20 മണ്ഡലങ്ങളിലേക്കും നടന്നത് ശക്തമായ ത്രികോണ മത്സരം; യുഡിഎഫിന് മുൻതൂക്കമുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കും നടന്നത് ശക്തമായ ത്രികോണ മത്സരമെന്ന് വ്യക്തമാക്കി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആരുടെ എങ്കിലും അഭിപ്രായം കേട്ടിട്ടോ പ്രശ്‌നം വച്ചോ ഫലം പ്രവചിക്കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് യുഡിഎഫിന് മുൻതൂക്കമുണ്ടെന്നും എന്നാൽ കഴിഞ്ഞ തവണത്തെ പോലെ വിജയം ലഭിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആലപ്പുഴയിലും കടുത്ത മത്സരമാണ് നടന്നത്. ഇപി ജയരാജൻ-പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ച്ചയെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ദിനത്തിൽ ഇപി-ജാവ്‌ദേക്കർ കൂടിക്കാഴ്ച വിവാദമാകുന്നത് ഒഴിവാക്കാമായിരുന്നു. ഇപി ജയരാജൻ സീനിയർ നേതാവാണ്. രാഷ്ട്രീയ നേതാക്കൾ പരസ്പരം കാണാറുണ്ട്. പക്ഷെ കാണുന്ന സമയവും രീതിയും പ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പാർട്ടിയിൽ പറഞ്ഞിട്ടാണ് ജാവ്‌ദേക്കറെ കണ്ടതെങ്കിൽ തെറ്റില്ല. എന്നാൽ പാർട്ടിയിൽ അത് പറഞ്ഞിട്ടില്ലെങ്കിൽ അത് പാർട്ടി നയം അനുസരിച്ച് തെറ്റ് തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപി ജയരാജൻ എൽഡിഎഫ് കൺവീനർ എന്ന നിലയിൽ രണ്ടടി പിന്നോട്ടാണ്. അത്ര ശക്തമായി നിലപാട് ഒന്നും പറഞ്ഞിട്ടില്ല. അതിന് കാരണം റിസോർട്ട് വിവാദമായിരിക്കാം. പക്ഷെ അദ്ദേഹം ബിജെപിയിലേക്ക് പോകുമോ എന്നൊന്നും പറയാൻ താൻ ഇല്ല. സുരേഷ് ഗോപി തൃശൂരിൽ വിജയിക്കില്ല. അവിടുത്തെ കാര്യം തനിക്ക് അറിയാം. സുരേഷ് ഗോപി രാഷ്ട്രീയക്കാരനല്ല. അതിന്റെ എല്ലാ കുഴപ്പവും അവിടെ സംഭവിച്ചിട്ടുണ്ടെന്നും വെള്ളാപ്പള്ളി നദേശൻ കൂട്ടിച്ചേർത്തു.