കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എംകെ ജയരാജിനോട് ഗവര്‍ണര്‍ വിശദീകരണം തേടിയേക്കും

കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എംകെ ജയരാജിനോട് ഗവര്‍ണര്‍ വിശദീകരണം തേടിയേക്കും. ഗവർണർ പങ്കെടുത്ത സെമിനാറില്‍ നിന്ന് ഇന്നലെ വിട്ടുനിന്നതിലാണ് വി.സിയോട് വിശദീകരണം തേടുന്നത്. രാജ്ഭവന്റെ നിലപാട് വി സി കീഴ്വഴക്കം ലംഘിച്ചുവെന്നാണ്.

ചാന്‍സലര്‍ പങ്കെടുക്കുന്ന സെമിനാറില്‍ നിന്ന് വിട്ടുനിന്നത് അനാരോഗ്യം കാരണമാണ് എന്നാണ് ജയരാജ് നല്‍കുന്ന വിശദീകരണം. വി സിക്ക് പകരം ഈ സാഹചര്യങ്ങളിൽ പ്രോ വൈസ് ചാന്‍സലറെ സെമിനാറില്‍ പങ്കെടുക്കാന്‍ ഏര്‍പ്പെടുത്തേണ്ടതാണ്. എന്നാല്‍ ചുമതല പ്രോ വി സി യെ ഏല്‍പ്പിക്കാത്തതോടെയാണ് നടപടിക്ക് രാജ്ഭവന്‍ കടക്കുന്നത്.

വിസി വിട്ടുനിന്നത് ഗവര്‍ണറോടുള്ള എതിര്‍പ്പിന്റെ പശ്ചാത്തലത്തിലാണ് എന്നാണ് രാജ്ഭവന്റെ വിലയിരുത്തല്‍. ഗവര്‍ണര്‍ അടുത്ത രണ്ട് ദിവസവും തിരുവനന്തപുരത്ത് തന്നെ തുടരുമെന്നാണ് വിവരം.ഗവര്‍ണര്‍ അടുത്ത ദിവസങ്ങളില്‍ നിശ്ചയിച്ചിട്ടുള്ളത് ചില ചികിത്സാ ആവശ്യങ്ങള്‍ മാത്രമാണ്.

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ ഗവര്‍ണര്‍ സംസ്ഥാനത്തെ സംഭവവികാസങ്ങള്‍ രാഷ്ട്രപതിയെ അറിയിച്ചേക്കും. രാഷ്ട്രപതിയെ സര്‍ക്കാരും ഗവര്‍ണര്‍ക്കെതിരെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.