Entertainment (Page 222)

മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടിയാണ് അര്‍ത്ഥന വിജയകുമാര്‍. നടന്‍ വിജയകുമാറിന്റെ മകളാണ് അര്‍ത്ഥന. എന്നാല്‍, തനിക്ക് അച്ഛന്റെ പേരില്‍ അറിയപ്പെടാന്‍ താത്പര്യമില്ലെന്ന് തുറന്ന് പറഞ്ഞ് രംഗത്തെക്കിയിരിക്കുകയാണ്.

‘സ്വന്തം കഴിവ് കൊണ്ട് സിനിമയില്‍ കയറിയ നടിയാണ് താന്‍. അച്ഛന്റെ പേരില്‍ അറിയാന്‍ എനിക്ക് താല്പര്യമില്ല. അച്ഛനും അമ്മയും വേര്‍പിരിഞ്ഞവരാണ്. ഇപ്പോള്‍ വിജയകുമാര്‍ എവിടെയാണെന്ന് പോലും ഞങ്ങള്‍ക്ക് അറിയില്ല . വിജയകുമാറിന്റെ മകള്‍ അല്ലാ താന്‍. ബിനുവിന്റെ മാത്രം മകളാണ്’- അര്‍ത്ഥന പറഞ്ഞു.

ബിനു ഡാനിയേലായിരുന്നു വിജയകുമാറിന്റെ ഭാര്യ. ഈ ബന്ധത്തില്‍അര്‍ത്ഥന, എല്‍സ എന്നി രണ്ട് പെണ്‍കുട്ടികളുണ്ട്. ചില ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് വിജയകുമാറും ബിനുവും പിന്നീട് വേര്‍ പിരിഞ്ഞു.

താരമക്കള്‍ ഒന്നിക്കുന്ന ചിത്രം ഹൃദയത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, വിനീത് ശ്രീനിവാസന്‍ എന്നിവരാണ് ഈ ചിത്രത്തിലൂടെ ഒന്നിക്കുന്നത്.കല്യാണിയുടെ രണ്ടാമത്തെ മലയാളം ചിത്രമാണിത്. സിനിമയിലെ അടുത്ത തലമുറ ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയിലാണ്.

മോഹന്‍്‌ലാലിന്റെ മകന്‍ എന്നതിലുപരി പ്രണവ് തന്റെ വ്യക്തിത്വം കൊണ്ട് നേരത്തെ വാര്‍ത്തകളിലിടം നേടിയിരുന്നു. ഇപ്പോഴിതാ, ഹൃദയത്തിന്റെ സംഗീത സംവിധായകന്‍ ഹിഷാം അബ്ദുള്‍ വഹാബ് പ്രണവിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. പ്രണവ് മലയാള സിനിമയിലൊരു മാറ്റം കൊണ്ടുവരുമെന്നും മോഹന്‍ലാല്‍ ഉണ്ടാക്കിയെടുത്തതും ഇപ്പോഴും കൊണ്ടുനടക്കുന്നതുമായ ആ മാജിക് ഉറപ്പായും പ്രണവിലുമുണ്ടെന്നാണ് ഹിഷാം പറയുന്നത്.

ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റില്‍. അശ്ലീല സിനിമകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് രാജ് കുന്ദ്ര അറസ്റ്റിലായത്. രാത്രിയോടെയാണ് മുംബൈ പൊലീസ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്. കുന്ദ്രയ്ക്ക് എതിരെ മതിയായ തെളിവുകള്‍ ഉണ്ടെന്നും സംഭവത്തില്‍ പ്രധാന പ്രതി രാജ് കുന്ദ്രയാണെന്നും പൊലീസ് അറിയിച്ചു.ഈ വര്‍ഷം ഫെബ്രുവരിയിലാണ് കുന്ദ്രയ്ക്ക് എതിരെ കേസ് ഫയല്‍ ചെയ്തത്.കഴിഞ്ഞ ഫെബ്രുവരിയില്‍ മുംബൈ പൊലീസ് അശ്ലീല ചിത്രം നിര്‍മ്മിക്കുന്ന റാക്കറ്റിനെ പിടികൂടിയിരുന്നു.

കൊച്ചി: സിനിമാ ചിത്രീകരണത്തിനായുള്ള കോവിഡ് മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി സർക്കാർ. മുപ്പതിന നിർദ്ദേശങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. ചിത്രീകരണത്തിന് 48 മണിക്കൂർ മുൻപുള്ള കോവിഡ് ടെസ്റ്റ് നിർബന്ധമാണ്. സിനിമ ചിത്രീകരണ സംഘത്തിൽ 50 പേർക്ക് മാത്രമായിരിക്കും അനുമതി ലഭിക്കുക. സിനിമ സംഘത്തിലുള്ളവർ ലൊക്കേഷനിൽ നിന്ന് പുറത്തുപോകാൻ പാടില്ല. ലൊക്കേഷനിലെത്തുന്ന സന്ദർശകർക്കും കോവിഡ് ടെസ്റ്റ് നിർബന്ധമാണെന്നും മാർഗ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

സിനിമ ചിത്രീകരിക്കുന്നവർ സംഘടനകൾക്ക് സത്യവാങ്മൂലം നൽകണം. പ്രൊഡക്ഷൻ അസിസ്റ്റന്റ്, മേക്കപ്പ് ഡിപ്പാർട്ട്‌മെന്റ്, വസ്ത്രാലങ്കാരം എന്നിവയിലുള്ളവർ ജോലിസമയത്ത് കൈയുറകൾ നിർബന്ധമായും ഉപയോഗിക്കണം. എല്ലാവരും മുഴുവൻ സമയവും മാസ്‌ക് ധരിക്കണമെന്നും നിർദ്ദേശിക്കപ്പെട്ട ഉപയോഗ സമയം കഴിയുമ്പോൾ പുതിയ മാസ്‌ക് സെറ്റിൽ വിതരണം ചെയ്യണമെന്നും നിർദ്ദേശമുണ്ട്. 80% ആൾക്കഹോൾ അടങ്ങിയിട്ടുള്ള സാനിറ്റെസർ കൊണ്ടു നടന്നു ഉപയോഗിക്കാവുന്ന ചെറിയ കുപ്പികളിലാക്കി നൽകണമെന്നും മാർഗ നിർദ്ദേശത്തിൽ നിഷ്‌ക്കർഷിക്കുന്നു. കൂട്ടം കൂടി നിന്ന് ഭക്ഷണം കഴിക്കരുതെന്നും ഒന്നിൽ കൂടുതൽ ഭക്ഷണ കൗണ്ടറുകൾ സെറ്റിൽ ഉണ്ടായിരിക്കണമെന്നും നിർദ്ദേശിക്കുന്നുണ്ട്. കാനിൽ ചൂടു വെള്ളം നിറച്ച് പേപ്പർ ഗ്ലാസുകൾ ഉപയോഗിച്ച് കുടിക്കണം. കുപ്പികൾ ആവർത്തിച്ച് ഉപയോഗിക്കുന്ന സാഹചര്യം ഒഴിവാക്കണം. താമസിക്കുന്ന വാഹനങ്ങൾ, ഭക്ഷണം ഉണ്ടാക്കുന്ന പാത്രങ്ങൾ എന്നിവ അണുവിമുക്തം ആക്കണം. ഇത് ഉറപ്പുവരുത്തേണ്ടത് പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവിന്റെ ഉത്തരവാദിത്തമാണെന്ന് മാർഗ നിർദ്ദേശത്തിൽ പറയുന്നു.

സിനിമാ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുന്നവർ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും ഫെഫ്കയിലും മാർഗ്ഗ നിർദ്ദേശങ്ങൾ നടപ്പാക്കുമെന്ന് സത്യവാങ്മൂലം നല്കണം. കേരളത്തിൽ ചിത്രീകരണം നടക്കുന്ന ചലച്ചിത്രങ്ങൾ ഒടിടി ഉൾപ്പെടെയുള്ള എല്ലാ മേഖലയ്ക്കും മാർഗരേഖ ബാധകമായിരിക്കും. ആരോഗ്യ വകുപ്പിന്റെയോ പോലീസിന്റെയോ മറ്റ് സർക്കാർ സ്ഥാപനങ്ങളുടെ ആളുകൾ പരിശോധിക്കാൻ എത്തിയാൽ പൂർണ സഹകരണം ചിത്രീകരണ സ്ഥലത്ത് നൽകേണ്ടതാണെന്നും മാർഗരേഖയിൽ നിർദ്ദേശം നൽകിയിട്ടുണ്ട്. മാർഗരേഖ നടപ്പാക്കാൻ ഉത്തരവാദിത്വപ്പെട്ട സിനിമ സംഘടനകളുടെ പ്രതിനിധികൾ ഷൂട്ടിംഗ് സെറ്റുകൾ സന്ദർശിക്കും.

തിരുവനന്തപുരം: മാലിക്കിനെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി നടൻ ഫഹദ് ഫാസിൽ. ഏതെങ്കിലും മതത്തെയോ പ്രത്യയ ശാസ്ത്രത്തെയോ വിൽക്കുന്നതിന് വേണ്ടിയല്ല സിനിമ എടുത്തിരിക്കുന്നതെന്ന് ഫഹദ് ഫാസിൽ വ്യക്തമാക്കി. ട്രാൻസ് എന്ന ചിത്രത്തിൽ ക്രിസ്ത്യൻ സമൂഹത്തിലെ ആൾദൈവങ്ങളെ രൂക്ഷമായി വിമർശിച്ചു, മാലിക്കിലും മതം ഒരു പ്രധാന ഘടകമായി വരുന്നുണ്ടല്ലോ എന്ന ചോദ്യത്തിനായിരുന്നു ഫഹദ് മറുപടി നൽകിയത്.

ജനങ്ങളെ എന്റർടെയ്ൻ ചെയ്യുക എന്നതാണ് ഈ സിനിമകളുടെയെല്ലാം ലക്ഷ്യം. മനുഷ്യന്റെ വികാരങ്ങളെ കുറിച്ചാണ് ഈ സിനിമകളെല്ലാം സംസാരിക്കുന്നത്. തന്റെ സിനിമകൾ മതവും രാഷ്ട്രീയവും മാത്രമല്ല സംസാരിക്കുന്നതെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിനിമയിൽ ഉൾച്ചേർന്നിരിക്കുന്ന വിവിധ ഘടകങ്ങളിലെ ഒരേയൊരു ലെയർ മാത്രമാണതെന്നും താരം പറയുന്നു.

തിരുവനന്തപുരത്തെ ബീമാപ്പള്ളിയിൽ 2009-ൽ നടന്ന വെടിവയ്പ്പുമായും അന്നത്തെ രാഷ്ട്രീയ സാഹചര്യവുമായും ബന്ധപ്പെട്ടാണ് മാലിക്കിനു നേരേ വിമർശനങ്ങൾ ഉയരുന്നത്. സിപിഎമ്മിനെ വെള്ളപൂശാനുള്ള ശ്രമമാണ് സിനിമയെന്നാണ് പ്രധാന വിമർശനം.

സംവിധായകന്‍ വിജി തമ്പി വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍. അന്താരാഷ്ട്ര സെക്രട്ടറി ജനറല്‍ മിലിന്ദ് എസ്. പരാന്തേയാണ് ഇദ്ദേഹത്തിന്റെ പേര് പ്രഖ്യാപിച്ചത്. ദേശീയ അധ്യക്ഷനായി ഓര്‍ത്തോപീഡിക് സര്‍ജനും പത്മശ്രീ ജേതാവുമായ രബീന്ദ്ര നരേന്‍ സിംഗും തിരഞ്ഞെടുക്കപ്പെട്ടു.

മലയാളത്തില്‍ മുപ്പതോളം സിനിമകള്‍ സംവിധാനം ചെയ്ത വ്യക്തിയാണ് വിജി തമ്പി. ഡേവിഡ് ഡേവിഡ് മിസ്റ്റര്‍ ഡേവിഡ് (1988), വിറ്റ്‌നസ് (1988), ന്യൂ ഇയര്‍ (1989), കാലാള്‍പ്പട (1989), നന്മ നിറഞ്ഞവന്‍ ശ്രീനിവാസന്‍ (1990), നഗരങ്ങളില്‍ ചെന്ന് രാപാര്‍ക്കാം (1990), മറുപുറം (1990), പണ്ട് പണ്ടൊരു രാജകുമാരി (1992), കുണുക്കിട്ട കോഴി (1992), തിരുത്തല്‍വാദി (1992), സൂര്യമാനസം (1992), ജേര്‍ണലിസ്റ്റ് (1993), അദ്ദേഹം എന്ന ഇദ്ദേഹം (1993), ജനം (1993), പിടക്കോഴി കൂവുന്ന നൂറ്റാണ്ട് (1994), സിംഹവാലന്‍ മേനോന്‍ (1995), അവിട്ടം തിരുനാള്‍ ആരോഗ്യ ശ്രീമാന്‍ (1995), കുടുംബകോടതി (1996), മാന്ത്രികക്കുതിര (1996), സത്യമേവ ജയതേ (2000), നാറാണത്ത് തമ്പുരാന്‍ (2001), കൃത്യം (2005), ബഡാ ദോസ്ത് (2006), നമ്മള്‍ തമ്മില്‍ (2009), കെമിസ്ട്രി (2009), ഏപ്രില്‍ ഫൂള്‍ (2010), നാടകമേ ഉലകം (2011), നാടോടി മന്നന്‍ (2013) തുടങ്ങിയ സിനിമകള്‍ വിജി തമ്പി സംവിധാനം ചെയ്തവയാണ്.

സംസ്ഥാനത്ത് സര്‍ക്കാര്‍ ഷൂട്ടിംഗിന് അനുമതി നല്‍കിയ സാഹചര്യത്തില്‍ മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡി കേരളത്തിലേക്ക് തിരിച്ചെത്തുന്നു. രണ്ടാഴ്ചയ്ക്ക് ശേഷം കേരളത്തില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു.കേരളത്തില്‍ ഷൂട്ടിംഗിന് അനുമതി നല്‍കിയ മുഖ്യമന്ത്രിയ്ക്കും, ആരോഗ്യമന്ത്രിയ്ക്കും, സിനിമ സാംസകാരിക മന്ത്രിയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു. ഇന്ന് മുതലാണ് കേരളത്തില്‍ സിനിമ ചിത്രീകരണത്തിന് അനുമതി നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് ഷൂട്ടിംഗിന് അനുമതി നല്‍കാത്തതിനെത്തുടര്‍ന്ന് ഏഴ് ചിത്രങ്ങള്‍ തമിഴ്‌നാട്ടിലേക്കും തെലങ്കാനയിലേക്കും മാറ്റിയിരുന്നു.

ജി അരവിന്ദനൊരുക്കിയ വിഖ്യാത ചിത്രം കുമ്മാട്ടി ഡിജിറ്റല്‍ റെസ്റ്റൊറേഷന്. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനാണ് റെസ്റ്റൊറേഷന്‍ നടപ്പാക്കുന്നത്.ക്യാമറ നെഗറ്റീവുകള്‍ ലഭ്യമല്ലാത്തതിനാല്‍ നാഷണല്‍ ഫിലിം ആര്‍ക്കൈവ് ഓഫ് ഇന്ത്യ സൂക്ഷിച്ചിരുന്ന, ചിത്രത്തിന്റെ പ്രിന്റുകളില്‍ നിന്നാണ് റെസ്റ്റൊറേഷന്‍ നടപ്പാക്കുന്നത്.ഈ മാസം ഇറ്റലിയിലെ ബൊലോഗ്‌നയില്‍ നടക്കുന്ന ഇല്‍ സിനിമ റിട്രൊവാറ്റൊ ഫെസ്റ്റിവലില്‍ ചിത്രം പ്രീമിയര്‍ ചെയ്യും. ജി അരവിന്ദന് രചനയും സംവിധാനവും നിര്‍വഹിച്ച കുമ്മാട്ടി 1979ല്‍ റിലീസ് ചെയ്യപ്പെട്ട ചിത്രമാണ്. കാവാലം നാരായണ പണിക്കര്‍ വരികളെഴുതിയ പന്ത്രണ്ട് പാട്ടുകളാണ് ചിത്രത്തിലുള്ളത്.

ഉണ്ണി മുകുന്ദന്‍ ചിത്രം ‘മേപ്പടിയാന് യു സര്‍ട്ടിഫിക്കറ്റ്. ഉണ്ണി മുകുന്ദനാണ് ഇക്കാര്യം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. വിഷ്ണു മോഹനാണ് ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസ് ഉടന് ഉണ്ടാകും. അഞ്ജുകുര്യനാണ് ചിത്രത്തിലെ നായിക. ഉണ്ണിമുകുന്ദന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്. അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, വിജയ് ബാബു, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

മോഹന്‍ലാല്‍ നായകവേഷത്തില്‍ എത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. കോവിഡ് തരംഗത്തില്‍ തീയേറ്ററുകള്‍ തുറക്കാന്‍ വൈകുന്ന സാഹചര്യത്തില്‍ ചിത്രം ഒടിടി റിലീസാക്കുമോയെന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ആന്റണി പെരുമ്പാവൂര്‍.

ആന്റണി പെരുമ്പാവൂരിന്റെ വാക്കുകള്‍:

നമ്മുടെ ഒരു നിശ്ചയം മാത്രമാണ് മരക്കാര്‍ ഓഗസ്റ്റ് 12ന് റിലീസ് ചെയ്യുമെന്നത്.അതിന് വിപരീതമായി എന്തെങ്കിലും സംഭവിച്ചാല്‍ അതനുസരിച്ച് പ്രവര്‍ത്തിക്കും. മരക്കാര്‍ ഒടിടിയ്ക്ക് നല്‍കാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. പക്ഷെ അനശ്ചിതത്വത്തിലേക്ക് പോയാല്‍ എന്ത് ചെയ്യണമെന്ന ഒരു ശൂന്യത മുന്നിലുണ്ട്. ഫുള്‍ പൈസ ഒടിടിയിലൂടെ കിട്ടുമോ ഇല്ലയോ എന്നതല്ല. ഇതുപോലെ ഇത്രയും ബജറ്റില്‍ മലയാളത്തില്‍ ആദ്യമായാണ് ഉണ്ടായിരിക്കുന്നത്. ആ സിനിമയുടെ പൂര്‍ണത എന്നത് വലിയ സ്‌ക്രീനില്‍ ഇരുന്ന് കാണുകയെന്നതാണ്. ഞാന്‍ ചിന്തിച്ചിട്ടുപോലുമില്ല ഒടിടിയെക്കുറിച്ച്. ഓണത്തിന് പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ അടുത്ത തവണ നോക്കും. 18 മാസത്തോളമായി ഹോള്‍ഡ് ചെയ്തിരിക്കുകയാണ്. ഇത്തവണ ചിത്രം മള്‍ട്ടിപ്ലക്‌സുകള്‍ ഉള്‍പ്പടെ 600ല്‍ അധികം തിയേറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്. ഓഗസ്റ്റ് 12ന് ഓണം റിലീസായി ചിത്രമെത്തിക്കാന്‍ ആണ് ഇപ്പോള്‍ പദ്ധതിയിട്ടിരിക്കുന്നത്. ചിത്രത്തിന്റെ റിലീസിംഗ് തീയതി മോഹന്‍ലാല്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.