റഫയിൽ അധിനിവേശം നടത്തിയാൽ ഇസ്രയേലിന് ആയുധങ്ങൾ നൽകില്ല; യുഎസ്

വാഷിങ്ടൺ: റഫയിൽ അധിനിവേശം നടത്തിയാൽ ഇസ്രയേലിന് ആയുധങ്ങൾ നൽകില്ലെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ആഗോള തലത്തിൽ ഇസ്രയേൽ നടപടിക്കെതിരെ അമർഷം ശക്തമാകവേയാണ് റഫയിൽ അധിനിവേശം നടത്തുന്നതിൽ നിന്നും ഇസ്രയേലിനെ തടയുന്ന നീക്കവുമായി അമേരിക്ക രംഗത്തെത്തിയത്. താൻ കൃത്യമായി തന്നെ പറയുകയാണ്. ഇസ്രയേൽ റഫയിലേക്ക് പോയാൽ അവർക്ക് താൻ ആയുധങ്ങൾ നൽകില്ലെന്ന് അദ്ദേഹം പറഞ്ഞു. അവർ റഫയിലേക്ക് ഇതുവരെ പോയിട്ടില്ലെന്നും യു.എസ് പ്രസിഡന്റ് വിശദീകരിച്ചു.

ഇസ്രയേൽ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുമെന്നും ജോ ബൈഡൻ അഭിപ്രായപ്പെട്ടു. റഫയിലെ നിലവിലെ സാഹചര്യത്തിൽ ഇസ്രയേൽ കരയാക്രമണം തുടങ്ങിയെന്ന് പറയാനാവില്ല. ജനങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിലേക്ക് അവർ പോയിട്ടില്ല. പക്ഷേ, നെതന്യാഹുവിനെയും ഇസ്രയേൽ കാബിനെറ്റിനേയും ഒരു കാര്യം ഓർമിപ്പിക്കാൻ ആഗ്രഹിക്കുകയാണ്. സാധാരണക്കാരായ ജനങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിൽ ആക്രമണം നടത്തിയാൽ ഇസ്രയേലിന് യു എസ് പിന്തുണയുണ്ടാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇസ്രയേലിലേക്കുള്ള ആയുധവിതരണം യു.എസ് വൈകിപ്പിച്ചിരുന്നു. യു.എസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ ആയുധങ്ങൾ നൽകുന്നത് വൈകിപ്പിച്ച കാര്യം സ്ഥിരീകരിച്ചിരുന്നു. ആയിരക്കണക്കിന് ബോംബുകളാണ് യു.എസ് ഇസ്രയേലിന് നൽകാനിരുന്നത്. ഇതിന്റെ വിതരണമാണ് വൈകിപ്പിച്ചത്. ആയുധ വിതരണം വൈകിപ്പിച്ച യു.എസ് നടപടിയെ ദൗർഭാഗ്യകരമെന്നായിരുന്നു ഇസ്രയേൽ വിശേഷിപ്പിച്ചത്.