Health (Page 63)

2022 ജൂലൈ ഒന്നിനു പ്രാബല്യത്തിൽ വന്ന മെഡിസെപ് പദ്ധതിയുടെ ആദ്യത്തെ പോളിസി വർഷം 2023 ജൂൺ 30നു അവസാനിക്കുകയും രണ്ടാമത്തെ പോളിസി വർഷം 2023 ജൂലൈ 1ന് ആരംഭിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഗുണഭോക്താക്കൾക്ക് അന്തിമമായി മെഡിസെപ് ഡാറ്റയിൽ തിരുത്തലുകൾ/കൂട്ടിച്ചേർക്കലുകൾ/ഒഴിവാക്കലുകൾ വരുത്തുന്നതിന് ജൂൺ 20 വരെ സമയം അനുവദിച്ച് ധനവകുപ്പ് ഉത്തരവു പുറപ്പെടുവിച്ചു. നിലവിലുള്ള സർക്കാർ ജീവനക്കാരും വിരമിച്ച പെൻഷൻകാരും, തങ്ങളുടെയും ആശ്രിതരുടെയും വ്യക്തിഗത വിവരങ്ങൾ തിരുത്തുന്നതിനും തങ്ങളുടെ നിലവിലുള്ള ആശ്രിതരെ മെഡിസെപ്-ൽ ഉൾപ്പെടുത്തുന്നതിനും ആശ്രിതരുടെ പട്ടികയിൽ നിന്നും ആരെയെങ്കിലും നീക്കം ചെയ്യുന്നതിനുമുള്ള അപേക്ഷകൾ, ജീവനക്കാർ ബന്ധപ്പെട്ട ഡി.ഡി.ഒ.മാർക്കും പെൻഷൻകാർ ബന്ധപ്പെട്ട ട്രഷറി ഓഫീസർക്കും ജൂൺ 20നു മുൻപു നൽകണം. ഡി.ഡി.ഒ./ട്രഷറി ഓഫീസർമാർ ഈ അപേക്ഷകൾ സ്വീകരിച്ചു ജൂൺ 22നു മുൻപായി അപേക്ഷകരുടെ മെഡിസെപ് ഡാറ്റയിൽ ആവശ്യമായ തിരുത്തലുകൾ വരുത്തി വെരിഫൈ ചെയ്യണം. മെഡിസെപ് ഡേറ്റാ ബേസിൽ നിലവിലുള്ള എല്ലാ ഗുണഭോക്താക്കളിൽ നിന്നും പ്രീമിയം തുക കുറവ് ചെയ്ത് അടയ്ക്കുന്നു എന്ന് ഡി.ഡി.ഒ./ട്രഷറി ഓഫീസർ/പെൻഷൻ ഓഫീസർമാർ ശ്രദ്ധിക്കണം.

    അനുവദിച്ച സമയപരിധിയ്ക്കുള്ളിൽ തിരുത്തലുകൾ വരുത്തി VERIFY ചെയ്തതിനു ശേഷവും എന്തെങ്കിലും സാങ്കേതിക പിഴവുകൾ നിമിത്തം മെഡിസെപ് കാർഡ് ഡൗൺലോഡ് ചെയ്യുവാൻ സാധിക്കാതെവന്നാൽ 1800-425-1857 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടുകയോ sncmedisep@gmail.com എന്ന ഇമെയിൽ വിലാസത്തിൽ മെഡിസെപ് സ്റ്റേറ്റ് നോഡൽ സെല്ലിലെ ഐ.ടി. മാനേജർക്ക് പരാതി നൽകുകയോ ചെയ്യണം.

വാഹനങ്ങളിൽ ലൈറ്റിനുള്ള പ്രാധാന്യം വളരെ വലുതാണ്. രണ്ടു വാഹനങ്ങൾ തമ്മിലുള്ള ആശയവിനിമയം നടക്കുന്നതുതന്നെ ലൈറ്റിലൂടെയാണ്. രാത്രികാലങ്ങളിൽ ഡ്രൈവ് ചെയ്യുമ്പോൾ ചിലർ വാഹനമോടിക്കുന്നത് കണ്ടാൽ ഹെഡ് ലൈറ്റ് ഡിം ചെയ്യാനുള്ള സംവിധാനം ഉളളതായി പലർക്കും അറിയില്ലെന്നു തോന്നും.

ഡിം, ബ്രൈറ്റ് മോഡുകൾ തിരഞ്ഞെടുക്കാനുള്ള സംവിധാനം ഹെഡ്‌ലൈറ്റ് – ടേൺ ഇൻഡിക്കേറ്റർ ലിവറിൽ നൽകിയിട്ടുണ്ട്. കൂടുതൽ ദൂരത്തേയ്ക്ക് നേർദിശയിൽ പ്രകാശം പരത്താനുള്ളതാണ് ബ്രൈറ്റ് മോഡ്. 100 മീറ്ററിലേറെ ദൂരത്തേയ്ക്ക് പ്രകാശം പരക്കും. ബ്രൈറ്റ് മോഡ് ഇടുമ്പോൾ മീറ്റർ കൺസോളിൽ നീല ലൈറ്റ് തെളിയുന്നത് കാണാം. വാഹനങ്ങളിൽ ലൈറ്റിനുള്ള പ്രാധാന്യം വളരെ വലുതാണ്. രണ്ടു വാഹനങ്ങൾ തമ്മിലുള്ള ആശയവിനിമയം നടക്കുന്നതുതന്നെ ലൈറ്റിലൂടെയാണ്. ഡിം മോഡിൽ കുറഞ്ഞ പരിധിയിൽ താഴ്ന്ന് മാത്രമാകും ഹെഡ്‌ലൈറ്റിന്റെ പ്രകാശം പതിക്കുക. തെരുവു വിളക്കുകൾ നിറഞ്ഞ നഗരവീഥികളിൽ ഡിം മോഡ് മാത്രം ഉപയോഗിക്കുക. ഹൈവേകളിലും ഇരുട്ട് നിറഞ്ഞ വഴികളിലും ബ്രൈറ്റ് ഇടാം. 200 മീറ്റർ പരിധിയ്ക്കുള്ളിൽ എതിരെ അല്ലെങ്കിൽ മുന്നിൽ വണ്ടിയുള്ള പക്ഷം ഹെഡ് ലൈറ്റ് ഡിം മോഡിലിടണം.

രാത്രിയിൽ ഹോൺ ഉപയോഗം പാടില്ലാത്തതിനാൽ ഓവർടേക്ക് ചെയ്യേണ്ടപ്പോൾ മുന്നിൽ പോകുന്ന വാഹനത്തിന്റെ ഡ്രൈവർക്ക് സൂചന നൽകാൻ ഹെഡ് ലൈറ്റ് ഇടവിട്ട് ബ്രൈറ്റ് ചെയ്യുക. വളവുകളിൽ ഡിം , ബ്രൈറ്റ് മോഡുകൾ ഇടവിട്ട് ചെയ്യുക. എതിരെ വരുന്ന വാഹനങ്ങൾക്ക് നിങ്ങളുടെ വാഹനത്തിന്റെ സാന്നിധ്യം അറിയിക്കാൻ ഇതുസഹായിക്കും. നിങ്ങളുടെ വാഹനത്തിന്റെ ഹെഡ്‌ലൈറ്റ് ബ്രൈറ്റ് മോഡിലായിരിക്കുമ്പോൾ എതിരെ വരുന്ന വാഹനം ലൈറ്റ് മിന്നിക്കുന്നത് ഡിം ചെയ്യാനുള്ള അഭ്യർഥനയാണ്.

വാഹനത്തിലെ ഇൻഡിക്കേറ്റർ എപ്പോഴൊക്കെ ഇടണം, വളയുന്നതിന് എത്ര മീറ്റർ മുമ്പ് പ്രകാശിപ്പിക്കണം, എപ്പോഴൊക്കെ ഇടാൻ പാടില്ല തുടങ്ങി വ്യക്തമായ നിർദ്ദേശങ്ങൾ മോട്ടോർവാഹന നിയമത്തിൽ പ്രതിപാദിക്കുന്നുണ്ട്. നമ്മൾ വാഹനം വളയ്ക്കാനോ തിരിക്കാനോ പൊകുകയാണെന്ന് മുന്നിൽ നിന്നും പിന്നിൽ നിന്നും വരുന്നവരെ അറിയിക്കാനുള്ള ഉപാധിയാണ് ഇൻഡിക്കേറ്ററുകൾ. നേരത്തെ ഹാൻഡ് സിഗ്‌നലുകൾ ഉപയോഗിച്ചിരുന്നു എന്നാൽ ഇപ്പോൾ അതുപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്.

ഇടം വലം നോക്കാതെ സ്വന്തം സൗകര്യത്തിന് വാഹനം തിരിക്കുന്നവർ ഉണ്ടാക്കുന്ന അപകടങ്ങളും കുറവല്ല. കൂടാതെ വാഹനം തിരിച്ചതിന് ശേഷം മാത്രം ഇൻഡിക്കേറ്റർ ഇടുന്നവരുമുണ്ട്. ഇനി ചില കൂട്ടരുണ്ട് ഇൻഡിക്കേറ്റർ ഇട്ടു മാത്രമേ വാഹനമോടിക്കൂ. നേരെയാണ് പോകുന്നതെങ്കിലും വെറുതെ ഇൻഡിക്കേറ്റർ ഇട്ടിരിക്കും.

തിരിയുന്നതിന് തൊട്ടുമുമ്പല്ല ഇൻഡിക്കേറ്റർ ഇടേണ്ടത്. സാധാരണ റോഡിൽ ഏതെങ്കിലും വശത്തേക്ക് തിരിയുന്നതിന് ഏകദേശം 200 അടി മുമ്പ് ഇൻഡിക്കേറ്റർ പ്രവർത്തിപ്പിക്കണം. ഹൈവേയിലാണെങ്കിൽ ഏകദേശം 900 അടി മുമ്പ് വേണം. തിരിഞ്ഞശേഷം ഇൻഡിക്കേറ്റർ ഓഫ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.

ഹൈവേയിൽ ലൈൻ മാറുമ്പോഴും ഏതെങ്കിലും വശത്തേക്ക് തിരിയുമ്പോഴും ശരിയായ ഇൻഡിക്കേറ്റർ പ്രവർത്തിപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. യു ടേൺ എടുക്കുമ്പോൾ 30 മീറ്റർ മുമ്പെങ്കിലും ഇൻഡിക്കേറ്റർ ഇടുക. ഇൻഡിക്കേറ്റർ ഇട്ടതുകൊണ്ടുമാത്രം എവിടെ വച്ചും തിരിയാൻ അവകാശമുണ്ടെന്ന് കരുതുന്നത് തെറ്റാണ്. എതിർ ദിശയിൽ നിന്ന് വാഹനം വരുന്നില്ലെന്ന് ഉറപ്പാക്കിയശേഷം മാത്രമേ ഏതെങ്കിലും വശത്തേക്ക് തിരിയാവൂ. റിയർ വ്യൂ മിററുകളിലൂടെ പിന്നിലെ ട്രാഫിക്കും ശ്രദ്ധിക്കണം.

ലൈൻ മാറി ഓവർടേക്ക് ചെയ്യുമ്പോഴും ഇൻഡിക്കേറ്റർ ഉപയോഗിക്കുക. കൂടാതെ റൗൺഡ് എബൗട്ടിലും ഇൻഡിക്കേറ്റർ ഉപയോഗിക്കണം. ഒരിക്കലും ബ്രൈറ്റ് ലൈറ്റ് പ്രവർത്തിപ്പിച്ചുകൊണ്ട് ഇൻഡിക്കേറ്റർ ഇടരുത് കാരണം എതിരെ വരുന്ന വാഹനങ്ങൾക്ക് ഇത് കാണാൻ സാധിക്കില്ല. മറ്റൊരു വാഹനത്തിന് ഓവർടേക്ക് ചെയ്യാനുള്ള അനുമതി നൽകുന്നതിനായി യാതൊരു കാരണവശാലും വലത്തേക്കുള്ള ഇൻഡിക്കേറ്റർ ഇടരുത്. ഹാൻഡ് സിഗ്നൽ കാണിക്കുക. അതു ബുദ്ധിമുട്ടാണെങ്കിൽ ഇടത് വശത്തേക്കുള്ള ഇൻഡിക്കേറ്റർ ഇടുക. നിങ്ങൾ സൈഡ് ചേർക്കുകയാണെന്ന് ധാരണയോടെ പിന്നിലുള്ള വാഹനം ഓവർടേക്ക് ചെയ്യും.

വാഹനത്തിന്റെ നാല് ഇൻഡിക്കേറ്ററും കൂടി ഒരുമിച്ച് ഇട്ടാൽ നേരെ പോകാം എന്നല്ല. ഹസാഡ് സിഗ്‌നൽ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കാനുള്ളതാണ്.

ഏറ്റവും പ്രധാനമായ സുരക്ഷാ ഘടകമാണ് സീറ്റ് ബെൽറ്റുകൾ എന്നത്. കൂട്ടിയിടിക്കുമ്പോഴോ പെട്ടെന്ന് നിർത്തുമ്പോഴോ ഉള്ള ഗുരുതരമായ പരിക്കുകളിൽ / മരണത്തിൽ നിന്നും യാത്രക്കാരെ സംരക്ഷിക്കുന്ന ഒന്നാണത്. കാറിൽ സഞ്ചരിക്കുമ്പോൾ മണിക്കൂറിൽ 60 കി മീറ്റർ വേഗതയിൽ സഞ്ചരിക്കുമ്പോൾ പോലും സെക്കണ്ടിൽ 16 മീറ്റർ വേഗതയിൽ നമ്മൾ പറന്ന് കൊണ്ടിരിക്കുകയാണ് എന്ന് നമുക്ക് തോന്നാറില്ല എന്നാൽ വാഹന അപകടം ഉണ്ടാകുമ്പോൾ ഈ വേഗതയിൽ നമ്മുടെ ശരീരം എടുത്ത് എറിയുകയാണ് ചെയ്യുന്നത്. മാത്രമല്ല നമ്മുടെ പ്രവേഗം വർദ്ധിക്കുന്നത് ഊർജ്ജം വർദ്ധിപ്പിക്കുന്നതിനും ആഘാത തീവ്രത കൂട്ടുകയും ചെയ്യും. ഒരു വാഹനാപകടം ഗുരുതരമാക്കുന്നത് നമ്മുടെ ശരീരം ശക്തമായി എവിടെ എങ്കിലും ഇടിക്കുകയും ആന്തരാവയവങ്ങൾ ശക്തമായി വാരിയെല്ലിലും മറ്റും ഇടിക്കുന്നതും ആണ്. മണിക്കൂറിൽ 70 കി മീ അധികമാണ് വേഗത എങ്കിൽ ഗ്ലാസ് തകർത്തു ചിലപ്പോൾ പുറത്തേക്ക് തന്നെ വന്നേക്കാം.

ആ ഒരൊറ്റ ആഘാതത്തിൽ തന്നെ ആന്തരിക അവയവങ്ങൾ തകർന്ന് ഗുരുതരമായ പരിക്കോ മരണമോ തന്നെ സംഭവിച്ചേക്കാം. പുറകിൽ ഇരിക്കുന്ന യാത്രക്കാർ മുൻപിലിരിക്കുന്ന യാത്രക്കാരെ അപേക്ഷിച്ച് വാഹനം ഇടിക്കുന്നത് തിരിച്ചറിയുന്നതിനുള്ള റിയാക്ഷൻ സമയം കുറവായിരിക്കും അതുകൊണ്ട് തന്നെ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ വാഹനം സഡൻ ബ്രേക്ക് ഇടുമ്പോഴോ ഇടിക്കുമ്പോഴോ ശരീരം സഞ്ചരിച്ചു കൊണ്ടിരുന്ന വേഗതയിൽ തന്നെ തെറിച്ച് പോയി മുൻപിലിരിക്കുന്ന യാത്രക്കാരെയൊ വിൻഡ് ഷീൽഡ് ഗ്ലാസ് തന്നെയൊ തകർത്ത് പുറത്ത് വരുന്നതിനൊ കാരണമാകും.

എന്ത് കൊണ്ട് ഇത് ധരിക്കണം ?

  1. പരിക്കിന്റെ സാധ്യത കുറയ്ക്കൽ: ഒരു അപകടം സംഭവിക്കുമ്പോൾ, സീറ്റ് ബെൽറ്റുകൾ ഒരു വാഹനത്തിൽ യാത്ര ചെയ്യുന്നവർക്ക് ഗണ്യമായ അളവിൽ സംരക്ഷണം നൽകുന്നു. നെഞ്ച്, ഇടുപ്പ്, തോളുകൾ തുടങ്ങിയ ശരീരത്തിന്റെ ഏറ്റവും ശക്തമായ ഭാഗങ്ങളിൽ ആഘാതം ഡിസ്ട്രിബ്യൂട്ട് ചെയ്യപ്പെടുന്നതിനാൽ ഗുരുതരമായ പരിക്കുകളോ മരണമോ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.
  2. തെറിച്ചു പോകുന്നത് തടയൽ: അപകടസമയത്ത് വാഹനത്തിനുള്ളിൽ തന്നെ ഇരിക്കാൻ സീറ്റ് ബെൽറ്റുകൾ സഹായിക്കുന്നു, ഇത് വാഹനത്തിൽ നിന്ന് തെറിച്ചു പോകുന്നത് പുറത്തെടുക്കുന്നത് തടയാൻ കഴിയും. വാഹനാപകടങ്ങളിൽ മാരകമായ പരിക്കുകളുടെ / മരണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ് വാഹനത്തിനുള്ളിലോ പുറത്തേക്കോ തെറിച്ചു പോകുന്നത്. 3.എയർബാഗുകളിൽ നിന്നുള്ള സംരക്ഷണം: എയർബാഗുകൾ സീറ്റ് ബെൽറ്റുമായി ചേർന്ന് പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഒരു യാത്രക്കാരൻ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ, എയർബാഗ് തുറന്ന്, അത് ശരീരവുമായി ഉണ്ടാകുന്ന കൂട്ടിയിടി തന്നെ ഗുരുതരമായ പരിക്കുകൾക്ക്, പ്രത്യേകിച്ച് ആന്തരിക ക്ഷതങ്ങൾക്ക് / മരണത്തിന് കാരണമാകും.
  3. യാത്രക്കാരെ സ്ഥാനത്ത് നിർത്തുക: കൂട്ടിയിടിയുടെ ശക്തിയിൽ നിന്ന് സംരക്ഷിക്കുന്നതിനു പുറമേ, സാധാരണ ഡ്രൈവിംഗ് സമയത്ത് യാത്രക്കാരെ ശരിയായ സ്ഥാനത്ത് നിർത്താനും സീറ്റ് ബെൽറ്റുകൾ സഹായിക്കുന്നു. ദിവസേനയുള്ള ഡ്രൈവിങ്ങിനിടെ സംഭവിക്കാവുന്ന പെട്ടെന്നുള്ള സ്റ്റോപ്പുകളിലോ സ്വെർവുകളിലോ ഉണ്ടാകുന്ന പരിക്കുകൾ തടയാൻ ഇത് സഹായിക്കും.
  4. നിയമപരമായ ആവശ്യകത: വാഹനമോടിക്കുമ്പോഴോ വാഹനത്തിൽ സഞ്ചരിക്കുമ്പോഴോ സീറ്റ് ബെൽറ്റ് ധരിക്കേണ്ടത് നിയമപരമായ ആവശ്യകത കൂടിയാണ്. മോട്ടോർ വാഹന നിയമം അനുസരിച്ച് 14 വയസ്സിന് മുകളിൽ പ്രായമുള്ള ഓരോ യാത്രക്കാരനും നിർബന്ധമായി സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം. 14 വയസ്സിന് താഴെയാണ് പ്രായം എങ്കിൽ സീറ്റ് ബെൽറ്റോ ചൈൽഡ് റീസ്‌ട്രെയിന്റ് സിസ്റ്റമോ ധരിച്ചിരിക്കണം എന്ന് നിഷ്‌കർഷിച്ചിരിക്കുന്നു. ഡ്രൈവിംഗ് റെഗുലേഷൻസ് 2017 clause 5(7) പ്രകാരം സ്വയം സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണമെന്നു മാത്രമല്ല മറ്റ് യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിച്ചു എന്ന് ഉറപ്പ് വരുത്തേണമെന്നതും ഡ്രൈവറുടെ ഉത്തരവാദിത്വമാക്കി മാറ്റിയിരിക്കുന്നു.

കാലവർഷം കേരളത്തിൽ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. ടൂ വീലർ യാത്രക്കാരെ സംബന്ധിച്ച് തീർത്തും ബുദ്ധിമുട്ടേറിയ ദിനങ്ങളാണ് വരുന്നത്. കരുതലോടെ വാഹനം ഡ്രൈവ് ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. പലപ്പോഴും ഉൾപ്രദേശങ്ങളിലും, ഗ്രാമങ്ങളിലും ഇടറോഡുകളിലും മറ്റും ‘ചെക്കിങ്’ ഇല്ല എന്ന മുൻവിധിയിൽ ഹെൽമറ്റ് ഉപയോഗിക്കാൻ പലർക്കും മടിയാണ്. കൂടുതൽ കാഴ്ച പ്രദാനം ചെയ്യുന്ന വൃത്തിയായ പ്ലെയിൻ ഗ്ലാസോടുകൂടി കൂടിയ ഗുണനിലവാരമുള്ള ഹെൽമറ്റ് നിർബന്ധമായും ഉപയോഗിക്കേണ്ടതാണ്.

സ്ട്രാപ്പ് ഇല്ലാത്ത ഹെൽമറ്റ്, കാണാൻ ”ഷോ” യ്ക്കു വയ്ക്കുന്ന ഹെൽമറ്റുകൾ, ഇരുണ്ട ഗ്ലാസോടു കൂടിയ ഹെൽമറ്റുകൾ എന്നിവ കണിശമായും മഴക്കാലത്ത് ഉപയോഗിക്കരുത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…..

  1. വാഹനത്തിന്റെ ടയർ പരിശോധിക്കുക. തെന്നിക്കിടക്കുന്ന റോഡുകളിൽ ബ്രേക്ക് ചെയ്താൽ, നമ്മൾ ഉദ്ദേശിക്കുന്ന സ്ഥലത്തു നിൽക്കണമെങ്കിൽ ടയർ മികച്ചതാവണം. സാമ്പത്തിക ബാധ്യത മൂലം മാസങ്ങളായി മാറ്റാൻ പറ്റാത്ത ടയറുകളുമായി അപകടം ക്ഷണിച്ചു വരുത്തരുത്.

2. വാഹനത്തിന്റെ ബ്രേക്ക് പരിശോധിക്കുക. ബ്രേക്ക് ലൈനറുകൾ മാറാനുണ്ടെങ്കിൽ മാറ്റിയിടുക. മഴക്കാലത്ത് മുന്നിലെയും പിന്നിലെയും ബ്രേക്ക് ഒരുമിച്ചു പ്രയോഗിക്കുന്ന രീതിയാണ് അവലംബിക്കേണ്ടത്. വാഹനം ‘സ്‌കിഡ്’ ചെയ്യുന്നത് ഒരു പരിധി വരെ ഇതിലൂടെ നിയന്ത്രിക്കാം.

  1. ഹെഡ് ലൈറ്റ് പരിശോധിക്കുക. കണ്ണഞ്ചിപ്പിക്കുന്ന ഹെഡ് ലൈറ്റ് ഒരു കാരണവശാലും ഉപയോഗിക്കരുത്. എതിർവശത്തെ വാഹനത്തിന്റെ ഡ്രൈവറും റോഡ് ശരിയായി കണ്ടാൽ മാത്രമേ അപകടങ്ങൾ ഒഴിവാകുകയുള്ളൂ. ഹെഡ് ലൈറ്റ് ഇടയ്ക്കിടെ ‘ഡിപ്’ ചെയ്ത് ശ്രദ്ധ കൂട്ടുക.
  2. ഇൻഡിക്കേറ്ററുകൾ കൃത്യമായും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. ശരിയായ ബസറുകളുടെ ഉപയോഗം, ഇൻഡിക്കേറ്ററുകളുടെ ആവശ്യത്തിനുശേഷം അത് ഓഫ് ചെയ്യുവാൻ നമ്മളെ ഓർമിപ്പിക്കുന്നു

5. രാത്രിയിൽ മറ്റ് വാഹനങ്ങൾ ശ്രദ്ധിക്കുവാനായി ടൂ വീലേഴ്‌സിന്റെ ബ്രേക്ക് ലാംപിലും മറ്റുമുള്ള ‘കടന്നുകയറ്റങ്ങൾ” ഒഴിവാക്കേണ്ടതാണ്. ലൈറ്റിൽ പ്രതിഫലിക്കുന്ന റിഫ്‌ലക്ടീവ് സ്റ്റിക്കറുകൾ, വാഹനത്തിന്റെ പിറകുവശത്തും ഹെൽമറ്റിന്റെ പിറകിലും മറ്റും ഒട്ടിച്ച് സുരക്ഷ വർധിപ്പിക്കാവുന്നതാണ്.

തിരുവനന്തപുരം: സംസ്ഥാനത്തെ അവയവദാന പ്രക്രിയകൾക്ക് നിയമപരമായി മേൽനോട്ടവും നേതൃത്വവും നൽകുന്ന കേരള സ്റ്റേറ്റ് ഓർഗൻ ആന്റ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ സോട്ടോ) ഔദ്യോഗിക വെബ്സൈറ്റ് ലോഞ്ച് ചെയ്തു. ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും സുതാര്യമാക്കുന്നതിനും കാര്യക്ഷമാക്കുന്നതിനും ഈ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുന്നു എന്ന് ഉറപ്പാക്കുന്നതിനും ഈ വെബ്സൈറ്റിലെ ഉള്ളടക്കത്തിലൂടെയും അപ്ഡേഷനിലൂടെയും സാധിക്കുന്നു. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്.

ഉദാഹരണത്തിന് ഡോണർ രജിസ്ട്രേഷൻ, അപ്ഡേഷൻ, ഒരു മെഡിക്കൽ ബോർഡിന് മുമ്പിൽ അപേക്ഷ എത്തിയാൽ അപേക്ഷ സ്വീകരിച്ചോ, സ്വീകരിച്ചില്ലേ തുടങ്ങിയ വിവരങ്ങൾ സംസ്ഥാന തലത്തിൽ തന്നെ വിലയിരുത്താനും സാധിക്കും. സംസ്ഥാനത്ത് നടക്കുന്ന അവയവദാന പ്രക്രിയയിൽ സംസ്ഥാന തലത്തിലൊരു മേൽനോട്ടം ഇതിലൂടെ സാധ്യമാകും.

മഴക്കാലത്ത് റോഡ് അപകടങ്ങൾക്കുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് ഇരുചക്ര വാഹന അപകടങ്ങൾ കൂടുതലായുണ്ടാകുന്ന സമയമാണ് മഴക്കാലം. അൽപ്പമൊന്ന് ജാഗ്രത പുലർത്തിയാൽ മഴക്കാല അപകടങ്ങൾ ഒഴിവാക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • കാഴ്ച തടസപ്പെടുത്തുന്ന വിധം മഴയും കാറ്റുമുള്ളപ്പോൾ സുരക്ഷിതമായ എവിടെയെങ്കിലും വാഹനം ഒതുക്കിയശേഷം മഴ കുറയുമ്പോൾ യാത്ര തുടരാം.
  • നനഞ്ഞ റോഡിൽ പെട്ടെന്ന് ബ്രേക്കിടുന്നത് അപകടത്തിന് കാരണമാകുന്നു. മുൻപിലുള്ള വാഹനങ്ങളുമായി കൃത്യമായി അകലം പാലിച്ച് ഡ്രൈവ് ചെയ്യുക.
  • തേയ്മാനം സംഭവിച്ച ടയറുകൾ മാറ്റുക. തേയ്മാനം സംഭവിച്ച ടയറുകൾ മഴക്കാലത്ത് റോഡ് ഗ്രിപ്പ് കുറയ്ക്കുകയും അപകടത്തിന് കാരണമാകുകയും ചെയ്യുന്നു. ടയർ പ്രഷർ കൃത്യമാണെന്ന് ഉറപ്പുവരുത്തുക.
  • വെള്ളക്കെട്ടിലൂടെ യാത്ര ചെയ്യേണ്ടിവരുമ്പോൾ ശ്രദ്ധിക്കണം. വെള്ളക്കെട്ടുള്ള ഭാഗങ്ങൾ എത്രത്തോളം ആഴമുണ്ടെന്ന് അറിയാൻ കഴിയില്ല. പരിചയമില്ലാത്ത റോഡുകളിലൂടെ യാത്ര ചെയ്യുമ്പോൾ ജാഗ്രത പുലർത്തുക.
  • വാഹനത്തിന്റെ ബ്രേക്ക് കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തുക. ബ്രേക്ക് ലൈനറുകൾ മാറാനുണ്ടെങ്കിൽ മാറ്റിയിടുക.
  • ഹെഡ്ലൈറ്റ്, ബ്രേക്ക്ലൈറ്റ്, ഇൻഡിക്കേറ്ററുകൾ പരിശോധിച്ച് പ്രവർത്തനക്ഷമത ഉറപ്പാക്കുക.
  • അമിത വേഗത്തിൽ പോകുമ്പോൾ പെട്ടെന്ന് ബ്രേക്കിടേണ്ടി വന്നാൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടേക്കാം. വേഗത കുറച്ച് വാഹനമോടിച്ചാൽ ഇത്തരം സാഹചര്യങ്ങളിൽ അപകടം ഒഴിവാക്കാം. വേഗത ക്രമപ്പെടുത്തി വാഹനം ഓടിച്ചാൽ ബ്രേക്ക് ഉപയോഗം കുറയ്ക്കാനും കഴിയും.
  • ഗട്ടറുകളും ഹംപും മറ്റും അവസാന നിമിഷം വെട്ടിച്ച് ഓടിക്കുന്നതിനേക്കാൾ എപ്പോഴും നല്ലത്, സ്പീഡ് കുറച്ച് അതിലൂടെ കയറ്റി ഇറക്കി കൊണ്ടുപോകുന്നതാണ്.
  • ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ രണ്ടു കയ്യും ഹാൻഡിലിൽ മുറുക്കെ പിടിച്ച് മാത്രം വാഹനം ഓടിക്കുക. ഒറ്റക്കൈ കൊണ്ടുള്ള അഭ്യാസം ഒഴിവാക്കുക. ഗട്ടറുകളും മറ്റും വെള്ളം നിറഞ്ഞ് കിടക്കുന്നുണ്ടാകും.
  • ഹെൽമെറ്റ് കൃത്യമായും ധരിക്കുക. ചിൻസ്ട്രാപ് ഇട്ടിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക.

തിരുവനന്തപുരം: ഏഴു കിലോ തൂക്കവും ജന്മനാ ഹൃദയ വൈകല്യവുമുള്ള (സയനോട്ടിക് ഹാർട്ട് ഡിസീസ്) ഒന്നേകാൽ വയസുള്ള കുഞ്ഞിന് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ എസ്.എ.ടി. ആശുപത്രിയിൽ വിജയകരമായി പൂർത്തീകരിച്ചു. 2021 സെപ്റ്റംബറിൽ പ്രവർത്തനം ആരംഭിച്ച ശേഷം ഇതുവരെ നൂറോളം ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകൾ ഇവിടെ പൂർത്തീകരിച്ചിട്ടുണ്ട്. എസ്.എ.ടി. ആശുപത്രിയിൽ ആദ്യമായാണ് സയനോട്ടിക് ഹൃദയ വൈകല്യത്തിനുള്ള ശാസ്ത്രക്രിയ ചെയ്യുന്നത്. കേരളത്തിൽ തന്നെ വളരെ കുറച്ച് ആശുപത്രികളിൽ മാത്രമേ ഈ സൗകര്യമുള്ളൂ.

ജന്മനാ ഗുരുതര ഹൃദയ വൈകല്യത്തിനുള്ള ശസ്ത്രക്രിയ എസ്.എ.ടി. ആശുപത്രിയിൽ യാഥാർത്ഥ്യമാക്കിയ മുഴുവൻ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആശുപത്രിയിലെത്തി അഭിനന്ദിച്ചു. മന്ത്രി കുഞ്ഞിനെ സന്ദർശിക്കുകയും മാതാപിതാക്കളുമായി സംസാരിക്കുകയും ചെയ്തു.

കൊല്ലം ഉറിയാക്കോവിൽ സ്വദേശിയായ രാഹുലിന്റേയും അശ്വതിയുടേയും ഇരട്ട കുഞ്ഞുങ്ങൾക്കാണ് ശസ്ത്രക്രിയ നടത്തിയത്. ഗർഭാവസ്ഥയിൽ തന്നെ ഹൃദയ വൈകല്യം ഫീറ്റൽ എക്കോയുടെ സഹായത്തോടെ കണ്ടുപിടിക്കുകയും തുടർന്ന് പ്രസവാനന്തരം എസ്.എ.ടി. ആശുപത്രിയിൽ തന്നെ കുഞ്ഞിന് തുടർചികിത്സ നടത്തി വരികയായിരുന്നു. ഈ കഴിഞ്ഞ മേയ് 31നാണ് ശസ്ത്രക്രിയ നടത്തിയത്. കുഞ്ഞ് പൂർണമായി സുഖം പ്രാപിച്ചു വരുന്നു. ഹൃദയം നിർത്തിവെച്ചുള്ള അതിസങ്കീർണമായ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത് കാർഡിയോതൊറാസിക് സർജറി വിഭാഗം പ്രൊഫസർ ഡോ. വിനു, ഡോ. നിവിൻ, ഡോ. സുരേഷ്, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ. അരുൺ ഡോ. ഡിങ്കിൾ എന്നിവരാണ്.

സർക്കാരിന്റെ കീഴിൽ എസ്.എ.ടി ആശുപത്രിയിലാണ് കുട്ടികൾക്ക് മാത്രമായുള്ള ഹൃദയ ശസ്ത്രക്രിയ തീയറ്ററും കാത്ത് ലാബും ഉള്ളത്. കാത്ത് ലാബിലൂടെ ഇതിനോടകം 450 ൽ പരം കീഹോൾ ശസ്ത്രക്രിയകളും പൂർത്തീകരിച്ചു. പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൽ ഡോ. ലക്ഷ്മി, ഡോ. ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ നവജാത ശിശുക്കളിൽ കാണപ്പെടുന്ന ഗുരുതരമായ ഹൃദ്രോഗങ്ങൾക്ക് ആവശ്യമായ അടിയന്തര ചികിത്സയായ പിഡിഎ സ്റ്റെന്റിങ് കഴിഞ്ഞ ആറുമാസത്തിനകം 10 നവജാത ശിശുക്കളിൽ വിജയകരമായി പൂർത്തീകരിച്ചു. എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു, ആർ.എം.ഒ. ഡോ. റിയാസ്, ഡോ. ലക്ഷ്മി എന്നിവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

അവധിക്കാലം കഴിഞ്ഞ് സ്‌കൂൾ തുറന്നതിന്റെ ആവേശത്തിലാണ് കുട്ടികൾ. സ്‌കൂൾ തുറന്നതോടെ സ്‌കൂൾ വാഹനങ്ങളിലെ കുട്ടികളുടെ യാത്രയെ കുറിച്ച് രക്ഷിതാക്കൾ ആശങ്കപ്പെടുന്നുണ്ട്. സ്‌കൂൾ വാഹനങ്ങളിൽ അറ്റന്റർമാരുടെ ഉത്തരവാദിത്തങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. ഇത് എന്തൊക്കെയാണെന്ന് നോക്കാം.

  1. വാഹനത്തിൽ യാത്ര ചെയ്യുന്ന കുട്ടികളുടെ പേരുവിവരങ്ങൾ അടങ്ങിയ ലിസ്റ്റ് സൂക്ഷിക്കുക.
  2. ലിസ്റ്റ് പ്രകാരം എല്ലാ കുട്ടികളും വാഹനത്തിൽ കയറി എന്നുറപ്പു വരുത്തുക.
  3. വാഹനം സ്റ്റോപ്പ് എത്തിയാൽ ഡോർ തുറന്ന് കൊടുത്ത് കുട്ടികൾ കയറി ഡോറsച്ച് സീറ്റിലിരുന്നതിനു ശേഷം മാത്രം പോകാനുള്ള സിഗ്‌നൽ നൽകുക.
  4. കാത്തു നിൽക്കുന്നത് റോഡിന് എതിർവശത്താണെങ്കിൽ അവരെ റോഡ് മുറിച്ച് കടക്കാൻ സഹായിക്കുക.
  5. അതുപോലെ ഇറക്കിയതിനു ശേഷവും റോഡിന്റെ എതിർവശത്തേക്ക് കുട്ടിയെ എത്തിച്ച ശേഷം മാത്രം വാഹനം മുന്നോട്ടെടുക്കാൻ അനുവദിക്കാവൂ.
  6. ഏതെങ്കിലും സമയത്ത് പുറകിലോട്ടെടുക്കേണ്ടി വന്നാൽ ഇറങ്ങി പിറകുവശം തടസങ്ങൾ ഒന്നും തന്നെ ഇല്ല എന്നുറപ്പാക്കി ഡ്രൈവർക്ക് നിർദേശങ്ങൾ നൽകുക.
  7. ഡ്രൈവിങ്ങിന്റെ ശ്രദ്ധ മാറ്റാൻ കാരണമാകുന്ന ഒരു പ്രവർത്തിയും കുട്ടികൾ ചെയ്യുന്നില്ല എന്നുറപ്പ് വരുത്തുക.
  8. കുട്ടികളുടെ ബാഗ്, കുട എന്നിവ എടുത്തു നൽകുന്നതിന് സഹായിക്കുക.

9. കയ്യും തലയും പുറത്തിടുന്നില്ല എന്നുറപ്പാക്കുക.

  1. ഡ്യൂട്ടിയുമായി ബന്ധപ്പെട്ടല്ലാതെ മൊബൈൽ ഫോണിന്റെ ഉപയോഗം വാഹനത്തിൽ പരമാവധി കുറയ്ക്കുക.

ശരീരത്തെ രോഗങ്ങളിൽ നിന്നും അകറ്റി നിർത്താൻ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് രോഗപ്രതിരോധ ശേഷി. ദുർബലമായ പ്രതിരോധശേഷിയുള്ള ഒരു വ്യക്തിക്ക് ചുറ്റുമുള്ള മറ്റ് ആളുകളുമായി താരതമ്യപ്പെടുത്തുമ്പോൾ അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്നാണ് വിദഗ്ധർ പറയുന്നത്. ആരോഗ്യമുള്ള ശരീരത്തിന് രോഗപ്രതിരോധശേഷി വളരെ ആവശ്യമാണ്. രോഗവ്യാപനം തടയാനുള്ള പ്രധാനപ്പെട്ട മാർഗങ്ങളിലൊന്നാണ് പ്രതിരോധ ശേഷി കൈവരിക്കുക എന്നത്. ആരോഗ്യഗുണമുള്ള ഭക്ഷണം കഴിക്കുന്നതിലൂടെയും ആരോഗ്യപരമായ ജീവിത ശൈലി നിലനിർത്തുന്നതിലൂടെയും പ്രതിരോധ ശേഷി വർധിപ്പിക്കാം. രോഗപ്രതിരോധശേഷി ഉയർത്താൻ വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങൾ പതിവായി കഴിക്കേണ്ടത് പ്രധാനമാണ്. ഇതിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

നാരങ്ങ, ഓറഞ്ച്, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ആന്റിഓക്സിഡന്റുകളും വിറ്റാമിൻ സിയും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കും. വെളുത്തുള്ളി കഴിക്കുന്നതും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും. ജലദോഷം, പനി എന്നിവയ്‌ക്കെതിരെ പോരാടാനും ഇത് നല്ലതാണ്.

മഞ്ഞളിലെ കുർക്കുമിന് ആന്റി-ഇൻഫ്‌ലമേറ്ററി, ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ഉണ്ട്. ഇത് ഒരു ആന്റി വൈറൽ ഏജന്റ് കൂടിയാണ്. അതിനാൽ മഞ്ഞൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും അണുബാധകളെ ചെറുക്കുകയും ചെയ്യും. തൈരിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് രോഗപ്രതിരോധ സംവിധാനത്തിന്റെ സുഗമമായ പ്രവർത്തനത്തിന് സഹായിക്കും. അതിനാൽ തൈര് കഴിക്കുന്നത് ഗുണപ്രദമാണ്.

സ്‌ട്രോബെറി, ബ്ലൂബെറി തുടങ്ങിയ ബെറി പഴങ്ങൾ ആന്റി ഓക്സിഡന്റുകളാൽ സമൃദ്ധമാണ്. ബെറി പഴങ്ങൾ രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.