Highlights (Page 182)

കൊച്ചി: ലക്ഷദ്വീപ് ടൂറിസം വികസനത്തിന്റെ ഭാഗമായി ബീച്ച് വാട്ടര്‍ വില്ലകള്‍ നിര്‍മ്മിക്കുന്നതിനായി ഭരണകൂടം നിക്ഷേപക സമ്മേളനം നടത്തി. മിനിക്കോയിയില്‍ 150, കടമത്ത് 110, സുഹേലിയില്‍ 110 എന്നിങ്ങനെ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും വില്ലകള്‍ നിര്‍മ്മിക്കുക.

ജൂലായില്‍ പദ്ധതിക്കായി ആഗോള ടെണ്ടര്‍ വിളിച്ചിരുന്നു. നിക്ഷേപകര്‍ക്ക് പദ്ധതിയെക്കുറിച്ച് വിശദീകരിക്കാനാണ് സമ്മേളനം നടത്തിയത്. നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത്, ടൂറിസം സെക്രട്ടറി അരവിന്ദ് സിംഗ്, ആഭ്യന്തര മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി ഗോവിന്ദ് മോഹന്‍ എന്നിവരും ലക്ഷദ്വീപിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

സെപ്തംബര്‍ 17നാണ് ലേലം നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. നിര്‍മ്മാണത്തിന് മൂന്ന് വര്‍ഷം ലഭിക്കും. 72 വര്‍ഷത്തേക്കുള്ള നടത്തിപ്പ് ചുമതലയും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കും. നിക്ഷേപകരുമായി തുല്യപങ്കാളിത്തത്തില്‍ പ്രവര്‍ത്തിക്കാനാണ് ഭരണകൂടം ലക്ഷ്യമിടുന്നത്.

തൊടുപുഴ: മതഭീകരവാദികള്‍ ക്ലാസില്‍ കയറി കൈവെട്ടിയ പ്രൊഫ. ടി.ജെ ജോസഫിന്റെ ആത്മകഥ അറ്റുപോകാത്ത ഓര്‍മ്മകളുടെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറങ്ങുന്നു. എ തൗസന്റ് കട്ട്സ് എന്ന പേരില്‍ വിവര്‍ത്തനം ചെയ്തിരിക്കുന്ന പുസ്തകം ഈ മാസം 20നാണ് പുറത്തിറങ്ങുന്നത്.

മഹാകവി വള്ളത്തോളിന്റെ കൊച്ചുമകനും മാധ്യമ പ്രവര്‍ത്തകനുമായ കെ. നന്ദകുമാറാണ് പുസ്തകം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ഓണ്‍ലൈന്‍ വഴിയാകും പുസ്തകത്തിന്റെ പ്രകാശന കര്‍മം നടക്കുക.

എസ്ഡിപിഐ മതഭീകരവാദികള്‍ കൈപ്പത്തി വെട്ടിമാറ്റിയ പ്രൊഫ. ടി.ജെ ജോസഫിന്റെ അനുഭവ കഥ പറയുന്ന പുസ്തകമാണ് അറ്റുപോകാത്ത ഓര്‍മ്മകള്‍. 2010 ജൂലൈ നാലിനാണ് ഇന്റേണല്‍ പരീക്ഷയ്ക്ക് ഇട്ട ചോദ്യത്തിന്റെ പേരില്‍ ന്യൂമാന്‍ കോളേജിലെ മലയാളം അധ്യാപകനായ ടി.ജെ. ജോസഫിന് നേരെ എസ്ഡിപിഐ മത തീവ്രവാദികളുടെ ആക്രമണമുണ്ടായത്. പിന്നാലെ ക്രൈസ്തവ സഭ പോലും ഇദ്ദേഹത്തെ തള്ളിപ്പറയുകയും ജോലി നഷ്ടപ്പെടുകയും ചെയ്തിരുന്നു. മത തീവ്രവാദികള്‍ ആക്രമിച്ച ദിവസത്തിന്റെ പത്താം വാര്‍ഷികത്തിലായിരുന്നു ആത്മകഥ പ്രസിദ്ധീകരിച്ചത്.

ഒരൊറ്റ ചോദ്യത്തിന്റെ പേരില്‍ വ്യക്തി ജീവിതത്തിലും അധ്യാപക ജീവിതത്തിലും താണ്ടിയ കനല്‍വഴികളുടെ തുറന്നെഴുത്താണ് പുസ്തകം, തന്റെ പുസ്തകം വിവര്‍ത്തനത്തിലൂടെ കൂടുതല്‍ പേരിലെത്തുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രൊഫ. ടി.ജെ ജോസഫ് പറഞ്ഞു.

മതഭീകരവാദം ലോകത്ത് കൂടുകയാണെന്നും തന്നെപ്പോലുള്ളവരുടെ ദുരനുഭവങ്ങള്‍ വായിച്ച് ചിലരെങ്കിലും അതില്‍ നിന്നെല്ലാം പിന്തിരിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

കോഴിക്കോട്: ഉപഭോക്താക്കൾക്ക് നിക്ഷേപം നടത്താനുള്ള അവസരം തുറന്ന് ഗൂഗിൾ പേ. അക്കൗണ്ട് ഉടമകൾക്ക് കുറഞ്ഞ കാലയളവിലെ സ്ഥിരനിക്ഷേപത്തിനാണ് ഗൂഗിൾ പേ അവസരമൊരുക്കിയിരിക്കുന്നത്. നിക്ഷേപകർക്ക് ഭേദപ്പെട്ട പലിശയും ഇതിലൂടെ ലഭിക്കുന്നതായിരിക്കും.

പണമിടപാടുകൾക്കായി ഗൂഗിൾ പേ ഉപയോഗിക്കുന്നവരാണ് മിക്കവരും. ഒരു അക്കൗണ്ടിൽ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് എളുപ്പത്തിൽ പണം കൈമാറാൻ ഗൂഗിൾ പേ വഴി കഴിയും. ഏത് ബാങ്ക് അക്കൗണ്ടാണെങ്കിലും ഗൂഗിൾ പേ വഴി പണം അയക്കാം.

ഗൂഗിൾ പേ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടും തുറക്കാം. ബാങ്കിൽ അക്കൗണ്ട് ഇല്ലെങ്കിലും ഗൂഗിൾ പേ വാലറ്റ് ഉപയോഗിച്ച് അത് സാധ്യമാകും. ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് പോലുള്ളവയുമായി സഹകരിച്ചായിരിക്കും ആദ്യ ഘട്ടത്തിൽ ഗൂഗിൾ പേ നിക്ഷേപത്തിനുള്ള സേവനങ്ങൾ നൽകുക. ഫിൻടെക്ക് സ്റ്റാർട്ടപ്പായ സേതുവുമായി സഹകരിച്ചാകും ഇതിനുള്ള പ്ലാറ്റ്‌ഫോം ബാങ്ക് വികസിപ്പിക്കുക. ഗൂഗിൾ പേ പ്ലാറ്റ്‌ഫോമിലൂടെ സ്ഥിരനിക്ഷേങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യാനും കഴിയും. ആധാർ അധിഷ്ഠിത കെവൈസി വിവരങ്ങൾ കൈമാറുന്നവർക്കാണ് അക്കൗണ്ട് തുറക്കാൻ കഴിയുക. ഇതിന് ഒടിപി ലഭിക്കും

6.35 ശതമാനം പലിശയാണ് ഒരു വർഷത്തെ നിക്ഷേപത്തിന് ലഭിക്കുക. ഏഴു മുതൽ 29 ദിവസം വരെയും 30-45 ദിവസ കാലാവധിയിലും നിക്ഷേപിക്കാനുള്ള സൗകര്യമുണ്ട്. ഒരു വർഷം വരെയുള്ള നിക്ഷേപവുമുണ്ട്. ഒരു വർഷത്തെ എഫ്ഡിക്ക് 3.5 ശതമാനം മുതൽ 6.35 ശതമാനം വരെയാണ് പലിശ.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ച് സര്‍ക്കാര്‍. സ്‌കൂളുകള്‍ തുറക്കാമെന്ന് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ആരോഗ്യവിദഗ്ദ്ധര്‍ നിര്‍ദേശിച്ചതിനു പിന്നാലെയാണ് സ്‌കൂള്‍ തുറക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്.

കോവിഡ് തീവ്ര വ്യാപനം കുറയുന്നതിന് അനുസരിച്ച് ഒക്ടോബര്‍ 1 മുതല്‍ ഘട്ടം ഘട്ടമായി തുറക്കാനുള്ള സാധ്യതയാണ് തേടുന്നത്. സ്‌കൂളുകള്‍ തുറക്കുന്നതിന്റെ പ്രായോഗികത പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നു മന്ത്രി വി.ശിവന്‍കുട്ടി നേരത്തെ അറിയിച്ചിരുന്നു.

ആദ്യഘട്ടത്തില്‍ 10,12 ക്ലാസുകള്‍ പകുതി കുട്ടികള്‍ വീതമുള്ള ഷിഫ്റ്റ് രീതിയില്‍ തുറക്കാനാണ് നേരത്തേ ആലോചിച്ചിരുന്നത്. എന്നാല്‍, രോഗപ്രതിരോധശേഷി ചെറിയ പ്രായക്കാര്‍ക്കു കൂടുതലുള്ളതിനാല്‍ ആദ്യം പ്രൈമറി ക്ലാസുകള്‍ തുറക്കണമെന്നാണു വിദഗ്ദ്ധര്‍ നിര്‍ദേശിച്ചത്.

അതേസമയം, കോവിഡ് കാലത്തിന് ശേഷം സ്‌കൂള്‍ തുറന്നാലും പഴയ ക്ലാസ് മുറികളല്ല ഉണ്ടാവുകയെന്നും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ സാധ്യതകള്‍ പരമ്പരാഗത വിദ്യാഭ്യാസ രീതികളുമായി സമന്വയിപ്പിച്ചുള്ള പുതിയ സമ്പ്രദായമാകും വരികയെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷും വ്യക്തമാക്കി.

ആരോഗ്യത്തിന് ഏറെ കരുതല്‍ നല്‍കിക്കൊണ്ട് അദ്ധ്യാപകരുടെ പങ്കാളിത്തത്തോടെ, പുതിയ മാതൃകകളിലൂടെ സുരക്ഷിതമായ അദ്ധ്യാപനമാണ് ഇപ്പോള്‍ സാധ്യമാകുന്നതെന്നും മുഹമ്മദ് ഹനീഷ് ചൂണ്ടിക്കാട്ടി.

ഓവല്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 191 റണ്ണിന് പുറത്തായി. ശര്‍ദുള്‍ താക്കൂര്‍ (36 പന്തില്‍ 57) നടത്തിയ പ്രകടനമാണ് ഇന്ത്യയുടെ സ്‌കോര്‍ ഇരുനൂറിന് അടുത്തെത്തിച്ചത്. എട്ടാം വിക്കറ്റില്‍ ഉമേഷ് യാദവുമൊത്ത് (10) ശര്‍ദുള്‍ കുറിച്ച 63 റണ്ണാണ് ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും (50) അര്‍ദ്ധ സെഞ്ചുറി തികച്ചു.

രോഹിത് ശര്‍മ (11), ലോകേഷ് രാഹുല്‍ (17), ചേതേശ്വര്‍ പൂജാര (4) എന്നിവരെല്ലാം വേഗം ഇംഗ്ലീഷ് പേസര്‍മാര്‍ക്ക് മുന്നില്‍ കീഴടങ്ങി. രവീന്ദ്ര ജഡേജ 10 റണ്ണുമായി മടങ്ങി. അജിന്‍ക്യ രഹാനെ (14) വീണ്ടും നിരാശപ്പെടുത്തി.

ഋഷഭ് പന്ത് (9) മടങ്ങിയശേഷമായിരുന്നു ശര്‍ദുളും ഉമേഷും ഒത്തുചേര്‍ന്നത്. മൂന്ന് സിക്‌സറും ഏഴ് ബൗണ്ടറിയും പായിച്ചു ശര്‍ദുള്‍. മുഹമ്മദ് ഷമിക്കും ഇശാന്ത് ശര്‍മയ്ക്കും പകരമാണ് ഇരുവരും ടീമില്‍ ഇടംപിടിച്ചത്.

ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ് നാലും ഒല്ലി റോബിന്‍സണ്‍ മൂന്നും വിക്കറ്റുകള്‍ വീതം വീഴ്ത്തി.

ന്യൂഡൽഹി: ഗൂഗിൾ പ്ലാറ്റ്‌ഫോം വഴിയും ഇനി മുതൽ കോവിൻ വെബ്സൈറ്റിലെ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം. രാജ്യത്തെ കോവിഡ് വാക്സിനേഷൻ പദ്ധതി കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം. സ്ലോട്ട് ബുക്കിംഗ്, വാക്‌സിൻ ലഭ്യത തുടങ്ങിയവയെ സംബന്ധിച്ച വിശദമായ വിവരങ്ങൾ നൽകാനാണ് ഗുഗിളിന്റെ തീരുമാനം.

ഗൂഗിൾ സെർച്ച്, ഗൂഗിൾ മാപ്പ്, ഗൂഗിൾ അസിസ്റ്റ് തുടങ്ങിയ മൂന്ന് പ്ലാറ്റ്ഫോമിലൂടെയായി രാജ്യത്തെ 13,000 കേന്ദ്രങ്ങളിലെ വാക്‌സിൻ ലഭ്യത, അപ്പോയിന്റ്‌മെന്റുകൾ എന്നിവയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഉപയോക്താക്കൾക്ക് അറിയാൻ കഴിയുമെന്നാണ് ഗൂഗിൾ അറിയിച്ചിരിക്കുന്നത്. ഈ ആഴ്ച്ച തന്നെ സേവനങ്ങൾ ആരംഭിക്കാനാണ് ഗൂഗിൾ ലക്ഷ്യമിടുന്നത്. ഗൂഗിളിന്റെ നീക്കത്തെ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ അഭിനന്ദിച്ചു. ഗൂഗിൾ വഴി വാക്സിനേഷൻ അപ്പോയിന്റ്മെന്റ് എടുക്കുന്ന രീതിയെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഗൂഗിൾ വഴി കോവിനിൽ എങ്ങനെ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാൻ സാധിക്കും:

ആദ്യം ഗൂഗിൾ സെർച്ചിലോ ഗൂഗിൽ മാപ്പിലേക്കോ പോകുക. പിന്നീട് ഗൂഗിളിലെ എഴുതാനുള്ള ബോക്സിൽ ‘എനിക്ക് സമീപമുള്ള കോവിഡ് വാക്സിൻ’ എന്ന് ടൈപ്പ് ചെയ്ത് സെർച്ച് ചെയ്യുക. ശേഷം സ്ലോട്ടുകളുടെ ലഭ്യതയും മറ്റും പരിശോധിക്കുക. ബുക്ക് അപ്പോയിന്റ്മെന്റ്’ ഫീച്ചറിലേക്കുള്ള ഒരു ഓപ്ഷൻ നിങ്ങൾ കാണും. നിങ്ങൾക്ക് സമീപമുള്ള ഒരു സ്ലോട്ട് ബുക്ക് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്താൽ മതിയാകും.

സെർച്ച് ചെയ്യുമ്പോൾ വരുന്ന കോവിഡ് വാക്സിൻ വിവരങ്ങൾ കോവിൻ എപിഐകളിൽ നിന്നുള്ള തത്സമയ ഡാറ്റയാണ് നൽകുന്നത്. കൂടാതെ ഓരോ കേന്ദ്രത്തിലെയും അപ്പോയിന്റ്മെന്റ് സ്ലോട്ടുകളുടെ ലഭ്യത, വാക്സിനുകളും ഡോസുകളും (ഡോസ് 1 അല്ലെങ്കിൽ ഡോസ് 2), വിലനിർണ്ണയം (പണമടച്ചതോ സൗജന്യമോ) തുടങ്ങിയ വിവരങ്ങളും ഇതിൽ ഉണ്ടാകും. കൂടാതെ ബുക്കിംഗിനായി കോവിൻ വെബ്സൈറ്റിന്റെ ഒരു ലിങ്കും ഇതിൽ കാണാൻ കഴിയും.

ഗൂഗിൾ സെർച്ച്, ഗൂഗിൾ മാപ്‌സ്, ഗൂഗിൾ അസിസ്റ്റന്റ് എന്നിവയിൽ ഉപയോക്താക്കൾ അവരുടെ അടുത്തുള്ള വാക്സിൻ സെന്ററുകളോ മറ്റോ തിരയുമ്പോൾ വിവരങ്ങൾ സ്വയമേ ദൃശ്യമാകും. ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഗുജറാത്തി, മറാത്തി തുടങ്ങി എട്ട് ഇന്ത്യൻ ഭാഷകളിലും വാക്സിൻ വിവരങ്ങൾ തിരയാൻ കഴിയുമെന്നതാണ് മറ്റൊരു സവിശേഷത.

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങളുടെ പിഴ വർധിപ്പിച്ചു. കേന്ദ്ര മോട്ടർ വാഹന നിയമഭേദഗതി ഇന്നു മുതൽ നിലവിൽ വരും. നേരത്തെ നടന്ന നിയമലംഘനങ്ങൾക്ക് പിഴശിക്ഷ തീരുമാനിക്കുന്നത് സെപ്റ്റംബർ ഒന്നിന് ശേഷമാണെങ്കിൽ പുതിയ പിഴ ബാധകമാകുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

മദ്യപിച്ച് വാഹനമോടിച്ചാൽ 2,000 രൂപ മുതൽ 10,000 രൂപ വരെയാണ് പിഴയായി ഈടാക്കുക. സീറ്റ് ബെൽറ്റ്, ഹെൽമറ്റ് എന്നിവ ധരിക്കാത്തതിന് ആയിരം രൂപയാണ് പിഴ. ഡ്രൈവിംഗിനിടെ മൊബൈൽ ഉപയോഗിച്ചാൽ പിഴ 10,000 രൂപയായി വർധിപ്പിച്ചു.

ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചാൽ 5000 രൂപയാണ് പിഴ. മത്സരയോട്ടത്തിന് 5,000 രൂപയും ഇൻഷുറൻസില്ലാതെ വാഹനമോടിക്കലിന് 2,000 രൂപയും അപകടകരമായ ഡ്രൈവിംഗിന് 1,000-5,000 രൂപ വരെയും വാഹനത്തിന് പെർമിറ്റ് ഇല്ലെങ്കിൽ 5,000 രൂപ മുതൽ 10,000 രൂപ വരെയും ലൈസെൻസ് വ്യവസ്ഥകൾ ലംഘിച്ചാൽ 25,000 മുതൽ 1 ലക്ഷം രൂപ വരെയുമാണ് പിഴ ഈടാക്കുന്നത്.

കൊച്ചി: മലയാള സിനിമ ഇന്ന് വരെ കാണാത്ത ആക്ഷന്‍ രംഗങ്ങള്‍ ഉള്ള ‘വാരിയന്‍കുന്നന്‍’ ഒരുക്കുമെന്ന് പ്രഖ്യാപിച്ച് സംവിധായകന്‍ ഒമര്‍ ലുലു. വാരിയംകുന്നന്‍ സിനിമയില്‍ നിന്ന് പൃഥ്വിരാജും ആഷിഖ് അബുവും പിന്മാറിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് പുതിയ പ്രഖ്യാപനവുമായി ഒമര്‍ലുലു രംഗത്തെത്തിയിരിക്കുന്നത്.

ബാബു ആന്റണിയെ നായകനാക്കി മലയാള സിനിമ ഇന്ന് വരെ കാണാത്ത ആക്ഷന്‍ രംഗങ്ങള്‍ ഉള്ള ‘വാരിയന്‍കുന്നന്‍’ ഒരുക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വ്യക്തമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

‘പ്രീബിസിനസ്സ് നോക്കാതെ ബാബു ആന്റണി ഇച്ചായനെ വെച്ച് ഒരു 15 കോടി രൂപ മുടക്കാന്‍ തയ്യാറുള്ള നിര്‍മ്മാതാവ് വന്നാല്‍ മലയാള സിനിമ ഇന്ന് വരെ കാണാത്ത രീതിയില്‍ ആക്ഷന്‍ രംഗങ്ങള്‍ ഉള്ള ഒരു വാരിയന്‍കുന്നന്‍ വരും’, ഒമര്‍ ലുലു ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

തിരുവനന്തപുരം: വളര്‍ത്തു നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു. ‘ബ്രൂണോ കേസി’ല്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടര്‍ന്നാണ് ലൈസന്‍സ് സംവിധാനവും രജിസ്‌ട്രേഷനും നിര്‍ബന്ധമാക്കുന്നത്. ഇത് സംബന്ധിച്ച് എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഇത് സംബന്ധിച്ച് തിരുവനന്തപുരം നഗരസഭ രജിസ്‌ട്രേഷന്‍ നടപടികളുടെ അന്തിമ കരടും തയ്യാറാക്കിക്കഴിഞ്ഞു.

ഒരാളിന് പരമാവധി വളര്‍ത്താവുന്ന നായ്ക്കളുടെ എണ്ണം 10, വളര്‍ത്തുനായ്ക്കള്‍ അയല്‍ക്കാര്‍ക്ക് ശല്യമുണ്ടാക്കരുത്, നിയമം ലംഘിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കും, തുടര്‍ച്ചയായി നിയമം ലംഘിച്ചാല്‍ നായ്ക്കളെ പിടിച്ചെടുത്ത് ലേലം ചെയ്യും, പരിശീലകര്‍ക്കും പരിപാലന കേന്ദ്രങ്ങള്‍ക്കും ലൈസന്‍സ് നിര്‍ബന്ധം, ലൈസന്‍സില്ലാതെ വളര്‍ത്തുന്നവര്‍ക്ക് പിഴയും കടുത്ത ശിക്ഷയും, രജിസ്‌ട്രേഷന് മുന്‍പ് പേവിഷ ബാധയ്‌ക്കെതിരായ കുത്തിവയ്പ് നിര്‍ബന്ധമാണ് എന്നു തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് നഗരസഭയുടെ അന്തിമ കരടിലുള്ളത്.

മാത്രമല്ല, നായ്ക്കളുടെ കഴുത്തിലോ ചെവിയിലോ മൈക്രോചിപ്പുകള്‍ സ്ഥാപിക്കും. മൈക്രോചിപ്പില്‍ 15 അക്ക തിരിച്ചറിയല്‍ നമ്പരുണ്ടാകും. ഈ നമ്ബരിലൂടെ നായ്ക്കളുടെ എല്ലാ വിവരങ്ങളും രേഖപ്പെടുത്തി സൂക്ഷിക്കും. ഇതിനായി പുതിയ സോഫ്റ്റ്വെയര്‍ രൂപപ്പെടുത്തും. പ്രായാധിക്യം വരുമ്പോള്‍ നായയെ ഉപേക്ഷിക്കുന്ന പ്രവണത ഉള്‍പ്പെടെ തടയാന്‍ മൈക്രോ ചിപ്പ് സഹായകരമാകും.

ഓരോ തദ്ദേശസ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് ഫീ നിശ്ചയിക്കാം. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 125 രൂപയാണ് നിലവില്‍ ലൈസന്‍സ് ഫീ. പരിഷ്‌കരണത്തോടെ നിരക്കില്‍ മാറ്റം വരും. മൃഗാശുപത്രികളില്‍ നിന്നാണ് അപേക്ഷാഫോം ലഭിക്കുക.

തിരുവനന്തപുരം അടിമലത്തുറയില്‍ വളര്‍ത്തുനായ ബ്രൂണോയെ അടിച്ചുകൊന്ന് കെട്ടിത്തൂക്കിയ സംഭവം കേരള മനഃസാക്ഷിയെ ഞെട്ടിച്ചിരുന്നു. സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് എല്ലാ വളര്‍ത്തുനായ്ക്കള്‍ക്കും പൂച്ചകള്‍ക്കും രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. തദ്ദേശ സ്വയംഭരണ വകുപ്പ് അര്‍ബന്‍ ഡയറക്ടര്‍ക്കും പഞ്ചായത്ത് ഡയറക്ടര്‍ക്കും ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിയമനിര്‍മ്മാണം ഉള്‍പ്പെടെ പരിഗണനയിലുണ്ട്. കോടതിയിലും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കും.

തിരുവനന്തപുരം: ഉപഭോക്താക്കളെ ഓണ്‍ലൈന്‍ വഴി കബളിപ്പിച്ച് പണം തട്ടുന്നതിനെതിരെ പരാതിനല്‍കാന്‍ കോള്‍സെന്റര്‍ ഒരുക്കി കേരളാ പോലീസ്. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് കോള്‍സെന്റര്‍ ഉദ്ഘാടനം ചെയ്തു. എ.ഡി.ജി.പിമാരായ മനോജ് എബ്രഹാം, എസ്.ശ്രീജിത്ത്, വിജയ്.എസ്.സാഖറെ എന്നിവരും മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

സൈബര്‍ തട്ടിപ്പുകളിലൂടെ പണം നഷ്ടമാകുന്ന കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് കേരളാ പോലീസിന്റെ പുതിയ ഉദ്യമം. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവര്‍ക്ക് 155260 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് പരാതികള്‍ അറിയിക്കാം. കേന്ദ്രസര്‍ക്കാരിന്റെ സിറ്റിസണ്‍ ഫിനാന്‍ഷ്യല്‍ സൈബര്‍ ഫ്രോഡ് റിപ്പോര്‍ട്ടിംഗ് ആന്റ് മാനേജ്മെന്റ് സിസ്റ്റത്തിന് കീഴിലാണ് 24 മണിക്കൂറും വിളിക്കാവുന്ന ഈ കേന്ദ്രീകൃത കോള്‍സെന്റര്‍ സംവിധാനം പ്രവര്‍ത്തിക്കുക.

സൈബര്‍ സാമ്പത്തിക ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടാല്‍ കോള്‍സെന്ററുമായി ബന്ധപ്പെടാം. ലഭിക്കുന്ന പരാതികള്‍ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടല്‍ വഴി ബാങ്ക് അധികാരികളെ പോലീസ് അടിയന്തിരമായി അറിയിച്ച് പണം കൈമാറ്റം ചെയ്യുന്നത് തടയും. തുടര്‍ന്ന് പരാതികള്‍ സൈബര്‍ പോലീസ് സ്റ്റേഷനിലേയ്ക്ക് കൈമാറി കേസ് രജിസ്റ്റര്‍ ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കും.