സ്മാർട്ടാവാം കെ-സ്മാർട്ടിലൂടെ; കുഞ്ഞ് ജനിച്ച് ഒരു മണിക്കൂറിനകം ജനന സർട്ടിഫിക്കറ്റ് നൽകി കോർപ്പറേഷൻ
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുന്നതിനായി സർക്കാർ ഏർപ്പെടുത്തിയ കെ-സ്മാർട്ട് മുഖേന ജനന-മരണ-വിവാഹ രജിസ്ട്രേഷൻ ആരംഭിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ഇന്ന് ഉച്ചയോടെ കൊല്ലം കരുകോൺ സ്വദേശികളായ നൗഫൽ-ഷബ്‌ന ദമ്പതികൾക്ക് ജനിച്ച ആൺകുട്ടിയുടെ ജനനമാണ് കെ-സ്മാർട്ട് മുഖാന്തിരം രജിസ്റ്റർ ചെയ്തത്. ജനന സർട്ടിഫിക്കറ്റ് മേയർ ആര്യാ രാജേന്ദ്രൻ ബന്ധുക്കൾക്ക് കൈമാറിയാണ് കെ സ്മാർട്ട് പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. കുഞ്ഞ് ജനിച്ച് പത്ത് മിനിറ്റിനുള്ളിലാണ് സർട്ടിഫിക്കറ്റ് തയ്യാറായത്.
ജനനം നടന്ന് അൽപ്പ സമയത്തിനകം തന്നെ ആശുപത്രി കിയോസ്‌ക് മുഖേന ഓൺലൈൻ റിപ്പോർട്ട് കെ-സ്മാർട്ട് പോർട്ടലിൽ രേഖപ്പെടുത്തി. റിപ്പോർട്ട് ലഭിച്ച് 10 മിനിറ്റിനകം തന്നെ പരിശോധിച്ച് ജനനം രജിസ്റ്റർ ചെയ്തു. കുട്ടിക്ക് സഹാൻ ഐബക്ക് ബിൻ നൗഫൽ എന്ന പേര് ചേർത്ത ജനന സർട്ടിഫിക്കറ്റ് ആശുപത്രിയിൽ എത്തി മാതാപിതാക്കൾക്ക് കൈമാറി. ജനന സർട്ടിഫിക്കറ്റ് കൈമാറുന്ന ചിത്രം മേയർ ആര്യ രാജേന്ദ്രൻ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.