Health (Page 58)

നമുക്കെല്ലാവർക്കും ഇഷ്ടപ്പെട്ട ഭക്ഷണമാണ് പഴങ്കഞ്ഞി. വയറും മനസും നിറയാൻ അൽപം പഴങ്കഞ്ഞി കുടിച്ചാൽ മതി. രക്ത സമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോൾ നിയന്ത്രിക്കാനും ജീവിത ശൈലി രോഗങ്ങളെ ഇല്ലാതാക്കാനും പഴങ്കഞ്ഞി കുടിക്കുന്നത് വളരെ നല്ലതാണ്.

ഒരു കപ്പ് പഴങ്കഞ്ഞിയിൽ മനുഷ്യ ശരീരത്തിന് ആവശ്യമായ 80 ശതമാനത്തോളം മാംഗനീസ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കൊഴുപ്പിനെ എളുപ്പത്തിൽ വിഘടിപ്പിക്കും. ഒരു ദിവസത്തേക്ക് വേണ്ട ഊർജവും കുളിർമയുമെല്ലാം പഴങ്കഞ്ഞി കുടിക്കുന്നതിലൂടെ നമുക്ക് ലഭിക്കും. ധാരാളം ആന്റിഓക്‌സിഡന്റുകൾ പഴങ്കഞ്ഞിയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ചർമ്മത്തിന് തിളക്കം വർധിക്കുകയും ചെറുപ്പം നിലനിർത്താനും പഴങ്കഞ്ഞി സഹായിക്കും.

ക്യാൻസറിനെ പ്രതിരോധിക്കാനും പഴങ്കഞ്ഞിയ്ക്ക് കഴിവുണ്ട്. സന്ധിവാതത്തിനും ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കും ഒരു പരിധി വരെ പഴങ്കഞ്ഞി പരിഹാരമേകും.

മഴയും തണുപ്പുമൊക്കെയുള്ള കാലാവസ്ഥയിൽ പലർക്കും ജലദോഷം അനുഭവപ്പെടാറുണ്ട്. തുമ്മലും ജലദോഷവും അകറ്റാനുള്ള ചില മാർഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ജലദോഷം മാറാൻ ആവി പിടിക്കുന്നത് വളരെ നല്ലതാണ്. ഇഞ്ചിയും തുളസിയും ചേർത്ത വെള്ളം കുടിക്കുന്നത് തുമ്മലും ജലദോഷവും അകറ്റാനും രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും. ജിഞ്ചറോൾസ്, ഷോഗോൾസ് എന്നറിയപ്പെടുന്ന സംയുക്തങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഇവയാണ് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നത്.

തുളസിയിലയും കൽക്കണ്ടവും ചേർത്തരച്ച് മിശ്രിതമാക്കി ഭക്ഷിക്കുന്നതും ജലദോഷം തടയും. രണ്ട് ചെറുനാരങ്ങയുടെ നീര് ഒരു ഗ്ലാസ്സ് തിളപ്പിച്ച വെള്ളത്തിൽ ഒഴിച്ചശേഷം ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് ചെറുചൂടോടെ രാത്രി ഭക്ഷണത്തിനുശേഷം കഴിക്കുക. പതിവായി ചെയ്താൽ ജലദോഷം കുറയും. ചായയിൽ നാരങ്ങാനീരും തേനും ചേർത്ത് കുടിക്കുന്നത് ജലദോഷവും തൊണ്ടവേദനയും അകറ്റും. ചുമയ്ക്കുള്ള ഏറ്റവും ഫലപ്രദമായ പരിഹാര മാർഗമാണ് തേൻ.

തിളപ്പിച്ചെടുത്ത പാൽ ചൂടാറും മുമ്പേ കുരുമുളകുപൊടിയും ചേർത്ത് കുടിക്കുന്നത് ജലദോഷം ശമിപ്പിക്കും. തുളസിയിലയും കുരുമുളകും ചേർത്ത് കാപ്പി തയാറാക്കി ചെറു ചൂടോടെ കുടിക്കുന്നതും ജലദോഷം അകറ്റാൻ വളരെയേറെ പ്രയോജനം ചെയ്യും.

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങളിലൊന്നാണ് കപ്പ. മീൻകറിയോടൊപ്പവും ഇറച്ചിക്കറിയോടൊപ്പവുമെല്ലാം മലയാളികൾ കപ്പ ആസ്വദിച്ച് കഴിക്കാറുണ്ട്. എന്നാൽ കപ്പ ഒരുപാട് കഴിക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

കപ്പക്കിഴങ്ങിൽ സയനൈഡ് എന്ന ഒരു മാരകവിഷമുണ്ട്. ഇത് തിളപ്പിച്ച വെള്ളത്തിൽ കുറെയൊക്കെ അലിഞ്ഞു പോകും. അതുകൊണ്ടാണ് കപ്പ തിളപ്പിച്ച് വെള്ളം ഊറ്റിക്കളയുന്നത്. കപ്പയില തിന്നാൽ പശുവും ആടും ചത്തു പോകുന്നതിനും കാരണം ഈ സയനൈഡ് വിഷം തന്നെയാണ്. സ്ഥിരമായി ഈ വിഷം ചെറിയ അളവിൽ ഉള്ളിൽ ചെന്നാൽ അത് പ്രമേഹത്തിനും തൈറോയിഡ് രോഗങ്ങൾക്കും കാരണമാകും. മീനിലും ഇറച്ചിയിലും പയറിലും കടലയിലും അടങ്ങിയിട്ടുള്ള നൈട്രൈറ്റുകൾ ഈ വിഷവസ്തുവായ സയനൈഡിനെ പൂർണ്ണമായും നിർവീര്യമാക്കും. അതിനാൽ ഇവ കപ്പയോടൊപ്പം കഴിക്കുന്നത് വളരെ നല്ലതാണ്.

പ്രമേഹമുള്ളവർ കപ്പ ഒഴിവാക്കുന്നതാണ് നല്ലത്. ഗ്ലൈസമിക് ഇൻഡെക്സ് എന്ന ഘടകമാണ് പ്രമേഹ സൂചകമായി മാറുന്നത്. രക്തത്തിലെ ഗ്ലൂക്കോസ് ഉയരുമ്പോഴാണ് പ്രമേഹ സാദ്ധ്യതയും വർദ്ധിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിനിടയാക്കുമെന്നതിനാൽ കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് നിർദ്ദേശിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വീടും സ്ഥാപനങ്ങളും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

തുടർച്ചയായി പെയ്തിരുന്ന മഴ ഇടവിട്ടുള്ള മഴയായി മാറുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിക്കെതിരായ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു. വെള്ളക്കെട്ടുള്ളതിനാലും ഓടകളും മറ്റും നിറഞ്ഞൊഴുകാനുള്ള സാധ്യതയുള്ളതിനാലും എലിപ്പനി പ്രതിരോധവും പ്രധാനമാണ്. തൊഴിലുറപ്പ് തൊഴിലാളികൾ, ക്ഷീര കർഷകർ, സന്നദ്ധ, രക്ഷാ പ്രവർത്തകർ എന്നിവർ ശ്രദ്ധിക്കണം. വെള്ളപ്പൊക്കവും മഴക്കെടുതികളും റിപ്പോർട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവർത്തകരും ശ്രദ്ധിക്കേണ്ടതാണ്. മലിനമാകാൻ സാധ്യതയുള്ള ജല സ്രോതസുമായോ വെള്ളക്കെട്ടുമായോ, അല്ലെങ്കിൽ മൃഗങ്ങളുടെ വിസർജ്യവുമായോ സമ്പർക്കമുണ്ടായാൽ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കേണ്ടതാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

കൈയ്യുറയും കാലുറയും ഇല്ലാതെ മണ്ണിലോ വെള്ളത്തിലോ ജോലിക്കിറങ്ങരുത്. പൊതു ജനങ്ങളും മഴക്കാലത്ത് സുരക്ഷിതമായ പാദരക്ഷകൾ ഉപയോഗിക്കണം. കൈകാലുകളിൽ മുറിവുകളുള്ളവർ ഒരു കാരണവശാലും അത് മലിനജലവുമായി സമ്പർക്കത്തിൽ വരാതെ സൂക്ഷിക്കണം. വയറിളക്ക രോഗമുണ്ടാകാൻ സാധ്യതയുള്ളതിനാൽ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ. കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറുകൾ എല്ലാം ബ്ലീച്ചിങ് പൗഡർ ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കണം. ഇൻഫ്‌ളുവൻസ വൈറസ് ബാധ പടരാതിരിക്കാൻ ശ്രദ്ധിക്കണം. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, മറ്റ് രോഗങ്ങളുള്ളവർ തുടങ്ങിയവർ മാസ്‌ക് ധരിക്കുന്നതാണ് നല്ലത്. പനിയുള്ള സമയത്ത് കുട്ടികളെ സ്‌കൂളിൽ വിടരുത്. മുതിർന്നവർക്കാണെങ്കിലും പനിയുള്ള സമയത്ത് പൊതു സമൂഹത്തിൽ ഇടപെടാതിരിക്കുന്നത് രോഗപ്പകർച്ച കുറയ്ക്കാൻ സഹായിക്കും. പനി ബാധിച്ചാൽ സ്വയം ഗുളിക വാങ്ങിക്കഴിക്കാതെ ആശുപത്രിയിൽ ചികിത്സ തേടണമെന്നും വീണാ ജോർജ് പറഞ്ഞു.

തിരുവനന്തപുരം സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ എല്ലാ ജില്ലകൾക്കും ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി. പകർച്ചപ്പനികൾ തുടരുന്ന സാഹചര്യത്തിൽ എല്ലാ ജില്ലകളും പ്രത്യേകം ശ്രദ്ധിക്കണം. പകർച്ചപ്പനി വ്യാപനം ഉണ്ടാകാതിരിക്കാൻ ദുരിതാശ്വാസ ക്യാമ്പുകളിലുൾപ്പെടെ പ്രത്യേകം ജാഗ്രത പുലർത്തണം. ക്യാമ്പുകളിൽ മെഡിക്കൽ സംഘത്തിന്റെ സേവനം ഉറപ്പാക്കണം. ക്യാമ്പുകളിൽ ആരോഗ്യ സേവനം ഉറപ്പാക്കാൻ പി.എച്ച്.സി./ എഫ്.എച്ച്.സി./ സി.എച്ച്.സി.യിലുള്ള എച്ച്.ഐ./ജെ.എച്ച്.ഐ. തലത്തിലുള്ള ഒരാൾക്ക് ചുമതല കൊടുക്കണം. അവരുടെ വിവരങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസറെ അറിയിക്കണം. എല്ലാവരും ഡ്യൂട്ടിയിലുണ്ടെന്ന് ഉറപ്പാക്കണം. മതിയായ ചികിത്സ ലഭ്യമാക്കാനും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും എല്ലാ ആശുപത്രികളും ജാഗ്രത പുലർത്താനും മന്ത്രി നിർദേശം നൽകി.

ദുരിതാശ്വാസ ക്യാമ്പുകളിൽ പനി ബാധിച്ചവരെ പ്രത്യേകം പാർപ്പിക്കേണ്ടതാണ്. അവർക്കുള്ള ചികിത്സ ഉറപ്പാക്കണം. ക്യാമ്പിലുള്ളവർക്ക് എന്തെങ്കിലും രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ വിവരം അറിയിക്കേണ്ടതാണ്. ക്യാമ്പും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ശുചിത്വത്തിന് പ്രത്യേക പ്രാധാന്യം നൽകണം. കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം. വയറിളക്ക രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ. ആഹാരവും വെള്ളവും അടച്ച് സൂക്ഷിക്കണം. മഴവെള്ളം കലർന്ന കിണറുകൾ സൂപ്പർ ക്ലോറിനേറ്റ് ചെയ്യണം.

മുമ്പ് കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾക്ക് മുടക്കം വരുത്തരുത്. കഴിക്കുന്ന മരുന്നുകളുടെ കുറിപ്പ് കൈയ്യിൽ കരുതണം. ക്യാമ്പുകളിൽ മരുന്ന് ലഭ്യത ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ആംബുലൻസ് സേവനം ഉറപ്പാക്കണം. മറ്റ് രോഗമുള്ളവർ, കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കണം. ഇൻഫ്‌ളുവൻസ പടരാതിരിക്കാൻ ക്യാമ്പിനകത്ത് മറ്റ് രോഗങ്ങളുള്ളവർ, കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ എന്നിവർ മാസ്‌ക് ധരിക്കേണ്ടതാണ്. കാൻസർ രോഗികൾ, ഡയാലിസിസ് ചെയ്യുന്നവർ, ട്രാൻസ്പ്ലാന്റ് ചെയ്യുന്നവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.

എലിപ്പനി പ്രതിരോധം പ്രധാനമാണ്. ചെളിയിലോ മലിന ജലത്തിലോ കെട്ടിക്കിടക്കുന്ന മഴവെള്ളത്തിലോ ഇറങ്ങിയാൽ ഡോക്ടറുടെ നിർദേശപ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കണം. ദുരിതാശ്വാസ ക്യാമ്പുകളിൽ സേവനം ചെയ്യുന്നവരും രക്ഷാപ്രവർത്തകരും മുൻകരുതൽ ഉറപ്പാക്കണം.

ഒട്ടേറെ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് കോളിഫ്‌ളവർ. ഫോളിക് ആസിഡ്, വിറ്റമിൻ ബി6, ബി5, ഒമേഗ 3 ഫാറ്റി ആസിഡ്, നാരുകൾ, ഇരുമ്പ്, കാത്സ്യം തുടങ്ങി നിരവധി ഘടകങ്ങൾ കോളിഫ്‌ളവറിലുണ്ട്. വിറ്റാമിൻ സിയുടെ മുഖ്യ സ്രോതസാണിത്. ക്യാൻസർ സാധ്യതയെ തടയാൻ സഹായിക്കുന്ന ഫൈറ്റോന്യൂട്രിയൻറുകളായ സൾഫോറാഫേൽ, ഇൻഡോൾ-3 കാർബിനോൾ, ഗ്ലൂക്കോസിനോലേറ്റ്‌സ് തുടങ്ങിയ ഘടകങ്ങളും ഇതിൽ ധാരാളമുണ്ട്.

ഓർമ്മയ്ക്കും മാനസികാരോഗ്യത്തിനും ആവശ്യമായ പോഷകമായ കോളിന്റെ ഉറവിടമാണിത്. കോളിഫ്‌ളവർ കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കോളിഫ്‌ളവർ സഹായിക്കും. കോളിഫ്‌ളവർ രോഗപ്രതിരോധശേഷിയും മെച്ചപ്പെടുത്തും.

ഗർഭിണികൾ കോളിഫ്ളവർ കഴിയ്ക്കുന്നത് നല്ലതാണ്. കോളിഫ്‌ളവറിൽ ധാരാളം ആന്റി ഓക്‌സിഡന്റുകളുണ്ട്. ഇത് ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യും.

പരാശ്രയമില്ലാതെ ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ ഒഴുക്കില്ലാത്ത ജലാശയങ്ങളിലാണ് പൊതുവേ കാണുന്നത്. നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയും ഇത് എൻസെഫലൈറ്റിസ് ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു.

പനി, തലവേദന, ഛർദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. മലിനമായ വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും രോഗം വരാൻ കാരണമാകുന്നുണ്ട്. മഴ തുടങ്ങുമ്പോൾ ഉറവ എടുക്കുന്ന നീർചാലുകളിൽ കുളിക്കുന്നതും ഒഴിവാക്കുക. മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണം.

ഉച്ചഭക്ഷണം ഒഴിവാക്കുന്നവരാണോ നിങ്ങൾ. പ്രഭാത ഭക്ഷണത്തിന്റേത് പോലെ തന്നെ ഉച്ചഭക്ഷണത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. ഉച്ചഭക്ഷണം പതിവായി ഒഴിവാക്കുന്ന ശീലമുണ്ടെങ്കിൽ അത് നിങ്ങളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാനിടയുണ്ട്. ഉച്ചഭക്ഷണം കഴിക്കാതിരുന്നാൽ അത് ഉന്മേഷക്കുറവിന് കാരണമാകും. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിലൂടെ നമ്മുടെ രക്തത്തിലെ ഷുഗർനില ഉയരുന്നു. ഇതോടെ ഉച്ചയ്ക്ക് ശേഷമുള്ള അത്രയും സമയത്തേക്ക് ആവശ്യമായ ഊർജം നമുക്ക് ലഭിക്കും. അതിനാൽ തന്നെ ഉച്ചഭക്ഷണം ഒഴിവാക്കരുത്.

ഉച്ചഭക്ഷണമൊഴിവാക്കുമ്പോഴുണ്ടാകുന്ന ഉന്മേഷക്കുറവ് നമ്മുടെ ബാക്കി സമയത്തെ ഉത്പാദനക്ഷമതയെ ബാധിക്കാം. ജോലി ചെയ്യുന്നവർക്ക് ഇത് ദോഷകരമാണ്. മാത്രമല്ല ഉന്മേഷക്കുറവിന്റെ ഭാഗമായി പെട്ടെന്ന് ദേഷ്യം വരിക, നിരാശ വരിക തുടങ്ങിയ മാനസികാവസ്ഥകളുമുണ്ടാകാം.

നമ്മുടെ ശരീത്തിന് അതിൻറെ എല്ലാ പ്രവർത്തനങ്ങൾക്കുമായി ഒരു സമയക്രമം ഉണ്ട്. ഉച്ചഭക്ഷണമൊഴിവാക്കുമ്പോൾ ശരീരത്തിന്റെ ദഹനപ്രക്രിയയെയും പ്രതികൂലമായി ബാധിക്കും.

തിരുവനന്തപുരം: അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് രോഗത്തിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പതിനായിരക്കണക്കിന് പേരിൽ ഒരാൾക്കാണ് രോഗം ബാധിക്കുക. രോഗം ബാധിച്ച പ്രദേശത്ത് ആരോഗ്യ വകുപ്പ് മതിയായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഇതിന് മുമ്പ് സംസ്ഥാനത്ത് അഞ്ച് പേർക്കാണ് ഈ രോഗം ബാധിച്ചത്. 2016ൽ ആലപ്പുഴ ജില്ലയിൽ തിരുമല വാർഡിൽ ഒരു കുട്ടിക്ക് രോഗം ബാധിച്ചിരുന്നു. 2019ലും 2020ലും മലപ്പുറത്തും 2020ൽ കോഴിക്കോടും 2022ൽ തൃശൂരിലും രോഗബാധയുണ്ടായി. ബാധിച്ചിരുന്നു. 100 ശതമാനത്തിനടുത്താണ് രോഗത്തിന്റെ മരണനിരക്ക്. കേരളത്തിൽ ഇവ കണ്ടു പിടിക്കുന്നു എന്നതാണ് പ്രത്യേകതയെന്നും മന്ത്രി പറഞ്ഞു.

പരാശ്രയമില്ലാതെ ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ ഒഴുക്കില്ലാത്ത ജലാശയങ്ങളിലാണ് പൊതുവേ കാണുന്നത്. നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയും ഇത് എൻസെഫലൈറ്റിസ് ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു.

പനി, തലവേദന, ഛർദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. മലിനമായ വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും രോഗം വരാൻ കാരണമാകുന്നുണ്ട്. മഴ തുടങ്ങുമ്പോൾ ഉറവ എടുക്കുന്ന നീർചാലുകളിൽ കുളിക്കുന്നതും ഒഴിവാക്കുക. മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണം.

മരണമടഞ്ഞ 15 വയസുള്ള പാണാവള്ളി സ്വദേശിയ്ക്കാണ് പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് ഇപ്പോൾ സ്ഥിരീകരിച്ചത്. കുട്ടിക്ക് ജൂൺ 29നാണ് പനി ആരംഭിച്ചത്. ജൂലൈ ഒന്നിന് തലവേദന, ഛർദി, കാഴ്ചമങ്ങൽ തുടങ്ങിയ രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് തുറവൂർ താലൂക് ആശുപത്രിയിൽ ചികിത്സ തേടി. പരസ്പര ബന്ധമില്ലാത്ത പെരുമാറ്റവും മറ്റു അസ്വസ്ഥയും പ്രകടിപ്പിച്ചതിനെ തുടർന്നു എൻഫലൈറ്റിസ് സംശയിക്കുകയും മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്യുകയും ചെയ്തു. വീടിനു സമീപമുള്ള കുളങ്ങളിൽ കുളിച്ചതായി മനസിലാക്കുന്നു. ആരോഗ്യനില മോശമായതിനാൽ മെഡിക്കൽ ഐസിയുവിൽ പ്രവേശിപ്പിക്കുകയും, വിദഗ്ദ്ധ ഡോക്ടർമാർ അടങ്ങിയ സംഘം കുട്ടിയെ പരിശോധിക്കുകയും ആവശ്യമായ ചികിത്സ നൽകുകയും ചെയ്തു. ജൂലൈ ആറിന് രാത്രിയിൽ കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമാകുകയും മരണപ്പെടുകയും ചെയ്തു.

രോഗലക്ഷണങ്ങളുടെ തീവ്രത കണക്കിലെടുത്ത ഡോക്ടർമാർ പ്രൈമറി അമീബിക് എൻസഫലൈറ്റിസ് എന്ന രോഗാവസ്ഥ ആകാം കുട്ടിക്ക് എന്ന് സംശയിക്കുകയും വേണ്ട പരിശോധനകൾ നടത്തുകയും ചെയ്തു. പ്രാഥമിക പരിശോധനയിൽ പോസിറ്റീവ് ആയതിനെ തുടർന്നു വിദഗ്ദ്ധ പരിശോധനയ്ക്കായി സാമ്പിൾ ജിപ്‌മെറിലേക്ക് അയച്ചിട്ടുണ്ട്.

കുട്ടിയുടെ രോഗാവസ്ഥ സംബന്ധിച്ച് അറിയിപ്പ് മെഡിക്കൽ കോളേജിൽ നിന്ന് ലഭിച്ചയുടൻ ആവശ്യമായ പ്രതിരോധ പ്രവർത്തങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്ന് ആരംഭിച്ചു. ജൂലൈ 3ന് മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കുകയും, പ്രതിരോധ പ്രവർത്തങ്ങൾ നടത്തുകയും ചെയ്തു. ജില്ലാ വെക്റ്റർ കൺട്രോൾ ടീം പ്രദേശത്ത് ആവശ്യമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി. പ്രദേശവാസികൾക്കു ബോധവത്കരണ ക്ലാസ് നടത്തിയിട്ടുണ്ട്.

തിരുവനന്തപുരം: ഭാരതീയ ചികിത്സാ വകുപ്പിൽ 116 തസ്തികകൾ സൃഷ്ടിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മെഡിക്കൽ ഓഫീസർ, നഴ്‌സ് ഗ്രേഡ്-II, ഫാർമസിസ്റ്റ് ഗ്രേഡ്-II, ആയുർവേദ തെറാപ്പിസ്റ്റ് എന്നീ തസ്തികകളാണ് സൃഷ്ടിച്ചത്. ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ ഗുണമേന്മയോടുകൂടി സാധ്യമാക്കാനും ഇതിലൂടെ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

5 മെഡിക്കൽ ഓഫീസർ (കൗമാരഭൃത്യം), 8 മെഡിക്കൽ ഓഫീസർ (പഞ്ചകർമ്മ), 41 മെഡിക്കൽ ഓഫീസർ (ആയുർവേദ), 2 മെഡിക്കൽ ഓഫീസർ (നാച്യുർക്യുർ) 10 നഴ്‌സ് ഗ്രേഡ്-II, 10 ഫാർമസിസ്റ്റ് ഗ്രേഡ്-II, 40 ആയുർവേദ തെറാപ്പിസ്റ്റ് എന്നിങ്ങനെയാണ് തസ്തികകൾ സൃഷ്ടിച്ചത്. ഭാരതീയ ചികിത്സാ വകുപ്പിൽ അടുത്തകാലത്ത് ഇതാദ്യമായാണ് ഇത്രയേറെ തസ്തികകൾ ഒരുമിച്ച് സൃഷ്ടിക്കുന്നത്.

ആയുഷ് മേഖലയുടെ വികസനത്തിന് ഈ സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. ഈ സർക്കാരിന്റെ കാലത്ത് 430 ആയുഷ് സ്ഥാപനങ്ങളെ ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകളാക്കി. ജീവിതശൈലി രോഗങ്ങൾ പ്രതിരോധിക്കാനായി 1000 യോഗ ക്ലബ്ബുകൾ സംസ്ഥാനത്തെ കോർപറേഷൻ, മുൻസിപ്പാലിറ്റി, ഗ്രാമ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ ആരംഭിച്ചു. 590 വനിത യോഗ ക്ലബ്ബുകൾ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങൾ വെൽനസ് കേന്ദ്രങ്ങളാക്കി ഉയർത്തി മികച്ച ചികിത്സാ സൗകര്യങ്ങളൊരുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ആയുർവേദ രംഗത്തെ ഗവേഷണത്തിനായി അന്താരാഷ്ട്ര ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സാക്ഷാത്ക്കരിക്കാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.