Health (Page 64)

എത്ര മികച്ച ഡ്രൈവർ ആണെങ്കിലും, ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിർത്താൻ നമ്മുടെ തലച്ചോറിന് സാധിക്കുകയില്ല. മിക്ക ഹൈവേകളിലും ഉണ്ടാകുന്ന രാത്രികാല അപകടങ്ങൾ ഡ്രൈവർ പകുതിമയക്കത്തിലാകുന്നത് കൊണ്ടാണ്. ദീർഘദൂര ഡ്രൈവിംഗിനിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വയറു നിറച്ച് ഭക്ഷണം കഴിച്ച ശേഷമോ ഭക്ഷണം കഴിക്കാതെയോ വാഹനം ഓടിക്കാൻ പാടില്ല.

തുടർച്ചയായി നാലു മണിക്കൂർ ഡ്രൈവ് ചെയ്ത ശേഷം നിർബന്ധമായും 10 മിനിറ്റ് എങ്കിലും വിശ്രമിക്കുക.

നടുവേദനയുള്ളപ്പോൾ വാഹനം ഓടിക്കാതിരിക്കുക.

യാത്രക്കിടെ വെള്ളം കുടിക്കുക. ഇത് ക്ഷീണം അകറ്റാൻ സഹായിക്കും.

പൂർണ ആരോഗ്യവാണെങ്കിൽ മാത്രം വാഹനം ഓടിക്കാവു.

രാത്രികാല യാത്രകൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക.

രോഗങ്ങൾക്കുള്ള മരുന്നുകൾ കഴിക്കുന്നവർ മരുന്ന് കഴിച്ചു ആറ് മണിക്കൂറുകൾക്കു ശേഷമേ വാഹനം ഓടിക്കാവൂ.

യാത്രക്കിടെ ഡ്രൈവർ ഉറങ്ങാതിരിക്കാൻ ഒപ്പമിരിക്കുന്ന വ്യക്തി ശ്രദ്ധിക്കേണ്ടതാണ്.

വാഹനം ഓടിക്കുമ്പോൾ ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ മറ്റുള്ളവരുടെ സഹായം തേടുക.

ക്ഷമയോടു കൂടി വാഹനം ഓടിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

മിക്ക ഹൈവേകളിലും ഉണ്ടാകുന്ന രാത്രികാല അപകടങ്ങൾക്ക് കാരണം ഡ്രൈവർ പകുതി മയക്കത്തിലാകുന്നതാണ്. എത്ര മികച്ച ഡ്രൈവർ ആണെങ്കിലും, ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിർത്താൻ നമ്മുടെ തലച്ചോറിന് സാധിക്കുകയില്ല. ഉറക്കം തോന്നിയാൽ വണ്ടി നിർത്തി വിശ്രമിക്കണം. പൂർണ ആരോഗ്യസ്ഥിതിയിൽ മാത്രമേ ഒരു വ്യക്തി വാഹനം ഓടിക്കാവൂ. കാരണം തീരുമാനങ്ങൾ എടുക്കാൻ ഏറ്റവും കുറവ് സമയം ലഭിക്കുന്നത് ഇവർക്കാണെന്ന് കേരളാ പോലീസ് മുന്നറിയിപ്പ് നൽകുന്നു.

നമ്മുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും ശരിയായ രീതിയിൽ പ്രവർത്തിച്ചാൽ മാത്രമേ അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കൂ. തിരക്കേറിയ റോഡിലൂടെ വാഹനം ഓടിക്കുന്ന വ്യക്തി എതിരെ വരുന്ന ആറു വാഹനങ്ങളെയെങ്കിലും ഒരു സെക്കന്റിൽ കൺമുൻപിൽ കാണേണ്ടിവരുന്നു. മാത്രവുമല്ല ഓടിക്കുന്ന വാഹനത്തിന്റെ മുൻപിലും പിന്നിലുമുള്ള വാഹനങ്ങൾ, റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ, കാൽനട യാത്രക്കാർ, റോഡിന്റെ വശങ്ങൾ തുടങ്ങി നിരവധികാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായി വരുന്നു.

വാഹനങ്ങൾ നമ്മെ ഓടിക്കുമ്പോഴാണ് അപകടങ്ങൾ ഉണ്ടാവുന്നത്. എതിരെ വരുന്ന വാഹനം അല്ലെങ്കിൽ യാത്രക്കാരൻ ഏതു രീതിയിൽ പ്രവർത്തിക്കുമെന്ന് മുൻകൂട്ടി മനസിലാക്കാനുള്ള കഴിവ് ഡ്രൈവർക്ക് ഉണ്ടായിരിക്കണം. അതായത് കൺമുൻപിൽ കാണുന്ന ഒരു കാര്യം കണ്ണിലൂടെ സംവേദനം ചെയ്ത് തലച്ചോറിൽ എത്തുകയും അവിടെ തീരുമാനമെടുത്ത് കൈകാലുകളിൽ തിരിച്ചെത്തി അത് വാഹനത്തിൽ പ്രവർത്തിച്ച് റോഡിൽ പ്രതിഫലിക്കണം. ഇത്രയും കാര്യങ്ങൾ ഒരു സെക്കന്റിൽ പ്രവർത്തിക്കേണ്ട കാര്യങ്ങളാണ്. അതുകൊണ്ടാണ് ഡ്രൈവറിന് ശാരീരികവും മാനസികവുമായ ആരോഗ്യം ആവശ്യമാണെന്ന് പറയുന്നതെന്നും പോലീസ് ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: ഗവ. മെഡിക്കൽ കോളജും തിരുവനന്തപുരം ഗവ. ദന്തൽ കോളജും ദേശീയ മെഡിക്കൽ വിദ്യാഭ്യാസ റാങ്കിങ്ങിൽ സ്ഥാനം നേടി. തിരുവനന്തപുരം മെഡിക്കൽ കോളജ് 44-ാം സ്ഥാനത്തും ദന്തൽ കോളജ് 25-ാം സ്ഥാനത്തുമാണുള്ളത്. ആദ്യമായാണ് കേരളത്തിൽ നിന്നുള്ള ഒരു സർക്കാർ മെഡിക്കൽ കോളജ് ദേശീയ റാങ്കിങ്ങിൽ ഉൾപ്പെടുന്നത്. ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ് ഉൾപ്പെടെ ആവിഷ്‌കരിച്ച് പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് ഒപ്പം നിന്ന് പരിശ്രമിച്ച മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ എല്ലാ ടീം അംഗങ്ങൾക്കും ആരോഗ്യ മന്ത്രി വീണാ ജോർജ് നന്ദിയറിയിച്ചു.

സംസ്ഥാനത്തെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ രണ്ട് വർഷങ്ങൾ കൊണ്ട് വലിയ പുരോഗതിയാണുണ്ടായതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. രണ്ട് മെഡിക്കൽ കോളജുകളും രണ്ട് നഴ്‌സിംഗ് കോളജുകളും യാഥാർത്ഥ്യമാക്കി. കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ യാഥാർത്ഥ്യമാക്കി. മെഡിക്കൽ കോളജുകളിൽ മാസ്റ്റർ പ്ലാനുകൾ നടപ്പിലാക്കി മികവിന്റെ കേന്ദ്രങ്ങളാക്കി വരുന്നു. ഈ സർക്കാർ വന്ന ശേഷം 29 സ്പെഷ്യാലിറ്റി സീറ്റുകൾക്കും 9 സൂപ്പർ സ്പെഷ്യാലിറ്റി സീറ്റുകൾക്കും അനുമതി നേടിയെടുക്കാൻ സാധിച്ചു. ദന്തൽ മേഖലയുടെ വികസനത്തിനായും വലിയ ഇടപെടലുകളാണ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ വികസന പ്രവർത്തനങ്ങൾക്കായി 50ൽ അധികം തവണയാണ് മന്ത്രി വീണാ ജോർജ് മെഡിക്കൽ കോളജ് സന്ദർശിച്ച് ചർച്ച നടത്തിയത്. അധ്യാപകരും വിദ്യാർത്ഥികളുമായി നിരവധി തവണ ഗ്യാപ് അനാലിസിസ് ചർച്ചകൾ നടത്തി അവ നികത്തുന്നതിനുള്ള നടപടി സ്വീകരിച്ചു. മാസ്റ്റർപ്ലാനിന്റെ ഭാഗമായി കിഫ്ബി വഴി 717 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് മെഡിക്കൽ കോളജിൽ നടന്നു വരുന്നത്. ആദ്യഘട്ടത്തിലെ റോഡും പാലവും നിർമ്മാണം പൂർത്തിയാക്കി 194.32 കോടി അനുവദിച്ച് രണ്ടാംഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു. എംഎൽടി ബ്ലോക്ക്, തീയറ്റർ കം സർജിക്കൽ വാർഡ്, എസ്.എ.ടി. പീഡിയാട്രിക് ബ്ലോക്ക് എന്നിയ്ക്കാണ് തുകയനുവദിച്ചത്. ഇമേജോളജി ബ്ലോക്ക് സ്ഥാപിക്കുന്നതിന് 44 കോടി പ്രത്യേകം അനുവദിച്ചു.

സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷ്യേറ്റീവ് എന്ന പദ്ധതിയ്ക്ക് മെഡിക്കൽ കോളജിൽ തുടക്കം കുറിച്ചു. ട്രയാജ് സംവിധാനം ഉൾപ്പെടെയുള്ള കാഷ്വാലിറ്റി സജ്ജമാക്കി. എമർജൻസി മെഡിസിൻ വിഭാഗത്തിൽ 3 പിജി സീറ്റുകൾക്ക് അനുമതി ലഭ്യമാക്കി എമർജൻസി മെഡിസിൻ വിഭാഗം ആരംഭിച്ചു. സർക്കാർ മേഖലയിൽ നൂറോളജി വിഭാഗത്തിലുള്ള രാജ്യത്തെ ആദ്യത്തെ ന്യൂറോ കാത്ത്ലാബ് ഉൾപ്പെട്ട സമഗ്ര സ്ട്രോക്ക് സെന്റർ സജ്ജമാക്കി. 100 ഐസിയു കിടക്കകളുള്ള പ്രത്യേക ബ്ലോക്ക് സ്ഥാപിച്ചു. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമാക്കി. മെഡിക്കൽ കോളജിൽ ആദ്യമായി ലിനാക്, ഇന്റർവെൻഷണൽ പൾമണോളജി യൂണിറ്റ്, ബേൺസ് ഐസിയു എന്നിവ സ്ഥാപിച്ചു.

സർക്കാർ മേഖലയിൽ ആദ്യമായി എസ്.എ.ടി. ആശുപത്രിയിൽ പീഡിയാട്രിക് ഹൃദയ ശസ്ത്രക്രിയ വിഭാഗം, എസ്.എം.എ. ക്ലിനിക് എന്നിവ ആരംഭിച്ചു. എസ്.എ.ടി. ആശുപത്രിയെ കേന്ദ്രം അപൂർവ രോഗങ്ങളുടെ സെന്റർ ഓഫ് എക്‌സലൻസ് ആയി ഉയർത്തി. പീഡിയാട്രിക് ഗ്യാസ്ട്രോ വിഭാഗം ആരംഭിച്ചു. എസ്.എം.എ. രോഗികൾക്ക് ആദ്യമായി സ്‌പൈൻ സർജറി മെഡിക്കൽ കോളജിൽ വിജയകരമായി ആരംഭിച്ചു.

തിരുവനന്തപുരം: കൂടുതൽ കുഞ്ഞുങ്ങൾക്ക് സഹായകരമായ വിധം ഹൃദ്യം പദ്ധതി കൂടുതൽ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി, കോട്ടയം മെഡിക്കൽ കോളജ് എന്നിവിടങ്ങളിലാണ് നിലവിൽ കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ നടത്തുന്നത്. കോഴിക്കോട് മെഡിക്കൽ കോളജ്, എറണാകുളം ജനറൽ ആശുപത്രി ഉൾപ്പെടെ കൂടുതൽ ആശുപത്രികളിൽ കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ നടത്താനുള്ള സംവിധാനമൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഹൃദ്യം പദ്ധതിയുടെ അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയാ സംവിധാനം ശക്തിപ്പെടുത്തുന്നതിന് നാലംഗ വിദഗ്ധ സമിതി രൂപീകരിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടും പ്രശസ്ത്ര ഹൃദയ ശസ്ത്രക്രിയ വിദഗ്ധനുമായ ഡോ. ജയകുമാർ, എസ്.എ.ടി. ആശുപത്രി പീഡിയാട്രിക് കാർഡിയോളജി വിഭാഗം മേധാവി ഡോ. ലക്ഷ്മി, കോഴിക്കോട് മെഡിക്കൽ കോളജിലെ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. രാജേഷ്, ഹൃദ്യം നോഡൽ ഓഫീസർ ഡോ. രാഹുൽ എന്നിവരാണ് വിദഗ്ധ സമിതിയിലുള്ളത്. കുടുതൽ ആശുപത്രികളിൽ കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ സൗകര്യം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് വിദഗ്ധ സമിതി പരിശോധിക്കും. ഗർഭാവസ്ഥയിൽ ഹൃദ്രോഗ പ്രശ്‌നങ്ങൾ കണ്ടെത്തുന്നതിനും ഫീറ്റൽ സർജറി ഉൾപ്പെടെ നടത്തുന്നതിനുമുള്ള സാധ്യതകളും സമിതി പരിശോധിക്കും.

കേരളത്തിലെ ശിശുമരണനിരക്ക് കുറക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ട് നവജാത ശിശുക്കൾ മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് സഹായകമാകും വിധമാണ് ഹൃദ്യം പദ്ധതിയ്ക്ക് ആരോഗ്യ വകുപ്പ് രൂപം നൽകിയിട്ടുള്ളത്. പദ്ധതിയിലൂടെ ഇതുവരെ 5,897 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്താനായി. ഈ വർഷം ഇതുവരെ 446 കുഞ്ഞുങ്ങൾക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി. ഈ പദ്ധതിയിലൂടെ സർക്കാർ, സ്വകാര്യ ആശുപത്രികൾ വഴി സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി കുഞ്ഞുങ്ങളെ രക്ഷിച്ചെടുക്കാനാകും. ഹൃദ്യത്തിലൂടെ ഹൃദ്രോഗ ചികിത്സ തേടിയ കുഞ്ഞുങ്ങൾക്ക് തുടർചികിത്സയും സർക്കാർ ഉറപ്പാക്കി വരുന്നു. ഇത്തരം കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വളർച്ചയ്ക്കും വികാസത്തിനും പിന്തുണ നൽകുന്ന തുടർപിന്തുണാ പദ്ധതി ആരംഭിച്ചിട്ടുണ്ട്.

ഉണക്കമുന്തിരിയിൽ ധാരാളം വിറ്റാമിനുകളും മിനറലുകളും അടങ്ങിയിട്ടുണ്ട്. അയേൺ, പൊട്ടാസ്യം, കാത്സ്യം, ഫൈബർ, മഗ്നീഷ്യം തുടങ്ങിയ ഘടകങ്ങളും ഉണക്കമുന്തിരിയിലുണ്ട്. വെള്ളത്തിൽ കുതിർത്ത് ഉണക്കമുന്തിരി കഴിച്ചാൽ ഈ ഗുണങ്ങൾ വർദ്ധിക്കും. രണ്ട് ഗ്ലാസ് വെള്ളം തിളപ്പിച്ച് വാങ്ങി വച്ച് 150 ഗ്രാം ഉണക്കമുന്തിരി ഇതിൽ ഇട്ടു വയ്ക്കുക. രാത്രി മുഴുവൻ ഇത് ഇതേ രീതിയിൽ തന്നെ ഇട്ടു വയ്ക്കണം. പിറ്റേന്നു രാവിലെ ഈ വെള്ളം ഊറ്റിയെടുത്ത് ചെറുതായി ചൂടാക്കി വെറുംവയറ്റിൽ കുടിക്കുന്നതും വളരെ നല്ലതാണ്.

അയണിന്റെ മികച്ച ഉറവിടമാണ് ഈ വെള്ളം. അതിനാൽ വിളർച്ചയെ തടയാൻ ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം കുടിക്കാം. ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും വണ്ണം കുറയ്ക്കാനുമെല്ലാം ഇത് ഗുണം ചെയ്യും. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഇത് നല്ലതാണ്.

കരൾ സംബന്ധമായ പ്രശ്നങ്ങളും ഒഴിവാക്കാനും ഇത് പ്രയോജനം ചെയ്യും. ഈ വെള്ളം രാവിലെ കുടിക്കുന്നത് വയർ കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. അനാവശ്യമായ കൊഴുപ്പു പുറന്തള്ളുകയും ചെയ്യും.

എച്ച്എംപിവി അഥവാ ശ്വാസകോശ വൈറസിനെ കുറിച്ച് കേട്ടിട്ടുണ്ടോ. ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് അഥവാ എച്ച്എംപിവി, സിഡിസി പ്രകാരം ശ്വാസകോശ ലഘുലേഖയെ ബാധിക്കുന്ന ഒരു അണുബാധയാണ്. എല്ലാ പ്രായത്തിലുമുള്ള ആളുകളെയും വൈറസ് ബാധിക്കുമെങ്കിലും ചെറിയ കുട്ടികൾ, പ്രായമായവർ, ദുർബലമായ പ്രതിരോധശേഷിയുള്ള ആളുകൾ എന്നിവരിലാണ് ഈ വൈറസ് കൂടുതലായി ബാധിക്കാനുള്ള സാധ്യത.

2001 ലാണ് എച്ച്എംപിവി വൈറസ് ആദ്യമായി കണ്ടെത്തുന്നത്. ഇതിൽ റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസും ഉൾപ്പെടുന്നുവെന്ന് സിഡിസി പറഞ്ഞു. HMPV ബാധിച്ച ആളുകൾക്ക് ജലദോഷത്തിന് സമാനമായ നേരിയ ലക്ഷണങ്ങൾ അനുഭവപ്പെടുന്നു. ഏകദേശം രണ്ടോ അഞ്ചോ ദിവസം രോഗലക്ഷണങ്ങൾ നീണ്ടുനിൽക്കും.

ചുമ, പനി, ശ്വാസം മുട്ടൽ എന്നിവയാണ് ഇതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ. രോഗബാധിതനായ വ്യക്തിയുമായുള്ള അടുത്ത സമ്പർക്കം, ചുമ, തുമ്മൽ, വൈറസ് ഉള്ള വസ്തുക്കളിൽ സ്പർശിക്കുക എന്നിവയിലൂടെയാണ് HMPV സാധാരണയായി വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വായും മൂക്കും മൂടുക, ഇടയ്ക്കിടെ കൈകഴുകുക തുടങ്ങിയ ചില മുൻകരുതലുകൾ രോഗവ്യാപനം തടയാൻ പാലിക്കാം.

ഒട്ടേറെ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ചെറിപ്പഴം. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഭക്ഷണത്തിൽ ചെറി ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇതിൽ വളരെ കുറഞ്ഞ അളവിൽ മാത്രമെ കലോറി അടങ്ങിയിട്ടുള്ളു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

ചെറികളിൽ മെലറ്റോണിൻ എന്ന ഹോർമോൺ അടങ്ങിയിട്ടുണ്ട്. ഇത് ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു. ഉറക്കമില്ലായ്മ പരിഹരിക്കാനും ചെറി സഹായിക്കും. വിറ്റാമിനുകളും ധാതുക്കളും ഇതിൽ ധാരാളമായുണ്ട്. പൊട്ടാസ്യം, പോളിഫെനോൾ ആന്റി- ഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് ചെറി, ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. എല്ലാ ചെറികളിലും ആന്റി-ഇൻഫ്ളമേറ്ററി, ആന്റിഓക്‌സിഡന്റ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് പൊതുവായ ആരോഗ്യം മെച്ചപ്പെടുത്തും.

വിറ്റാമിൻ സി അടങ്ങിയ ചെറി രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും. ചെറിപ്പഴങ്ങളിലെ വിറ്റാമിൻ ബിയും സിയും തലമുടി കൊഴിച്ചിൽ തലയാനും തലമുടി നന്നായി വളരാനും സഹായിക്കുന്നു. ചർമ്മത്തിന്റെ ആരോഗ്യത്തിനും ഇത് വളരെ നല്ലതാണ്.

തിരുവനന്തപുരം: ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. മഴക്കാലത്ത് ജലജന്യ രോഗങ്ങളായ വയറിളക്കരോഗങ്ങൾ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം എ, സി തുടങ്ങിയവ പടരാൻ സാദ്ധ്യത കൂടുതലാണ്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. വെള്ളവും ആഹാരസാധനങ്ങളും എപ്പോഴും അടച്ചു സൂക്ഷിക്കുക. കിണറിലെ ജലം മലിനമാകാതെ സൂക്ഷിക്കുക. കിണറിന് ചുറ്റുമതിൽ കെട്ടുക.

രണ്ടാഴ്ച്ചയിലൊരിക്കൽ കിണർ വെള്ളം ക്ലോറിനേറ്റ് ചെയ്യുക. ചെറുതും വലുതുമായ കുടിവെള്ള പമ്പിംഗ് സ്റ്റേഷനുകളിൽ ക്ലോറിനേഷനും ശുദ്ധീകരണ പ്രവർത്തനങ്ങളും ഉറപ്പാക്കുക. പുറത്തു പോകുമ്പോൾ തിളപ്പിച്ചാറിയ ജലം കൈയിൽ കരുതുക. വഴിയോര കച്ചവട സ്ഥാപനങ്ങളിൽ നിന്നും തുറന്നു വച്ചിരിക്കുന്നതും വൃത്തിഹീനമായ സാഹചര്യത്തിൽ തയ്യാറാക്കിയതുമായ ഭക്ഷണ -പാനീയങ്ങൾ കഴിക്കരുത് .

പഴകിയതും മലിനമായതുമായ ആഹാരം ഒഴിവാക്കുക. പഴവർഗ്ഗങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക. ആഹാരം പാകം ചെയ്യുന്നതിന് മുമ്പും ആഹാരം കഴിക്കുന്നതിന് മുമ്പും കഴിച്ചതിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകുക. കൈയിലെ നഖം വെട്ടി വൃത്തിയാക്കി സൂക്ഷിക്കുക. കുഞ്ഞുങ്ങളുടെ നഖം വെട്ടി കൊടുക്കുക. മലവിസർജ്ജനത്തിന് ശേഷം കൈ സോപ്പുപയോഗിച്ച് കഴുകുക. തുറസായ സ്ഥലത്ത് മലമൂത്രവിസർജ്ജനം നടത്തരുത്. വീടും പരിസരപ്രദേശവും ശുചിയായി സൂക്ഷിക്കുക. ആഹാരാവശിഷ്ടങ്ങളും ചപ്പുചവറുകളും ശരിയായ രീതിയിൽ നിർമ്മാർജ്ജനം ചെയ്യുക. പൊതു ടാപ്പുകളുടെയും കിണറുകളുടെയും പരിസരം വൃത്തിയായി സൂക്ഷിക്കണം. രോഗലക്ഷണങ്ങൾ പ്രകടനമായാൽ ഉടൻ തന്നെ ചികിത്സ തേടണമെന്നും സ്വയംചികിത്സ പാടില്ലെന്നും ഡിഎംഒ അറിയിച്ചു.

തിരുവനന്തപുരം: പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ നവീകരിച്ച രണ്ട് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. പുത്തൻതോപ്പ് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രവും അഴൂർ കുടുംബാരോഗ്യ കേന്ദ്രവുമാണ് നവീകരണം പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നു നൽകിയത്. രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയത് കേരളമാണെന്ന് മന്ത്രി പറഞ്ഞു. 3030 കോടി രൂപയാണ് സൗജന്യ ചികിത്സയ്ക്ക് വേണ്ടി വിനിയോഗിച്ചത്. ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ഗ്രാമങ്ങളിൽ മികച്ച ചികിത്സ ഉറപ്പാക്കുന്നതിനും കുടുംബാരോഗ്യകേന്ദ്രങ്ങൾ മുഖ്യ പങ്കുവഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

പുത്തൻതോപ്പ് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആർദ്രം പദ്ധതി ഫണ്ടിൽ നിന്ന് നാഷണൽ ഹെൽത്ത് മിഷൻ മുഖേന 37.50 ലക്ഷം രൂപ വിനിയോഗിച്ചാണ് ഒ.പി കെട്ടിടം -ലാബ് എന്നിവ നവീകരിച്ചത്. ലാബിൽ ആധുനിക രീതിയിലുള്ള പരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്തിയതിലൂടെ ഗുണനിലവാരമുള്ള പരിശോധനാഫലം സമയബന്ധിതമായി ജനങ്ങൾക്ക് ലഭ്യമാക്കാൻ കഴിയും. ഹേമറ്റോളജി അനലൈസർ, ഇലക്ട്രോലൈറ്റ് അണലൈസർ, ഫുള്ളി ഓട്ടോമേറ്റഡ് ബയോകെമിക്കൽ അനാലൈസർ, ഇമ്യുനോ അസെ അനലൈസർ എന്നിവയാണ് ലാബിലേക്ക് പുതുതായി വാങ്ങിയ മെഷിനുകൾ. പരിശോധനാ ഫലങ്ങൾ ഒരു മിനുട്ടിൽ ലഭിക്കുക, ഒരു മണിക്കൂറിൽ 350 ടെസ്റ്റുകൾ ഒരുമിച്ച് ചെയ്യുക, സാധാരണ ജനങ്ങൾക്ക് ടെസ്റ്റുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക തുടങ്ങിയ സൗകര്യങ്ങളാണ് പുതിയ ലാബിലൂടെ ജനങ്ങൾക്ക് ലഭിക്കുക.

നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി അഴൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി ജനങ്ങൾക്ക് സമർപ്പിച്ചു. ഈ വർഷം എല്ലാ സർക്കാർ ആശുപത്രികളിലും ഇ -ഹെൽത്ത് സംവിധാനം നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. ആശുപത്രികളെ രോഗീസൗഹൃദമാക്കണമെന്നും റോബോട്ടിക് സർജറി പോലുള്ള പുതിയ ചികിത്സ സംവിധാനങ്ങൾ സർക്കാർ ആശുപത്രികളിൽ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. കേരള സർക്കാരിന്റെ ആർദ്രം പദ്ധതി ഫണ്ടിൽ നിന്ന് നാഷണൽ ഹെൽത്ത് മിഷൻ മുഖേന 15.5 ലക്ഷം രൂപ ചിലവഴിച്ചാണ് കുടുംബാരോഗ്യ കേന്ദ്രമാക്കി നവീകരിച്ചത് . പരിപാടിയിൽ വച്ച് ജനപങ്കാളിത്തത്തോടെ സമാഹരിച്ച പാലിയേറ്റീവ് ഉപകരണങ്ങളും മന്ത്രി വിതരണം ചെയ്തു.

ചടങ്ങിൽ വി. ശശി എം. എൽ. എ അധ്യക്ഷത വഹിച്ചു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരി പ്രസാദ്, കഠിനംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജിത അനി, അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. അനിൽ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ബിന്ദു മോഹൻ, വകുപ്പുതല ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായി.

ഇന്ന് മെയ് 31. ലോക പുകയില വിരുദ്ധ ദിനം. പുകയില ഉപയോഗം വഴി ഒരു വർഷം ലോകത്തിൽ ശരാശരി എട്ട് ദശലക്ഷം പേർ മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. പുകവലി പൂർണ്ണമായി ഉപേക്ഷിക്കാനുള്ള ചില വഴികൾ എന്തൊക്കെയാണെന്ന് നോക്കാം.

പുകവലി പൂർണ്ണമായും ഉപേക്ഷിക്കാൻ തീരുമാനമെടുക്കുക എന്നതാണ് നിങ്ങൾ ആദ്യം ചെയ്യേണ്ടത്. പുകവലിക്കാൻ തുടങ്ങിയതിന്റെ കാരണത്തെ തിരിച്ചറിയാൻ ശ്രമിക്കുന്നതും പുകവലി കുറയ്ക്കാൻ സഹായിക്കും.

പലരും പുകവലി ശീലമാക്കുന്നത് മാനസിക സമ്മർദ്ദത്തെ കുറയ്ക്കാനാണ്. എന്നാൽ മാനസിക സമ്മർദ്ദത്തെ കുറയ്ക്കാൻ മറ്റു വഴികൾ തേടുന്നത് നല്ലതാണ്. യോഗ മാനസിക സമ്മർദ്ദം എന്നിവ കുറയ്ക്കാനും സഹായിക്കും. പുകവലിക്കാൻ തോന്നുമ്പോൾ മറ്റെന്തെങ്കിലും വായിലിട്ട് ചവയ്ക്കുന്നത് പുകവലി നിയന്ത്രിക്കാൻ സഹായിക്കും. പുതിന, ഗ്രാമ്പു, ചോക്ലേറ്റ്, ച്യൂയിംഗം എന്നിവയിലേതെങ്കിലും ഇതിനായി തിരഞ്ഞെടുക്കാം.

പുകവലി നിർത്താൻ തീരമാനിക്കുമ്പോൾ നിക്കോട്ടിൻ, ശരീരത്തിൽ നിന്നും പിൻവാങ്ങുന്നതു മൂലം ചില പിൻവാങ്ങൽ ലക്ഷണങ്ങൾ ഉണ്ടാകാം. ദേഷ്യം, ഉത്കണ്ഠ, തലവേദന, ഉറക്കമില്ലായ്മ, ചുമ, ക്ഷീണം, വിഷാദം തുടങ്ങിയവ ഉണ്ടാകാമെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.