കേരളത്തിലെ കോവിഡ് കേസുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് ഉണ്ടാകും; മുന്നറിയിപ്പ് നൽകി ഗവേഷകർ
ചെന്നൈ: കേരളത്തിലെ കോവിഡ് കേസുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് ഉണ്ടാകുമെന്ന് പഠനം. ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സ്റ്റഡീസിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ചികിത്സയിലുള്ള കേരളം, ആർ വാല്യു(റിപ്രൊഡക്ടീവ് ഫാക്ടർ)വിലും മുന്നിലാണെന്നാണ് പഠനത്തിൽ വ്യക്തമാക്കിയിരിക്കുന്നതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഒരു കോവിഡ് രോഗിയിൽ നിന്ന് എത്ര പേർക്ക് രോഗം പകരുമെന്നു കണക്കാക്കുന്നതാണ് ആർ വാല്യു. വൈറസ് വ്യാപനം എത്ര വേഗത്തിലാണെന്ന് ആർ വാല്യുവിലൂടെ മനസ്സിലാക്കാൻ കഴിയും. കേരളത്തിലെ ആർ വാല്യു 1.11 ശതമാനമാണെന്നാണ് പഠനത്തിൽ പറയുന്നത്. അതായത് രോഗബാധിതരായ 100 പേർ 111 പേരിലേക്കാണ് രോഗം പകർത്തുന്നത്. ആർ വാല്യു ഒന്നിൽ കുറവാണെങ്കിൽ, ഉദാഹരണത്തിന് 0.95 ആണെങ്കിൽ, രോഗം ബാധിച്ച നൂറു പേർ മറ്റ് 95 പേരിലേക്ക് അണുബാധ വ്യാപിപ്പിക്കും എന്നാണ്. ജൂലൈ അവസാനവാരം രാജ്യത്തെ ആർ വാല്യു 0.95 ആയിരുന്നുവെന്ന് പഠനം നടത്തിയ ഗവേഷകർ പറയുന്നു.
ആർ വാല്യു 1 നു മുകളിലാണെങ്കിൽ അത് കോവിഡ് വ്യാപനം വർധിക്കുന്നതിന്റെ സൂചനയാണ് നൽകുന്നത്. ആർ വാല്യു ഒന്നിൽ കുറവാണെങ്കിൽ നിലവിലുള്ളതിനേക്കാൾ പുതിയതായി രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്നും ഗവേഷകർ വിലയിരുത്തുന്നു. രാജ്യത്തിന്റെ പൊതു സ്ഥിതിയേക്കാൾ കേരളത്തിൽ ആർ വാല്യു കൂടുതലാണെന്നാണ് ഗവേഷകർ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും ഉയർന്ന ആർ വാല്യു കേരളത്തിലാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. പുണെ, ഡൽഹി എന്നിവിടങ്ങളിൽ ആർ വാല്യു ഒന്നിന് അടുത്താണ്. കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം മൂർധന്യാവസ്ഥയിലെത്തിയതിന് ശേഷം രാജ്യത്തെ ആർ വാല്യു കുറഞ്ഞെങ്കിലും ഇപ്പോൾ വീണ്ടും വർധനവ് ഉണ്ടായിരിക്കുകയാണെന്നും ഗവേഷകർ വിശദമാക്കി.