ജീവനക്കാരുടെ കൂട്ടവിരമിക്കൽ ആനുകൂല്യങ്ങൾ; സംസ്ഥാന ധനവകുപ്പ് കണ്ടെത്തേണ്ടത് 9000 കോടി രൂപ
തിരുവനന്തപുരം: ഈ മാസത്തെ ജീവനക്കാരുടെ കൂട്ടവിരമിക്കൽ ആനുകൂല്യങ്ങൾക്ക് സംസ്ഥാന ധനവകുപ്പ് കണ്ടെത്തേണ്ടത് 9000 കോടി രൂപ. കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെയാണ് സർക്കാരിന് ഇത്രയധികം തുക കണ്ടെത്തേണ്ടത്. പെൻഷൻ പ്രായം കൂട്ടുമെന്ന അഭ്യൂഹങ്ങൾ ഉയരുന്നുണ്ടെങ്കിലും സർക്കാർ ഇത് സ്ഥിരീകരിക്കുന്നില്ല.
സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ എടുക്കാവുന്ന വായ്പാ പരിധിയുടെ കണക്ക് നിശ്ചയിക്കാത്തതിൽ കേരളം കേന്ദ്രത്തെ ആശങ്ക അറിയിച്ചു. ഈ മാസം ആദ്യം മുതൽ സംസ്ഥാനം ഓവർ ഡ്രാഫ്റ്റിലാണ്. നടപ്പു സാമ്പത്തിക വർഷം മുതൽ അതാത് മാസത്തെ പെൻഷൻ വിതരണം ചെയ്യുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചെങ്കിലും നടപടി തുടങ്ങിയിട്ടില്ല. ഇതിനിടെയാണ് കൂട്ട വിരമിക്കൽ നടക്കുന്നത്. 16000 ത്തോളം ജീവനക്കാർ ഈ മാസം സർക്കാർ സർവ്വീസിൽ നിന്ന് പടിയിറങ്ങും.
പെൻഷൻ ആനുകൂല്യങ്ങൾക്കുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കാനുള്ള സാവകാശം ലഭിക്കുമെന്നതാണ് ഏക ആശ്വാസം. ഇതിനിടെ ക്ഷേമപെൻഷൻ കൂടി ചേർന്നാൽ പിന്നെയും ആറ് മാസത്തെ കുടിശികയാകും. അതേസമയം പെൻഷൻ പ്രായം ഉയർത്തുന്നത് സംബന്ധിച്ച അഭ്യൂഹങ്ങളും ശക്തമാകുന്നുണ്ട്.