Entertainment (Page 73)

ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന പ്രഭാസ് ചിത്രം ആദിപുരുഷിന് വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. രാമായണം ഇതിവൃത്തമായുള്ള എപിക് മിത്തോളജിക്കല്‍ ചിത്രം സംവിധാനം ചെയ്യുന്നത് ഓം റാവത്ത് ആണ്. ഇപ്പോഴിതാ ചിത്രത്തിന്റെ 10,000 ടിക്കറ്റുകള്‍ സൗജന്യമായി നല്‍കുന്നതിനെക്കുറിച്ചാണ് വാര്‍ത്ത വരുന്നത്.

തെലങ്കാന സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലും അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലുമായാണ് ഈ 10,000 സൗജന്യ ടിക്കറ്റുകള്‍ വിതരണം ചെയ്യുന്നത്. ദി കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ് ആണ് ആദിപുരുഷിന്റെ ടിക്കറ്റുകള്‍ സൗജന്യമായി നല്‍കുന്നത്.

അതേസമയം, കഴിഞ്ഞ ദിവസം തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര സര്‍വ്വകലാശാലയില്‍ ചിത്രത്തിന്റെ പ്രീ-റിലീസ് ഇവന്റിനിടെ അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പകര്‍പ്പും പ്രദര്‍ശിപ്പിച്ചിരുന്നു. തിരുപ്പതി ശ്രീ വെങ്കടേശ്വര യൂണിവേഴ്‌സിറ്റി സ്റ്റേഡിയം താരകരാമ പവലിയനിലാണ് ആദിപുരുഷ് പ്രീ റിലീസ് ഇവന്റ് നടന്നത്. പരിപാടിയില്‍ ആയിരക്കണക്കിന് ആരാധകരാണ് പങ്കെടുത്തത്.

പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച ചിത്രമാണ് പ്രഭാസിനെ കേന്ദ്രകഥാപാത്രമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷ്. ചിത്രം ജൂണ്‍ 16 ന് തിയേറ്ററുകളില്‍ എത്തുന്നു. രാമായണത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം കൃതി സിനോണ്‍ ആണ് നായിക. സീതയായിട്ടാണ് താരം എത്തുന്നത്. നടന്‍ സെയ്ഫ് അലിഖാന്‍ ആണ് ചിത്രത്തില്‍ രവണനായി എത്തുന്നത്.

മാസങ്ങള്‍ക്ക് മുമ്ബ് പുറത്തിറക്കിയ ആദ്യ ട്രെയിലറിനെതിരെ രൂക്ഷവിമര്‍ശനങ്ങളും ട്രോളും ഉയര്‍ന്നിരുന്നു. വി.എഫ്.എക്‌സില്‍ മാറ്റം വരുത്തിയാണ് പുതിയ ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഇതിലും പ്രേക്ഷകര്‍ പൂര്‍ണ തൃപ്തരല്ലെന്ന് പുറത്തു വരുന്ന പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ പ്രഭാസും സെയ്ഫും കൃതിയുമൊക്കെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെന്നും ആരാധകര്‍ പറയുന്നു.

സണ്ണി സിങ്, ദേവ്ദത്ത നാഗെ, വല്‍സല്‍ ഷേത്ത്, സോണല്‍ ചൌഹാന്‍, തൃപ്തി തൊറാഡ്മല്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 500 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രം അതിന്റെ 85 ശതമാനത്തോളം റിലീസിന് മുന്‍പ് തന്നെ തിരിച്ചുപിടിച്ചെന്നാണ് വിവരം.

ജെയിംസ് കാമറൂണിന്റെ അവതാര്‍: ദി വേ ഓഫ് വാട്ടര്‍ ലോകമെമ്ബാടുമുള്ള ബോക്സ് ഓഫീസില്‍ വലിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച ചിത്രമാണ്. ആഗോള ടിക്കറ്റ് വില്‍പ്പനയില്‍ ചിത്രം 2.116 ബില്യണ്‍ ഡോളര്‍ കടന്നു. സ്റ്റാര്‍ വാര്‍സ്: ദ ഫോഴ്സ് എവേക്കണ്‍സിനെ മറികടന്ന് എക്കാലത്തെയും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ നാലാമത്തെ ചിത്രമായി ഇത് മാറുകയും ചെയ്തിരുന്നു.

ചിത്രം ഇപ്പോള്‍ ഇന്ത്യയില്‍ ഡിജിറ്റല്‍ റിലീസ് ആയി എത്തിയിരിക്കുകയാണ്. ചിത്രം വീഡിയോ ഓണ്‍ ഡിമാന്‍ഡ് ആയി നേരത്ത എത്തിയിരുന്നു. ആമസോണ്‍, ഐട്യൂണ്‍സ്, വുഡു എന്നവയിലൂടെ നിങ്ങള്‍ക്ക് ചിത്രം കാണാമായിരുന്നു. എന്നാല്‍ ഇത് ഇന്ത്യയില്‍ ലഭ്യമല്ല. എന്നാല്‍, ജൂണ്‍ ഏഴ് മുതല്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിച്ചു.

2009-ലെ ബ്ലോക്ക്ബസ്റ്ററിന്റെ തുടര്‍ച്ചയായ അവതാര്‍: ദി വേ ഓഫ് വാട്ടര്‍, ആദ്യ സിനിമയുടെ കഥ അവസാനിച്ച് ഒരു പതിറ്റാണ്ടിലേറെയായി. അത് ജെയ്ക്കിനെയും നെയ്ത്തിരിയെയും പിന്തുടരുന്നു, അവര്‍ അവരുടെ കുടുംബത്തെ കെട്ടിപ്പടുക്കുകയും അവരുടെ ഭൂതകാലവുമായി യുദ്ധം ചെയ്യുകയും ചെയ്യുന്നു, അത് അവരുമായി അടുക്കുന്നതായി തോന്നുന്നു. സാം വര്‍ത്തിംഗ്ടണ്‍, സോ സാല്‍ഡാന, സിഗോര്‍ണി വീവര്‍, സ്റ്റീഫന്‍ ലാങ്, കേറ്റ് വിന്‍സ്ലെറ്റ് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.

വാണിജ്യ സിനിമകളില്‍ ജോലി ചെയ്യുന്നതിനൊപ്പം സമാന്തര സിനിമയുടെ ഭാഗമാകുന്നതിലും നടന്‍ നസ്‌റുദ്ദീന്‍ ഷാ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി തനിക്ക് ലഭിച്ച അവാര്‍ഡുകളോടുള്ള തന്റെ നിലപാട് തുറന്നു പറഞ്ഞിരിക്കുകയാണിപ്പോള്‍.

‘പുരസ്‌കാരങ്ങളില്‍ ഒന്നും ഒരു കാര്യവുമില്ല. തുടക്കത്തില്‍ പുരസ്‌കാരത്തിന് അര്‍ഹനാകുമ്‌ബോള്‍ സന്തോഷമെല്ലാം തോന്നിയിരുന്നു. പിന്നീട് ആ ആവേശവും കൗതുകവുമെല്ലാം നഷ്ടപ്പെട്ടു. എനിക്ക് ലഭിച്ച ഫിലിം ഫെയര്‍ പുരസ്‌കാരം ശുചിമുറിയുടെ വാതിലിന്റെ പിടിയായി ഉപയോഗിക്കുന്നു. ഒരു വേഷം അവതരിപ്പിക്കാന്‍ ജീവിതം തന്നെ സമര്‍പ്പിക്കുന്ന ഏതൊരു നടനും നല്ല നടനാണ്. ഒരു നറുക്കെടുപ്പ് നടത്തി ഒരാളെ തെരഞ്ഞെടുത്ത് ‘ഇയാളാണ് ഈ വര്‍ഷത്തെ ഏറ്റവും മികച്ച നടന്‍’ എന്ന് പറഞ്ഞാല്‍, അത് എങ്ങനെ ന്യായമാകും. എനിക്ക് ലഭിച്ച അവാര്‍ഡുകളില്‍ ഒന്നും ഞാന്‍ അഭിമാനിക്കുന്നില്ല. അവസാനം കിട്ടിയ രണ്ട് പുരസ്‌കാരങ്ങള്‍ വാങ്ങാന്‍ പോലും ഞാന്‍ പോയിട്ടില്ല. ഈ ട്രോഫികളിലൊന്നും ഒരു മൂല്യവും ഞാന്‍ കാണുന്നില്ല. പുരസ്‌കാരങ്ങള്‍ ലഭിയ്ക്കുമ്‌ബോള്‍ കരിയറിന്റെ തുടക്കകാലത്ത് സന്തോഷിച്ചിട്ടുണ്ട്. പിന്നെപ്പിന്നെ ട്രോഫികള്‍ ചുറ്റും നിറയാന്‍ തുടങ്ങി. ഇതൊക്കെ ഒരുതരം ലോബിയിങ്ങിന്റെ ഫലമാണെന്ന് പതിയെ മനസിലാവാന്‍ തുടങ്ങി. ഒരു ഫാം ഹൗസ് പണിതിരുന്നു. അതിന്റെ ശുചിമുറിയുടെ വാതിലിന്റെ പിടിയായി എനിക്ക് ഫിലിം ഫെയറിന് ലഭിച്ച രണ്ട് പുരസ്‌കാരങ്ങളാണ് ഉപയോഗിച്ചത്. അവിടെ വന്ന് ശുചിമുറിയില്‍ പോകുന്നയാള്‍ക്ക് രണ്ട് അവാര്‍ഡുകള്‍ വീതം ലഭിക്കും. കാരണം ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ കൊണ്ടാണതിന്റെ വാതിലിന്റെ കൈപ്പിടികള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഒരാള്‍ക്ക് അയാളുടെ മെറിറ്റിന്റെ അടിസ്ഥാനത്തിലല്ല ഇത്തരം പുരസ്‌കാരങ്ങള്‍ ലഭിക്കുന്നത്. പദ്മശ്രീയും പദ്മഭൂഷണും ലഭിച്ചപ്പോള്‍ പോലും എന്റെ ജോലിയേക്കുറിച്ച് ആലോചിച്ച് വേവലാതിപ്പെട്ടിരുന്നു, ഈ ജോലി നീ ചെയ്യുകയാണെങ്കില്‍ നീയൊരു വിഡ്ഢിയായിത്തീരുമെന്ന് പറഞ്ഞ പിതാവിനെയാണ് ഞാനോര്‍ത്തത്’- അദ്ദേഹം പറഞ്ഞു.

കൊച്ചി: സംവിധായകന്‍ നജീം കോയ താമസിച്ച ഹോട്ടല്‍മുറിയില്‍ നടത്തിയ എക്‌സൈസ് പരിശോധനയില്‍ ക്രിമിനല്‍ ഗൂഢാലോചന ആരോപിച്ച് ഫെഫ്ക. നിയമപരമായ ഒരു പരിശോധനയ്ക്കും തങ്ങള്‍ എതിരല്ലെന്നും എന്നാല്‍, എക്സൈസിന്റെ ഇപ്പോഴത്തെ നടപടി സംശയകരമാണെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ ആരോപിച്ചു. ലഹരിമരുന്ന് ഉണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് തിങ്കളാഴ്ച രാത്രി സംവിധായകന്‍ നജീം കോയ താമസിച്ചിരുന്ന ഈരാറ്റുപേട്ടയിലെ ഹോട്ടല്‍ മുറിയില്‍ എക്‌സൈസ് റെയ്ഡ് നടത്തിയത്.

സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയ നടന്‍ ടിനി ടോമിന്റെ മൊഴിയെടുക്കാന്‍ എക്‌സൈസ് വകുപ്പ് തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും ബി ഉണ്ണികൃഷ്ണന്‍ ചോദിച്ചു. ‘ടിനി ടോം എക്‌സൈസ് വകുപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആണ്. ഈ ഏജന്‍സി ഇതുവരെ ടിനി ടോമിനെ വിളിപ്പിച്ചോ? നജീം കോയയെ പരിശോധിക്കാന്‍ തിരുവനന്തപുരത്തുനിന്ന് ഈരാറ്റുപേട്ട വരെ വരാന്‍ ഉത്സാഹം കാണിച്ച ഉദ്യോഗസ്ഥര്‍ എന്തുകൊണ്ട് ടിനി ടോമിന്റെ മൊഴി ഇതുവരെ എടുത്തില്ല? ഒരു നടന്റെ പല്ല് പൊടിഞ്ഞു എന്നാണ് പറയുന്നത്. ടിനി ടോം എക്‌സൈസ് വകുപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയി വര്‍ക്ക് ചെയ്യുന്നുണ്ടെങ്കില്‍ ഈ വിഷയം ആദ്യം ചോദിക്കേണ്ടത് ആരാണ്. എക്‌സൈസ് വകുപ്പ് ചോദിക്കണ്ടേ ബ്രാന്‍ഡ് അംബാസിഡറോട്? അതെന്താണ് ചെയ്യാത്തത്? ഒരു പ്രസ്താവന നടത്തുമ്‌ബോള്‍ അതിന് ഉത്തരവാദിത്തം വേണം. നിയമപരമായ പരിശോധനകള്‍ക്ക് തങ്ങള്‍ എതിരല്ല. എന്നാല്‍ ഒരാള്‍ താമസിക്കുന്ന സ്ഥലത്ത് ഇത്രയുംപേര്‍ ഒരുമിച്ചെത്തി ഒരുമുറിമാത്രം പരിശോധിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയമുണ്ട്. ഷാഡോ പൊലീസിനെ വച്ചാല്‍ ക്രൂവിന് തിരിച്ചറിയാന്‍ കഴിയും. സിനിമാ മേഖലയെ മുഴുവന്‍ സമയ നിരീക്ഷണത്തില്‍ നിറുത്തുന്നത് എതിര്‍ക്കും. ഷാഡോ പൊലീസ് സിനിമാസെറ്റില്‍ വേണ്ട’- അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പ്രഭാസ് ചിത്രം ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ ഒരു സീറ്റ് ഒഴിച്ചിടുമെന്നും ഈ സീറ്റ് ഹനുമാന് സമര്‍പ്പിക്കുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ‘രാമായണ പാരായണം ചെയ്യുന്ന എല്ലായിടങ്ങളിലും ഹനുമാന്‍ ഭഗവാനെത്തും. ഇത് നമ്മുടെ വിശ്വാസമാണ്. ഈ വിശ്വാസത്തിന്റെ ഭാഗമായി ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ ഒരു സീറ്റ് വില്‍ക്കാതെ ഒഴിച്ചിടും. ഭഗവാന്‍ ഹനുമാന്റെ സന്നിധിയില്‍ മഹത്വത്തോടും പ്രതാപത്തോടും കൂടി നിര്‍മ്മിച്ച ആദിപുരുഷനെ നാമെല്ലാവരും കാണണം’- പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ത്രിമാന ചിത്രമായ ആദിപുരുഷില്‍ ശ്രീരാമനായാണ് പ്രഭാസ് വേഷമിടുന്നത്. ബോളിവുഡ് താരം സെയ്ഫ് അലിഖാന്‍ ആണ് രാവണന്‍ . കൃതി സനോന്‍ ആണ് സീതയായി എത്തുന്നത്. ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രീകരണം. തമിഴ്, മലയാളം മറ്റു വിദേശഭാഷകള്‍ എന്നിവയിലും ചിത്രമെത്തും.

സണ്ണി സിംഗ്, ദേവ് ദത്ത നാഗെ, വല്‍സന്‍ ഷേത്ത്, സോണല്‍ ചൗഹാന്‍, തൃപ്തി തൊറാസ് മല്‍ എന്നിവരാണ് മറ്റു താരങ്ങള്‍.

ഹൈദരാബാദ്: തന്റെ ആരോഗ്യത്തെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകളില്‍ വിശദീകരണവുമായി നടന്‍ ചിരഞ്ജീവി. നടന്‍ അര്‍ബുദ ബാധിതനാണെന്ന തരത്തില്‍ കഴിഞ്ഞദിവസമാണ് വാര്‍ത്തകള്‍ പുറത്ത് വന്നത്. ഇതോടെ നിരവധി ആളുകളാണ് നടന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്കയിലുള്ളത്. ഈ പശ്ചാത്തലത്തിലാണ് ചിരഞ്ജീവി വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

താന്‍ കാന്‍സര്‍ ബാധിതനല്ലെന്നും തെറ്റായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നും ചിരഞ്ജീവി ട്വിറ്ററിലൂടെയായിരുന്നു പ്രതികരിച്ചു. അടുത്തിടെ ഒരു കാന്‍സര്‍ സെന്ററിന്റെ ഉദ്ഘാടനത്തിന് താന്‍ പോയിരുന്നു. അവിടെ വെച്ച് പറഞ്ഞവാക്കുകളാണ് ഇത്തരം വ്യാജവാര്‍ത്തകള്‍ക്ക് പരക്കാന്‍ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഒരിക്കല്‍ കോളന്‍ സ്‌കോപ്പ് ടെസ്റ്റിന് വിധേയമായിരുന്നു. അന്ന് ശരീരത്തില്‍ നിന്ന് നോണ്‍ കാന്‍സൈറസ് പോളിപ്സുകള്‍ കണ്ടെത്തുകയും അത് നീക്കം ചെയ്തിരുന്നു. നേരത്തെ കണ്ടുപിടിച്ചതുകൊണ്ട് അത് നീക്കം ചെയ്യാന്‍ സാധിച്ചു. അല്ലായിരുന്നെങ്കില്‍ അത് കാന്‍സറായി മാറുമായിരുന്നു. എല്ലാവരും സമയാസമയം മുന്‍കരുതലുകള്‍ എടുക്കണമെന്നും മെഡിക്കല്‍ ടെസ്റ്റുകള്‍ക്കും കാന്‍സര്‍ സ്‌ക്രീനിങ്ങിനും വിധേയമാകണം എന്നാണ് അദ്ദേഹം പറഞ്ഞത്.. എന്നാല്‍ ചില മാധ്യമങ്ങള്‍ ഞാന്‍ പറഞ്ഞത് മനസിലാക്കാതെ എനിക്ക് കാന്‍സര്‍ വന്നെന്നും ചികിത്സിച്ചിട്ട് മാറ്റിയെന്നും വാര്‍ത്തകള്‍ കൊടുത്തു. അതുകൊണ്ടാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയതെന്നും’- ചിരഞ്ജീവി ട്വീറ്റ് ചെയ്തു.

തിയേറ്ററുകളില്‍ മികച്ച വിജയം നേടിയ 2018, പാച്ചുവും അത്ഭുതവിളക്കും എന്നീ സിനിമകള്‍ കരാര്‍ ലംഘിച്ച് ഒടിടി പ്ലാറ്റ് ഫോമുകള്‍ക്ക് നല്‍കിയതിനെതിരെ 2 ദിവസം സംസ്ഥാനമൊട്ടാകെ തിയേറ്റര്‍ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനായ ഫിയോക്.

റിലീസ് ചെയ്ത് 42 ദിവസത്തിനുള്ളില്‍ ചിത്രം ഒടിടിക്ക് കൊടുത്താല്‍ ആ നിര്‍മാതാവിന്റെ ചിത്രം ഇനി തിയേറ്ററില്‍ റിലീസ് ചെയ്യില്ലെന്ന് തിയേറ്റര്‍ ഉടമകള്‍ വ്യക്തമാക്കി. 2 ചിത്രങ്ങളുടെയും നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കും നോട്ടീസ് നല്‍കും. പ്രേക്ഷകരെയും തിയേറ്റര്‍ ഉടമകളെയും പറ്റിക്കുന്ന നിലപാട് പാടില്ല. നാളെയും മറ്റന്നാളും ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ഉണ്ടാകില്ലെന്നും ഫിയോക് ഭാരവാഹികള്‍ വ്യക്തമാക്കി. നടന്മാര്‍ നിര്‍മാതാക്കളായ ശേഷം ഒടിടി റിലീസുകള്‍ കൂടി. വിഷയത്തില്‍ 20 ദിവസത്തിനകം സര്‍ക്കാര്‍ തീരുമാനം അറിയിച്ചില്ലെങ്കില്‍ തിയേറ്ററുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും. തിയേറ്റര്‍ ഉടമകളുടെ സ്വപ്നമാണ് ഒടിടി കാരണം തകരുന്നത്. സര്‍ക്കാര്‍ നികുതി കൂട്ടുന്നത് തിരിച്ചടിയാകുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.

അതേസമയം, ജൂഡ് ആന്റണി ജോസഫിന്റെ 2018 സിനിമ ജൂണ്‍ 7ന് സോണി ലിവിലൂടെ പ്രദര്‍ശനം ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. കൂടാതെ തിയേറ്ററുകളില്‍ മികച്ച പ്രകടനം നടത്തിയ ഫഹദ് ഫാസിലിന്റെ പാച്ചുവും അത്ഭുതവിളക്കും ആമസോണ്‍ പ്രൈമിലൂടെ ഒടിടി പ്രദര്‍ശനം ആരംഭിച്ചു കഴിഞ്ഞു.

2018ന്റെ ഒടിടി റിലീസില്‍ പ്രതിഷേധിച്ച് തിയേറ്ററുകള്‍ അടച്ചിടാനുള്ള ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള (ഫെയോക്) തീരുമാനത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് രംഗത്ത്.

‘തിയേറ്റര്‍ ഉടമകളുടെ തീരുമാനത്തോട് ബഹുമാനമുണ്ട്. എന്നാല്‍, എല്ലാം ബിസിനസിന്റെ ഭാഗമാണ്. തിയേറ്ററുകാരുടെ സമരത്തെ മാനിക്കുന്നു. സിനിമ റിലീസിന് മുന്‍പ് നിര്‍മാതാവിനെ സേഫ് ആക്കുന്ന രീതിയാണ് എനിക്കുള്ളത്. അത് കൊണ്ടാണ് സോണി ലൈവ് ഡീല്‍ വന്നപ്പോള്‍ അതൊരു ദൈവാനുഗ്രഹം ആയി കണ്ടത് . ഇതാരും മനഃപൂര്‍വം ചെയ്യുന്നതല്ല’- ജൂഡ് പ്രതികരിച്ചു

ഓം റൗട്ട് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ആദിപുരുഷ്’ റിലീസിന് മുന്‍പ് ബജറ്റിന്റെ 85 ശതമാനവും തിരിച്ചുപിടിച്ചതായി റിപ്പോര്‍ട്ടുകള്‍. സിനിമയുടെ ബജറ്റ് 500 കോടിയാണ്. വന്‍ പ്രീ റിലീസ് ഹൈപ്പ് ലഭിക്കുന്ന ചിത്രങ്ങളുടെ പട്ടികയിലേക്ക് അങ്ങനെ പ്രഭാസ് നായകനാവുന്ന ബഹുഭാഷാ ചിത്രം ആദിപുരുഷും ഇടംപിടിച്ചു.

സാറ്റലൈറ്റ്, ഡിജിറ്റല്‍, മ്യൂസിക്, മറ്റ് റൈറ്റ്സുകളുടെ വില്‍പ്പന വഴി 247 കോടി രൂപയാണ് ആദിപുരുഷ് നേടിയത്. തെന്നിന്ത്യയില്‍ നിന്ന് മാത്രം തിയേറ്റര്‍ വിതരണാവകാശം വഴി 185 കോടി രൂപയും ചിത്രം നേടി. അങ്ങനെ ആകെ 432 കോടിയാണ് ചിത്രം സമാഹരിച്ചത്.

ചിത്രം ജൂണ്‍ 16-ന് തിയേറ്ററുകളിലെത്തും. മികച്ച ഓപ്പണിംഗ് പ്രതീക്ഷിക്കപ്പെടുന്ന ചിത്രം പോസിറ്റീവ് അഭിപ്രായം നേടുന്നപക്ഷം ഹിന്ദി പതിപ്പില്‍ നിന്ന് മാത്രം ആദ്യ മൂന്ന് ദിവസങ്ങളില്‍ 100 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. ചിത്രത്തില്‍ രാഘവ എന്ന കഥാപാത്രമായി പ്രഭാസും ജാനകിയായി കൃതി സനോണും ലങ്കേഷ് എന്ന വില്ലന്‍ കഥാപാത്രമായി സെയ്ഫ് അലിഖാനും എത്തുന്നു. ലക്ഷ്മണനായി സണ്ണി സിങ്ങും ഹനുമാന്റെ വേഷത്തില്‍ ദേവദത്ത നാഗേയും വത്സല്‍ സേത് ഇന്ദ്ര ദേവനായുമാണ് അഭിനയിക്കുന്നത്. രാമ-രാവണ യുദ്ധം പശ്ചാത്തലമാക്കിയാണ് ആദിപുരുഷ് എത്തുന്നത്. 3ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് എന്നീ ഭാഷകളിലും ചിത്രമെത്തും.