Health (Page 59)

എന്താണ് ഡയബെറ്റിക് റെറ്റിനോപ്പതിയെന്ന് നമ്മളിൽ പലർക്കും അറിയില്ല. പ്രമേഹത്തിന്റെ അനന്തരഫലമായി ബാധിക്കാവുന്നൊരു പ്രശ്‌നമാണ് ഡയബെറ്റിക് റെറ്റിനോപ്പതി. പ്രമേഹരോഗികളിൽ കണ്ടുവരുന്ന, കണ്ണുകളെ ബാധിക്കുന്ന പ്രശ്‌നമാണിത്. പ്രമേഹം ബാധിച്ച് കണ്ണുകളുടെ കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥയാണിത്.

കണ്ണിലെ റെറ്റിനയെന്ന ഭാഗത്തെ നേരിയ രക്തക്കുഴലുകൾ പ്രമേഹത്തിന്റെ ഭാഗമായി ബാധിക്കപ്പെടുന്നതോടെയാണ് ഡയബെറ്റിക് റെറ്റിനോപ്പതി പിടിപെടുന്നത്. പ്രമേഹം നിയന്ത്രിക്കാതെ മുന്നോട്ട് പോകുന്നതിലൂടെയും പ്രമേഹം അധികരിക്കുന്നതിലൂടെയുമാണ് ഇത് സംഭവിക്കുന്നത്. ചിലരിൽ ഡയബെറ്റിക് റെറ്റിനോപ്പതി വലിയ ആഘാതമുണ്ടാക്കാതിരിക്കുമ്പോൾ മറ്റ് ചിലരിൽ ഇത് കണ്ണിന്റെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെടുന്നതിന് കാരണമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ആദ്യഘട്ടങ്ങളിൽ ഡയബെറ്റിക് റെറ്റിനോപ്പതിയിൽ കാര്യമായ ലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. ചെറിയ കാഴ്ച മങ്ങൽ പോലെ തോന്നാം. പിന്നീട് പതിയെ ഈ മങ്ങൽ കൂടും. കണ്ണിൽ ചെറിയ കുത്തുകളുള്ളത് പോലെയോ വരകളുള്ളത് പോലെയോ തോന്നുക, കാഴ്ച മങ്ങിമങ്ങിപ്പോവുക, കാണുന്ന കാഴ്ച തന്നെ പലതായി തോന്നുക, ഇരുട്ട് മൂടുകയോ, അല്ലെങ്കിൽ ഒന്നും കാണാത്ത പോലെയോ തോന്നുക എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളെല്ലാം പിന്നീട് പ്രകടമായി തുടങ്ങും. ഈ ലക്ഷ്ണങ്ങളൊന്നും ശ്രദ്ധിച്ചില്ലെങ്കിലും ചികിത്സ തേടിയില്ലെങ്കിലോ പിന്നീട് കാഴ്ച്ച നഷ്ടപ്പെടുന്നതിന് വരെ കാരണമാകും.

തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് പതിനഞ്ചുകാരൻ മരിച്ച സംഭവത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിക്കുന്നത് വിരളമായി മാത്രമേ സംഭവിക്കുന്ന കാര്യമാണെന്നും ആലപ്പുഴയിൽ പതിനഞ്ചുകാരൻ ഇത്തരത്തിൽ മരിച്ചത് നിർഭാഗ്യകരമാണെന്നും വീണാ ജോർജ് വ്യക്തമാക്കി.

പതിനായിരത്തിൽ ഒരാൾക്ക് എന്ന നിലയ്ക്ക് പ്രകടമാകുന്ന അവസ്ഥയാണിത്. മനുഷ്യ ശരീരത്തിലേക്ക് കടന്ന് തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന രോഗമാണ് അമീബിക് മസ്തിഷ്‌ക ജ്വരം. ഈ അമീബ അറിയപ്പെടുന്നതു തന്നെ ബ്രെയിൻ ഈറ്റർ എന്നാണ്. ഇരുപത്തിയൊമ്പതാം തീയതിയാണ് കുട്ടിക്ക് പനി ആരംഭിച്ചത്. തുടർന്ന് തലവേദന, കാഴ്ച്ചമങ്ങൽ, തുടങ്ങിയവയൊക്കെ കണ്ടതോടെയാണ് ഒന്നാം തീയതി തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പരസ്പരബന്ധമില്ലാത്ത പെരുമാറ്റവും മറ്റ് അസ്വസ്ഥതകളും പ്രകടിപ്പിച്ചതോടെ മസ്തിഷ്‌കജ്വരം ആണെന്ന് സംശയിക്കുകയും മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയും ചെയ്തുവെന്നും തുടർന്നു നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്നും വീണാ ജോർജ് വിശദമാക്കി.

പരാദ സ്വഭാവമില്ലാതെ ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തിൽപ്പെടുന്ന രോഗാണുക്കൾ നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌ക ജ്വരം ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു. പനി,തലവേദന, ഛർദി, അപസ്മാരം തുടങ്ങിയവയാണ് ഇതിന്റെ രോഗലക്ഷണങ്ങൾ.

സൗജന്യ ചികിത്സ ഉറപ്പാക്കുന്ന സംസ്ഥാന സർക്കാർ പദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) പണമില്ലാത്തതിനാൽ പ്രതിസന്ധിയിൽ. നിലവിൽ, മെഡിക്കൽ കോളജുകൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികൾക്ക് 727.79 കോടി രൂപയും സ്വകാര്യ ആശുപത്രികൾക്ക് 159.30 കോടി രൂപയുമടക്കം 887.09 കോടി രൂപയാണു കുടിശിക വന്നിരിക്കുന്നത്. സാധാരണക്കാരായ 42 ലക്ഷം ജനങ്ങൾക്കു സഹായം നൽകിയിരുന്ന പദ്ധതിയാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി.

ഈ സാമ്പത്തിക വർഷം ആകെ 338 കോടി രൂപയാണ് സർക്കാർ പദ്ധതിയ്ക്കായി അനുവദിച്ചത്. ചികിത്സയ്ക്കു ചെലവാകുന്ന മൊത്തം തുകയിൽ 20% വരെ മാത്രമേ ഇപ്പോൾ സൗജന്യമായി രോഗികൾക്ക് ലഭിക്കുന്നുള്ളൂ. ബാക്കിയുള്ള തുക രോഗി തന്റെ കയ്യിൽ നിന്നും ചെലവഴിക്കണം. അതിദരിദ്രരായ 62,000 കുടുംബങ്ങൾ ഉൾപ്പെടെയാണു പദ്ധതിയിൽ ഉൾപ്പെട്ടിട്ടും ചികിത്സാ സൗജന്യമില്ലാതെ വലയുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയുടെ സാഹചര്യത്തൽ പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ സ്റ്റേറ്റ് കൺട്രോൾ റൂം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പിന് കീഴിലുള്ള പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും ജനങ്ങൾക്കും ആരോഗ്യ പ്രവർത്തകർക്കുമുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനുമായാണ് കൺട്രോൾ റൂം ആരംഭിച്ചത്. ആരോഗ്യ പ്രവർത്തകർക്ക് കൺട്രോൾ റൂം നമ്പരിലേക്കും പൊതുജനങ്ങൾക്ക് ഡോക്ടർമാരുടെ പാനലുൾപ്പെട്ട ദിശയിലെ നമ്പരിലേക്കും വിളിക്കാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ പ്രവർത്തകർക്ക് സംശയ നിവാരണത്തിനായി കൺട്രോൾ റൂമിലെ 9995220557, 9037277026 എന്നീ നമ്പരുകളിൽ വിളിക്കാവുന്നതാണ്. പകർച്ചവ്യാധി പ്രതിരോധ ഏകോപനം, ഡേറ്റാ മാനേജ്മെന്റ്, ആശുപത്രി സേവനങ്ങൾ, മരുന്ന് ലഭ്യത, പ്രോട്ടോകോളുകൾ, സംശയ നിവാരണം എന്നിവയാണ് കൺട്രോൾ റൂമിലൂടെ നിർവഹിക്കുന്നത്.

പൊതുജനങ്ങൾക്ക് ആരോഗ്യ സംബന്ധമായ എല്ലാ സംശയങ്ങളും ഡോക്ടർമാരുടെ പാനലുള്ള ദിശ കോൾ സെന്റർ വഴി ചോദിക്കാവുന്നതാണ്. 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിൽ ദിശയുടെ സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാണ്. ഇതുകൂടാതെ ഇ സഞ്ജീവനി ഡോക്ടർമാരുടെ സേവനവും ലഭ്യമാണ്. മുൻകരുതലുകൾ, കഴിക്കുന്ന മരുന്നിനെപ്പറ്റിയുള്ള സംശയം, ഏതൊക്കെ ഭക്ഷണം കഴിക്കാം, പരിശോധനാ ഫലത്തെപ്പറ്റിയുള്ള സംശയം, മാനസിക പിന്തുണ, രോഗപ്പകർച്ച തടയുക തുടങ്ങിയവയെല്ലാം സംസാരിക്കാവുന്നതാണ്. അതുമായി ബന്ധപ്പെട്ട വിദഗ്ധ ഡോക്ടർമാർക്ക് ഫോൺ കൈമാറുന്നതാണ്. ദിശയിലെ കൗൺസിലർമാർ, ഡോക്ടർമാർ, ഇ സഞ്ജീവനി ഡോക്ടർമാർ എന്നിവരെ കൂടാതെ ജില്ലകളിൽ നിന്നുള്ള ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

വീടുകളിൽ വളർത്തുന്നതും അല്ലാത്തതുമായ നായ്ക്കളിൽ കണ്ടുവരുന്ന ഒരു പകർച്ചവ്യാധിയാണ് പാർവോ വൈറസ് രോഗബാധ. ചെറിയ നായ്ക്കുട്ടികളിൽ, അതായത് 12 ആഴ്ചയ്ക്ക് താഴെ പ്രായമുള്ളവയുടെ മരണത്തിനു കാരണമാകുന്ന രോഗബാധയാണിത്. രക്തം കലർന്ന വയറിളക്കവും ഛർദ്ദിയുമാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. ലക്ഷണങ്ങളുടെ തുടക്കത്തിൽ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കിയാൽ ഒരു പരിധിവരെ ജീവൻ രക്ഷിക്കാൻ കഴിയും.

മാംസഭുക്കുകളായ മൃഗങ്ങൾക്ക് ഉണ്ടാകുന്ന രോഗബാധയാണ് പാർവോ. ഇതിൽ കനെയ്ൻ പാർവോ വൈറസ് -2 എന്ന വകഭേദമാണ് ഇന്നീ കാണുന്ന രീതിയിലുള്ള രോഗബാധ ഉണ്ടാക്കുന്നത്. പെട്ടെന്ന് വിഭജിച്ചുകൊണ്ടിരിക്കുന്ന കോശങ്ങളെയാണ് ഈ വൈറസ് ബാധിക്കുന്നത്. നായ്ക്കുട്ടികളുടെ പ്രതിരോധ ശേഷിക്കുറവ്, വിരബാധ, പ്രതികൂല കാലാവസ്ഥ, വൃത്തിഹീനമായ ചുറ്റുപാടുകൾ എന്നിവ രോഗബാധയുടെയും വ്യാപനത്തിന്റെയും തോത് ഉയർത്തും. ശരീര ശ്രവങ്ങൾ വഴിയാണ് ഈ രോഗം പകരുന്നത്. നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ, ചെരുപ്പ്, വസ്ത്രങ്ങൾ, മറ്റു വസ്തുക്കൾ എന്നിവയിൽ വൈറസുള്ള സ്രവങ്ങൾ പുരണ്ടിട്ടുണ്ടെങ്കിൽ അതുമായി സമ്പർക്കത്തിൽ വരുന്ന നായ്ക്കൾക്കും രോഗം പിടിപെടാം.

രോഗബാധ ഉണ്ടായതിനുശേഷം 4-7 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങും. രോഗബാധയുള്ള നായ്ക്കൾ പനി, അതിയായ ഛർദ്ദി, വയറിളക്കം, ക്ഷീണം, നിർജലീകരണം എന്നീ ലക്ഷണങ്ങൾ പ്രകടമാക്കും. 6-24 മണിക്കൂറിനുശേഷം രക്തം കലർന്ന വയറിളക്കം ഉണ്ടാകാം.

തിരുവനന്തപുരം: സംസ്ഥാനത്ത് പനിക്കാലത്ത് ആശാ വർക്കർമാർക്കായി ആശ കരുതൽ ഡ്രഗ് കിറ്റുകൾ കെ.എം.എസ്.സി.എൽ. മുഖേന വിതരണം ചെയ്തു വരുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഫീൽഡുതല പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ വേണ്ടിയാണ് ഡ്രഗ് കിറ്റ് വിതരണം ചെയ്യുന്നത്. അത്യാവശ്യ ഘട്ടങ്ങളിൽ പ്രഥമ ശുശ്രൂഷ നൽകാനും അടിയന്തിര മെഡിക്കൽ സാഹചര്യങ്ങൾ ഉണ്ടായാൽ അത് നേരിടാനും രോഗിയെ ഉടനെ തൊട്ടടുത്ത ആരോഗ്യ സ്ഥാപനത്തിലേക്ക് എത്തിക്കാനും ആശമാരെ പ്രാപ്തരാക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. ആശാ കരുതൽ ഡ്രഗ് കിറ്റ് ഉപയോഗിക്കുന്നതിനുള്ള മാർഗരേഖ പുറത്തിറക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഇക്കഴിഞ്ഞ ആശാ സംഗമത്തോടനുബന്ധിച്ച് കെ.എം.എസ്.സി.എല്ലിന്റെ ആശ കരുതൽ ഡ്രഗ് കിറ്റ് മന്ത്രി പുറത്തിറക്കിയിരുന്നു. താഴെത്തട്ടിൽ ജനങ്ങളുമായി ഏറ്റവും അടുത്ത് നിന്ന് പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകരാണ് ആശാ വർക്കർമാർ. സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 26,125 ആശമാർ പ്രവർത്തിച്ചുവരുന്നു. പാരസെറ്റമോൾ ഗുളിക, പാരസെറ്റമോൾ സിറപ്പ്, ആൽബെൻഡാസോൾ, അയൺ ഫോളിക് ആസിഡ് ഗുളിക, ഒആർഎസ് പാക്കറ്റ്, പൊവിഡോൺ അയോഡിൻ ഓയിന്റ്‌മെന്റ്, പൊവിഡോൺ അയോഡിൻ ലോഷൻ, ബാൻഡ് എയ്ഡ്, കോട്ടൺ റോൾ, ഡിജിറ്റൽ തെർമോമീറ്റർ തുടങ്ങിയ 10 ഇനങ്ങളാണ് ആശാ കരുതൽ കിറ്റിലുണ്ടാകുക. അത്യാവശ്യ ഘട്ടങ്ങളിൽ രോഗികൾക്ക് മരുന്നിന്റെ ആദ്യ ഡോസ് നൽകിയ ശേഷം തൊട്ടടുത്ത ജനകീയ ആരോഗ്യ കേന്ദ്രത്തിലേക്കോ, കുടുംബാരോഗ്യ കേന്ദ്രത്തിലേക്കോ റഫർ ചെയ്യേണ്ടതാണ്.

കെ.എം.എസ്.സി.എൽ. മുഖേന ആരോഗ്യ സ്ഥാപനങ്ങളിലാണ് ആശാ കരുതൽ ഡ്രഗ് കിറ്റ് വിതരണം ചെയ്യുന്നത്. സ്ഥാപനത്തിൽ നിന്നും ജെ.പി.എച്ച്.എൻ. സ്റ്റോക്കിൽ എടുത്ത് ജനകീയ ആരോഗ്യ കേന്ദ്രത്തിൽ സൂക്ഷിക്കേണ്ടതും ആവശ്യാനുസരണം ആശമാർ മുഖാന്തിരം ഫീൽഡിൽ ഉപയോഗിക്കേണ്ടതുമാണ്. കിറ്റിൽ ഉൾപ്പെടുത്തിയ സാമഗ്രികളിൽ കുറവ് വരുന്നതിന് അനുസരിച്ച് മാതൃസ്ഥാപനത്തിൽ നിന്നും സ്റ്റോക്ക് പുന: സ്ഥാപിക്കണം. മരുന്നിന്റെ അളവ്, മരുന്നുകൾ ഉപയോഗിക്കേണ്ട വിധം എന്നിവയെ സംബന്ധിച്ചുള്ള മാർഗനിർദേശങ്ങൾ ആശാ വർക്കർമാർ കൃത്യമായി പാലിക്കണം.

തിരുവനന്തപുരം: പകർച്ചപ്പനി പ്രതിരോധം ശക്തമാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, റവന്യു വകുപ്പ് മന്ത്രി കെ. രാജൻ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർമാരുടെ യോഗം ചേർന്നു. ജില്ലകൾ നടത്തുന്ന പ്രവർത്തനങ്ങൾ കളക്ടർമാർ യോഗത്തിൽ വിവരിച്ചു.

മഴക്കാലത്ത് പകർച്ചപ്പനി തടയുന്നതിന് വിവിധ വകുപ്പുകൾ ചേർന്ന് യോജിച്ച പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് ആമുഖമായി മന്ത്രി വീണാ ജോർജ് പറഞ്ഞു. 2023ൽ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത മുന്നിൽക്കണ്ട് വലിയ പ്രവർത്തനം നടത്തുന്നു. ഇതിൽ ജില്ലാ കളക്ടർമാരുടെ പങ്കാളിത്തം കൂടുതൽ ശക്തമാക്കാൻ കൂടിയാണ് യോഗം വിളിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യം, റവന്യൂ, പി.ഡബ്ല്യു.ഡി, പോലീസ് തുടങ്ങിയ വകുപ്പുകൾ പ്രവർത്തനം കൂടുതൽ ശക്തമാക്കണമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. എംഎൽഎമാരുടെ യോഗം വിളിച്ച് ചേർക്കുന്നതിന് കളക്ടർമാർ മുൻകൈയെടുക്കണം. എല്ലാ വാർഡുകളിലേയും ജാഗ്രതാ സമിതികൾ കൃത്യമായി പ്രവർത്തിക്കണം. കളക്ടർമാർ അടിയന്തരമായി യോഗം ചേർന്ന് യോഗത്തിലെ നിർദേശങ്ങൾ നടപ്പിലാക്കണം. സ്വകാര്യ ആശുപത്രികളുടെ യോഗം കളക്ടർമാർ വിളിക്കണം. ദുരിതാശ്വാസ ക്യാമ്പുകളിൽ പനിബാധിതർക്ക് പ്രത്യേക സ്ഥലം കണ്ടെത്തണം. റവന്യൂ വകുപ്പിന്റെ പൂർണ പിന്തുണയും മന്ത്രി നൽകി.

ഡെങ്കി പ്രതിരോധത്തിൽ ഉറവിട നശീകരണം വളരെ പ്രധാനമാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. വരുന്ന ആഴ്ചകളിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ശുചീകരണ പ്രവർത്തനം നടത്തണം. കൊതുക് നശീകരണത്തിനുള്ള ഫോഗിംഗ് ശാസ്ത്രീയമായി നടത്തണം. തദ്ദേശ സ്ഥാപനതലത്തിൽ രണ്ടാഴ്ചയിലൊരിക്കൽ യോഗം ചേരാൻ തദ്ദേശ വകുപ്പ് മന്ത്രിയുമായുള്ള യോഗത്തിൽ തീരുമാനമെടുത്തിരുന്നു.

എലിപ്പനി പ്രതിരോധം വളരെ പ്രധാനമാണ്. തൊഴിലുറപ്പ് തൊഴിലാളികൾ, ക്ഷീര കർഷകർ എന്നിവർ ശ്രദ്ധിക്കണം. മണ്ണിലോ മലിന ജലത്തിലോ ഇറങ്ങിയാൽ നിർബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കണം. കൈയുറയും കാലുറയും ഇല്ലാതെ മണ്ണിലോ വെള്ളത്തിലോ ജോലിക്കിറങ്ങരുത്. തദ്ദേശ സ്ഥാപനങ്ങൾ അതുറപ്പാക്കണം. സ്വകാര്യ ആശുപത്രികൾ അമിത ഫീസ് ഈടാക്കരുത്. ജില്ലാ കളക്ടർമാർ അവരുടെ യോഗം വിളിക്കുമ്പോൾ ചികിത്സാ പ്രോട്ടോകോൾ ഉറപ്പാക്കാനും നിർദേശം നൽകണം.

ഇൻഫ്‌ളുവൻസ പ്രതിരോധത്തിന്. കുട്ടികൾ, പ്രായമായവർ, മറ്റ് രോഗമുള്ളവർ മാസ്‌ക് ധരിക്കുന്നതാണ് ഉചിതം. ആശുപത്രികൾ മരുന്ന് ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. മരുന്നിന്റെ ശേഖരം 30 ശതമാനത്തിൽ കുറയും മുമ്പ് ബന്ധപ്പെട്ടവരെ അറിയിക്കണം. ആരോഗ്യ വകുപ്പ് കണ്ടെത്തിയ ഹോട്ട് സ്‌പോട്ടുകളിൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തണം. സന്നദ്ധ പ്രവർത്തകരുടെ സേവനം തേടണം. അവബോധ പ്രവർത്തനങ്ങൾ ശക്തമാക്കണം. കൊതുകിന്റെ ഉറവിടത്തിന് കാരണമാകുന്ന തോട്ടങ്ങൾ പ്രത്യേകം ശ്രദ്ധിച്ച് നടപടി സ്വീകരിക്കണം. മരുന്ന് വിതരണം സുഗമമാക്കുന്നതിന് വാഹനങ്ങളുടെ ലഭ്യത കളക്ടർമാർ ഉറപ്പാക്കണമെന്നും മന്ത്രി നിർദേശം നൽകി.

ആരോഗ്യ വകുപ്പിലേയും റവന്യൂ വകുപ്പിലേയും പ്രിൻസിപ്പൽ സെക്രട്ടറിമാർ, ഡയറക്ടർമാർ, ജില്ലാ കളക്ടർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ആരോഗ്യ സംരക്ഷണത്തിനായി ഭക്ഷണത്തിൽ നിർബന്ധമായി ഉൾപ്പെടുത്തേണ്ട ഒന്നാണ് മുരിങ്ങയ്ക്ക. നിരവധി പോഷക ഘടകങ്ങൾ ഇതിലുണ്ട്. വിറ്റാമിൻ സി, ആന്റിഓക്സിഡന്റുകൾ എന്നിവ ഇതിൽ ധാരാളം അടങ്ങിയിരിക്കുന്നു. അണുബാധകളെ ചെറുക്കാൻ മുരിങ്ങയ്ക്ക സഹായിക്കും.

ജലദോഷം, പനി എന്നിവയ്ക്കെതിരെ പോരാടാനും ഇത് കഴിക്കുന്നത് വളരെ നല്ലതാണ്. വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് മുരിങ്ങയ്ക്ക. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകൾ ഇതിൽ ധാരാളമുണ്ട്. ശ്വസനസംബന്ധമായ പ്രശ്‌നങ്ങൾ, പ്രത്യേകിച്ച് ശ്വാസകോശത്തിലെ വീക്കം പരിഹരിക്കാൻ മുരിങ്ങക്കായ കഴിക്കുന്നതിലൂടെ കഴിയും. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഇൻഫ്‌ളമേറ്ററി ഗുണങ്ങളാണ് ഇതിന് സഹായിക്കുന്നത്. രക്തശുദ്ധീകരണത്തിനും മുരിങ്ങയ്ക്ക കഴിക്കുന്നത് ഗുണം ചെയ്യും.

ഗ്യാസ്ട്രിക് പ്രശ്നങ്ങൾ അകറ്റാനും മുരിങ്ങയ്ക്ക നല്ലതാണ്. നാരുകളും മുരിങ്ങയ്ക്കയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. നിയാസിൻ, റൈബോഫ്‌ലേവിൻ, വിറ്റാമിൻ ബി 12 തുടങ്ങിയ മറ്റ് പോഷക ഘടകങ്ങളും മുരിങ്ങയ്ക്കയുടെ ആരോഗ്യ ഗുണം മെച്ചപ്പെടുത്തും.

കണ്ണൂർ: മഴക്കാലത്ത് ഡെങ്കിപ്പനി, എലിപ്പനി പോലുള്ള മാരകമായ സാംക്രമിക രോഗങ്ങൾക്കും ജലജന്യ രോഗങ്ങൾക്കും എതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഡെങ്കിപ്പനി, എലിപ്പനി ഉൾപ്പെടെ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതായി കണ്ണൂർ ജില്ല ഡെപ്യൂട്ടി ഡിഎംഒ ഡോ. എംപി ജീജ ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ അറിയിച്ചു. തുടർച്ചയായ പനി വരുമ്പോൾ സ്വയംചികിത്സ നടത്താതെ കൃത്യമായ വൈദ്യസഹായം തേടുകയും പരിശോധനകൾ നടത്തുകയും ചെയ്യുക. ജലജന്യ രോഗങ്ങളായ ഹെപ്പറ്റൈറ്റിസ്, ടൈഫോയ്ഡ് എന്നിവ പകരാതിരിക്കാൻ ജലസ്രോതസ്സുകൾ മലിനമാവുന്നത് തടയുക. കോവിഡ് കേസുകൾ വളരെ കുറഞ്ഞുവന്നിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ ഡെങ്കിപ്പനി കേസുകൾ ഇതുവരെ കുറവാണ് കാണുന്നത്. എങ്കിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ച് മലയോര ഭാഗങ്ങളിലും കോർപറേഷനിലും മുനിസിപ്പാലിറ്റി പ്രദേശങ്ങളിലുമാണ് ഡെങ്കിപ്പനി കേസുകൾ കുടുതൽ. 14 തദ്ദേശ സ്ഥാപനങ്ങൾ ഡെങ്കിപ്പനിയുടെ ഹോട്ട്സ്പോട്ടുകളായി തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ രോഗബാധയുടെയും ഈ വർഷത്തെ കേസുകളുടെയും അടിസ്ഥാനത്തിലാണിത്. റബ്ബർ പ്ലാന്റേഷനുകൾ ഉള്ള സ്ഥലങ്ങളിലാണ് കൂടുതൽ കേസുകൾ. റബ്ബർ പ്ലാന്റേഷനുകളിൽ ഉപയോഗിക്കാത്ത ചിരട്ടകൾ കമിഴ്ത്തി വെക്കാൻ ശ്രദ്ധിക്കുക. കൊതുകു നശീകരണത്തിന് കൂട്ടായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക.

എലിപ്പനി വരാതിരിക്കാനുള്ള വലിയൊരു മുൻകരുതൽ യഥാവിധിയുള്ള മാലിന്യ സംസ്‌കരണമാണ്. എലിയുടെയും കന്നുകാലിയുടെയും നായ, പൂച്ച എന്നിവയുടെ മൂത്രം കലർന്ന വെള്ളം അല്ലെങ്കിൽ മണ്ണുമായി സമ്പർക്കം വരുമ്പോഴാണ് എലിപ്പനി വരുന്നത്. ഇത്തരം സമ്പർക്കമുള്ള ജോലി ചെയ്യുന്ന കർഷകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ എന്നിവർ ആഴ്ചയിൽ ഒരിക്കൽ എലിപ്പനി പ്രതിരോധ മരുന്ന് കഴിക്കുക. ഇത് ആരോഗ്യ വകുപ്പ് ആശ പ്രവർത്തകർ മുഖേന വിതരണം ചെയ്യുന്നുണ്ട്. ജോലി ചെയ്യുമ്പോൾ കാലിൽ ഗം ബൂട്ടുകൾ, കയ്യുറകൾ എന്നിവ ഉപയോഗിക്കുന്നതിലൂടെ മലിനമായ ജലം, മണ്ണ് എന്നിവയുമായി സമ്പർക്കം ഒഴിവാക്കാം. കെട്ടിനിൽക്കുന്ന വെള്ളത്തിലും അഴുക്കുവെള്ളത്തിലും കുളിക്കുക, വാഹനം കഴുകുക, കയ്യും കാലും കഴുകുക തുടങ്ങിയ ശീലങ്ങൾ ഒഴിവാക്കുക.
എലിപ്പനി ബാധിച്ച് കഴിഞ്ഞ വർഷം എട്ടോളം മരണം ഉണ്ടായി. മരുന്ന് കഴിക്കുന്നതിലൂടെ എലിപ്പനിയെ ഫലപ്രദമായി പ്രതിരോധിക്കാം. എലിപ്പനി ബാധിച്ച് നാലഞ്ച് ദിവസം കഴിയുമ്പോൾ വൃക്കകളേയും കരളിനേയും ബാധിച്ച് രോഗം സങ്കീർണമാവാൻ സാധ്യതയുണ്ട്. ശക്തമായ മേലുവേദന ഉള്ള പനി എലിപ്പനിയോ ഡെങ്കിപ്പനിയോ ആവാം. ഇതിന് വേദനാസംഹാരികളും മറ്റും ഉപയോഗിച്ചുള്ള സ്വയം ചികിത്സ ചെയ്യരുത്. ഇത് എലിപ്പനി ബാധിച്ചവരിൽ വൃക്കകളുടെ പ്രവർത്തനം കൂടുതൽ തകരാറിലാക്കും.

ചിക്കൻ പോക്സിൽ വലിയ വർധനവ് ഈ വർഷം ഉണ്ടായി. ആൻറി വൈറൽ മരുന്ന് തുടക്കത്തിൽ തന്നെ കൊടുത്താൽ ന്യൂമോണിയ പോലെ സങ്കീർണമായ അവസ്ഥ ഉണ്ടായി പ്രായമുള്ളവരിലും മറ്റ് രോഗമുള്ളവരിലും മരണം ഉണ്ടാവാനുള്ള സാധ്യത ഒഴിവാക്കാം. വന്നുകഴിഞ്ഞാൽ ഉടൻ തന്നെ ചികിത്സ തേടുകയാണ് വേണ്ടത്.

ചെള്ളുപനി കേസുകളിൽ തലച്ചോറിനെ ബാധിച്ച് അപൂർവ്വമായെങ്കിലും മരണം വരെ സംഭവിക്കാനുള്ള സാധ്യതയുണ്ട്. ന്യൂമോണിയ ഉണ്ടാവാം. തുടർച്ചയായി പനി വരുമ്പോൾ ചികിത്സ തേടുക. ഭക്ഷ്യവിഷബാധ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആരാധനാലയങ്ങളിലെ അന്നദാനം, വീടുകളിലെ വിവാഹം എന്നിവ ബന്ധപ്പെട്ടിട്ടാണ് ഈ കേസുകൾ. തിളപ്പിച്ചാറ്റിയ വെള്ളത്തിനൊപ്പം മലിനമായ ജലം ചേർക്കുന്നതാണ് ഒരു കാരണം. ഭക്ഷണം നേരത്തെ തയ്യാറാക്കി കൊടുക്കുന്നതും കാരണമാണ്. കല്യാണങ്ങളിൽ വെൽകം ഡ്രിങ്കിൽ ചേർക്കുന്നത് പലപ്പോഴും ഭക്ഷ്യയോഗ്യമായ ഐസ് ആയിരിക്കില്ല. ഇതും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാവുന്നുവെന്നും ഡിഎംഒ ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: ഡോക്ടർമാരുടെ മികച്ച സേവനം ഉറപ്പാക്കാൻ സമൂഹത്തിന്റെ പിന്തുണയാവശ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യപരമായി ഏറെ വെല്ലുവിളികൾ നേരിടുന്ന ഇക്കാലത്ത് ഡോക്ടേഴ്‌സ് ഡേയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഡോക്ടർമാരുടെ സേവനത്തിന്റെ മാഹാത്മ്യം ഏറ്റവുമധികം ബോധ്യപ്പെട്ട കാലഘട്ടം കൂടിയാണിതെന്ന് മന്ത്രി അറിയിച്ചു.

ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അക്രമം ചെറുക്കാൻ വലിയ ഇടപെടലുകളാണ് നടത്തിവരുന്നത്. ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾ ചെറുക്കാൻ ഓർഡിനൻസ് ഇറക്കി. ഇതുകൂടാതെ ആരോഗ്യ പ്രവർത്തകരുടേയും ആശുപത്രികളുടേയും സുരക്ഷിതത്വത്തിന് സംസ്ഥാനത്തെ ആശുപത്രികളിൽ കോഡ് ഗ്രേ പ്രോട്ടോകോൾ നടപ്പിലാക്കാനുള്ള നടപടി സ്വീകരിച്ചു വരികയാണെന്നും വീണാ ജോർജ് അറിയിച്ചു.

ഇത്തവണത്തെ ഡോക്ടേഴ്‌സ് അവാർഡ് പുതിയ മാർഗരേഖയനുസരിച്ചായിരിക്കും. കോവിഡ് സാഹചര്യത്തിൽ മുൻ വർഷങ്ങളിൽ ഡോക്ടർമാർക്ക് അവാർഡ് നൽകിയിരുന്നില്ല. ഇപ്പോൾ ഡോക്ടർമാർക്കുള്ള അവാർഡിലും അവാർഡ് തുകയിലും മാറ്റം വരുത്താൻ തീരുമാനിച്ചു. ഇതിനായി മാർഗരേഖ തയ്യാറാക്കാൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ആഗസ്റ്റ് 15ന് അവാർഡ് വിതരണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.