത പ്രതികരണവുമായി മുന്നോട്ടുവന്നു. ഇന്ത്യ വെള്ളം നിഷേധിച്ചാൽ യുദ്ധമെന്ന് പാക് പ്രതിരോധമന്ത്രി പറഞ്ഞു. പാകിസ്ഥാൻ ഒരു ആണവശക്തിയാണെന്ന് മറക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇതേ പശ്ചാത്തലത്തിൽ, കഴിഞ്ഞ രാത്രിയിലും നിയന്ത്രണ രേഖയിലുണ്ടായ പ്രകോപനം ഇന്ത്യ ഗുരുതരമായി കൈകാര്യം ചെയ്തു. പാകിസ്ഥാൻ ഭാഗത്തുനിന്ന് വെടിവെപ്പ് റിപ്പോർട്ട് ചെയ്തതായും സൈനിക വൃത്തങ്ങൾ അറിയിച്ചു.

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്, കശ്മീർ തർക്കവുമായി ബന്ധപ്പെടുത്തി ഭീകരാക്രമണത്തെ വ്യാഖ്യാനിച്ചു. സംഭവം വളരെ മോശമായ ആക്രമണമായിരുന്നുവെന്നും ട്രംപ് പ്രതികരിച്ചു.

അതേസമയം, കശ്മീരിൽ നടക്കുന്ന ഭീകര വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി പുൽവാമ ജില്ലയിൽ രണ്ട് ഭീകരരുടെ വീടുകൾ സുരക്ഷാ സേന തകർത്തു. അഹ്സാൻ ഉൽ ഹഖ്, ഹാരി അഹമദ് എന്നിവരുടെ വീടുകളാണ് തകർത്തത്.

പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാന്റെ പങ്ക് സംശയിക്കുന്നതായി ഇന്ത്യയുടെ ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രാലയവും ലോക നേതാക്കളെ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.

കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സുരക്ഷാ അവലോകനം ചെയ്യാൻ സൈന്യം തീരുമാനിച്ചു. അമർനാഥ് യാത്രയുടെ മുന്നൊരുക്കമായാണ് ഈ നടപടി.

ഇന്ത്യ, രാജ്യത്തെ വിനോദസഞ്ചാര മേഖല പൂര്‍ണമായും സുരക്ഷിതമാണെന്ന് ലോക രാജ്യങ്ങളെ അറിയിച്ചിട്ടുണ്ട്. അതിനാൽ ഇന്ത്യയിലേക്കുള്ള യാത്രയ്ക്കായി കർശന മാർഗനിർദേശങ്ങൾ പ്രഖ്യാപിക്കരുതെന്ന് അമേരിക്കയും ബ്രിട്ടനുമടക്കമുള്ള രാജ്യങ്ങളോട് ഇന്ത്യ ആവശ്യം ഉന്നയിച്ചു.

ദില്ലി: പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ നിന്നും രക്ഷപെട്ടത് കലിമ ചൊല്ലിയതിനാൽ ആയിരുന്നു എന്ന് അസമിലെ കോളേജ് അധ്യാപകൻ ദേവാശിഷ് ഭട്ടാചാര്യ വെളിപ്പെടുത്തുന്നു. ഇസ്ലാമിക പ്രാർത്ഥനകളെക്കുറിച്ചുള്ള തന്റെ അറിവ് തന്നെ ഭീകരരുടെ കയ്യിൽ നിന്ന് രക്ഷപ്പെടാൻ സഹായിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

അസം സർവകലാശാലയിലെ ബംഗാളി അധ്യാപകനായ 58 വയസ്സുകാരനായ പ്രൊഫസർ ദേവാശിഷ് ഭട്ടാചാര്യ, ഭാര്യ മധുമിതയും മകൻ ദ്രോഹദീപുമായ് കാശ്മീരിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ സമയത്താണ് ആക്രമണം നടന്നത്. ഒരു മരത്തിനടിയിൽ വിശ്രമിക്കുമ്പോൾ വെടിയൊച്ച കേട്ടു. ആദ്യം ഇത് വന്യമൃഗങ്ങളെ പേടിപ്പിക്കാൻ വനവകുപ്പ് നടത്തിയ ബ്ലാങ്ക് ഷോട്ടാണെന്നു കരുതിയെങ്കിലും, പിന്നീട് ഭീകരർ വിനോദസഞ്ചാരികളെ വെടിവെച്ചുകൊല്ലുന്നത് നേരിട്ട് കണ്ടു.

ആശങ്കയോടെ കുടുംബം രക്ഷപെടാൻ ഓടി അടുത്ത മരത്തിനടിയിൽ ഒളിച്ചിരിക്കുന്നു. അതിനിടെ ഒരു തോക്കധാരിയെത്തി സമീപവാസികളിൽ ഒരാളെ വെടിവെച്ചു. തുടർന്ന് കലിമ ചൊല്ലാൻ ഭീകരർ ആവശ്യപ്പെട്ടപ്പോൾ, സമീപവാസികൾ ചൊല്ലിയതും പിന്നീട് ദേവാശിഷ് ഭട്ടാചാര്യയും ഇസ്ലാമിക പ്രാർത്ഥന ഒച്ചകുറച്ച് ചൊല്ലിയതും ഇയാളെ രക്ഷിക്കുകയായിരുന്നു. ഭീകരർ അദ്ദേഹത്തെ വെടിവെയ്ക്കാതെ വിട്ടുവെന്ന് അദ്ദേഹം പറഞ്ഞു.

ഭാര്യ മധുമിത ഭട്ടാചാര്യ അതിവേഗം തന്റെ മതപരമായ തിരിച്ചറിവ് മറച്ചു. ഹിന്ദുമതത്തിന്റെ ചിഹ്നങ്ങളായ വളകളും സിന്ദൂരവും നീക്കം ചെയ്താണ് ഭീഷണിയിൽ നിന്ന് രക്ഷപ്പെട്ടത്.

ഭീകരർ സ്ഥലമൊഴിയുകയും, പിന്നീട് ഇവർ അതിവേഗം സുരക്ഷിത സ്ഥാനത്തേക്ക് കടക്കുകയും ചെയ്തു. വേലികൾ ചാടിക്കടന്ന് കുതിരപ്പാതയിലൂടെ 2.5 കിലോമീറ്റർ നടന്ന്, നാട്ടുകാരുടെയും ഗൈഡിന്റെയും സഹായത്തോടെ ശ്രീനഗറിലെ ഹോട്ടലിൽ എത്തുകയായിരുന്നു.

ഈ ആക്രമണം രാജ്യത്ത് മതസമരങ്ങൾക്കായി ഒരുക്കിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ദൃക്സാക്ഷികൾ പറയുന്ന വിവരങ്ങൾ തെളിയിക്കുന്നു. കൊല്ലപ്പെട്ട കാൺപൂർ സ്വദേശി ശുഭം ദ്വിവേദിയുടെ സഹോദരി ഷാംഭവി, കലിമ ചോദിച്ചപ്പോൾ തങ്ങൾ ആദ്യം തമാശയായി കാണുകയായിരുന്നു എന്നും പിന്നീട് ഭീകരർ വീണ്ടും ചോദ്യം ആവർത്തിച്ച് വെടിവെച്ചതായും പറയുന്നു.

ഗുജറാത്തിലെ ശൈലേഷ് കൽത്തിയും ഭാര്യയുമായിരുന്നു പഹൽഗാമിൽ. അവിടെയും ഭീകരർ ആളുകളെ മതം നോക്കി തിരിച്ചു നിർത്തിയെന്നും കലിമ ചൊല്ലാൻ നിർബന്ധിതരാക്കിയെന്നും അദ്ദേഹം ഭാര്യ ശീതൾ മാധ്യമങ്ങളോട് പറഞ്ഞു. ചൊല്ലാത്തവർ വെടിവെച്ച് കൊല്ലപ്പെട്ടു.

കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രന് നാടിന്റെ വിട. ഇടപ്പള്ളി പൊതു ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ സംസ്കാരം നടത്തി.

സംസ്ഥാന സർക്കാരിൻ്റെ മേൽനോട്ടത്തിൽ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ രാവിലെ ഏഴ് മുതൽ 9.30 വരെയായിരുന്നു പൊതുദർശനം തീരുമാനിച്ചിരുന്നതെങ്കിലും ജനബാഹുല്യം മൂലം 10.30-ഓടെയായിരുന്നു അവസാനിച്ചത്. അപ്പോഴും അനവധി പേർ അന്തിമോപചാരം അർപ്പിക്കാൻ ബാക്കിയുണ്ടായിരുന്നു. തുടർന്ന് അന്ത്യ കർമങ്ങൾക്കായി ഇടപ്പള്ളി മങ്ങാട്ടു റോഡിലെ വസതിയിലേക്കു കൊണ്ടുപോയി. അവസാനമായി അദ്ദേഹത്തെ കാണാൻ ധാരാളം പേരാണ് ഇവിടെയും ഒഴുകിയെത്തിയത്. പിന്നീട് ഇടപ്പള്ളി പൊതു ശ്മശാനത്തിലേക്കുള്ള യാത്രയിലും നൂറുകണക്കിന് പേർ അന്ത്യോപചാരം അർപ്പിക്കാൻ പാതവശങ്ങളിൽ കൂടിയിരുന്നു.

 ഗവർണർ രാജേന്ദ്ര അർലേക്കർ, മന്ത്രിമാരായ പി. രാജീവ്, എ.കെ. ശശീന്ദ്രൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള, എം.പിമാരായ ഹൈബി ഈഡൻ, ബെന്നി ബഹനാൻ, എം.എൽ.എമാരായ പി.വി ശ്രീനിജിൻ, അനൂപ് ജേക്കബ്, കെ.എൻ. ഉണ്ണികൃഷ്ണൻ, കെ. ബാബു, അൻവർ സാദത്ത്, കെ.ജെ മാക്സി, കൊച്ചി മേയർ എം. അനിൽകുമാർ, എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള, യുവജന കമ്മീഷൻ മുൻ ഉപാധ്യക്ഷൻ എസ്. സതീഷ്, മുൻ കേന്ദ്ര മന്ത്രി വി.മുരളീധരൻ, നടന്മാരായ ജയസൂര്യ, ഷഹീൻ സിദ്ധീക് തുടങ്ങി രാഷ്ട്രീയ സാംസ്കാരിക സാമൂഹ്യ മേഖലകളിലെ പ്രമുഖർ അന്തിമോപചാരമർപ്പിച്ചു.