മൂന്ന് മാസത്തില്‍ താഴെയുള്ള കുട്ടികളെ അഭിനയിപ്പിക്കരുത്: ദേശീയ ബാലാവകാശ കമ്മീഷന്‍

ന്യൂഡല്‍ഹി: ആറ് വയസില്‍ താഴെയുള്ള കുട്ടികളെ തീവ്രമായ വെളിച്ചത്തിന് മുന്നില്‍ നിര്‍ത്താനോ അമിതമായ മേക്കപ്പ് ഉപയോഗിക്കാനോ പാടില്ലെന്ന കരട് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍. മൂന്ന് മാസത്തില്‍ താഴെയുള്ള കുട്ടികളെ ചിത്രീകരണത്തിനായി ഉപയോഗിക്കരുതെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ:

അര മണിക്കൂറില്‍ കൂടുതല്‍ കുട്ടികളെ ജോലി ചെയ്യാന്‍ പ്രേരിപ്പിക്കരുത്.

ഓരോ മൂന്ന് മണിക്കൂറിലും ഒരു ഇടവേള നല്‍കണം.

രാവിലെ ഏഴിനും എട്ടിനും ഇടയ്ക്കുള്ള സമയം ജോലി ചെയ്യിക്കാന്‍ അനുവാദമില്ല.

നിര്‍മാതാക്കള്‍ ജില്ലാ മജിസ്‌ട്രേറ്റില്‍ നിന്ന് അനുമതി വാങ്ങി കുട്ടികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കണം. പരിശോധനയ്ക്ക് ശേഷം ആറ് മാസത്തെ കാലാവധിയോടെയാവും അനുമതി നല്‍കുക.

കുട്ടികളെ വൈകാരികമായി ബാധിക്കുന്ന പരിഹാസത്തിനോ അവഹേളനത്തിനോ വിധേയമായ വേഷങ്ങള്‍ ചെയ്യിക്കുന്നില്ലെന്ന് നിര്‍മാതാക്കള്‍ ഉറപ്പാക്കണം.

മുതിര്‍ന്നവര്‍ കുട്ടികളുടെ മുന്നില്‍ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യരുത്.

നിര്‍മാതാവ് പോഷകാഹാരവും വിശ്രമത്തിനുള്ള സൗകര്യങ്ങളും നല്‍കണം.

മൂന്ന് മാസത്തില്‍ താഴെയുള്ള കുട്ടികളെ, മുലയൂട്ടല്‍, പ്രതിരോധ നടപടികള്‍ എന്നിവയുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ വീഡിയോകളില്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.

കുട്ടികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന സെറ്റിലെ ഓരോ വ്യക്തിയും പകര്‍ച്ചവ്യാധികളില്ല എന്നത് തെളിയിക്കുന്ന ഒരു മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം.