3.02 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ; പ്രധാനമന്ത്രിയുടെ സ്വത്ത് വിവരകണക്കുകൾ ഇങ്ങനെ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാർഷിക വരുമാനം 2018 ന് ശേഷം ഇരട്ടിയായി വർധിച്ചു. നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 3.02 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ സ്വന്തമായുണ്ടെന്നും 52,920 രൂപ പണമായി കൈവശമുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. സ്വന്തമായി സ്ഥലമോ വീടോ കാറോ ഇല്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
2018-19 സാമ്പത്തിക വർഷത്തിലെ 11 ലക്ഷത്തിൽ നിന്ന് 2022-23 ൽ 23.5 ലക്ഷമായി പ്രധാനമന്ത്രി മോദിയുടെ നികുതി വിധേയ വരുമാനം ഇരട്ടിയായി. പ്രധാനമന്ത്രി മോദിക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ രണ്ട് അക്കൗണ്ടുകളുണ്ട്. എസ്ബിഐയുടെ ഗാന്ധിനഗർ ശാഖയിൽ 73,304 രൂപയും എസ്ബിഐയുടെ വാരാണസി ശാഖയിൽ 7,000 രൂപയും നിക്ഷേപം ഉണ്ട്. എസ്ബിഐയിൽ 2,85,60,338 രൂപയുടെ ഫിക്സഡ് ഡിപ്പോസിറ്റ് ഉണ്ടെന്നും സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നു.
അതേസമയം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വരുമാനം പ്രധാനമന്ത്രിയുടേതിനേക്കാൾ നാലു മടങ്ങാണ്. 2022-23 ൽ രാഹുൽ ഗാന്ധിയുടെ പ്രഖ്യാപിത വരുമാനം 1.02 കോടിയാണ്. പ്രധാനമന്ത്രിയുടേത് 23.56 ലക്ഷവും. മോദിയേക്കാൾ നാലുമടങ്ങ് വരുമാനം രാഹുലിനുണ്ടെന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. 2018-19 ൽ മോദിയുടെ വരുമാനം 11.14 ലക്ഷമായിരുന്നു. അത് 2022-23 ൽ ഇരട്ടിച്ചു. 2018-19 ൽ 1.20 കോടി വരുമാനം ഉണ്ടായിരുന്ന രാഹുലിന്റെ 2022-23 ലെ വരുമാനം 1.02 കോടിയാണ്.