7 വർഷമായി മുഖ്യമന്ത്രി സന്ദർശിച്ചത് 9 വിദേശരാജ്യങ്ങൾ; വിവരാവകാശ രേഖയിലെ വിവരങ്ങൾ പുറത്ത്

കൊച്ചി: 2016 മുതൽ 2022 ജനുവരി വരെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചത് ഒൻപത് വിദേശരാജ്യങ്ങൾ. വിവരാവകാശ രേഖയിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

ഫ്രാൻസ്, യുകെ, ജപ്പാൻ, ദക്ഷിണ കൊറിയ, സ്വിറ്റ്സർലാൻഡ്, യുഎഇ, ബഹ്റൈൻ, അമേരിക്ക, നെതർലാൻഡ്സ് തുടങ്ങിയ രാജ്യങ്ങളിലാണ് മുഖ്യമന്ത്രി സന്ദർശനം നടത്തിയത് എന്ന് വിവരാവകാശ രേഖയിൽ പറയുന്നു. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ ഗോവിന്ദൻ നമ്പൂതിരിക്ക് ഭരണ വകുപ്പ് നൽകിയ മറുപടിയിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്.

അതേസമയം, മുഖ്യമന്ത്രിയുടെ വിദേശ പര്യടനത്തിനുശേഷം കേരളത്തിൽ നിക്ഷേപം നടത്തിയ വിദേശ കമ്പനികളുടെ എണ്ണത്തെക്കുറിച്ചും വിവരങ്ങളെ കുറിച്ചും ചോദിച്ചുകൊണ്ടുള്ള ഗോവിന്ദൻ നമ്പൂതിരിയുടെ വിവരാവകാശ രേഖയ്ക്ക് പൊതുഭരണ വകുപ്പ് മറുപടി നൽകിയിട്ടില്ല.

2016 മെയ്‌ മുതൽ 2022 ജനുവരി 31 വരെയുള്ള ഈ കാലയളവിൽ നിക്ഷേപം നടത്തിയ കമ്പനികളുടെ പേര്, ഇക്കാലയളവിൽ സൃഷ്ടിച്ച നിക്ഷേപം എത്ര, ലഭിച്ച തൊഴിലവസരങ്ങൾ എത്ര തുടങ്ങിയ ചോദ്യങ്ങൾക്കും മറുപടി ലഭിച്ചിട്ടില്ല.

ഇതിനുപുറമേ, മുഖ്യമന്ത്രിയുടെ ഉപദേശകർ എത്ര തവണ വിദേശരാജ്യങ്ങൾ സന്ദർശിച്ചു എന്ന ചോദ്യത്തിനും മറുപടി കിട്ടിയിട്ടില്ല.