സ്വപ്നയുടെ ഫ്‌ളാറ്റിലെത്തി സരിത്തിനെ കസ്റ്റഡിയിലെടുത്തത് വിജിലൻസെന്ന് റിപ്പോർട്ട്; നാടകീയത തുടരുന്നു

പാലക്കാട്: സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തിനെ കാറിൽ കൊണ്ടു പോയത് വിജിലൻസെന്ന് റിപ്പോർട്ട്. പാലക്കാട് വിജിലൻസ് യൂണിറ്റാണ് സ്വപ്നയുടെ ഫ്‌ളാറ്റിലെത്തി സരിത്തിനെ കസ്റ്റഡിയിലെടുത്തതെന്നാണ് പുറത്തുവരുന്ന വിവരം. ലൈഫ് മിഷൻ കേസിൽ മൊഴിയെടുക്കാൻ# വേണ്ടിയാണ് സരിത്തിനെ കൊണ്ടുപോയതെന്നാണ് സൂചന.

അതേസമയം, വിജിലൻസ് ആണെങ്കിൽ കൂടിയും എന്തുകൊണ്ട് നോട്ടീസ് നൽകിയില്ലയെന്നാണ് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ചോദിക്കുന്നത്. ഇതുവരെ ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്നും ലൈഫ് മിഷൻ കേസാണെങ്കിൽ വിജിലൻസ് ആദ്യം കൊണ്ടു പോകേണ്ടത് എം ശിവശങ്കറിനെയാണെന്നും സ്വപ്ന അറിയിച്ചു.

തന്റെ ഫ്‌ളാറ്റിൽ നിന്നും സരിത്തിനെ ഒരു സംഘമാളുകൾ തട്ടിക്കൊണ്ടുപോയതെന്ന് ബുധനാഴ്ച്ച രാവിലെയാണ് സ്വപ്ന വെളിപ്പെടുത്തിയത്. പൊലീസാണെന്ന് പറഞ്ഞാണ് അവരെത്തിയതെങ്കിലും യൂണിഫോമോ ഐ ഡി കാർഡോ ഉണ്ടായിരുന്നില്ലെന്നും സ്വപ്‌ന പറഞ്ഞു. രാവിലെ മാദ്ധ്യമങ്ങളെ കണ്ടതിന് പിന്നാലെയാണ് സംഘമെത്തി സരിത്തിനെ തട്ടികൊണ്ടുപോയതെന്നും സ്വപ്‌ന വെളിപ്പെടുത്തിയിരുന്നു. അതേസമയം, സംഭവത്തിന് പിന്നാലെ പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഫ്‌ലാറ്റിലെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടുണ്ട്.