കാല്‍നട യാത്ര വേണ്ട, കാറാണ് ഉചിതം; രാഹുല്‍ ഗാന്ധിക്ക് കേന്ദ്രസുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ്‌

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കേന്ദ്രസുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ്. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ജമ്മു കശ്മീരില്‍ ചില ഭാഗങ്ങളില്‍ കാല്‍നട യാത്ര നടത്തരുതെന്നും കാറില്‍ സഞ്ചരിക്കണമെന്നുമാണ് നിര്‍ദേശം. യാത്ര ശ്രീനഗറില്‍ എത്തുമ്പോള്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ആള്‍ക്കൂട്ടം ഉണ്ടാകാന്‍ പാടില്ലെന്നും അന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം, നിലവില്‍ പഞ്ചാബിലാണ് യാത്ര പര്യടനം തുടരുന്നത്. നാളെ ഹിമാചല്‍ പ്രദേശില്‍ പ്രവേശിക്കും. വീണ്ടും പഞ്ചാബിലൂടെ സഞ്ചരിച്ച് വ്യാഴാഴ്ച കശ്മീരിലെ കാഠ്വയില്‍ പ്രവേശിക്കും. ജനുവരി 25ന് ബനിഹാലില്‍ ദേശീയ പതാക ഉയര്‍ത്തും. ജനുവരി 27ന് അനന്ത്‌നാഗ് വഴി ശ്രീനഗറില്‍ പ്രവേശിക്കും. ജനുവരി 30ന് ശ്രീനഗറിലാണ് സമാപന സമ്മേളനം.

യാത്ര കടന്നു പോകുന്ന പ്രദേശങ്ങളില്‍ സുരക്ഷാ പരിശോധന തുടരുകയാണ്. രാഹുല്‍ ഗാന്ധിക്ക് നിലവില്‍ സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുണ്ട്. യാത്രയ്ക്കിടെ നിരവധി സുരക്ഷാവീഴ്ചകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് കഴിഞ്ഞ മാസം കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, 2020 മുതല്‍ നിരവധി തവണ സുരക്ഷാ പ്രോട്ടോക്കോള്‍ രാഹുല്‍ ഗാന്ധി ലംഘിച്ചതായി കേന്ദ്രം മറുപടി നല്‍കിയിരുന്നു.