മുഖ്യമന്ത്രിയുടേയും കുടുംബത്തിന്റേയും സ്വകാര്യ വിദേശ യാത്ര; 3 ചോദ്യങ്ങളുമായി വി മുരളീധരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ. മുഖ്യമന്ത്രിയുടേയും കുടുംബത്തിന്റേയും സ്വകാര്യ വിദേശ യാത്രയിൽ അദ്ദേഹം മൂന്ന് ചോദ്യങ്ങൾ ഉന്നയിച്ചു. യാത്രയുടെ സ്‌പോൺസർ ആരാണ്, സ്‌പോൺസറുടെ വരുമാന സ്രോതസ് എന്താണ്, മുഖ്യമന്ത്രിയുടേയും പൊതുമരാമത്ത് മന്ത്രിയുടേയും ചുമതല ആർക്കാണ് കൈമാറിയിരിക്കുന്നത് തുടങ്ങിയ മൂന്ന് ചോദ്യങ്ങളാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്.

ഈ ചോദ്യങ്ങൾക്ക് സപിഎം മറുപടി പറയണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. വേനലിൽ ജനം വലയുമ്പോൾ പിണറായി വിജയൻ ബീച്ച് ടൂറിസം ആഘോഷിക്കാൻ പോയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സാമ്പത്തിക പ്രതിസന്ധിക്കിടെയുള്ള യാത്രയിൽ പാർട്ടി നിലപാട് എതാണ്. സീതാറാം യെച്ചൂരി ഒന്നും മിണ്ടിയിട്ടില്ല. പ്രതിപക്ഷ നേതാവ് വിഷയത്തിൽ പ്രതികരിക്കാതെ മുങ്ങി. യാത്രയുടെ ചെലവ് എവിടെ നിന്ന് എന്ന് വ്യക്തമാക്കണം. ചൂട് കാരണം ജനം മരിക്കുമ്പോഴാണോ മുഖ്യമന്ത്രി ഇത്തരം ബീച്ച് ടൂറിസത്തിന് പോകുന്നത്. മാസപ്പടി ആരോപണത്തിലെ വിജിലൻസ് അന്വേഷണ ആവശ്യം തള്ളിയത് അഡ്ജസ്റ്റ്‌മെന്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.