ഇന്ത്യയ്ക്ക് യുഎസ് നൽകുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: കൊവിഡ്-19 വ്യാപനം രൂക്ഷമായ ഇന്ത്യക്ക് യുഎസ് സഹായം പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി. രണ്ട് രാജ്യങ്ങളിലെയും കൊവിഡ് സാഹചര്യങ്ങൾ ഫോണിലൂടെ സംസാരിച്ചെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു. ഇന്ത്യയ്ക്ക് യുഎസ് നൽകുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ചതായും മോദി ട്വിറ്ററിൽ പറഞ്ഞു. കൊവിഡ് പ്രതിരോധ വാക്‌സിൻ അസംസ്‌കൃത വസ്‌തുക്കളുടെ വിതരണവും മരുന്നുകളുടെ വിതരണം സുഗമമാക്കുന്നതും സംഭാഷണത്തിൽ ചർച്ചയായി.

അഞ്ചു ടണ്‍ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റും യുഎസ് ഇന്ത്യയ്ക്ക് കൈമാറി. കൊവിഷീൽഡ് വാക്‌സിൻ നിർമ്മിക്കാനാവശ്യമായ അസംസ്‌കൃത വസ്‌തുക്കൾ കൈമാറുമെന്ന് വ്യക്തമാക്കിയ യുഎസ് വെന്റിലേറ്റർ, പിപിഇ കിറ്റുകൾ, പരിശോധനാ കിറ്റുകൾ, മറ്റ് സാമ്പത്തിക, സാങ്കേതിക സഹായം എന്നിവ ഉടൻ ലഭ്യമാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. കോവിഡിന്റെ രണ്ടാം തരംഗത്തിൽ തകർന്നു പോയ ഇന്ത്യയ്ക്ക് സഹായഹസ്തവുമായി യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങൾ രംഗത്തുവന്നതിനു പിന്നാലെയാണ് യുഎസും സഹായം വാഗ്ദാനം ചെയ്തത്.