Health (Page 67)

തിരുവനന്തപുരം: ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് അപ്പുറത്തുള്ള കേരളത്തെ വിഭാവനം ചെയ്ത് അടിസ്ഥാന വികസന സൗകര്യങ്ങൾ ഒരുക്കിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ജില്ലാ ഹോമിയോപ്പതി ആശുപത്രിയുടെ ഐ.പി ബ്ലോക്ക് ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ആയുഷ് മേഖലയിൽ ഓരോ ജില്ലയിലും സ്ഥാപനങ്ങൾ ഒരുക്കി കേരളത്തെ ഹെൽത്ത് ഹബ്ബ് ആക്കി മാറ്റും. ഹോംകോ ഔട്ട്‌ലെറ്റ് പ്രവർത്തനങ്ങളും ഇവിടെ ആരംഭിക്കും. സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ മികച്ച നേട്ടമാണ് തൃശൂർ ജില്ലാ ഹോമിയോപ്പതി ആശുപത്രിയിലെ മികച്ച സൗകര്യങ്ങളോടെയുള്ള ഐ പി ബ്ലോക്ക് എന്നും മന്ത്രി കൂട്ടിച്ചേർത്തു. ശാസ്ത്ര മേഖലയിലെ ഹോമിയോപ്പതി രംഗത്ത് ദേശീയ തലത്തിൽ അംഗീകരിച്ച ഗവേഷണങ്ങളെ മന്ത്രി അഭിനന്ദിച്ചു.

4.82 കോടി രൂപ ചെലവിലാണ് പുതിയ നിലകൾ കൂടി നിർമ്മിച്ച് ഐപി ബ്ലോക്ക് ഒരുക്കിയത്. നിലവിൽ അഞ്ച് നിലകളിലായി ലിഫ്റ്റ് ഉൾപ്പെടെയുള്ള ഉയർന്ന സജ്ജീകരണങ്ങളോടെയാണ് പ്രവർത്തന സജ്ജമാവുന്നത്. പാലിയേറ്റീവ് വാർഡ്, പീഡിയാട്രിക് വാർഡ്, പുരുഷന്മർക്കും സ്ത്രികൾക്കുമുള്ള വാർഡുകൾ, പേ വാർഡുകൾ, ഫിസിയോതെറാപ്പി ഉൾപ്പെടെയുള്ള സേവന സൗകര്യങ്ങളോടെയാണ് ഐപി ബ്ലോക്ക് ഒരുങ്ങുന്നത്. പഴയ ആശുപത്രിയിൽ പ്രവർത്തിച്ച് വരുന്ന പ്രവർത്തനങ്ങൾ പൂർണ്ണമായും പുതിയ കെട്ടിടത്തിലേക്ക് മാറ്റി. ആശുപത്രി വികസനത്തിന് വേണ്ടി പ്രവർത്തിച്ച മുൻ ആശുപത്രി സൂപ്രണ്ട് ഡോ.കെ കെ ബിന്ദുവിനെയും ബിൽഡിഗ് കോൺട്രാക്റ്റർമാരെയും വേദിയിൽ ആദരിച്ചു.

ഹോമിയോപ്പതി വകുപ്പിന്റെ സ്‌പെഷ്യൽ പ്രൊജക്റ്റുകളായ ജനനി, സദ്ഗമയ, ആയുഷ്മാൻ ഭവ, പുനർജ്ജനി, സീതാലയം ക്ലിനിക്കുകളുടെ സേവനങ്ങളോടൊപ്പം അൾട്രാസൗണ്ട് സ്‌കാൻ, ഫിസിയോതെറാപ്പി യൂണിറ്റ്, ക്ലിനിക്കൽ ലാബ് തുടങ്ങിയ ആധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

തിരുവനന്തപുരം: കേരളത്തിലെ 5409 ആരോഗ്യ സബ്സെന്ററുകളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. തിരുവനന്തപുരം പിരപ്പൻകോട് ജനകീയ ആരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലേയും മാതൃകാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. 5409 ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും വൈകാതെ ടെലിമെഡിസിൻ സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി മാറിയതോടെ സബ്സെന്ററുകളിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെട്ടു. ആഴ്ചയിൽ ആറു ദിവസവും ഒമ്പതു മണി മുതൽ നാലു മണിവരെ പ്രവർത്തിക്കും. ഇതോടെ കൂടുതൽ സേവനങ്ങൾ നൽകാൻ സാധിക്കും. സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതോടൊപ്പം തന്നെ ഉപകേന്ദ്രങ്ങൾ സ്മാർട്ടായി മാറുകയാണ്. ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ ഒമ്പതുതരം ലാബ് പരിശോധനകളും എലിപ്പനി പ്രതിരോധ മരുന്ന് ഉൾപ്പെടെ 36 തരം മരുന്നുകളും ലഭ്യമായിരിക്കും. കേരളത്തിലെ ആരോഗ്യമേഖലയുമായുള്ള ജനങ്ങളുടെ അടിസ്ഥാനതല ബന്ധം നിലനിർത്തുന്ന സ്ഥാപനങ്ങളായി ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ മാറുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ജനകീയ ആരോഗ്യ കേന്ദ്രങ്ങളോടനുബന്ധിച്ച് ആരോഗ്യ ക്ലബ്ബുകൾ രൂപീകരിക്കും. രോഗപ്രതിരോധ ബോധവൽക്കരണം, ജീവിതശൈലിയെക്കുറിച്ച മാർഗനിർദേശങ്ങൾ, സാന്ത്വന പരിചരണം, വയോജന പരിചരണം തുടങ്ങിയവ ക്ലബ്ബുകൾ മുഖേന നടപ്പാക്കും. ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആരോഗ്യപ്രവർത്തകരെ ഏതെങ്കിലും തരത്തിൽ അപായപ്പെടുത്താൻ ശ്രമിക്കുന്നവരെ കർശനമായി നേരിടാനാണ് തീരുമാനിച്ചിരിക്കുന്നത്. സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും ഇക്കാര്യത്തിൽ ഉണ്ടാകില്ല. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ഓർഡിനൻസ് സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമാണ് ഡോക്ടർ വന്ദന ദാസിന്റെ മരണം. ഡോക്ടറുടെ ഓർമ്മകൾക്കു മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ആർദ്രം മിഷൻ രൂപീകരിച്ചതിന്റെ ഭാഗമായി സംസ്ഥാനത്തെ ആരോഗ്യ മേഖല വലിയ തോതിലാണ് കരുത്താർജിച്ചത്. മെഡിക്കൽ കോളജുകൾ മുതൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വരെയുള്ള ശൃംഖലയുടെ ഓരോ കണ്ണിയെയും സവിശേഷമായാണ് പരിഗണിച്ചത്. 886 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാംരോഗ്യ കേന്ദ്രങ്ങളായി ഉയർത്താനുള്ള പദ്ധതി ആവിഷ്‌ക്കരിച്ചു. അതിൽ 630 എണ്ണം കഴിഞ്ഞ മാസത്തോടെ പൂർത്തീകരിച്ചിട്ടുണ്ട്. ശേഷിക്കുന്നവയും വൈകാതെ തന്നെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറും. താലൂക്ക്, ജില്ലാ ആശുപത്രികളിൽ വരെ സൂപ്പർ സ്‌പെഷ്യാലിറ്റി സേവനങ്ങൾ ലഭ്യമാക്കി. മെഡിക്കൽ കോളജുകൾക്കു വേണ്ടി പ്രത്യേക വികസന പാക്കേജുകൾ നടപ്പാക്കുന്നുണ്ട്. അവയവമാറ്റ ശസ്ത്രക്രിയ സാധാരണക്കാർക്ക് പ്രാപ്യമാക്കാനുള്ള നടപടികളെടുത്തുവെന്ന് അദ്ദേഹം അറിയിച്ചു.

5,409 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ ആരോഗ്യ മേഖലയെ കൂടുതൽ ഉയർന്ന തലങ്ങളിലേക്കെത്തിക്കാൻ സഹായിക്കും. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ തയാറാക്കുന്ന പദ്ധതിക്ക് തുടക്കമിടുന്നത്. സമഗ്രമായ പ്രാഥമികാരോഗ്യ പരിരക്ഷ താഴെത്തട്ടിൽ വരെ എത്തിക്കുക എന്നതാണ് ജനകീയ ആരോഗ്യകേന്ദ്രങ്ങളുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി വിശദമാക്കി.

ആർദ്രം മിഷന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായ വാർഷിക പരിശോധന, മറ്റ് ക്യാമ്പയിനുകൾ, രോഗനിർമ്മാർജ്ജന പ്രവർത്തനങ്ങൾ എന്നിവ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലൂടെയാവും താഴെത്തട്ടിൽ നടപ്പിലാക്കുക. ജനകീയ ആരോഗ്യ കേന്ദ്രങ്ങളെ ശക്തിപ്പെടുത്തുന്നതിനായി സബ്‌സെന്റർ വെൽഫെയർ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. ജീവിതശൈലീ രോഗങ്ങൾ മറ്റു പല അപകടകരമായ രോഗങ്ങളിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. സമൂഹത്തിലെ രോഗാതുരത വർധിപ്പിക്കുന്നതിൽ ജീവിതശൈലീ രോഗങ്ങൾക്ക് വലിയ പങ്കുണ്ട്. ഇതിനായി ജീവിതശൈലീരോഗ നിയന്ത്രണത്തിനായി പ്രത്യേക പരിശോധനാ പദ്ധതി നടപ്പാക്കിവരുന്നു. സർക്കാർ മേഖലയിലെ ലാബുകളെ ഹബ്ബ് ആൻഡ് സ്‌പോക്ക് മാതൃകയിൽ ബന്ധപ്പെടുത്തുന്നതു വഴി ആധുനിക പരിശോധനാ സംവിധാനങ്ങളും ഗുണനിലവാരവും ഉറപ്പാക്കുകയാണ്. അതിന്റെ ഫലം നല്ല രീതിയിൽ കാണാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒട്ടേറെ ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ബദാം. പ്രോട്ടീൻ, ധാതുക്കളായ മഗ്നീഷ്യം, സിങ്ക് എന്നിവ ബദാമിൽ ധാരാളമായുണ്ട്. ബദാമിൽ കാർബോഹൈഡ്രേറ്റ് തീരെ കുറവാണ്. അതിനാൽ ഇത് പെട്ടെന്ന് വിശപ്പിനെ ശമിപ്പിക്കാൻ സഹായിക്കും. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ബദാം കഴിക്കുന്നത് വളരെയേറെ പ്രയോജനം ചെയ്യും.

വൈറ്റമിൻ ബി-6 ന്റെ മികച്ച ഉറവിടമാണ് ബദാം. ബോഡി പ്രോട്ടീൻ, പേശികൾ എന്നിവയുടെ എല്ലാം ആരോഗ്യത്തിന് വൈറ്റമിൻ ബി-6 അത്യാവശ്യമാണ്. കൊളസ്‌ട്രോൾ കുറയ്ക്കാനും ചീത്ത കൊളസ്‌ട്രോൾ ഓക്‌സീകരണത്തിനു വിധേയമാകാതിരിക്കാനും ബദാം കഴിക്കുന്നത് നല്ലതാണ്.

രാത്രി നല്ല ഉറക്കം ലഭിക്കാൻ ബദാം ഡയറ്റിൽ ഉൾപ്പെടുത്തും. ബദാമിൽ മഗ്നീഷ്യം, ട്രിപ്റ്റോഫാൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നാഡികളുടെ മെച്ചപ്പെട്ട പ്രവർത്തനത്തിനും പേശികൾക്ക് വിശ്രമം നൽകുന്നതിനും ബദാം കഴിക്കുന്നത് ഗുണം ചെയ്യും.

തിരുവനന്തപുരം: നവജാതശിശുക്കളുടെ സമഗ്ര ആരോഗ്യ പരിശോധനയ്ക്കായി ആരോഗ്യ വകുപ്പ് ആവിഷ്‌കരിച്ച ‘ശലഭം’ പദ്ധതിയിലൂടെ ഇതുവരെ നടത്തിയത് 19 ലക്ഷം പരിശോധനകൾ. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങളെ സമഗ്ര ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കി രോഗമോ വൈകല്യമോ ഉണ്ടെങ്കിൽ കണ്ടെത്തുകയും ചികിത്സ ഉറപ്പാക്കി ആരോഗ്യപൂർണമായ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുകയും ചെയ്യുകയെന്നതാണു പദ്ധതിയുടെ ലക്ഷ്യം. തീർത്തും സൗജന്യമായാണു പദ്ധതിയുടെ ഭാഗമായുള്ള എല്ലാ പരിശോധനകളും നടത്തുന്നത്.

ഇതുവരെ 19,12,780 പരിശോധനകൾ ‘ശലഭ’ത്തിന്റെ ഭാഗമായി നടത്തി. ജനിച്ച് ഉടനെയും പിന്നീടും ആശുപത്രികളിൽ നടത്തുന്ന സ്‌ക്രീനിംഗ് വഴി 1,27,054 പരിശോധനകളും ഫീൽഡ് തലത്തിൽ നടത്തുന്ന ആർ.ബി.എസ്.കെ. സ്‌ക്രീനിംഗ് വഴി 17,85,726 പരിശോധനകളും പൂർത്തിയാക്കി. കുഞ്ഞ് ജനിച്ച് 24 മണിക്കൂറിനുള്ളിൽ നടത്തുന്ന ജനന വൈകല്യ പരിശോധന, ജനിതകപരമോ ഹോർമോൺ സംബന്ധമായോ ഉള്ള അപാകത കണ്ടെത്തുന്നതിനുള്ള മെറ്റബോളിക് സ്‌ക്രീനിംഗ് (ഐ.ഇ.എം.), പൾസ് ഓക്സിമെട്രി സ്‌ക്രീനിംഗ്, ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനങ്ങൾ പരിശോധിക്കുന്ന ഫങ്ഷണൽ സ്‌ക്രീനിങ്, കാഴ്ച പരിശോധനയ്ക്കുള്ള ആർ.ഒ.പി. സ്‌ക്രീനിങ്, കേൾവി പരിശോധിക്കുന്നതിനുള്ള ഓട്ടോ എക്വസ്റ്റിക്ക് എമിഷൻ സ്‌ക്രീനിങ്(ഒ.എ.ഇ.), ന്യൂറോ ഡെവലപ്മെന്റ് വൈകല്യങ്ങൾ തിരിച്ചറിയുന്നതിനുള്ള സ്‌ക്രീനിങ് എന്നിവ പദ്ധതിയിലൂടെ സൗജന്യമായി ലഭ്യമാകും.

1,23,515 നവജാത ശിശുക്കളിൽ നടത്തിയ ദൃശ്യമായ ജനന വൈകല്യ പരിശോധനയിൽ 4,629 കുട്ടികൾക്ക് വൈകല്യ സാധ്യത സ്ഥിരീകരിച്ചു. 1,21,100 കുട്ടികളിൽ നടത്തിയ പൾസ് ഓക്സിമെട്രി സ്‌ക്രീനിങ്ങിൽ 835 പേർക്കും 1,24,319 കുട്ടികളിൽ നടത്തിയ ഹൃദയ ശാരീരിക പരിശോധനയിൽ 4,761 പേർക്കും വൈകല്യ സാധ്യത കണ്ടെത്തി. കേൾവി പരിശോധനയ്ക്കുള്ള ഓട്ടോ എക്വസ്റ്റിക്ക് എമിഷൻ സ്‌ക്രീനിങ് (ഒ.എ.ഇ.) വഴി 1,00,628 പരിശോധനകൾ നടത്തിയതിൽ 6,716 കുട്ടികളിൽ കേൾവി വൈകല്യ സാധ്യത കണ്ടെത്തി. ജന്മനായുളള മെറ്റബോളിക് അസുഖങ്ങൾ കണ്ടെത്തുന്നതിന് നടത്തുന്ന 1,15,958 ഐ.ഇ.എം. പരിശോധനയിൽ 2,155 കുട്ടികളിൽ വൈകല്യ സാധ്യതയും കണ്ടെത്തി. ഇവർക്ക് ബന്ധപ്പെട്ട ചികിത്സാ വിഭാഗങ്ങളിലുള്ള തുടർ ചികിത്സയും പദ്ധതി മുഖേന ഉറപ്പാക്കിയിട്ടുണ്ട്.

ആശുപത്രികളിലും ഫീൽഡ് തലത്തിലും പീഡിയാട്രിഷ്യന്റെയോ മെഡിക്കൽ ഓഫിസറുടേയോ നേതൃത്വത്തിലാണു പരിശോധനയ്ക്കുള്ള മെഡിക്കൽ സംഘം പ്രവർത്തിക്കുന്നത്. ഫീൽഡ് തലത്തിൽ നടക്കുന്ന ആർ.ബി.എസ്.കെ. സ്‌ക്രീനിങ്ങിനായി 1,174 നഴ്സുമാരെയാണു സംസ്ഥാനത്തു നിയോഗിച്ചിട്ടുള്ളത്.

ഫലവർഗങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഫലവർഗങ്ങളിൽ അടങ്ങിയിട്ടുള്ള നാരുകൾ ദഹനപ്രക്രിയയെ മെച്ചപ്പെടുത്തും. ഫലവർഗം കഴിക്കുന്നതിലൂടെ ആമാശയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുകയും ചെയ്യും. ദിവസവും ഏതെങ്കിലും ഒരു പഴം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

നാരുകളുടെയും ജലത്തിന്റെയും മികച്ച ഉറവിടങ്ങളാണ് പഴങ്ങൾ. ഇവയിൽ ഫൈബറും വിറ്റാമിനുകളും ധാതുക്കളും ധാരാളമുണ്ട്. അതിനാൽ ഇതിന് ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ഒട്ടേറെയുണ്ട്. ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും.

ചർമ്മ സംരക്ഷണത്തിനും മുടിയുടെ സംരക്ഷണത്തിനും ഫലവർഗങ്ങൾ കഴിക്കുന്നത് നല്ലതാണ്. പഴങ്ങളിലെ പൊട്ടാസ്യം രക്തസമ്മർദ്ദം കുറയ്ക്കും. ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യതയും ഇത് കുറയ്ക്കും.

ആരോഗ്യപരമായി ഏറെ ഗുണങ്ങളുള്ള ഒന്നാണ് ഇഞ്ചി. ആന്റി-ഇൻഫ്‌ലമേറ്ററി, ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ഇതിൽ ധാരാളമായുണ്ട്. വിറ്റാമിനുകൾ, മിനറലുകൾ, മഗ്നീഷ്യം, മാംഗനീസ് എന്നിവയുടെ കലവറ കൂടിയാണിത്. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.

ദഹനപ്രശ്നങ്ങൾക്കുള്ള ഉത്തമ പരിഹാരം കൂടിയാണിത്. ദഹനക്കേട് കാരണം ഉണ്ടാകുന്ന വയറുവേദന, ഛർദ്ദി, വയറിളക്കം, ക്ഷീണം, ഗ്യാസ് എന്നിവ മാറാൻ ഇത് കഴിക്കുന്നത് പ്രയോജനം ചെയ്യും. ഇഞ്ചിയിലുള്ള നാരുകളാണ് ദഹനം എളുപ്പമാക്കുന്നത്. കൊളസ്‌ട്രോൾ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഇഞ്ചി കഴിക്കുന്നത് നല്ലതാണ്.

പല അസുഖങ്ങളോടും പോരാടാനുള്ള കഴിവ് ഇഞ്ചിയ്ക്കുണ്ട്. ജലദോഷം പോലുള്ള അണുബാധകളെ ചെറുക്കുന്നതിനൊപ്പം തന്നെ, ശാരീരികാധ്വാനത്തിന്റെ ഫലമായുണ്ടാകുന്ന പേശീവേദന കുറയ്ക്കുന്നതിനും ഇഞ്ചി സഹായകമാണ്. ശരീരവേദനകൾ അകറ്റാനും, സമ്മർദ്ദം കുറയ്ക്കാനും, ഉപാപചയപ്രവർത്തനങ്ങൾ വേഗത്തിലാക്കാനുമെല്ലാം ഇഞ്ചി ഉത്തമമാണ്. ദഹനപ്രശ്‌നങ്ങൾ പതിവായി നേരിടുന്നവർ ഇഞ്ചി കഴിക്കണം. ഇത് ഏറെ പ്രയോജനം ചെയ്യും.

തലവേദന, ആർത്തവസംബന്ധമായ വേദന എന്നിങ്ങനെയുള്ള പ്രശ്‌നങ്ങൾക്കെല്ലാം ഇഞ്ചി മികച്ച പരിഹാരമാണ്. രക്തയോട്ടം വർധിപ്പിക്കുന്നതിന് ഇഞ്ചി സഹായിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി മസ്തിഷ്‌ക മരണാനന്തര കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ കോട്ടയം മെഡിക്കൽ കോളേജ് വിജയം കൈവരിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജ് കോട്ടയം മെഡിക്കൽ കോളേജിലെത്തി മുഴുവൻ ടീമിനേയും അഭിനന്ദിച്ചു. ഒപ്പം കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ വയനാട് സ്വദേശി സുജാതയെ (52) മന്ത്രി നേരിൽ കണ്ട് സന്തോഷം പങ്കുവച്ചു. ആരോഗ്യനില വീണ്ടെടുത്ത സുജാതയെ മന്ത്രിയും മെഡിക്കൽ കോളേജിലെ ടീം അംഗങ്ങളും ചേർന്ന് യാത്രയാക്കി. ഇതുൾപ്പെടെ കോട്ടയം മെഡിക്കൽ കോളേജിൽ നാല് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകകളാണ് വിജയിച്ചത്.

ഇക്കഴിഞ്ഞ ഏപ്രിൽ 25നാണ് സുജാതയ്ക്ക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ അനേകം പേർക്ക് തണലേകിയ കോട്ടയം താഴത്തങ്ങാടി സ്വദേശി കൈലാസ് നാഥിന്റെ (23) കരളാണ് മസ്തിഷ്‌ക മരണത്തെ തുടർന്ന് സുജാതയ്ക്ക് നൽകിയത്. സുജാതയുൾപ്പെടെ 7 പേരുടെ ജീവിതത്തിലാണ് കൈലാസ് നാഥ് പ്രതീക്ഷയേകിയത്.

കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ എസ് ശങ്കർ, സൂപ്രണ്ട് ഡോ ജയകുമാർ, സർജിക്കൽ ഗ്യാസ്‌ട്രോ വിഭാഗം മേധാവി ഡോ ആർ എസ് സിന്ധു എന്നിവരുടെ നേതൃത്വത്തിൽ സർജിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ ടി വി മുരളി, അനസ്തീഷ്യ വിഭാഗം മേധാവി ഡോ ഷീല വർഗീസ്, റേഡിയോളജി വിഭാഗം മേധാവി ഡോ സജിത, മെഡിക്കൽ ഗ്യാസ്‌ട്രോ വിഭാഗം മേധാവി ഡോ സന്ദേശ്, ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ രതീഷ് കുമാർ, സർജറി വിഭാഗം ഡോ സന്തോഷ് കുമാർ, മറ്റ് ഡോക്ടർമാർ, നഴ്‌സിംഗ് ടീം, പാരാമെഡിക്കൽ ജീവനക്കാർ, മറ്റ് ജീവനക്കാർ എന്നിവർ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ ഭാഗമായി.

ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് സർക്കാർ മേഖലയിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ യാഥാർത്ഥ്യമാക്കിയത്. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ നിരവധി തവണ യോഗം ചേർന്ന് ആവശ്യമായ സംവിധാനങ്ങളൊരുക്കിയാണ് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിജയകരമാക്കി. കോഴിക്കോട് മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നു വരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വേനൽക്കാലത്ത് കുടിക്കാൻ ഏറ്റവും മികച്ച പാനീയങ്ങളിലൊന്നാണ് കരിമ്പിൻ ജ്യൂസ്. രുചിയുടെ കാര്യത്തിലും ഗുണത്തിന്റെ കാര്യത്തിലും കരിമ്പിൻ ജ്യൂസ് മുന്നിൽ തന്നെയാണ്. ശരീരത്തിലെ പല അണുബാധകളും തടയാൻ കരിമ്പിൻ ജ്യൂസ് സഹായിക്കും. കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് കരിമ്പിൻ ജ്യൂസ് കുടിക്കുന്നത് വളരെ നല്ലതാണ്.

ആന്റി ഓക്‌സിഡന്റുകൾ, മഗ്നീഷ്യം, ഇരുമ്പ്, മറ്റ് ഇലക്ട്രോലൈറ്റുകൾ എന്നിവയാൽ സമ്പന്നമാണ് കരിമ്പിൻ ജ്യൂസ്. ഇത് ശരീരത്തിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും രക്തയോട്ടം വർദ്ധിപ്പിക്കുകയും ചെയ്യും. മുഖക്കുരു മൂലമുണ്ടാകുന്ന പാടുകളും ചർമ്മത്തിലെ വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളും കുറയ്ക്കാനും കരിമ്പിൻ ജ്യൂസ് ഗുണം ചെയ്യും.

മൂത്രനാളിയിലെ അണുബാധ, മൂത്രമൊഴിക്കുമ്പോൾ പുകച്ചിൽ പോലുള്ള പ്രശ്‌നങ്ങൾ എന്നിവ നിയന്ത്രിക്കാൻ ഇടയ്ക്കിടെ കരിമ്പിൻ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. യൂറിനറി ഇൻഫെക്ഷൻ, ദഹനപ്രശ്‌നങ്ങൾ, ലൈംഗിക രോഗങ്ങൾ എന്നിവ പരിഹരിക്കാൻ കരിമ്പിൻ ജ്യൂസ് കുടിക്കുന്നത് മികച്ച പ്രതിവിധിയാണ്. കിഡ്‌നി സ്റ്റോൺ തടയാനും കരിമ്പിൻ ജ്യൂസ് സഹായിക്കുന്നു.

ഓരോ വേനലവധിക്കാലവും പേടിയുടെ കാലം കൂടിയാണ്. വേനലവധിക്കാലത്താണ് മുങ്ങിമരണങ്ങൾ കൂടുതലായും സംഭവിക്കുന്നതെന്നാണ് ദുരന്ത നിവാരണ വിദഗ്ധനായ മുരളി തുമ്മാരുകുടി പറയുന്നത്. ഒന്നും രണ്ടും മൂന്നുമായി കുട്ടികളുടെ മുങ്ങിമരണങ്ങളുടെ റിപ്പോർട്ടുകൾ വന്നു തുടങ്ങും. ഈ വേനലവധി അവസാനിക്കുന്നതിന് മുൻപേ ഇരുന്നൂറോളം ആളുകൾ മുങ്ങി മരിച്ചിരിക്കും, അതിൽ കൂടുതലും കുട്ടികൾ ആയിരിക്കും. അവധി ആഘോഷിക്കാൻ കൂട്ട് കൂടി പോകുന്നവർ, ബന്ധു വീട്ടിൽ പോകുന്നവർ അടുത്ത വീട്ടിലെ കുളത്തിൽ പോകുന്നവർ എന്നിങ്ങനെ. നൂറിലധികം കുടുംബങ്ങൾക്ക് ഈ അവധിക്കാലം ഒരിക്കലൂം മറക്കാനാവാത്ത ദുഖത്തിന്റെ കാലം ആകും. ഇതെല്ലാ വർഷവും പതിവാണ്. റോഡപകടങ്ങൾ കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവുമധികം പേർ മരിക്കുന്നത് വെള്ളത്തിൽ മുങ്ങിയാണ്. ഓരോ വർഷവും 1200 -ലധികം ആളുകളാണ് മുങ്ങിമരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഇത് ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് അദ്ദേഹം പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

  1. ജലസുരക്ഷയെപ്പറ്റി ഇന്നുതന്നെ നിങ്ങളുടെ കുട്ടികളോട് സംസാരിക്കുക. ചുരുങ്ങിയത് എൻറെ വായനക്കാരിൽ ഒരാളുടെ കുട്ടി പോലും ഈ വേനലവധിക്കാലത്ത് മുങ്ങി മരിക്കാതിരിക്കട്ടെ.
  2. തീ പോലെ വെള്ളം കുട്ടികൾക്ക് പേടിയോ മുന്നറിയിപ്പോ നൽകുന്നില്ലെന്നും, മുതിർന്നവർ കൂടെയില്ലാതെ ഒരു കാരണവശാലും വെള്ളത്തിലേക്ക് ഇറങ്ങരുതെന്നും അവരെ നിർബന്ധമായും പറഞ്ഞു മനസ്സിലാക്കുക. അത് ഫ്ളാറ്റിലെ സ്വിമ്മിംഗ് പൂൾ ആയാലും, ചെറിയ കുളമായാലും, കടലായാലും.
  3. നിങ്ങളുടെ കുട്ടിക്ക് നീന്താൻ അറിയില്ലെങ്കിൽ ഈ അവധിക്കാലം കുട്ടികളെ നീന്തൽ പഠിപ്പിക്കാൻ ശ്രമിക്കുക, ആൺകുട്ടികളെയും പെൺകുട്ടികളെയും.
  4. അതെ സമയം തന്നെ അച്ഛൻ, അല്ലെങ്കിൽ അമ്മ ‘പണ്ടെത്ര നീന്തിയിരിക്കുന്നു’ എന്നും പറഞ്ഞു കുട്ടികളെയും കൊണ്ട് കുളത്തിലോ പുഴയിലോ പോകരുത്. പണ്ടത്തെ ആളല്ല നമ്മൾ, പണ്ടത്തെ പുഴയല്ല പുഴ. നീന്തൽ പഠിപ്പിക്കൽ പ്രൊഫഷണലുകൾക്ക് വിടുന്നതാണ് സുരക്ഷിതം.
  5. അവധിക്ക് ബന്ധുവീടുകളിൽ പോകുന്ന കുട്ടികളോട് മുതിർന്നവരില്ലാതെ കൂട്ടുകാരുടെ കൂടെ വെള്ളത്തിൽ മീൻ പിടിക്കാനോ, യാത്രക്കോ, കുളിക്കാനോ, കളിക്കാനോ പോകരുതെന്ന് പ്രത്യേകം നിർദേശിക്കുക. വിരുന്നു പോകുന്ന വീടുകളിലെ മുതിർന്നവരെയും ഇക്കാര്യം ഓർമിപ്പിക്കുന്നത് നല്ലതാണ്.
  6. വെള്ളത്തിൽ വെച്ച് കൂടുതലാകാൻ സാധ്യതയുള്ള അസുഖങ്ങൾ (അപസ്മാരം, മസ്സിൽ കയറുന്നത്, ചില ഹൃദ്രോഗങ്ങൾ) ഉള്ളവരെ പ്രത്യേകം ശ്രദ്ധിക്കുക. കൂട്ടുകാരോടും ബന്ധുക്കളോടും അത് പറയുകയും ചെയ്യുക.
  7. അവധികാലത്ത് ടൂറിന് പോകുന്‌പോൾ വെള്ളത്തിൽ ഇറങ്ങി എന്തെങ്കിലും അപകടം പറ്റിയാൽ കൂട്ടുകാരെ രക്ഷപ്പെടുത്താനുള്ള സംവിധാനം കൂടെ കരുതണമെന്ന കാര്യം ആളുകളെ ബോധ്യപ്പെടുത്തുക. ലൈഫ് ബോയ് കിട്ടാനില്ലാത്തവർ വാഹനത്തിന്റെ വീർപ്പിച്ച ട്യൂബിൽ ഒരു നീണ്ട പ്ലാസ്റ്റിക് കയർ കെട്ടിയാൽ പോലും അത്യാവശ്യ സാഹചര്യത്തിൽ ഏറെ ഉപകാരപ്രദമായിരിക്കും.
  8. ഒരു കാരണവശാലും മറ്റൊരാളെ രക്ഷിക്കാൻ വെള്ളത്തിലേക്ക് എടുത്തു ചാടരുതെന്ന് എല്ലാവരെയും ബോധവൽക്കരിക്കുക. കയറോ കന്‌പോ തുണിയോ നീട്ടിക്കൊടുത്തു വലിച്ചു കയറ്റുന്നത് മാത്രമാണ് സുരക്ഷിത മാർഗം.
  9. വെള്ളത്തിൽ യാത്രയ്ക്കോ കുളിക്കാനോ കളിക്കാനോ പോകുന്ന സ്ത്രീകളും പെൺകുട്ടികളും അവരുടെ വസ്ത്രധാരണത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. മിക്കവാറും കേരളീയവസ്ത്രങ്ങൾ അപകടം കൂട്ടുന്നവയാണ്. ഒന്നുകിൽ വെള്ളത്തിൽ നിന്ന് രക്ഷപ്പെടാൻ ബുദ്ധിമുട്ടുണ്ടാക്കാത്ത വസ്ത്രങ്ങൾ ധരിക്കുക, അല്ലെങ്കിൽ സുരക്ഷയിൽ കൂടുതൽ ശ്രദ്ധിക്കുക.
  10. വെള്ളത്തിലേക്ക് എടുത്തു ചാടാതിരിക്കുക. വെള്ളത്തിന്റെ ആഴം ചിലപ്പോൾ കാണുന്നതിനേക്കാൾ കുറവായിരിക്കാം. ചെളിയിൽ പൂഴ്ന്നു പോകാം, തല പാറയിലോ, മരക്കൊന്പിലോ അടിക്കാം. ഒഴുക്കും ആഴവും മനസ്സിലാക്കി സാവധാനം വെള്ളത്തിലേക്ക് ഇറങ്ങുന്നതാണ് ശരിയായ രീതി.
  11. ഒഴുക്കുള്ള വെള്ളത്തിലും പുഴയിലും ആഴം ഇല്ലാത്തതു കൊണ്ടുമാത്രം കുട്ടികൾ സുരക്ഷിതരല്ല. ബാലൻസ് തെറ്റി വീണാൽ ഒരടി വെള്ളത്തിൽ പോലും മുങ്ങി മരണം സംഭവിക്കാം.
  12. സ്വിമ്മിംഗ് പൂളിലെ ഉപയോഗത്തിനായി കന്‌പോളത്തിൽ കിട്ടുന്ന വായു നിറച്ച റിംഗ്, പൊങ്ങി കിടക്കുന്ന ഫ്ളോട്ട്, കയ്യിൽ കെട്ടുന്ന ഫ്ളോട്ട് ഇവയൊന്നും പൂർണ സുരക്ഷ നൽകുന്നില്ല. ഇവയുള്ളതുകൊണ്ട് മാത്രം മുതിർന്നവരുടെ ശ്രദ്ധയില്ലാതെ വെള്ളത്തിൽ ഇറങ്ങാൻ കുട്ടികൾ മുതിരരുത്.
  13. നേരം ഇരുട്ടിയതിനു ശേഷം ഒരു കാരണവശാലും വെള്ളത്തിൽ ഇറങ്ങരുത്. അതുപോലെ തിരക്കില്ലാത്ത ബീച്ചിലോ, ആളുകൾ അധികം പോകാത്ത തടാകത്തിലോ, പുഴയിലോ പോയി ചാടാൻ ശ്രമിക്കരുത്.
  14. മദ്യപിച്ചതിന് ശേഷം ഒരിക്കലും വെള്ളത്തിൽ ഇറങ്ങരുത്. നമ്മുടെ കണക്കുകൂട്ടലുകൾ പൂർണ്ണമായും തെറ്റുന്ന സമയമാണത്. അനാവശ്യം റിസ്‌ക് എടുക്കും, കരകയറാൻ പറ്റാതെ വരികയും ചെയ്യും.
  15. സുഖമില്ലാത്തപ്പോഴോ മരുന്നുകൾ കഴിക്കുന്‌പോഴോ വെള്ളത്തിൽ ഇറങ്ങരുത്.
  16. ബോട്ടുകളിൽ കയറുന്നതിന് മുൻപ് അതിൽ സുരക്ഷക്കുള്ള ലൈഫ് വെസ്റ്റ് ഉണ്ടെന്ന് ഉറപ്പാക്കുക.