ജാതി സംവരണം 50 ശതമാനത്തിൽ അധികമായി ഉയർത്തും; രാഹുൽ ഗാന്ധി

ഭോപ്പാൽ: ജാതി സംവരണം ഉയർത്തുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ദലിത്, പിന്നാക്കഗോത്ര വിഭാഗങ്ങൾക്ക് അവസരങ്ങൾ കൂട്ടാനായി ജാതിസംവരണം 50 ശതമാനത്തിൽ നിന്ന് ഉയർത്തുമെന്ന് അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ രത്‌ലമിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമാണ്. ബിജെപിയും ആർഎസ്എസും ഭരണഘടന ഇല്ലാതാക്കാനാണ് ആഗ്രഹിക്കുന്നത്. കോൺഗ്രസും ഇന്ത്യ മുന്നണിയും അത് സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. ജലത്തിലും വനത്തിലും ഭൂമിയിലും നിങ്ങൾക്ക് അവകാശം നൽകുന്നതാണ് ഈ ഭരണഘടന. നരേന്ദ്ര മോദി അതെല്ലാം നീക്കം ചെയ്യാനാണ് ആഗ്രഹിക്കുന്നത്. അദ്ദേഹം പൂർണ അധികാരമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

400 സീറ്റുകൾ എന്ന മുദ്രാവാക്യം അവർ ഉയർത്തിയത് ആ ലക്ഷ്യം വച്ചാണ്. അവർക്ക് 150 സീറ്റു പോലും ലഭിക്കാൻ പോകുന്നില്ല. സംവരണം അവസാനിപ്പിക്കുമെന്നു ബിജെപി പറയുന്നു. തങ്ങൾ വിജയിക്കുകയാണെങ്കിൽ സംവരണം 50 ശതമാനത്തിൽ അധികമായി ഉയർത്തും. പാവപ്പെട്ടവർക്കും പിന്നാക്കക്കാർക്കും ദലിതുകൾക്കും ആദിവാസികൾക്കും അവർക്കാവശ്യമുള്ള സംവരണം നൽകുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.