സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി നിയന്ത്രണ വിധേയം; മന്ത്രി കെ കൃഷ്ണൻകുട്ടി

തിരുവനന്തപുരം: കടുത്ത ഉഷ്ണ തരംഗം തുടരുന്നതിനാൽ താൽക്കാലികമായി സംസ്ഥാനത്ത് ഉണ്ടായ വൈദ്യുതി പ്രതിസന്ധി നിയന്ത്രണ വിധേയമായിട്ടുണ്ടെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി വിളിച്ചു ചേർത്ത കെഎസ്ഇബിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിലയിരുത്തി.

സംസ്ഥാനത്ത് നീണ്ടുനിൽക്കുന്ന ഉഷ്ണ തരംഗത്തെ തുടർന്ന് വൈദ്യുതി ഉപയോഗത്തിൽ ഉണ്ടായിരിക്കുന്ന വർദ്ധനവും, അതിനെ തുടർന്നുണ്ടായിരിക്കുന്ന പ്രതിസന്ധികളും, പരിഹാരമാർഗ്ഗകളും വൈദ്യുതി വകുപ്പ് മന്ത്രി ഇന്നലെ കെഎസ്ഇബിയിലെ വിവിധ ഓഫീസർ തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തുകയും അടിയന്തരമായി പരിഹരിക്കാൻ കഴിയുന്ന കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉദ്യോഗസ്ഥലത്തിൽ നിർദ്ദേശങ്ങൾ നൽകുകയും ഉണ്ടായി. അതിനെ തുടർന്ന് ഇന്ന് പ്രസരണ വിതരണ മേഖലയിലെ ഡെപ്യൂട്ടി ചീഫ് എൻജിനീയർ മുതലുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയുണ്ടായി. ചർച്ചയിൽ ശ്രീ ജ്യോതിലാൽ ഐഎഎസ്, ഊർജ്ജവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി, ഡോ. രാജൻ എൻ ഖോബ്രാഗഡെ ഐഎഎസ്, സിഎംഡി കെഎസ്ഇബിഎൽ, കെ എസ് ഇ ബിയിലെ ഡയറക്റ്റർമാർ തുടങ്ങിയവരും പങ്കെടുത്തു.

വിവിധ ഡെപ്യൂട്ടി ചീഫ് എൻജിനീയർമാർ നൽകിയ വിവരം അനുസരിച്ച് സംസ്ഥാനമൊട്ടാകെ വൻകിട വൈദ്യുതി ഉപഭോക്താക്കൾ, കേരള വാട്ടർ അതോറിറ്റി, ലിഫ്റ്റ് ഇറിഗേഷൻ, മറ്റു പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ പീക്ക് സമയത്തെ വൈദ്യുതി ഉപയോഗത്തിൽ ഏകദേശം 117 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് വന്നിട്ടുണ്ട്. പല സ്വകാര്യ സ്ഥാപനങ്ങളും പീക്ക് സമയത്ത് ഷിഫ്റ്റ് ഡ്യൂട്ടി ഒഴിവാക്കി കൊണ്ടാണ് കെഎസ്ഇബിയുടെ ആഹ്വാനത്തോട് പ്രതികരിച്ചത്. യോഗത്തിൽ ട്രാൻസ്‌ഫോർമർ, ട്രാൻസ്‌ഫോർമർ ഓയിൽ, വൈദ്യുതി മീറ്റർ എന്നിവയുടെയും മറ്റ് സാധനസാമഗ്രികളുടെയും ലഭ്യതയെക്കുറിച്ചും ചർച്ച ചെയ്തു.

കെഎസ്ഇബി ട്രാൻസ്‌ഫോർമർ വാങ്ങാനായി ഓർഡർ നൽകിയ കെൽ -ൽ നിന്നും ട്രാൻസ്‌ഫോർമർ ലഭ്യമാകാത്തതിനെ തുടർന്ന് മറ്റ് സ്ഥാപനങ്ങളിൽ നിന്നും അടിയന്തിരമായി ലഭ്യമാക്കിയിട്ടുണ്ട്. കേടായ മീറ്ററുകൾ മാറ്റുന്നതിനുള്ള മീറ്ററുകൾ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കെഎസ്ഇബിയിലെ ഡയറക്ടർമാർ ഉറപ്പ് നൽകി. അടിയന്തര ആവശ്യങ്ങൾക്കായി പ്രാദേശിക തലത്തിൽ സാധനസാമഗ്രികൾ വാങ്ങുന്നതിന് വരുത്തിയിരുന്ന നിയന്ത്രണം മാറ്റിയതായി സിഎംഡി, കെ എസ് ഇ ബി എൽ കഴിഞ്ഞദിവസം ഉത്തരവിറക്കിയതായി അറിയിച്ചു

ഇത്തവണത്തെ വേനൽക്കാലത്ത് വോൾട്ടേജ് പ്രശ്‌നങ്ങളും തുടർച്ചയായ വൈദ്യുതി മുടക്കവും ഉണ്ടായ മേഖലകളിൽ ഇത്തരം പ്രശ്‌നങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉള്ള പ്രവർത്തികൾ ഏറ്റെടുക്കണമെന്ന് യോഗത്തിൽ നിർദേശിച്ചിട്ടുണ്ട്. പ്രസരണ മേഖലയിൽ അടിയന്തര പ്രാധാന്യത്തോടെ പ്രവർത്തി പുരോഗമിക്കുന്ന വിവിധ സബ്‌സ്റ്റേഷനുകൾ പൂർത്തിയാക്കുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്. കേടായ ട്രാൻസ്‌ഫോർമറുകൾ റിപ്പയർ ചെയ്യുന്നതിന് കെഎസ്ഇബിയുടെ 5 ടി എം ആർ യൂണിറ്റുകളിൽ കൂടുതൽ ഷിഫ്റ്റുകൾ ഏർപ്പെടുത്തിക്കൊണ്ട് ട്രാൻസ്‌ഫോർമറുകൾ വേഗത്തിൽ റിപ്പയർ ചെയ്യുന്നതിനുള്ള നിർദ്ദേശവും യോഗത്തിൽ നൽകിയിട്ടുണ്ട്. ഇത് കൂടാതെ കണ്ട്രോൾ റൂം സംവിധാനമുള്ള ജില്ലകളിൽ ഡെപ്യൂട്ടി ചീഫ് എൻജിനീയർ തലത്തിലുള്ള ഉന്നത ഉദ്യോഗസ്ഥർ പീക്ക് സമയത്ത് പരിശോധന നടത്തേണ്ടതാണെന്നും യോഗത്തിൽ നിർദ്ദേശം നൽകിയിട്ടുണ്ട്.

കെ എസ് ഇ ബിയുടെ ഫീൽഡ് ഓഫീസുകളിൽ നിന്നും നടത്തിയ ഇടപെടലുകൾക്ക് മികച്ച പ്രതികരണം ഉപഭോക്താക്കളിൽ നിന്നും ലഭിച്ചതിനാൽ സംസ്ഥാനത്ത് ഉണ്ടായിരിക്കുന്ന താൽക്കാലികമായ വൈദ്യുതി പ്രതിസന്ധി പൂർണ്ണമായും നിയന്ത്രണ വിധേയമാക്കാൻ സാധിച്ചിട്ടുണ്ടെന്ന് യോഗം വിലയിരുത്തി.