ഓഗസ്റ്റില്‍ 18 കോടി വാക്‌സിനേഷന്‍ നടത്തി, ജി-7 രാജ്യങ്ങള്‍ ആകെ നല്‍കിയ വാക്‌സിനേക്കാള്‍ മുന്നിലെത്തി ഇന്ത്യ !

ന്യൂഡല്‍ഹി: ഓഗസ്റ്റ് മാസത്തില്‍ 18 കോടി വാക്സിന്‍ നല്‍കി ജി-7 രാജ്യങ്ങളെ പിന്നിലാക്കി ഇന്ത്യ. എല്ലാ ജി-7 രാജ്യങ്ങളും കൂടി നല്‍കിയതിനേക്കാള്‍ വാക്‌സിന്‍ വിതരണത്തില്‍ രാജ്യം മുന്നിട്ടു നില്‍ക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാരാണ് അറിയിച്ചത്.

മറ്റൊരു നേട്ടം കൂടി, ഓഗസ്റ്റില്‍ 18 കോടി വാക്സിന്‍ നല്‍കുക വഴി ഇന്ത്യ ആഗോള ഭൂപടത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് മുന്‍ഗണനാക്രമത്തില്‍ വാക്സിന്‍ നല്‍കുന്ന കാര്യത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാരിന്റെ ട്വിറ്റര്‍ പേജായ മൈ ഗവ് ഇന്ത്യ ട്വീറ്റ് ചെയ്തു.

കാനഡ, ബ്രിട്ടന്‍, യുഎസ്, ഇറ്റലി, ജര്‍മ്മനി, ഫ്രാന്‍സ്, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ടതാണ് ജി-7 രാജ്യങ്ങല്‍. ഈ രാജ്യങ്ങളെല്ലാം ചേര്‍ന്ന് ആഗസ്ത് മാസത്തില്‍ ഇന്ത്യ നല്‍കിയതിനേക്കാള്‍ കുറവ് വാക്സിന്‍ മാത്രമാണ് നല്‍കിയത്.

കാനഡ ഓഗസ്റ്റില്‍ വെറും 30 ലക്ഷം ഡോസ് വാക്സിനാണ് നല്‍കിയത്. യുകെ 50 ലക്ഷവും, ഇറ്റലി 80 ലക്ഷവും, ജര്‍മ്മനി 90 ലക്ഷവും, ഫ്രാന്‍സ് 1.3 കോടിയും യുഎസ് 2.3 കോടിയും വാക്സിന്‍ ഓഗസ്റ്റ് മാസത്തില്‍ നല്‍കി. ഏറ്റവും കൂടുതല്‍ ഡോസ് നല്‍കിയ ജി-7 രാജ്യം ജപ്പാനാണ് നാല് കോടി ഡോസ് വാക്സീന്‍. എന്നാല്‍, ഇന്ത്യ ഇതുവരെ 68.46 കോടി പേര്‍ക്ക് വാക്സിന്‍ നല്‍കിക്കഴിഞ്ഞു.