52 വർഷമായി ദേശീയ പതാക ഉയർത്താതെ അതിനെ അപമാനിക്കുന്നവരാണ് ഇപ്പോൾ ക്യാമ്പയിനുമായി രംഗത്തെത്തിയത്; രാഹുൽ ഗാന്ധി

ന്യൂഡൽഹി: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഹർ ഘർ തിരങ്ക ക്യാമ്പയിനിൽ ബിജെപി നേതൃത്വത്തിനെതിരെ രാഹുൽഗാന്ധി വിമർശനവുമായി രംഗത്തെത്തിയത്. 52 വർഷമായി ദേശീയ പതാക ഉയർത്താതെ അതിനെ അപമാനിക്കുന്നവരാണ് ഇപ്പോൾ ക്യാമ്പയിനുമായി രംഗത്തെത്തിയതെന്ന് അദ്ദേഹം പരിഹസിച്ചു. കർണാടക സന്ദർശനത്തിനിടെ ഹുബ്ലി ജില്ലയിലെ ഖാദി ഗ്രാമം സന്ദർശിച്ച ശേഷം ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ത്രിവർണപതാക ഉയരങ്ങളിലെത്തിക്കുന്നതിനായി ലക്ഷക്കണക്കിനാളുകളാണ് ജീവൻ ത്യജിച്ചത്. എന്നാൽ, രാജ്യത്തെ ഒരു സംഘടന ഒരുകാലത്തും ത്രിവർണ പതാകയെ സ്വീകരിച്ചിരുന്നില്ല. നാഗ്പൂരിലെ ആസ്ഥാനത്ത് 52 വർഷമായി ത്രിവർണ പതാക ഉയർത്താത്ത അവർ നിരന്തരം അതിനെ അപമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ, ഇപ്പോൾ ഇപ്പോൾ അതേ സംഘടനയുടെ ആളുകൾ ത്രിവർണ പതാകയുടെ ചരിത്രം പഠിപ്പിക്കുന്നു. ഹർ ഘർ തിരങ്ക ക്യാമ്പയിനുമായി രംഗത്തെത്തുന്നു. എന്തുകൊണ്ട് ആർഎസ്എസ് 52 വർഷമായി ത്രിവർണ പതാക ഉയർത്തിയില്ലെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യയിലേക്ക് പോളിസ്റ്റർ നിർമ്മിത ചൈനീസ് പതാകകൾ ഇറക്കുമതി ചെയ്ത് ഖാദി മേഖലയിലുള്ളവരുടെ തൊഴിൽ നഷ്ടമുണ്ടാക്കിയത് എന്തിനാണെന്നും രാഹുൽ ചോദിക്കുന്നു. ഹുബ്ലിയിൽ ദേശീയപതാക നിർമ്മിക്കുന്ന ഖാദിയിലെ ജോലിക്കാരെ നേരിട്ട് കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.