വാക്സീന് സൗജന്യമെങ്കില്‍ തുക വകയിരുത്തേണ്ടതായിരുന്നു; രമേശ് ചെന്നിത്തല
തിരുവനന്തപുരം: വാക്സീന്‍ സൗജന്യമെങ്കില്‍ തുക വകയിരുത്തേണ്ടതായിരുന്നു, ബജറ്റില്‍ കോവിഡ് വാക്സീന് ടോക്കണ്‍ എങ്കിലും വയ്ക്കേണ്ടതായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പണമുണ്ടെന്നാണ് തോമസ് ഐസക്കിന്റെ നിലപാടെങ്കില്‍ വാക്സീന്‍ വാങ്ങണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അതീവ ഗുരുതരമായ ഒരു സാഹചര്യമാണു കേരളത്തിലുണ്ടായിരിക്കുന്നതെന്നും പിന്നീട് പത്രക്കുറിപ്പിൽ ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി തന്നെ പറഞ്ഞത്, സംസ്ഥാനം ഒരു അഗ്‌നിപര്‍വത സമാനമായ സാഹചര്യത്തെ നേരിടുന്നു എന്നാണ്. എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള പ്രയത്‌നം ഉണ്ടെങ്കില്‍ മാത്രമേ, നമുക്ക് ഈ മഹാമാരിയെ നിയന്ത്രിക്കാന്‍ കഴിയുകയുള്ളൂ.
സര്‍ക്കാരും പ്രതിപക്ഷവും ഏകമനസ്സോടെ പ്രവര്‍ത്തിക്കണ്ട സമയമാണിത്. കോവിഡ് വ്യാപനത്തിന്റെ ഒന്നാം ഘട്ടത്തില്‍ അതിനെ നേരിടാനുള്ള സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിപക്ഷം പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നു. രണ്ടാം തരംഗത്തിന്റെ ഈ നിര്‍ണ്ണായകഘട്ടത്തിലും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും യുഡിഎഫ് പ്രഖ്യാപിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സര്‍വകക്ഷി യോഗത്തിന് ശേഷമാണ് പ്രതികരണം. കന്റോണ്‍മെന്റ് ഹൗസില്‍ ഓണ്‍ലൈനിലൂടെയാണ് ചെന്നിത്തല സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്തത്.
നമ്മുടെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെയും വെന്റിലേറ്റർ – ഐസിയു കിടക്കകൾ ഒരു കോമൺ പൂളിലേക്കു മാറ്റണം എന്നു മുന്‍പേ ആവശ്യപ്പെട്ടതാണ്. ഇതിന്റെ അലോക്കേഷന്‍ ജില്ലാ തല മെഡിക്കല്‍ ബോര്‍ഡനെ ഏല്പിക്കാം. ഇതിനായി ഒരു കേന്ദ്രീകൃത ഹെൽത് കെയർ നമ്പർ നല്‍കാവുന്നതുമാണ്. ഇതിലുപരി, എല്ലാ ജില്ലയിലും ടെർഷ്യറി കെയർ മാത്രം നല്‍കുന്ന ഒരു സംവിധാനത്തെ പറ്റി ആലോചിക്കാവുന്നതാണ്. ഓക്‌സിജന്‍ ലഭ്യത ഇല്ലാതെയും വെന്റിലേറ്റര്‍ ഇല്ലാതെയും ഒരു മരണം പോലും കേരളത്തില്‍ സംഭവിക്കില്ല എന്ന് ഉറപ്പ് വരുത്താന്‍ നമുക്ക് സാധിക്കണം. അതിന് ഇത്തരം കേന്ദ്രങ്ങൾ സഹായിക്കും എന്ന് കരുതുകയാണ്.
Test, Trace, Treat എന്ന രോഗ വ്യാപനം തടയാനുള്ളതും അതു നിയന്ത്രിക്കാനും ഉള്ള തന്ത്രങ്ങൾ തുടരുക തന്നെ വേണം. പരമാവധി ടെസ്റ്റുകള്‍ നടത്താനും റിസള്‍ട്ട് 24 മണിക്കൂറിനുള്ളില്‍ വെബ്‌സൈറ്റില്‍ ഇടാനുള്ളതുമായ സംവിധാനം വേണം. ഇതോടൊപ്പം വീടുകളില്‍ കഴിയാന്‍ സാധിക്കാത്തവര്‍ക്കായി ഐസലേഷൻ കേന്ദ്രങ്ങളും, പ്രാഥമിക ചികിത്സക്കായി എഫ്എൽടിസികളും കൂടുതല്‍ സജ്ജീകരിക്കണം.
കോവിഡ് ചികിത്സക്ക് സ്വകാര്യ ആശുപത്രികള്‍ അമിതമായ നിരക്കാണ് ഈടാക്കുന്നത്. ഇതിന് നിയന്ത്രണം ആവശ്യമാണ്. ദാരിദ്ര്യരേഖയില്‍ താഴെ ഉള്ളവര്‍ക്ക് സ്വകാര്യ മേഖലയിലും സൗജന്യമായി ചികിത്സ നല്‍കാനുള്ള നടപടി ഉണ്ടാവണം. മറ്റുള്ളര്‍ക്കുള്ള ചികിത്സയുടെ നിരക്ക് സര്‍ക്കാര്‍ നിശ്ചയിക്കണം. ഇത് നടപ്പിലാക്കുന്നു എന്ന് ഉറപ്പ് വരുത്തുകയും വേണം. ഇതു മുൻപ് ആവശ്യപ്പെട്ട കാര്യമാണ്.
സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇനി പ്രായോഗികമല്ല. ഒന്നാം ലോക്ക്ഡൗണിനുശേഷം തകര്‍ന്ന സാമ്പത്തിക രംഗം ഒന്ന് കരകയറി വരുന്നതേ ഉള്ളൂ. മറ്റൊരു ലോക്ക്ഡൗണ്‍ കൂടി താങ്ങാന്‍ ജനങ്ങള്‍ക്കു കഴിയില്ല. സംസ്ഥാന വ്യാപകമായ ലോക്ഡൗണിനോട് യോജിക്കാന്‍ കഴിയില്ല. കഴിഞ്ഞ ദിവസത്തെപ്പോലുള്ള വാരാന്ത്യ നിയന്ത്രണങ്ങളില്‍ യോജിപ്പാണ്. കടകള്‍ തുറക്കുന്നതും, അടയ്ക്കുന്നതിനും ഉള്ള സമയക്രമത്തില്‍ വ്യാപകമായ പരാതി ഉണ്ട്. രാത്രി 9 മണി വരെ കടകള്‍ തുറന്നിരിക്കുന്നത് നല്ലതാണ്. അത് വൈകിട്ടത്തെ തിരക്ക് കുറയ്ക്കുന്നതിന് സഹായിക്കും.
കോളജുകളിലെ ക്ലാസ്സുകള്‍ സംബന്ധിച്ച് വ്യക്തത കുറവ് ഉണ്ട്. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നടത്തണം എന്ന് സര്‍ക്കാര്‍ ഉത്തരവ് ഉള്ളപ്പോള്‍, പല സ്വകാര്യ മെഡിക്കല്‍ കോളജുകളും ഇപ്പോഴും ഓഫ് ലൈന്‍ ക്ലാസ്സുകള്‍ നടത്തുന്നു. വിദ്യാര്‍ഥികളെ കൂട്ടത്തോടെ ഹോസ്റ്റലില്‍ താമസിപ്പിക്കുന്നു. ആരോഗ്യ സര്‍വകലാശാലയാകട്ടെ വിദ്യാര്‍ത്ഥികളെ ഓണ്‍ലൈന്‍ പഠനം അവസാനിപ്പിച്ചു കോളജുകളിലേക്കു തിരിച്ചു വിളിക്കുകയാണ്. ഇതു സംബന്ധിച്ച് രക്ഷിതാക്കള്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. എല്ലാ വിദ്യാര്‍ഥികള്‍ക്കും രണ്ട് ഡോസ് വാക്‌സീന്‍ നല്‍കിയെന്നാണ് പറയുന്നതെങ്കിലും എല്ലാവര്‍ക്കും അത് കിട്ടിയിട്ടില്ലെന്നു രക്ഷിതാക്കള്‍ പറയുന്നു.
ഇതിലെല്ലാം വ്യക്തത വരുത്തേണ്ടതുണ്ട്. അതേപോലെ, മാറ്റിവയ്ക്കാന്‍ സാധിക്കുന്ന, അല്ലെങ്കില്‍ റദ്ദാക്കാവുന്ന പരീക്ഷകള്‍ ഇപ്പോഴും നടത്തുകയാണ്.വോട്ടെണ്ണല്‍ ദിനത്തില്‍ ആഹ്‌ളാദ പ്രകടനങ്ങള്‍ കഴിയന്നത്ര പരിമിതപ്പെടുത്തണം. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കോവിഡ് പ്രോട്ടോക്കാള്‍ കര്‍ശനമായി പാലിക്കണം. ഇലക്ഷന്‍ കൗണ്ടിങ് ഏജന്റുമാര്‍ക്ക് ആര്‍ടിപിസിആർ പരിശോധന നടത്തി ഫലം സമയബന്ധിതമായി ലഭ്യമാക്കണം.