Career (Page 171)

തിരുവനന്തപുരം : സംസ്ഥാനത്തെ ഒന്‍പതാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാര്‍ത്ഥികളേയും വിജയിപ്പിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. കോവിഡിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് വിദ്യാലയങ്ങളിലെ ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും തൊട്ടടുത്ത ക്ലാസുകളിലേക്ക് പ്രവേശനം നല്‍കുന്നത്. മെയ് 25 നകം വിദ്യാര്‍ത്ഥികളുടെ ക്ലാസ് കയറ്റ നടപടികള്‍ പൂര്‍ത്തിയാക്കും. 2021-22 വര്‍ഷത്തേക്കുള്ള പ്രവേശനത്തിന് 19 മുതല്‍ തുടങ്ങും. സംസ്ഥാനത്തെ ലോക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷം മാത്രമേ പ്രധാന അധ്യാപകര്‍ രേഖകള്‍ പരിശോധിച്ച് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കും.

ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം സിബിഎസ്ഇ പരിഗണിക്കുന്നു. രണ്ടാഴ്ച്ചയ്ക്കുള്ളിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ അറിയിക്കുന്നത്.

ഏപ്രിൽ മാസം നടക്കേണ്ടിയിരുന്ന പരീക്ഷ കോവിഡ് വ്യാപനത്തെ തുടർന്നാണ് സിബിഎസ്ഇ നീട്ടിവച്ചത്. ജൂൺ ഒന്നുവരെയുള്ള സാഹചര്യം വിലയിരുത്തി പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തുന്നത് സംബന്ധിച്ച തീരുമാനം എടുക്കുമെന്നും ബോർഡ് അറിയിച്ചിരുന്നു. പരീക്ഷ തുടങ്ങുന്നതിന് 15 ദിവസം മുൻപ് പ്രഖ്യാപനം ഉണ്ടാകുമെന്നും ബോർഡ് വ്യക്തമാക്കിയിരുന്നു.

പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കുകയാണെങ്കിൽ മാർക്ക് എങ്ങനെ നൽകണമെന്ന കാര്യത്തിലും സിബിഎസ്ഇ ഉടൻ തീരുമാനമെടുക്കും. പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയപ്പോൾ ഇതുവരെയുള്ള പ്രകടന മികവ് അടിസ്ഥാനമാക്കി മാർക്കു നൽകാനായിരുന്നു തീരുമാനം. ഇതിൽ തൃപ്തിയില്ലെങ്കിൽ പിന്നീട് പരീക്ഷ എഴുതാമെന്ന നിർദേശവും സിബിഎസ്ഇ മുന്നോട്ട് വച്ചിരുന്നു.

ഡല്‍ഹി: പത്താം ക്ലാസ്സ് വിദ്യാര്‍ഥികളുടെ മാര്‍ക്ക് സ്‌കൂളുകള്‍ക്ക് നേരിട്ട് അപ്‌ലോഡ് ചെയ്യാന്‍ കഴിയുന്ന ഇ-പരീക്ഷ പോര്‍ട്ടല്‍ തുറന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സി.ബി.എസ്.ഇ). മേയ് ഒന്നാം തീയതി പ്രഖ്യാപിച്ച മാര്‍ഗനിര്‍ദേശ പ്രകാരം എല്ലാ സ്‌കൂളുകള്‍ക്കും 10ാം ക്ലാസ്സ് വിദ്യാര്‍ഥികളുടെ മാര്‍ക്കുകള്‍ https://www.cbse.gov.in/newsite/reg2021.html എന്ന വിലാസം വഴി പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യാം.

കോവിഡ് രോഗബാധ മൂലം പത്താക്ലാസ്സ് വിദ്യാര്‍ഥികളുടെ പരീക്ഷ റദ്ദാക്കിയ സി.ബി.എസ്.ഇ, പ്രത്യേക മൂല്യനിര്‍ണയ സംവിധാനമുപയോഗിച്ച് ഫലം പ്രഖ്യാപിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനായാണ് വിദ്യാര്‍ഥികള്‍ വര്‍ഷം മുഴുവന്‍ എഴുതിയ പരീക്ഷയുടെ മാര്‍ക്കും ഇന്റേണല്‍ അസെസ്‌മെന്റുകളുടെ മാര്‍ക്കും അപ്‌ലോഡ് ചെയ്യാന്‍ സ്‌കൂളുകളോട് ആവശ്യപ്പെട്ടത്.ജൂണ്‍ അഞ്ചിനകം എല്ലാ സ്‌കൂളുകളും മാര്‍ക്ക് അപ്‌ലോഡ് ചെയ്യണം. ഒരിക്കല്‍ അപ്‌ലോഡ് ചെയ്ത ഫലം പിന്നീട് തിരുത്താന്‍ കഴിയില്ല. ജൂണ്‍ മൂന്നാവാരത്തോടെയാകും ഫലപ്രഖ്യാപനം.

തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ഓണ്‍ലൈനായി പോലും അധ്യയന വര്‍ഷം ആരംഭിക്കില്ല. കൈറ്റ് വിക്ടേഴ്‌സ് വഴി ഡിജിറ്റല്‍ ക്ലാസുകള്‍ ജൂണ്‍ ഒന്നിന് ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടെ അദ്ധ്യാപകരെ സ്റ്റുഡിയോയിലെത്തിച്ച് ക്ലാസുകള്‍ റെക്കോര്‍ഡ് ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണമാണ് ക്ലാസുകള്‍ ആരംഭിക്കുന്നത് നീണ്ടു പോകുന്നത്. കഴിഞ്ഞ വര്‍ഷം ഓണ്‍ലൈനായി ജൂണ്‍ ഒന്നിന് തന്നെ അദ്ധ്യയന വര്‍ഷം ആരംഭിച്ചിരുന്നു. റെക്കോര്‍ഡ് ചെയ്തുവച്ചിരിക്കുന്ന ഈ ക്ലാസുകള്‍ തന്നെ പുതിയ അദ്ധ്യയന വര്‍ഷം പ്രയോജനപ്പെടുത്താമെങ്കിലും കുട്ടികളില്‍ ആവര്‍ത്തന വിരസതയുണ്ടാകുമെന്ന വിലയിരുത്തലിലാണ് വിദ്യാഭ്യാസ വകുപ്പ്.
കൊവിഡ് പ്രതിരോധ, ബോധവത്കരണ പരിപാടികളാണ് വിക്ടേഴ്‌സില്‍ ഇപ്പോള്‍ സംപ്രേഷണം ചെയ്യുന്നത്.എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളുടെ മൂല്യനിര്‍ണയം എന്ന് തുടങ്ങാനാകുമെന്നും തീരുമാനിച്ചിട്ടില്ല.മാറ്റിവച്ച പത്ത്, പന്ത്രണ്ട് ക്ലാസുകാരുടെ പ്രാക്ടിക്കല്‍ പരീക്ഷയിലും അന്തിമ തീരുമാനമായിട്ടില്ല.

ന്യൂഡല്‍ഹി : സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി ഈടാക്കുന്ന ഫീസ് കുറയ്ക്കണമെന്ന് സുപ്രിംകോടതി. ക്ലാസുകള്‍ ഓണ്‍ലൈനാക്കി ചുരുക്കിയിട്ടും സ്‌കൂളുകള്‍ നടത്താനുള്ള ചിലവുകളില്‍ കുറവ് വന്നിട്ടും ഫീസിന്റെ കാര്യത്തില്‍ കുറവില്ലെന്ന ആരോപണം ഉയരുന്നതിനിടെയാണ് സുപ്രിംകോടതിയുടെ നിരീക്ഷണം. എഎം ഖാന്വില്‍ക്കറും ദിനേശ് മഹേശ്വിയുടേയും ജസ്റ്റിസുമാരായ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം. മാനേജ്‌മെന്റുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വിഷമകാലത്ത് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അഭയമാകണമെന്നും കോടതി വിശദമാക്കി. വിദ്യാര്‍ഥികള്‍ക്ക് അധ്യയന വര്‍ഷത്തില്‍ ലഭ്യമാക്കാത്ത സൗകര്യങ്ങള്‍ക്കായി വിദ്യാര്‍ഥികളില്‍ നിന്ന് ഫീസ് വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.

ഈ വർഷം സിബിഎസ്ഇ അഫിലിയേറ്റഡ് സ്കൂളുകളിൽ പഠിക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥികളുടെ ബോർഡ് പരീക്ഷാ ഫലങ്ങൾ അവരുടെ യൂണിറ്റ് ടെസ്റ്റുകളിലെ പ്രകടനം, അർദ്ധ വാർഷിക പരീക്ഷ, അതത് സ്കൂളുകൾ നടത്തുന്ന പ്രീ-ബോർഡ് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിൽ ടാബുലേറ്റ് ചെയ്യപ്പെടും. അന്തിമ ഫലങ്ങൾ ജൂൺ 20 ന് പ്രഖ്യാപിക്കുമെന്ന് സി ബി എസ് ഇ വൃത്തങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞു.

യൂണിറ്റ് ടെസ്റ്റിലെ ഒരു വിദ്യാർത്ഥിയുടെ പ്രകടനത്തിനു 10 മാർക്കും, മിഡ്-ടേം പരീക്ഷയ്ക്ക് 30 മാർക്കും, പ്രീ-ബോർഡ് പരീക്ഷയിൽ 40 മാർക്കും ലഭിക്കും. ഈ മൂന്ന് ഘടകങ്ങളും ചേര്‍ന്ന് 80 മാര്‍ക്ക്. സിബിഎസ്ഇയുടെ നിലവിലുള്ള പോളിസി അനുസരിച്ച് ബാക്കി 20 മാർക്ക് സ്കൂളുകൾ നടത്തുന്ന ആന്തരിക വിലയിരുത്തലിനായിരിക്കും (Internal Assessment).

മുകളിൽ പറഞ്ഞ മൂന്ന് വിഭാഗങ്ങളായ യൂണിറ്റ് ടെസ്റ്റ്, മിഡ്-ടേം പരീക്ഷ, പ്രീ-ബോർഡ് പരീക്ഷ എന്നിവ സിബിഎസ്ഇയുമായി ബന്ധപ്പെട്ട മിക്ക സ്കൂളുകളുടെയും പാഠ്യപദ്ധതിയുടെ ഭാഗമാണു എന്നും അത് കൊണ്ടാണ് സ്പെഷ്യല്‍ മാര്‍ക്കിംഗ് സംവിധാനത്തിനായി ഇത് വിനിയോഗിക്കാന്‍ തീരുമാനിച്ചത് എന്നും ബോർഡ് പറഞ്ഞു. ഈ വർഷം പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയതോടെയാണ് ഇത് അനിവാര്യമായിത്തീര്‍ന്നത്.

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ മെയ് അഞ്ചിന് തുടങ്ങേണ്ട എസ്.എസ്.എല്‍.സി പരീക്ഷയുടെ ഭാഗമായുള്ള ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ മാറ്റിവച്ചു.
നേരത്തെ ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍്ത്ഥികളുടെ പ്രാക്ടിക്കല്‍ പരീക്ഷയും മാറ്റിവച്ചിരുന്നു. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുറയുന്ന മുറയ്ക്ക് പിന്നീട് പരീക്ഷ നടത്തുന്ന കാര്യം അറിയിക്കുമെന്ന് പൊതുവിദ്യാഭ്യസവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.

കൊച്ചി: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, മതിയായ സുരക്ഷാസംവിധാനങ്ങളൊരുക്കാതെ പരീക്ഷ നടത്തുന്നതിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. അതിനാൽ ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു.എന്നാൽ പരീക്ഷയിൽമാറ്റമില്ലെന്നാണ് അധികൃതരുടെ നിലപാട്.

തിയറി പരീക്ഷയ്ക്ക് മുൻപായി ഫെബ്രുവരിയിൽ നടക്കാറുള്ള പ്രാക്ടിക്കൽ പരീക്ഷയാണ് താളംതെറ്റി ഇത്തവണ മേയിൽ നടത്തുന്നത്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കണക്ക്, കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, അക്കൗണ്ടൻസി വിത്ത് കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് വിഷയങ്ങൾക്കാണ് പ്രായോഗിക പരീക്ഷ.

ഏപ്രിൽ 28 മുതൽ മേയ് 15 വരെ നടക്കുന്ന പ്രാക്ടിക്കൽ പരീക്ഷകളിൽ രണ്ടായിരത്തിലധികം കേന്ദ്രങ്ങളിലായി നാലു ലക്ഷത്തോളം വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. മതിയായ ഉപകരണങ്ങളുടെ അഭാവം മൂലം പ്രാക്ടിക്കൽ നടത്തിപ്പിനിടെ ലാബുകളിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുക അസാദ്ധ്യമാകും. മൈക്രോസ്‌കോപ്പുകളും പിപ്പറ്റുകളും കമ്പ്യൂട്ടർ ഉൾപ്പെടെ രോഗവ്യാപന സാദ്ധ്യത കൂടുതലുള്ള മറ്റുപകരണങ്ങളും കൈമാറ്റം ചെയ്യപ്പെടും.

മിക്ക സ്‌കൂളുകളിലും ലാബ് സൗകര്യങ്ങളും ഉപകരണങ്ങളും പരിമിതമാണ്. കമ്പ്യൂട്ടറുകളും ലാപ്‌ടോപ്പുകളും വിലപിടിപ്പുള്ള ലാബ് ഉപകരണങ്ങളും സാനിറ്റൈസ് ചെയ്യാൻ എളുപ്പമല്ലാത്തതിനാൽ പ്രാക്ടിക്കൽ പരീക്ഷകൾ രോഗവ്യാപനത്തിന് കാരണമാകുമെന്നാണ് ആശങ്ക. മാത്തമാറ്റിക്‌സിനും ആദ്യമായി ഇക്കുറി കമ്പ്യൂട്ടർ അധിഷ്ഠിതമായ പ്രായോഗിക പരീക്ഷയുള്ളതിനാൽ മിക്ക സ്‌കൂളുകളിലും സൗകര്യങ്ങൾ കൂടുതൽ പേർ പങ്കിടേണ്ടി വരും. അദ്ധ്യാപകർക്ക് കൂടുതൽ . ഒന്നിലേറെ സ്‌കൂളിൽ പോയി പ്രാക്ടിക്കൽ പരീക്ഷ നടത്തേണ്ടിയും വരും.

covid

തിരുവനന്തപുരം: പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റണമെന്ന ആവശ്യം പരിശോധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ അടിയന്തര വിശദീകരണം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടിരിക്കുന്നത്. ഏപ്രില്‍ ഇരുപത്തിയെട്ടിനായിരുന്നു പരീക്ഷ തുടങ്ങാനിരുന്നത്. പ്രാക്ടിക്കല്‍ പരീക്ഷ മാറ്റിവയ്ക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റിസ് വിഷയങ്ങള്‍ക്ക് പ്രാക്ടിക്കല്‍ പരീക്ഷയുണ്ട്. ലാബുകളില്‍ സാമൂഹിക അകലം പ്രായോഗികമല്ലെന്ന് വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും പറയുന്നു.
പി എസ് സി ,സി ബി എസ് ഇ,സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റിയ സാഹചര്യത്തില്‍ പ്രായോഗിക പരീക്ഷ മാറ്റണമെന്നാണ് ആവശ്യം. മാദ്ധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

തിരുവനന്തപുരം: കൊവിഡ് രണ്ടാം വരവ് കടുക്കുന്നതിനാൽ പ്രവേശനോത്സവമില്ലാതെ ജൂൺ ഒന്നിന് പുതിയ അദ്ധ്യയന വർഷം ആരംഭിക്കുമെങ്കിലും കുട്ടികളുടെ പഠനം വീട്ടിൽ തന്നെയായിരിക്കും.ഓൺലൈൻ ക്ളാസുകൾ തുടരാനാണ് സാദ്ധ്യത. ഇപ്പോഴത്തെ നിലവച്ച് ഓണം കഴിഞ്ഞ് സ്കൂളുകൾ തുറക്കുന്ന കാര്യവും ഉറപ്പില്ല. കഴിഞ്ഞ അദ്ധ്യയന വർഷം സ്കൂളിന്റെ മുറ്റം കാണാതെയാണ് കുട്ടികൾ പഠിച്ചത്. എന്തുമാത്രം പഠിച്ചു എന്നതിനെപ്പറ്റി വ്യക്തതയില്ല. കമ്പ്യൂട്ടറും മൊബൈൽ ഫോണും വച്ചുള്ള പഠനം ചെറിയ ക്ളാസിലെ കുട്ടികളെ എത്രമാത്രം സ്വാധീനിച്ചുവെന്ന് വിലയിരുത്താനായില്ല.

പത്താം ക്ളാസിന് താഴെ പരീക്ഷയില്ലാതിരുന്നതിനാൽ എന്ത് പഠിച്ചു, എന്ത് മനസിലാക്കി എന്നതിനെപ്പറ്റി ഒരു ധാരണ കുട്ടികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കുമില്ല. ഈ സാഹചര്യത്തിലാണ് പുതിയ അദ്ധ്യയനവർഷം എത്തുന്നത്.കഴിഞ്ഞ ദിവസം പാലക്കാട് സ്കൂളിലെ ഒരു അദ്ധ്യാപികയ്ക്ക് കൊവിഡ് ലക്ഷണം കാണുകയും രണ്ടാം നാൾ മരിക്കുകയും ചെയ്തതോടെ അദ്ധ്യാപക സമൂഹം ആശങ്കയിലാണ്.

ഈ സാഹചര്യത്തിൽ കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുവരുന്നതിൽ ഒരു സുരക്ഷയുമില്ലെന്നാണ് വിലയിരുത്തൽ. എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകൾ നടത്തുന്നതു പോലും പേടിച്ചാണ്.18വയസിന് മുകളിലുള്ളവർക്കാണ് അടുത്ത ഘട്ടം കൊവിഡ് വാക്സിനേഷൻ. അതുകഴിഞ്ഞ് സ്കൂൾ കുട്ടികൾക്ക് മുഴുവൻ നൽകിയാലേ പൂർണ തോതിൽ സ്കൂളുകൾ തുറക്കാനാവുകയുള്ളൂവെന്നാണ് വിദ്യാഭ്യാസ അധികൃതർ പറയുന്നത്. അദ്ധ്യാപകർക്ക് പാേലും മുഴുവനായും വാക്സിൻ നൽകാനായിട്ടില്ല.