Health (Page 62)

ആരോഗ്യകരമായ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഒരു പ്രധാന ഘടകമാണ് യോഗ. നിരവധി ഗുണങ്ങൾ യോഗ ചെയ്യുന്നതിലൂടെ ലഭിക്കും. യോഗ ചെയ്യുന്നതിലൂടെ ശരീരത്തിന്റെ ബാലൻസും ബലവും വഴക്കവും ശക്തിപ്പെടും.

ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും മാനസികാരോഗ്യം മെച്ചപ്പെടാനും യോഗ സഹായിക്കും. ശരീരഭാരം കുറയ്ക്കാനും യോഗ സഹായിക്കും. സ്ഥിരമായി യോഗ ചെയ്യുന്നതിലൂടെ ശരീരത്തിന് ആവശ്യമുള്ള റിലാക്‌സേഷൻ നൽകുന്നു. ഇത് നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും സമ്മർദ്ദങ്ങളിൽ നിന്ന് അകറ്റി നിർത്തും.

യോഗ ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. രാവിലെ നാലുമണി മുതൽ ഏഴു മണി വരെയുള്ള സമയമായിരിക്കും യോഗ ചെയ്യാൻ ഉത്തമം. ഇതു പറ്റാത്തവർക്കു വൈകിട്ടു നാലര മുതൽ ഏഴു മണി വരെയും ചെയ്യാം. യോഗ ചെയ്യാനായി തെരഞ്ഞെടുക്കേണ്ടത് വൃത്തിയുള്ളതും വിശാലവും ധാരാളം ശുദ്ധവായു കയറുന്നതുമായ ഒരു സ്ഥലമായിരിക്കണം. സ്ത്രീകൾ ആർത്തവ കാലഘട്ടങ്ങളിൽ സൂക്ഷ്മ വ്യായാമങ്ങളും പ്രാണായാമങ്ങളും വേണമെങ്കിൽ ചെയ്യാം.

യോഗ ചെയ്യുന്ന അവസരത്തിൽ എയർകണ്ടീഷനോ ഫാനോ ഉപയോഗിക്കുന്നത്ും നല്ലതല്ല. കഠിനമായ മാനസിക സംഘർഷങ്ങൾ ഉള്ളപ്പോഴും രോഗത്തിന്റെ മൂർധന്യാവസ്ഥയിലും യോഗ ചെയ്യുന്നത് ഉത്തമമല്ല.

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മരണങ്ങൾ ഒഴിവാക്കാനുള്ള എല്ലാ പരിശ്രമങ്ങളും ആരോഗ്യ വകുപ്പ് നടത്തും. എല്ലാ ജില്ലകളും പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണം. പരിശോധനകൾ വർധിപ്പിക്കണം. മരണം പരമാവധി കുറയ്ക്കാനായി വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് ശക്തമായ പ്രവർത്തനങ്ങൾ നടത്തണം. മരുന്നുകളും ടെസ്റ്റ് കിറ്റുകളും സുരക്ഷാ സാമഗ്രികളും ഉറപ്പ് വരുത്തണം. ഫീൽഡ് തല പ്രവർത്തനങ്ങൾ ശക്തമാണെന്ന് ഉറപ്പാക്കണം. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മോണിറ്ററിംഗ് സെൽ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ എല്ലാ ജില്ലകളുടേയും സ്ഥിതിയും പ്രവർത്തനങ്ങളും പ്രത്യേകം ചർച്ച ചെയ്തു.

ജീവനക്കാർക്ക് പരിശീലനം ഉറപ്പാക്കണം. സ്വകാര്യ ആശുപത്രികളുടെ പിന്തുണ ഉറപ്പാക്കും. ഐഎംഎയുമായും ഐഎപിയുമായും ചർച്ച നടത്തും. ജില്ലാതല അവലോകനങ്ങൾ കൃത്യമായി നടത്തി നടപടി സ്വീകരിക്കണം. വരുന്ന ആഴ്ചകളിൽ വെള്ളി, ശനി, ഞായർ ദിവസങ്ങൾ തോറും ഡ്രൈ ഡേ പ്രവർത്തനങ്ങൾ ശക്തമാക്കണം. വെള്ളിയാഴ്ച സ്‌കൂളുകൾ, ശനിയാഴ്ച ഓഫീസുകൾ, ഞായറാഴ്ച വീടുകൾ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്. വെക്ടർ കൺട്രോൾ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണം. ആരോഗ്യ പ്രവർത്തകർ മാസ്‌ക് ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണം. ആശുപത്രിയിൽ നിന്നും രോഗം പകരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ആശുപത്രികളിൽ കൊതുകുവല ഉപയോഗിക്കണം. ഐസൊലേഷൻ വാർഡുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ആശുപത്രികൾ കൂടുതൽ സജ്ജമാക്കണം. എല്ലാ ആശുപത്രികളിലും എലിപ്പനി പ്രതിരോധത്തിനായുള്ള ഡോക്‌സിസൈക്ലിൻ ഗുളികകൾ വിതരണം ചെയ്യുന്നതിനുള്ള ഡോക്‌സി കോർണറുകൾ സ്ഥാപിക്കണം. ക്രിറ്റിക്കൽ കെയർ മാനേജ്‌മെന്റ് സൗകര്യങ്ങൾ ഉറപ്പാക്കണം. തദ്ദേശസ്ഥാപന പ്രതിനിധികളുമായി സഹകരിച്ച് പ്രവർത്തനങ്ങൾ നടത്തണം. ഒഴിവുള്ള തസ്തികകളിൽ മുഴുവൻ നിയമനം നടത്തണം. വാർഡ്തല സാനിട്ടേഷൻ കമ്മിറ്റി ശക്തമാക്കാനും മന്ത്രി നിർദേശം നൽകി.

ഇൻഫ്‌ളുവൻസ പ്രതിരോധത്തിന് പ്രായമായവർ, ഗർഭിണികൾ, മറ്റ് ഗുരുതര രോഗമുള്ളവർ മാസ്‌ക് വയ്ക്കുന്നത് അഭികാമ്യം. പനിയുള്ള കുട്ടികളെ സ്‌കൂളിൽ വിടരുത്. എലിപ്പനി പ്രത്യേകം ശ്രദ്ധിക്കണം. മണ്ണ്, ചെളി, മലിനജലം എന്നിവയുമായി ഇടപെടുന്നവർ ആരോഗ്യ പ്രവർത്തകരുടെ നിർദേശ പ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കേണ്ടതാണ്. ആശുപത്രികൾക്ക് ചികിത്സാ പ്രോട്ടോകോളും എസ്.ഒ.പി.യും നൽകിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്ക് പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള സുരക്ഷാ സാമഗ്രികൾ ഉറപ്പ് വരുത്തണം.

ഡെങ്കിപ്പനി വ്യാപനം തടയാൻ തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് ഉറവിട നശീകരണം ശക്തമാക്കണം. ആശുപത്രികളിലും ശുചീകരണ പ്രവർത്തനങ്ങൾ ശക്തമാക്കണം. ട്രോളിംഗ് നിരോധനത്തെ തുടർന്ന് നിർത്തിയിട്ടിരിക്കുന്ന ബോട്ടുകളിലെ ടയറുകളിൽ വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിക്കണം. തോട്ടം മേഖലകളും പ്രത്യേകം ശ്രദ്ധിക്കണം. വീടും പരിസരവും ആഴ്ചയിലൊരിക്കൽ ശുചിയാക്കുന്നത് വഴി കൊതുകിന്റെ സാന്ദ്രത കുറക്കാനും ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ മഴക്കാല രോഗങ്ങളെ കുറക്കാനും കഴിയുമെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

മഴക്കാലം തുടങ്ങിയാൽ പടർന്നുപിടിക്കുന്ന രോഗമാണ് ഡെങ്കിപ്പനി. ഈഡിസ് ഈജിപ്തി എന്ന ഇനത്തിൽ പെടുന്ന കൊതുകുകളാണ് പ്രധാനമായും ഡെങ്കി പരത്തുന്നത്. പെട്ടെന്നുളള കഠിനമായ പനി, അസഹ്യമായ തലവേദന, കണ്ണുകൾക്ക് പിറകിൽ വേദന, സന്ധികളിലും പേശികളിലും വേദന, അഞ്ചാം പനി പോലെ നെഞ്ചിലും മുഖങ്ങളിലും തടിപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

പകൽ നേരങ്ങളിൽ കടിക്കുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ശുദ്ധജലത്തിൽ മുട്ടയിടുന്ന ഈ കൊതുകുകളുടെ പ്രജനനം തടയാൻ നാം ശ്രദ്ധിക്കണം. ഈഡിസ് കൊതുകകൾ സാധാരണ മുട്ടയിട്ട് വളരുന്ന ചിരട്ട, ടയർ, കുപ്പി, ഉരകല്ല്, ഉപയോഗ ശൂന്യമായ പാത്രങ്ങൾ, വെളളം കെട്ടി നിൽക്കാവുന്ന മറ്റു സാധനങ്ങൾ തുടങ്ങിയവ ശരിയായ രീതിയിൽ സംസ്‌ക്കരിക്കുകയോ വെളളം വീഴാത്ത സ്ഥലങ്ങളിൽ സൂക്ഷിക്കുകയോ ചെയ്യുക. ഫ്രിഡ്ജിന്റെ പുറകിലെ ട്രേ, ചെടിച്ചട്ടിക്കടിയിൽ വെക്കുന്ന പാത്രം, പൂക്കൾ / ചെടികൾ എന്നിവ ഇട്ടുവെക്കുന്ന പാത്രം, ടെറസ്, ടാങ്ക് മുതലായവയിൽ നിന്നും ആഴ്ചയിലൊരിക്കൽ വെളളം ഊറ്റിക്കളയുക.

ജലം സംഭരിച്ചുവെക്കുന്ന ടാങ്കുകളും പാത്രങ്ങളും സിമെന്റ് തൊട്ടികളും മറ്റും കൊതുക് കടക്കാത്ത വിധം മൂടിവെക്കുക. ഇതിനായി അടപ്പുകളോ, കൊതുക് വലയോ അല്ലെങ്കിൽ സാധാരണ തുണിയോ മറ്റോ ഉപയോഗിക്കാം. ഇവയിലെ വെളളം ആഴ്ചയിലൊരിക്കൽ ചോർത്തിക്കളഞ്ഞ് ഉൾവശം ഉരച്ചുകഴുകി ഉണക്കിയശേഷം വീണ്ടും നിറയ്ക്കുക. മരപ്പൊത്തുകൾ മണ്ണിട്ടുമൂടുക. വാഴപ്പോളകളിലും പൈനാപ്പിൾ ചെടിയുടെ പോളകളിലും വെളളംകെട്ടി കിടക്കാൻ അനുവദിക്കരുത്. റബ്ബർ തോട്ടങ്ങളിൽ റബ്ബർ പാൽ ശേഖരിക്കുവാൻ വെച്ച ചിരട്ട / കപ്പ് എന്നിവ കമിഴ്ത്തി വെക്കുക. അടയ്ക്ക തോട്ടങ്ങളിലെ പാള വെളളം കെട്ടി നിൽക്കാതെ മുറിച്ച് കളയുകയോ കത്തിക്കുകയോ ചെയ്യുക.

ടയർ ഡിപ്പോയിലും ഗാരേജുകളിലും സൂക്ഷിച്ചിരിക്കുന്ന ടയറുകൾ വെളളം വീഴാത്ത സ്ഥലത്തേക്ക് മാറ്റിവെക്കുക. ഉപയോഗശൂന്യമായ ടയറുകളിൽ സുഷിരങ്ങളിട്ടോ മണ്ണിട്ടു നിറച്ചോ വെളളം കെട്ടി നിൽക്കാതെ നോക്കുക. ടാർപോളിൻ, പ്ലാസ്റ്റിക് ഷീറ്റുകൾ, ടെറസ്, സൺഷേഡ് എന്നിവിടങ്ങളിൽ വെളളംകെട്ടി നിൽക്കൻ അനുവദിക്കരുത്. വീടിന്റെ പരിസരത്തും, പുരയിടങ്ങളിലും കാണുന്ന കുഴികൾ മണ്ണിട്ടു മൂടുക. അല്ലെങ്കിൽ ചാൽ കീറി വെളളം വറ്റിച്ച് കളയുക.

വീടിന് ചുറ്റും കാണുന്ന പാഴ്ചെടികൾ, ചപ്പ് ചവറുകൾ എന്നിവ നീക്കം ചെയ്യുക. കിണറുകൾ, കുളങ്ങൾ, ടാങ്കുകൾ, ഫൗണ്ടനുകൾ, താൽക്കാലിക ജലാശയങ്ങൾ മുതലായവയിൽ കൂത്താടി ഭോജി മൽസ്യങ്ങളായ മാനത്തുകണ്ണി, ഗപ്പി, ഗാംബൂസിയ തുടങ്ങിയവയെ നിക്ഷേപിക്കുക. കൊതുകിനെ അകറ്റുവാൻ കഴിവുളളലേപനങ്ങൾ ദേഹത്തു പുരട്ടുക.

കൊതുകുകടി ഏൽക്കാതിരിക്കാൻ

*കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക.
*ശരീരം മൂടുന്ന വിധത്തിൽ ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.
*ജനൽ, വാതിൽ എന്നിവിടങ്ങളിലൂടെ കൊതുക് കടക്കാതെ കൊതുക് വല ഘടിപ്പിക്കുക.
*പകൽ ഉറങ്ങുമ്പോഴും കൊതുകുവല ഉപയോഗിക്കുക.

സംസ്ഥാനത്ത് എലിപ്പനി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ലെപ്ടോസ്പൈറ ജീനസ്സിൽപ്പെട്ട ഒരിനം സ്പൈറോകീറ്റ മനുഷ്യരിൽ ഉണ്ടാക്കുന്ന ഒരു ജന്തുജന്യ രോഗമാണ് എലിപ്പനി. ജീവികളുടെ മലമൂത്ര വിസർജ്യം ജലത്തിൽ കലർന്നാണ് എലിപ്പനി പടരുന്നത്.

രോഗാണുവാഹകരയായ എലി, അണ്ണാൻ, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസർജ്യം മുതലായവ കലർന്ന വെള്ളവുമായി സമ്പർക്കം വരുന്നവർക്കാണ് ഈ രോഗം പകരുന്നത്. തൊലിയിലുള്ള മുറിവുകളിൽ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നു.

അണുക്കൾ ശരീരത്തിലേയ്ക്ക് പ്രവേശിച്ച് മൂന്ന് മുതൽ പത്ത് ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കണ്ട് തുടങ്ങാം. ആദ്യത്തെ ലക്ഷണമായി മിക്കതും കാണുന്നത് പനിയായിരിക്കും.

നല്ല ശക്തമായ പനി അനുഭവപ്പെടും. അതുപോലെ ദേഹത്താകമാനം ചൊറിച്ചിലും ചുവന്ന് തുടുത്ത് പാടുകളും കാണപ്പെടുവാനും തുടങ്ങും. ഉദരസംബന്ധമായ പ്രശ്‌നങ്ങളായ വയറുവേദന, ഛർദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളും അനുഭവപ്പെടാറുണ്ട്.

എലിപ്പനി പ്രതിരോധമാർഗങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം:

  • ശുചീകരണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരും മലിനജലവുമായി സമ്പർക്കം വന്നവരും ഡോക്‌സിസൈക്ലിൻ ഗുളിക 200 mg ആഴ്ചയിലൊരിക്കൽ കഴിക്കണം.
  • മലിനജലവുമായി സമ്പർക്കം തുടരുന്നത്രയും കാലം ഡോക്‌സിസൈക്ലിൻ പ്രതിരോധം തുടരണം.
  • എലിപ്പനി പ്രാരംഭ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടണം.
  • സ്വയം ചികിത്സ ഒഴിവാക്കുക.
  • വെള്ളത്തിലോ മലിനജല പരിസരങ്ങളിലോ ഇറങ്ങുന്നവർ കൈയുറ, മുട്ട് വരെയുള്ള പാദരക്ഷകൾ, മാസ്‌ക് എന്നിവ ഉപയോഗിക്കണം.

കെട്ടികിടക്കുന്ന വെള്ളത്തിൽ കുട്ടികളെ കളിക്കാൻ അനുവദിക്കുകയും ചെയ്യരുത്.

തിരുവനന്തപുരം: നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി മഴക്കാലത്ത് സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകൾ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഈ പരിശോധനകളിലൂടെ കഴിഞ്ഞ 10 ദിവസങ്ങളിലായി ‘ഓപ്പറേഷൻ മത്സ്യ’യുടെ ഭാഗമായി 164 പരിശോധനകളും 1372 മറ്റ് പരിശോധനകളും ഉൾപ്പെടെ ആകെ 1536 പരിശോധനകളാണ് നടത്തിയത്. ട്രോളിംഗ് നിരോധനം ആരംഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി കഴിഞ്ഞ 10 ദിവസങ്ങളിലായി സംസ്ഥാനത്തെ മത്സ്യ ഹാർബറുകൾ, ലേല കേന്ദ്രങ്ങൾ, മത്സ്യ മാർക്കറ്റുകൾ, ചെക്ക്‌പോസ്റ്റുകൾ എന്നിവിടങ്ങളിൽ പരിശോധന ശക്തമാക്കി. ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി 7 സാമ്പിളുകൾ ശേഖരിച്ച് ലാബിൽ പരിശോധനയ്ക്ക് വിധേയമാക്കി. 269 കിലോ ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ 10 ദിവസങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് മികച്ച എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങളാണ് നടത്തിയത്. ഓപ്പറേഷൻ മത്സ്യയുടെ പ്രവർത്തനങ്ങൾ കൂടാതെ ഭക്ഷ്യസുരക്ഷാ വകുപ്പ് 1372 പരിശോധനകൾ നടത്തി. 212 സ്റ്റാറ്റിയൂട്ടറി സാമ്പിളുകൾ, 494 സർവൈലൻസ് സാമ്പിളുകൾ എന്നിവ ശേഖരിച്ചു ലാബിൽ പരിശോധനയ്ക്ക് വിധേയമാക്കി. 131 കോമ്പൗണ്ടിംഗ് നോട്ടീസ്, 164 റെക്ടിഫിക്കേഷൻ നോട്ടീസ് എന്നിവ വീഴ്ചകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നൽകി. അതുകൂടാതെ സംസ്ഥാനത്തെ ഹോട്ടൽ, റസ്റ്റോറന്റ്, ബേക്കറി, മറ്റ് ഈറ്ററീസ് എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്കായി 7 ‘ഫോസ്റ്റാക്’ ട്രെയിനിങ് നടത്തി. ജീവനക്കാർ മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് എടുത്തിട്ടുണ്ട് എന്ന് പരിശോധന വേളകളിൽ ഉറപ്പുവരുത്തുന്നുണ്ട്.

മഴക്കാലം കണക്കിലെടുത്ത് ജലജന്യ രോഗങ്ങൾ ഒഴിവാക്കുന്നതിനും സ്ഥാപനത്തിൽ ഉപയോഗിക്കുന്ന ജലത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും വാട്ടർ ക്വാളിറ്റി ടെസ്റ്റ് റിപ്പോർട്ട് സ്ഥാപനങ്ങൾ എടുക്കണമെന്ന് നിർബന്ധമാക്കുകയും അത് ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഷവർമ്മ നിർമ്മാണ വിൽപന കേന്ദ്രങ്ങളിൽ സർക്കാർ പുറപ്പെടുവിച്ച ഷവർമ്മ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട് എന്നതും ഉറപ്പുവരുത്തുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും മൊബൈൽ ലാബുകൾ മുഖേന പരിശോധന, അവബോധം, പരിശീലനം എന്നിവയും നടത്തിവരുന്നു. ഭക്ഷണ പാഴ്‌സലുകളിൽ തീയതിയും സമയവും ഉൾപ്പെട്ട സ്ലിപ്പ് പതിപ്പിക്കുന്നുണ്ടോ എന്നും പരിശോധിച്ച് നടപടി സ്വീകരിച്ചു വരുന്നു.

പത്തനംതിട്ട: പത്തനംതിട്ടയിൽ രണ്ട് എലിപ്പനി മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. തൊഴിലുറപ്പ് തൊഴിലാളിയായ കൊടുമൺചിറ സ്വദേശി സുജാത(50) യുടെ മരണമാണ് ഏറ്റവുമൊടുവിലായി സ്ഥിരീകരിച്ചത്. പനി ബാധിച്ച് മൂന്ന് ദിവസമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു സുജാത.

കൊടുമണ്ണിൽ വ്യാഴാഴ്ച മരിച്ച മണി(57)യുടേതും എലിപ്പനി മരണം ആണെന്ന് സ്ഥിരീകരിച്ചതായി അധികൃതർ വ്യക്തമാക്കി. അടൂർ പെരിങ്ങനാട് സ്വദേശി രാജനും കഴിഞ്ഞ ദിവസം എലിപ്പനി ബാധിച്ച് മരിച്ചിരുന്നു. നാലു പേരാണ് ഒരാഴ്ച്ചയ്ക്കിടെ പത്തനംതിട്ട ജില്ലയിൽ പനി ബാധിച്ച് മരിച്ചത്. ഒരു വയസുള്ള പെൺകുട്ടിയും ഇതിൽ ഉൾപ്പടുന്നു.

അതേസമയം, മഴക്കാലമെത്തിയതോടെ സംസ്ഥാനത്ത് പനി ബാധിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. വൈറൽ പനിക്കു പുറമെ ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപകമാകുകയാണ്. കഴിഞ്ഞ രണ്ട് ആഴ്ചക്കിടെ ജില്ലയിൽ 10 പേർക്ക് എലിപ്പനിയും 80 പേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. പകർച്ചപ്പനിക്കെതിരെ ജില്ലാതലത്തിൽ നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന് നേരത്തെ മന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു. ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്നും ഫീൽഡ്തല ജാഗ്രതയും ശക്തമാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ 1000 ആയുഷ് യോഗ ക്ലബ്ബുകൾ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അന്താരാഷ്ട്ര യോഗദിനമായ ജൂൺ 21നാണ് തദ്ദേശഭരണ സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പും നാഷണൽ ആയുഷ് മിഷനും ചേർന്ന് ആയുഷ് യോഗ ക്ലബുകൾ ആരംഭിക്കുന്നത്.

തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള ഒരു വാർഡിൽ ചുരുങ്ങിയത് 20 പേർക്ക് ഒരേ സമയം യോഗ പരിശീലനത്തിനുള്ള വേദി ഉറപ്പാക്കുകയും അവിടെ ആയുഷ് യോഗ ക്ലബുകൾ ആരംഭിക്കുകയും ചെയ്യും. ആദ്യഘട്ടത്തിൽ ആരംഭിക്കുന്ന യോഗ ക്ലാസുകളുടെ തുടർച്ചയായി പരമാവധി വാർഡുകളിൽ ആയുഷ് യോഗ ക്ലബുകൾ ആരംഭിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ജീവിതശൈലിയിലുണ്ടാകുന്ന വ്യതിയാനം മൂലം വർധിക്കുന്ന ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, രക്തസമ്മർദ്ദം, സ്‌ട്രോക്ക് മുതലായവയെപ്പറ്റി കൃത്യമായ അവബോധം നൽകുന്നതിനും അവയെ പ്രതിരോധിക്കുന്നതിന് ഉതകുന്ന യോഗ പരിശീലനത്തോടു കൂടിയ ജീവിതശൈലി പ്രചരിപ്പിക്കുന്നതിനും ആയുഷ് യോഗ ക്ലബുകൾ വളരെയേറെ സഹായിക്കും. വിവിധ എൻ.ജി.ഒ.കൾ, യോഗ അസോസിയേഷനുകൾ, സ്‌പോർട്‌സ് കൗൺസിൽ എന്നിവരുടെ സഹകരണം ഉറപ്പാക്കും.

തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ഗ്രാമ, നഗര വ്യത്യാസങ്ങളില്ലാതെ എല്ലായിടങ്ങളിലും യോഗയുടെ സന്ദേശം എത്തിക്കുക എന്നതാണ് ലക്ഷ്യം. യോഗ ജീവിതചര്യയുടെ ഭാഗമാക്കുന്നതിന് ആയുഷ് വകുപ്പ് വലിയ പ്രാധാന്യം നൽകി വരുന്നു. ആയുഷ് വകുപ്പിന്റെ കീഴിലുള്ള 593 സ്ഥാപനങ്ങളിൽ യോഗ പരിശീലകരെ നിയമിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ayushyogaclub@gmail.com എന്ന മെയിലിൽ ബന്ധപ്പെടുക.

തിരുവനന്തപുരം: 2022 ജൂലൈ ഒന്നിനു പ്രാബല്യത്തിൽ വന്ന മെഡിസെപ് പദ്ധതിയുടെ ആദ്യത്തെ പോളിസി വർഷം (First Policy Year) 2023 ജൂൺ 30നു അവസാനിക്കുകയും രണ്ടാമത്തെ പോളിസി വർഷം (Second Policy Year) 2023 ജൂലൈ 1ന് ആരംഭിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഗുണഭോക്താക്കൾക്ക് അന്തിമമായി മെഡിസെപ് ഡാറ്റയിൽ തിരുത്തലുകൾ/കൂട്ടിച്ചേർക്കലുകൾ/ഒഴിവാക്കലുകൾ വരുത്തുന്നതിന് ജൂൺ 20 വരെ സമയം അനുവദിച്ച് ധനവകുപ്പ് ഉത്തരവു പുറപ്പെടുവിച്ചു. നിലവിലുള്ള സർക്കാർ ജീവനക്കാരും വിരമിച്ച പെൻഷൻകാരും, തങ്ങളുടെയും ആശ്രിതരുടെയും വ്യക്തിഗത വിവരങ്ങൾ തിരുത്തുന്നതിനും തങ്ങളുടെ നിലവിലുള്ള ആശ്രിതരെ മെഡിസെപ്-ൽ ഉൾപ്പെടുത്തുന്നതിനും ആശ്രിതരുടെ പട്ടികയിൽ നിന്നും ആരെയെങ്കിലും നീക്കം ചെയ്യുന്നതിനുമുള്ള അപേക്ഷകൾ, ജീവനക്കാർ ബന്ധപ്പെട്ട ഡി.ഡി.ഒ.മാർക്കും പെൻഷൻകാർ ബന്ധപ്പെട്ട ട്രഷറി ഓഫീസർക്കും ജൂൺ 20നു മുൻപു നൽകണം. ഡി.ഡി.ഒ./ട്രഷറി ഓഫീസർമാർ ഈ അപേക്ഷകൾ സ്വീകരിച്ചു ജൂൺ 22നു മുൻപായി അപേക്ഷകരുടെ മെഡിസെപ് ഡാറ്റയിൽ ആവശ്യമായ തിരുത്തലുകൾ വരുത്തി വെരിഫൈ ചെയ്യണം. മെഡിസെപ് ഡേറ്റാ ബേസിൽ നിലവിലുള്ള എല്ലാ ഗുണഭോക്താക്കളിൽ നിന്നും പ്രീമിയം തുക കുറവ് ചെയ്ത് അടയ്ക്കുന്നു എന്ന് ഡി.ഡി.ഒ./ട്രഷറി ഓഫീസർ/പെൻഷൻ ഓഫീസർമാർ ശ്രദ്ധിക്കണം.

ജൂൺ 22നു ശേഷം സ്റ്റാറ്റസ് റിപ്പോർട്ടിൽ വരുത്തുന്ന തിരുത്തലുകൾ (നവജാത ശിശുക്കൾ, പുതുതായി വിവാഹം കഴിയുന്നവർ എന്നീ വിഭാഗക്കാർ ഒഴികെ) മെഡിസെപ് ഐ.ഡി. കാർഡിൽ പ്രതിഫലിക്കില്ല. അതിനാൽ ഡി.ഡി.ഒമാരും ട്രഷറി ഓഫീസർമാരും ഈ തീയതിക്ക് മുൻപ് ലഭ്യമാകുന്ന അവസാന ഡാറ്റാ അപ്‌ഡേഷൻ അപേക്ഷയും പരിഗണിച്ച് അന്തിമ തീയതിക്ക് മുൻപായി മെഡിസെപ് പോർട്ടലിൽ വെരിഫൈ ചെയ്തു ക്രമപ്പെടുത്തണം.

2018 മുതൽ ആരംഭിച്ച വിവരശേഖരണവും അതുമായി ബന്ധപ്പെട്ട കൂട്ടിചേർക്കലുകൾക്കും തിരുത്തലുകൾക്കുമായി നൽകിയിട്ടുള്ള കൃത്യമായ നിർദ്ദേശങ്ങൾ സമയബന്ധിതമായി നിർവഹിക്കാതെ അനുവദിച്ച സമയപരിധി കഴിഞ്ഞും ഡി.ഡി.ഒമാരുടേയും ട്രഷറി ഓഫീസർമാരുടേയും സഹായത്തോടെ Status Report തിരുത്തൽ വരുത്തിയ ശേഷം കാർഡ് ലഭ്യമായിട്ടില്ല എന്ന് പരാതി നൽകിയാൽ ഇനി പരിഗണിക്കില്ല. അനുവദിച്ച സമയപരിധിയ്ക്കുള്ളിൽ തിരുത്തലുകൾ വരുത്തി VERIFY ചെയ്തതിനു ശേഷവും എന്തെങ്കിലും സാങ്കേതിക പിഴവുകൾ നിമിത്തം മെഡിസെപ് കാർഡ് ഡൗൺലോഡ് ചെയ്യുവാൻ സാധിക്കാതെ വന്നാൽ 1800-425-1857 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടുകയോ nscmedisep@gmail.com എന്ന ഇമെയിൽ വിലാസത്തിൽ മെഡിസെപ് സ്റ്റേറ്റ് നോഡൽ സെല്ലിലെ ഐ.ടി. മാനേജർക്ക് പരാതി നൽകുകയോ ചെയ്യണം. മെഡിസെപ്പുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച സർക്കുലർ (നം. 57/2023/ധന. തീയതി 15/06/2023) ധനവകുപ്പിന്റെ വെബ്‌സൈറ്റിൽ ലഭിക്കും.

തിരുവനന്തപുരം: മഴക്കാലമായതിനാൽ പകർച്ചപ്പനികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി, ഇൻഫ്‌ളുവൻസ, എലിപ്പനി, സിക എന്നിവയ്‌ക്കെതിരേ ജാഗ്രത വേണം. നീണ്ടുനിൽക്കുന്ന പനി പകർച്ചപ്പനിയാകാൻ സാധ്യതയുള്ളതിനാൽ ആരംഭത്തിലേ ചികിത്സ തേടണം. സ്വയം ചികിത്സ പാടില്ല. എല്ലാ പ്രധാന ആശുപത്രികളിലും പനി ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്. സർക്കാർ സ്വകാര്യ ആശുപത്രികളിൽ ചികിത്സാ പ്രോട്ടോകോൾ ലഭ്യമാക്കിയിട്ടുണ്ട്. ജീവനക്കാർക്ക് പരിശീലന പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അവശ്യ മരുന്നുകൾ കെ.എം.എസ്.സി.എൽ. മുഖേന ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ ആശുപത്രികളും മരുന്ന് ലഭ്യതയും സുരക്ഷാ സാമഗ്രികളുടെ ലഭ്യതയും ഉറപ്പ് വരുത്തണമെന്നും മന്ത്രി നിർദേശം നൽകി.

ആരോഗ്യ വകുപ്പ് ആരോഗ്യ ജാഗ്രതാ കാമ്പയിന്റെ ഭാഗമായി ‘മാരിയില്ലാ മഴക്കാലം’ എന്ന പേരിൽ പ്രത്യേക കാമ്പയിൻ ആരംഭിച്ചു. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ഊർജിതമായി നടത്തിയിരുന്നു. ശുചീകരണത്തിൽ നിരന്തരമായ തുടർ പ്രവർത്തനങ്ങൾ ആവശ്യമാണ്. വീടും പരിസരവും സ്ഥാപനങ്ങളും വൃത്തിയായി സൂക്ഷിക്കണം. ഇതിലൂടെ ഡെങ്കിപ്പനി, സിക പോലുള്ള കൊതുകുജന്യ രോഗങ്ങൾ പ്രതിരോധിക്കാം. കൊതുകിന്റെ ഉറവിട നശീകരണം അതുകൊണ്ടുതന്നെ ഉറപ്പാക്കേണ്ടതാണ്. വീടും പരിസരവും ആഴ്ചയിലൊരിക്കൽ വൃത്തിയാക്കണം. വീടിന്റെ അകത്തെ ചെടിച്ചട്ടികൾ, ഫ്രിഡ്ജിന്റെ ട്രേ തുടങ്ങി പ്രത്യേകം ശ്രദ്ധിക്കണം.

ഡെങ്കിപ്പനി, ചിക്കൻഗുനിയ, സിക തുടങ്ങിയ കൊതുകുജന്യ രോഗങ്ങൾ വരാതിരിക്കാൻ കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനമാണ്. മാലിന്യങ്ങൾ വലിച്ചെറിയരുത്. പാഴ് വസ്തുക്കളിൽ മഴവെള്ളം കെട്ടിനിൽക്കാതെ നോക്കണം. സ്‌കൂളുകൾ, സ്ഥാപനങ്ങൾ, തോട്ടങ്ങൾ, നിർമ്മാണ സ്ഥലങ്ങൾ, ആക്രിക്കടകൾ എന്നിവിടങ്ങളിൽ വെള്ളം കെട്ടി കിടക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ആക്രി സാധനങ്ങൾ മഴനനയാതിരിക്കാൻ മേൽക്കൂര ഉണ്ടായിരിക്കണം. നിർമ്മാണ സ്ഥലങ്ങളിലെ ടാങ്കുകളിലും മറ്റുമുള്ള വെള്ളം അടച്ച് സൂക്ഷിക്കണം. ആരോഗ്യ പ്രവർത്തകരും ആശാ പ്രവർത്തകരും ഇക്കാര്യം ഉറപ്പ് വരുത്തണം.

രോഗം ബാധിച്ചാൽ ശ്രദ്ധിക്കാതിരുന്നാൽ എലിപ്പനി ഗുരുതരമാകും. അതിനാൽ മണ്ണിലും വെള്ളത്തിലും ഇറങ്ങുന്നവർ, ജോലി ചെയ്യുന്നവർ, കളിക്കുന്നവർ, തൊഴിലുറപ്പ് ജോലിക്കാർ എന്നിവർ എലിപ്പനി ബാധിക്കാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണം. ഹൈ റിസ്‌ക് ജോലി ചെയ്യുന്നവർ ഗ്ലൗസും കാലുറയും ഉപയോഗിക്കണം. എലിപ്പനിയെ പ്രതിരോധിക്കാൻ മണ്ണിലും, ചെളിയിലും, കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവർ ആരോഗ്യ പ്രവർത്തകരുടെ ഉപദേശ പ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ ആഴ്ചയിലൊരിക്കൽ കഴിക്കണം. ആരോഗ്യ കേന്ദ്രങ്ങൾ വഴി ഡോക്‌സിസൈക്ലിൻ സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. ഏത് പനിയും എലിപ്പനിയാകാൻ സാധ്യതയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കണം.

മഴക്കാലത്ത് ബാധിക്കുന്ന പ്രധാന രോഗമാണ് വയറിളക്ക രോഗങ്ങൾ. ഭക്ഷണവും വെള്ളവും തുറന്ന് വയ്ക്കരുത്. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നത് ഏറ്റവും നല്ലത്. കിണർ തുടങ്ങിയ ജല സ്‌ത്രോതസുകളിൽ മലിന ജലം കലരാതെ സംരക്ഷിക്കണം. ക്ലോറിനേഷൻ കൃത്യമായി ചെയ്യണം. വെള്ളം എപ്പോഴും മൂടിവയ്ക്കുക. എല്ലാവരും ഒരുപോലെ ശ്രദ്ധിച്ചാൽ നമ്മുടേയും പ്രിയപ്പെട്ടവരുടേയും ആരോഗ്യം സംരക്ഷിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം: മഴക്കാലമായതിനാൽ പകർച്ചപ്പനികൾക്കെതിരെ ജില്ലാതലത്തിൽ നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി, എലിപ്പനി എന്നിവക്കെതിരെ അതീവ ജാഗ്രത പുലർത്തണം. ഫീൽഡ്തല ജാഗ്രതയും ശക്തമാക്കണം. എവിടെയെങ്കിലും പകർച്ചപ്പനി റിപ്പോർട്ട് ചെയ്താൽ ഉടനടി ജില്ലാതലത്തിൽ റിപ്പോർട്ട് ചെയ്യണം. ഏതെങ്കിലും തരത്തിലുള്ള ഔട്ട്‌ബ്രേക്ക് ഉണ്ടായാൽ ഉടൻതന്നെ നടപടികൾ സ്വീകരിക്കണം. ജില്ലാതല പ്രവർത്തനങ്ങൾ കൃത്യമായി സംസ്ഥാനതലത്തിൽ വിലയിരുത്തി മേൽനടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദേശം നൽകി. സംസ്ഥാനത്തെ പകർച്ചപ്പനി സാഹചര്യം വിലയിരുത്താൽ കൂടിയ ഉന്നതതല യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.

ആശുപത്രികളിലെ സാഹചര്യം യോഗം വിലയിരുത്തി. പനി ക്ലിനിക്കുകൾ ഫലപ്രദമായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കാൻ മന്ത്രി നിർദേശം നൽകി. മെഡിക്കൽ കോളേജുകളിൽ ആവശ്യകത മുന്നിൽ കണ്ട് പ്രത്യേക വാർഡും ഐസിയുവും സജ്ജമാക്കണം. ആശുപത്രികളിൽ മതിയായ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ ഉണ്ടായിരിക്കണം. മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ എല്ലാ ആശുപത്രികളും മരുന്നിന്റേയും സുരക്ഷാ ഉപകരണങ്ങളുടേയും ടെസ്റ്റ് കിറ്റുകളുടേയും ലഭ്യത ഉറപ്പാക്കണം. ഡോക്‌സിസൈക്ലിൻ, ഒ.ആർ.എസ്. എന്നിവ അധികമായി കരുതണം. മരുന്ന് സ്റ്റോക്ക് ഇടയ്ക്കിടയ്ക്ക് വിലയിരുത്തി മുൻകൂട്ടി ബന്ധപ്പെട്ടവരെ അറിയിച്ച് മരുന്ന് ലഭ്യത ഉറപ്പാക്കണം.

വീടിന് പുറത്തെന്ന പോലെ അകത്ത് നിന്നും ഡെങ്കിപ്പനി പരത്തുന്നതായി യോഗം വിലയിരുത്തി. വീട്ടിനകത്തെ ചെടിച്ചട്ടികൾ, മണിപ്ലാന്റ്, ഫ്രിഡ്ജിന്റെ ട്രേ എന്നിവ കൊതുകുകൾ വളരുവാൻ കാരണമാകുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ഓരോ വീട്ടുകാരും ശ്രദ്ധിക്കണം. കൊതുക് വളരുന്ന സാഹചര്യമുണ്ടാക്കുന്ന ഒരു തുള്ളി വെള്ളം പോലും വീട്ടിനകത്തും പുറത്തും കെട്ടി നിർത്താൻ അനുവദിക്കരുത്. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് ഉറവിട നശീകരണമുൾപ്പെടെയുള്ള ആരോഗ്യ ജാഗ്രതാ പ്രവർത്തനങ്ങൾ പ്ലാൻ ചെയ്ത് നടപ്പിലാക്കണം. രോഗം പൊട്ടിപ്പുറപ്പെടുന്ന സ്ഥലങ്ങളിൽ എത്രയും വേഗം ഉറവിട നശീകരണം ഉറപ്പാക്കണം. ജലദൗർലഭ്യമുള്ള സ്ഥലങ്ങളിൽ പാത്രങ്ങളിൽ സൂക്ഷിക്കുന്ന വെള്ളം മൂടിവയ്ക്കണം. ചില ആക്രിക്കടകളും നിർമ്മാണ സ്ഥലങ്ങളും കൊതുകിന്റെ ഉറവിടമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ആക്രി സാധനങ്ങൾ നനയാതെ സൂക്ഷിക്കണം. നിർമ്മാണ സ്ഥലങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യമുണ്ടാകരുത്. ഇവയുടെ ഉടമകൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യ പ്രവർത്തകർ ഇത് നിരീക്ഷിച്ച് നടപടി സ്വീകരിക്കണം. ചെളിയിലോ വെള്ളത്തിലോ ഇറങ്ങുന്നവർ ആരോഗ്യ പ്രവർത്തകരുടെ നിർദേശ പ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കേണ്ടതാണ്. അവബോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും മന്ത്രി നിർദേശം നൽകി.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർ, സൂപ്രണ്ടുമാർ, പ്രധാന ആശുപത്രികളിലെ സൂപ്രണ്ടുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.